മതം മാറ്റത്തെ സംബന്ധിച്ചും ‘ലൗ ജിഹാദി’നെ കുറിച്ചും ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) പ്രസിഡന്റ് കെവിൻ പീറ്റർ ഈയിടെ ഒരു ആരോപണം ഉന്നയിക്കുകയുണ്ടായി. എന്താണ് ഈ ആരോപണത്തിൻ്റെ വസ്തുത? ലൗ ജിഹാദ് ഇല്ല എന്ന കോടതി പ്രസ്താവന നിലനിൽക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത്.
PFI Is Guilty of Internationalising the Hijab Row എന്ന തലകെട്ടിൽ ഓർഗനൈസർ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് കെവിൻ പീറ്ററിന്റെ പ്രസ്താവന ഉള്ളത്
പ്രധാനമായും രണ്ട് ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.
- കഴിഞ്ഞ അഞ്ച് വർഷമായി, ഇസ്ലാമിക ഭീകരരുടെ ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾ പലമടങ്ങ് വർധിച്ചു. ലൗ ജിഹാദിന്റെ ഭാഗമായി ആയിരക്കണക്കിന് ക്രിസ്ത്യൻ പെൺകുട്ടികളെ പി.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി മതംമാറ്റി. സി.പി.ഐ എം, സി.പി.ഐ, ഡി.എം.കെ, പെരിയാറൈറ്റ്സ് എന്നിവയുടെ ഔദ്യോഗിക രക്ഷാകർതൃത്വത്തോടെ കേരളത്തിലും തമിഴ്‌നാട്ടിലും ഇത് ഇപ്പോഴും തുടരുകയാണ്.
2. ലൗ ജിഹാദിന്റെ ഭാഗമായി ഹിന്ദു പെൺകുട്ടികൾക്കൊപ്പം രണ്ടായിരത്തിലധികം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഐ.എസ് നിയന്ത്രണത്തിലുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ലൈംഗിക അടിമകളായി വിൽക്കുന്നത് കേരളം കണ്ടിട്ടുണ്ട്.
ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം അറിയാൻ കെവിൻ പീറ്ററിനെ factsheets.in ബന്ധപ്പെട്ടെങ്കിലും കൃത്യമായി പ്രതികരിക്കാൻ തയ്യാറായില്ല.
ലൗ ജിഹാദിന്റെ ഭാഗമായി ആയിരക്കണക്കിന് ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി എന്ന ആരോപണം ഉന്നയിക്കുന്ന കെവിൻ പീറ്റർ അതിനെ സാധൂകരിക്കുന്ന തെളിവുകളോ, വസ്തുതാപരമായ റിപ്പോർട്ടോ അനുബന്ധമായി മുന്നോട്ട് വെക്കുന്നില്ല. പരാമർശിത സംഘടനയെ നിലവിൽ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ പോലും, നിരോധനത്തിന്റെ കാരണമായോ അല്ലാതെയോ തന്നെയും പ്രസ്തുത സംഘടനക്ക് എതിരെയോ മുസ്ലിം സംഘടനകൾക്ക് ആർക്കെങ്കിലുമെതിരെയോ ഇങ്ങനെയൊരു പ്രശ്നം ഉന്നയിക്കുകയോ അതിന്റെ ഭാഗമായി നിയമനടപടികൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല.
മാത്രമല്ല കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ സി.പി.ഐ എം, സി.പി.ഐ, ഡി.എം.കെ, പെരിയാറൈറ്റ്സ് എന്നീ മുഖ്യധാര ഭരണപക്ഷ, പ്രതിപക്ഷ പാർട്ടികളുടെ ഔദ്യോഗിക രക്ഷാകർതൃത്വത്തോടെ ആണ് അവ നിർവഹിക്കപ്പെടുന്നത് എന്ന ഗുരുതര ആരോപണം കൂടി അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
ഒരു മതസമുദായത്തിന് എതിരെ, ഭരണഘടനപരമായി പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നേരെ ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത് തന്നെ ഗൗരവകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതായിരിക്കെ, വസ്തുതയുടെ പിൻബലവുമില്ലാതെ തീർത്തും നിരുത്തരവാദപരമായി ഇത്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങൾ ഭരണകൂടവും നിയമപാലകരും നീതിപീഢങ്ങളും പരിശോധിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ ലൗ ജിഹാദ് ആരോപണത്തെ സംബന്ധിച്ചുള്ള ചില റിപോർട്ടുകൾ:
2017 ഓഗസ്റ്റിൽ എൻ.ഐ.എ പൊതു ഉപദേശകനെ ലൗ ജിഹാദ് വിവാഹങ്ങളെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ആ അന്വേഷണത്തിലും അതിനെ തുടർന്നും ആവർത്തിച്ചുള്ള പോലീസ് അന്വേഷണങ്ങൾ ഏതെങ്കിലും സംഘടിത മതപരിവർത്തന പദ്ധതിയുടെ തെളിവുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.
2009 ൽ കർണാടക സർക്കാരും സമാനമായി ഒരു സ്ത്രീയുടെ വിവാഹത്തെ കുറിച്ച്, അത് ലൗ ജിഹാദാണോ എന്ന് പരിശോധിക്കാനും അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ധനസഹായങ്ങളെ കുറിച്ചും അന്വേഷിക്കാൻ രഹസ്യാന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി
എന്നാൽ ലൗ ജിഹാദിന് ഇരയായി എന്നാരോപിക്കപ്പെട്ട സ്ത്രീ കോടതിയിൽ അത് നിഷേധിച്ചതോടെ ആ ആരോപണം തള്ളിപോയി.
കേരളത്തിലും പല ഘട്ടങ്ങളിൽ ലൗ ജിഹാദ് ആരോപണം ഉന്നയിക്കപ്പെടാറുണ്ടെങ്കിലും ഒന്നും തന്നെ വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
കെവിൻ പീറ്റർ ഉന്നയിക്കുന്ന മറ്റൊരു ആരോപണം; ‘ലൗ ജിഹാദിന്റെ ഭാഗമായി രണ്ടായിരത്തിൽ അധികം ഹിന്ദു – ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഐ.എസ് നിയന്ത്രണത്തിലുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ലൈംഗിക അടിമകളായി വിൽക്കുന്നത് കേരളം കണ്ടിട്ടുണ്ട്’.
ലൗ ജിഹാദ് തന്നെയും രാജ്യത്ത് ഉണ്ട് എന്ന് തെളിയിക്കപ്പെടാത്ത സാഹചര്യത്തിലാണ് അതിന്റെ മറവിൽ രണ്ടായിരത്തിൽ അധികം പെൺകുട്ടികളെ ഐ.എസിലേക്ക് കൊണ്ടുപോയി എന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുന്നത്. ലൗ ജിഹാദിലൂടെ രാജ്യത്തിന്റെ പുറത്തേക്ക് സംഘടിതമായി ഹിന്ദു ക്രിസ്ത്യൻ സ്ത്രീകളെ കൊണ്ടുപോകുന്നു എന്നത് ഇന്നുവരെ വസ്തുതാപരമായി തെളിയിക്കപ്പെടാത്ത വാദമാണ്.
വസ്തുത വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്, അത് പൊതുസമൂഹത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം എന്നിവ ഇല്ലാത്തപക്ഷം അവയെ നിയമനടപടികളിലൂടെ പ്രതിരോധിക്കാൻ നമ്മുടെ നിയമ സംവിധാനത്തിലൂടെ സാധ്യമാവേണ്ടതുണ്ട്.