“രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് വിഭവലഭ്യതയ്ക്ക് ഭീഷണിയാണ്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പുതിയ ജനസംഖ്യാനയം കൊണ്ടുവരേണ്ടതണ്ടത് അനിവാര്യമാണ്.” ഒക്ടോബർ 5ന് നടത്തിയ പ്രസംഗത്തില്‍ ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്.
രാജ്യത്ത് മതാടിസ്ഥാനത്തിലുളള ജനസംഖ്യാ അസന്തുലിതാവസ്ഥയുണ്ടെന്ന വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ ഇതിനോട് പ്രതികരിച്ചിരുന്നു.
ഇന്ത്യയുടെ മുന്‍ ചീഫ് ഇലക്ഷന് കമ്മീഷണറായ എസ് വെെ ഖുറേശിയുടെ ‘The Population Myth; Islam, Family Planning and Politics in India’ എന്ന പുസ്തകത്തിന്റെ അടിസ്ഥാനതത്തിൽ ഈ വാദം പരിശോധിക്കുന്നു.
പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന്:
ദേശീയ ജനസംഖ്യ അസന്തുലിതമാകുന്നത് മുസ്ലിംകള്‍ക്കിടയിലെ കൂടിയ പ്രത്യുത്പാദന നിരക്കിനെ തുടർന്നാണ് എന്നത് ഇന്ത്യയില്‍ ഏറെ കാലമായി ഉന്നയിക്കപ്പെടുന്ന വാദമാണ്. രാജ്യത്ത് രാഷ്ട്രീയ അധികാരം കയ്യടക്കുക എന്ന ആസൂത്രിത പദ്ധതിയുടെ ഭാഗമായി മുസ്ലിംകൾക്കിടയിൽ ക്രമാതീതമായി ജനസംഖ്യാ വര്‍ധനവ് ഉണ്ട് എന്നതാണ് വലതുപക്ഷ ആരോപണം. ഏകീകൃത സിവില്‍ കോഡ് എന്ന ആവശ്യം തന്നെ ഈ വിശ്വാസത്തില്‍നിന്ന് ഉണ്ടായതാണ്.
1951 (9.8%) മുതല്‍ 2011 (14.2%) വരെ മുസ്ലീം ജനസംഖ്യാ ശതമാനത്തില്‍ ഉണ്ടായിരിക്കുന്നത് 4.4% വളര്‍ച്ചയാണ്. ഈ കാലയളവില്‍ത്തന്നെ ഹിന്ദു ജനസംഖ്യ ശതമാനത്തില്‍ കുറവാണ് ഉണ്ടായത്. 1951ല്‍ 84% ഉണ്ടായത് 2011ല്‍ 79.8% ആയി. മുസ്ലിംകളിൽ 45.3% ആണ് കുടുംബാസൂത്രണം നടത്തിയിട്ടുള്ളത്. ഹിന്ദുക്കളില്‍ ഇത് 54.4% ആണ്.
ഇന്ത്യയിലെ കുടുംബാസൂത്രണത്തിന്റെ ചരിത്രം
ജനന നിരക്ക് കുറയുകയാണെങ്കിലും പ്രത്യുല്പാദന പ്രായത്തിലുള്ള 53% ജനങ്ങള്‍ നിലവില്‍ ഇന്ത്യയിലുള്ളതിനാല്‍ ജനസംഖ്യാ വളര്‍ച്ച സംഭവിക്കുന്നുണ്ട്. ഉയര്‍ന്ന മരണനിരക്ക്, ഉയര്‍ന്ന പ്രത്യുല്പാദനശേഷി എന്നിവയില്‍നിന്ന്, ഇതെല്ലാം കുറഞ്ഞുവരുന്ന പരിണാമഘട്ടത്തിലാണ് നിലവിൽ ഇന്ത്യ. 1991-2001 കാലയളവിലുണ്ടായിരുന്ന 21.5% ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2001-2011 കാലയളവില്‍ 17.7% ആയി കുറഞ്ഞിട്ടുണ്ട്.
1951ല്‍ 361.1 ദശലക്ഷമായിരുന്നു ഇന്ത്യയിലെ ജനസംഖ്യ. 2011ല്‍ ഇത് 1,210.2 ദശലക്ഷമായി.
ലോകജനസംഖ്യ മോണിറ്റര്‍ ചെയ്യുന്ന വോള്‍ഡോമീറ്റര്‍.ഇന്‍ഫോ പ്രകാരം 2020 ജൂണിൽ ഇന്ത്യന്‍ ജനസംഖ്യ
1.38 ബില്യണ്‍ ആയിട്ടുണ്ട്. ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യാവളര്‍ച്ച ഉണ്ടാകുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ ജനസംഖ്യ. ഇതിന്റെ കാരണം പ്രത്യുല്പാദന പ്രായത്തിലുള്ള 53% (15-49) ആളുകള്‍ ഇന്ത്യയിലുണ്ട് എന്നതാണ്. 2001-2011 കാലഘട്ടത്തിലെ ദശാബ്ദ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 17.7% ആണ്, 1991-2001 കാലഘട്ടത്തില്‍ ഇത് 21.5% ആയിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ഇന്ത്യന്‍ ജനസംഖ്യാ നിരക്ക് കുറയുകയാണ് ചെയ്തത്.
ദശാബ്ദങ്ങള്ക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യയില്‍ എല്ലാ മതവിഭാഗങ്ങളിലും കുറവുണ്ടാവുന്നുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാര ലഭ്യത, തൊഴില്‍, എന്നിവ എത്രകണ്ട് ശാക്തീകരിക്കപ്പെടുന്നു എന്നീ ഘടകങ്ങളനുസരിച്ച്, വിവിധ സംസ്ഥാനങ്ങളിലും പ്രാദേശികമായുമുള്ള വ്യതിയാനങ്ങള്‍ ഉണ്ടായിരിക്കും.
1950കളില്‍, ഒരു സ്ത്രീക്ക് ജന്മം നല്കാന് കഴിയുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിന്റെ ശരാശരി (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്) 6 അല്ലെങ്കില്‍ അതില്‍ അധികവും ആയിരുന്നു, 2015-16 വര്‍ഷത്തില്‍ ഇത് 2.2 ആയി കുറഞ്ഞു. മുമ്പുള്ളതിനേക്കാള്‍, കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കുടുംബങ്ങള്‍ തീരുമാനിക്കുന്നതെങ്കിലും ജനസംഖ്യാ വര്‍ധനവുണ്ടാകുന്നുണ്ട്.
ഇന്ത്യയിലെ യുവജനസംഖ്യ ആകെ ജനസംഖ്യയുടെ 30% ആണ്. ഇവരുടെ തന്നെ കുറഞ്ഞ പ്രത്യുല്പാദനം പോലും ജനസംഖ്യാവര്‍ധനവിന് കാരണമാകും. യുവാക്കളുടെ എണ്ണം കൂടുതലുള്ളതിനാല്‍ ഇന്ത്യയില്‍ ജനസംഖ്യ സന്തുലിതമാകാന്‍ സമയമെടുക്കും. ‘ജനസംഖ്യാ നിയന്ത്രണം’ എന്ന ആശയത്തിലാണ് ഇന്ത്യയുടെ ജനസംഖ്യാനയം ആരംഭിക്കുന്നത്. 1994ല്‍ കെയ്റോയില്‍ നടന്ന, നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്, സുസ്ഥിരവികസനത്തിനായുള്ള ജനസംഖ്യാനിയന്ത്രണം എന്ന ലക്ഷ്യം മുന്നോട്ടുവെച്ചിരുന്നു. ജനസംഖ്യ സുസ്ഥിരമാക്കുക എന്നത് ശക്തിപ്പെടുന്നത് ഇതോടെയാണ്. ഇന്ത്യയുടെ ജനസംഖ്യാനയം 2045നുള്ളില്‍ സുസ്ഥിരത നേടാന്‍ ലക്ഷ്യമിടുകയാണ്.
1952ലെ ദേശീയ കുടുംബാസൂത്രണ പദ്ധതി ജനനനിരക്ക് കുറച്ച്, ദേശീയ സമ്പദ്ഘടനയുടെ ആവശ്യത്തിനനുസരിച്ച് തുടര്‍ച്ചയോടെ, ജനസംഖ്യയെ സ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതട്ടിരുന്നു.
1950കളില്‍
ഗ്രാമപ്രദേശങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ വികസിച്ചിരുന്നില്ല, മാത്രമല്ല അവയെല്ലാം നഗരകേന്ദ്രിതമായിരുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിപക്ഷം ഗ്രാമങ്ങളിലാണ്, അതുകാരണം ഉയര്‍ന്ന രോഗബാധാനിരക്കും ഉയര്‍ന്ന മരണനിരക്കും ഉണ്ടായി. നേരത്തേയുള്ള ഗര്‍ഭധാരണം, എത്ര കുഞ്ഞുങ്ങളെ പ്രസവിക്കുന്നു, ഗര്‍ഭാവസ്ഥയിലുള്ള ശ്രദ്ധയും പരിചരണവും ആരോഗ്യപരിരക്ഷയും ലഭിക്കാതിരിക്കല്‍ എന്നീ കാരണങ്ങള്‍ അമ്മയുടെയും കുഞ്ഞിന്റെയും ഉയര്‍ന്ന മരണനിരക്കിലേക്ക് നയിച്ചു. നഗരങ്ങളിലുള്ളവര്‍ സ്റ്റെറിലൈസേഷനെ ആശ്രയിച്ചു. പക്ഷേ ഇത് മരണനിരക്കിനെ സ്വാധീനിക്കുന്ന തരത്തില്‍ ജനകീയമായില്ല.
- ഒന്നാം പഞ്ചവത്സര പദ്ധതി (1951-56), ഇതിനായി നീക്കിവെച്ചത് 0.65 കോടി രൂപയായിരുന്നു.
ജനസംഖ്യാവളര്‍ച്ചയുടെ കാരണങ്ങള്‍ കണ്ടെത്തുക, കുടുംബാസൂത്രണത്തിനായി നയരൂപീകരണം നടത്തുക, സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് കുടുംബാസൂത്രണം നടപ്പിലാക്കുക എന്നിവയാണ് ലക്ഷ്യമിട്ടത്.
- രണ്ടാം പഞ്ചവത്സര പദ്ധതി (1956-61), നീക്കിവെച്ചത് 5 കോടി രൂപ.
പൊതു ആരോഗ്യ തലത്തില്‍ പ്രത്യേക ശ്രദ്ധ. നഗരങ്ങളില്‍ 300, ഗ്രാമങ്ങളില്‍ 2,000 എന്നിങ്ങനെ ക്ലിനിക്കുകള്‍ തുടങ്ങാനായിരുന്നു പദ്ധതി. വന്ധ്യംകരണം ആശുപത്രികളുടെ ഭാഗമായി, ജനസംഖ്യാഗവേഷണം തുടങ്ങി, ഗര്‍ഭനിരോധന ടെസ്റ്റിങ് കേന്ദ്രങ്ങള്‍ തുടങ്ങി.
1960കളില്‍
ഗര്ഭനിരോധനമാര്ഗങ്ങള് വ്യാപകമായി ഉപയോഗിക്കാനുള്ള ക്യാംപെയ്നുകള്‍ നടത്തി. ക്യാംപുകള്‍ വഴി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ വന്ധ്യംകരണം നടത്തി. ആവശ്യമുള്ളപ്പോള്‍ ലഭ്യമാകാത്തതിനാല്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല. ജനസംഖ്യാവളര്‍ച്ച ആശങ്കയുണ്ടാക്കിയപ്പോള്‍ ദേശീയ കുടുംബാസൂത്രണ നയത്തില്‍ വന്ധ്യംകരണത്തിന് പ്രാധാന്യം നല്കി.
മുസ്ലീം ജനസംഖ്യയിലും വളര്‍ച്ച ദൃശ്യമായിരുന്നു. വാസക്ടമി, ട്യൂബെക്റ്റമി എന്നീ വന്ധ്യംകരണ രീതികളെ മുസ്ലീം സമുദായം അനുകൂലിച്ചിരുന്നില്ല. ആരോഗ്യവിദ്യാഭ്യാസം ജനങ്ങള്‍ക്കിടയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി മുസ്ലീം ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും കുടുംബാസൂത്രണ രീതികളെ കുറിച്ച് അവബോധം കൂട്ടാനുള്ള ശ്രമങ്ങള്‍ നടന്നു. ക്യാംപുകള്‍ വഴി ഗര്‍ഭനിരോധന ഉപാധികളും സൗകര്യങ്ങളും ആവശ്യമായവര്‍ക്ക് നല്കി. എന്നാല്‍ മതിയായ സംവിധാനങ്ങളില്ലാത്തതിനാല്‍ ഈ നീക്കം വിജയിച്ചില്ല.
- മൂന്നാം പഞ്ചവത്സരപദ്ധതി (1961-66)
1961-66 വര്‍ഷങ്ങളില്‍ കൃത്യമായ ആസൂത്രണത്തോടെ ജനസംഖ്യാവളര്‍ച്ച സ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. കുടുംബാസൂത്രണ പരിപാടികള്‍ക്ക് അധിക ഫണ്ട് ലഭിച്ചു. നടത്തിപ്പിനായി നീക്കിവെച്ചത് 25 കോടി രൂപ.
- നാലാം പഞ്ചവത്സരപദ്ധതി (1969-74)
കുടുംബാസൂത്രണത്തിനായി 330 കോടി രൂപ നീക്കിവെച്ചു. 288.43 കോടി രൂപ ചെലവഴിച്ചു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്റ്റ് 1971ല്‍ നിലവില്‍ കൊണ്ടുവന്നു.
1970കളില്‍
ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ സ്വീകാര്യതയില്‍ മാറ്റമുണ്ടായി. ബറോഡയിലെ ഓപറേഷന്‍സ് റിസേര്‍ച് ഗ്രൂപ് 1970, 1980, 1988 വര്‍ഷങ്ങളില്‍ നടത്തിയ സര്‍വേയില്‍ മുസ്ലീം ദമ്പതികള്‍ക്കിടയിലും കുടുംബാസൂത്രണ നയങ്ങളുടെ സ്വീകാര്യത വര്‍ധിച്ചുവെന്ന് കാണിക്കുന്നു.
ഇന്ദിരാഗാന്ധി ഗവണ്മെന്റ് പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥയെ തുടര്‍ന്ന് നിലവില്‍വന്ന കോണ്‍സ്റ്റിറ്റൂഷന്‍ ആക്റ്റ് പ്രകാരം, കുടുംബാസൂത്രണ പദ്ധതികള്‍ നടപ്പിലാക്കാനുള്ള അവകാശം സര്‍ക്കാരിന് കിട്ടി. തുടര്‍ന്ന് ഇന്ത്യയില്‍ 80 ലക്ഷം പേരാണ് കൂട്ട വന്ധ്യംകരണം ചെയ്യപ്പെട്ടത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായി. വന്ധീകരിക്കേണ്ടവരെ ശരിയായ രീതിയില്‍ തെരഞ്ഞെടുത്തിട്ടില്ലാത്തതിനാല് ജനനനിരക്കില്‍ ഇതിന് വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആളുകൾ ഈ രീതിയോട് വിമുഖരാക്കുകയും ചെയ്തു. 1979ല്‍ ദേശീയ കുടുംബ ക്ഷേമ പദ്ധതിയിലേക്ക് അമ്മയുടെയും കുഞ്ഞിന്റെയും രോഗപ്രതിരോധശേഷിയും പ്രധാന ഉദ്ദേശമായി കടന്നുവന്നു.
- അഞ്ചാം പഞ്ചവത്സര പദ്ധതി (1974-1978)
ലക്ഷ്യങ്ങള്‍- അടിസ്ഥാന ആരോഗ്യസംവിധാനങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കുക, ഗര്‍ഭാവസ്ഥയിലുള്ള അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും നല്ല ആഹാരം ലഭ്യമാക്കുക. പദ്ധതിക്കായി നീക്കിവെച്ചത് 408.98 കോടി രൂപ.
1976ല്‍ ദേശീയ ജനസംഖ്യാനയം രൂപീകരിച്ചു. ആഭ്യന്തര അടിയന്തരാവസ്ഥയെ തുടര്‍ന്ന് കുടുംബാസൂത്രണം ഭീതിജനിപ്പിക്കുന്നൊരു ആശയമായി മാറി. തുടര്‍ന്ന് വന്ധ്യംകരണത്തിന്റെ അടിസ്ഥാനം സ്വമേധയാ ഉള്ള തീരുമാനം എന്നാക്കി മാറ്റി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജനസംഖ്യാവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്കി.
1980കളില്‍
2000ത്തോടെ, ലോകാരോഗ്യസംഘടനയുടെ ‘എല്ലാവര്ക്കും ആരോഗ്യം’ (Health for All) എന്ന അല്മാ അറ്റാ ഡിക്ലറേഷനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ തുടക്കമുണ്ടായി. പോസ്റ്റ് പാര്‍ട്ടം സെന്ററുകളും ഇന്ത്യയില്‍ ആരംഭിച്ചു. 1981ലെ സെന്‍സസില്‍ 11.71% വളര്‍ച്ചയാണ് മുസ്ലിം ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. ബര്‍ത് സ്പേസിങ് എന്ന രീതിയിലാണ് മുസ്ലീം ദമ്പതിമാര്‍ ആ കാലയളവില്‍ കുടുംബാസൂത്രണം നടത്തിത്തുടങ്ങിയത്. കുടുംബാസൂത്രണത്തില്‍ ഓപറേഷന്‍സ് റിസേര്‍ച് ഗ്രൂപ് മുസ്ലീം ദമ്പതിമാര്‍ക്കിടയില്‍ 22.5% ദശാബ്ദ വളര്‍ച്ച രേഖപ്പെടുത്തി. 1989ല്‍ ഓആര്‍ജി 33.8% ദശാബ്ദ വളര്‍ച്ച രേഖപ്പെടുത്തി. 19.1% പേര് വന്ധ്യംകരണ രീതികള്‍ ഉപയോഗിച്ചു.
- ആറാം പഞ്ചവത്സരപദ്ധതി 1980-85
ദേശീയ കുടുംബ ക്ഷേമ പദ്ധതി സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിലേക്ക് ശ്രദ്ധ തിരിച്ചു.
കുടുംബക്ഷേമ മേഖലയില്‍ 10 കോടി രൂപ മാറ്റിവെച്ചു.
- ഏഴാം പഞ്ചവത്സരപദ്ധതി 1985-90
മുന്‍വര്‍ഷങ്ങളിലെ പരിമിതികള്‍ പരിശോധിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഉയര്‍ന്ന ടാര്‍ഗറ്റ്, ലഭ്യമായ വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താതിരിക്കല്‍, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക തടസങ്ങള്‍ എന്നിവ കണ്ടെത്തി. കുടുംബാസൂത്രണ രീതികളുടെ അവബോധമാണ് പ്രധാനമെന്ന് വിലയിരുത്തി. പദ്ധതിക്കായി നീക്കിവെച്ചത് 32.56 കോടി രൂപ. മാധ്യമ പ്രചരണവും ഇതില്‍ ഉള്‍പ്പെടുത്തി.
1990കളില്‍
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ കേന്ദ്രീകൃത രീതി അവസാനിപ്പിച്ചു.
1992-1993 വര്‍ഷത്തില്‍ ആദ്യത്തെ നാഷണല്‍ ഫാമിലി ഹെല്‍ത് സര്‍വേ നടത്തി. ഏതെങ്കിലും രീതിയിലുള്ള കുടുംബാസൂത്രണ രീതി സ്വീകരിച്ച 27.7% മുസ്ലീം ദമ്പതിമാര്‍ ഉള്ളതായി സര്‍വേ കണ്ടെത്തി. 1997ല്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം റിപ്രൊഡക്റ്റീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത് പ്രോഗ്രാം ആരംഭിച്ചു. മുസ്ലീം ദമ്പതിമാര്‍ക്കിടയില്‍ ഇത് സ്വീകാര്യത നേടി. 1998-99 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ കുടുംബാസൂത്രണ രീതികളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്നവര്‍ 37% ആയതായി കണ്ടെത്തി.
- എട്ടാം പഞ്ചവത്സര പദ്ധതി 1992-97
ഉയരുന്ന ജനസംഖ്യാനിരക്കിനൊപ്പം സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകണമെന്ന് എട്ടാം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി.1990ല്‍ 29.9% ഉണ്ടായിരുന്ന ജനനനിരക്ക് 1997ല്‍ 26% ആക്കണമെന്നും ലക്ഷ്യമിട്ടു. ഇതിന്റെ നടത്തിപ്പ് ഉറപ്പാക്കാന്‍ നാഷണല്‍ ഡെവലപ്മെന്റ് കൌണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. പഞ്ചായത്തിരാജ് സംവിധാനത്തിലൂടെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ജനസംഖ്യാനിയന്ത്രണ നയങ്ങള്‍ നടപ്പിലാക്കുക എന്ന നിര്‍ദേശം കൌണ്‍സില്‍ മുന്നോട്ടുവെച്ചു. മാധ്യമങ്ങളെ അതിനുള്ള ഉപാധിയായി പരിഗണിച്ചു. 6,500 കോടി രൂപ പദ്ധതിക്കായി നീക്കിവെച്ചു.
- ഒമ്പതാം പഞ്ചവത്സര പദ്ധതി 1998-2002
ആരോഗ്യ സംവിധാനങ്ങള്‍ വിപുലീകരിക്കുക, ഗര്ഭനിരോധനമാര്ഗങ്ങളുപയോഗിച്ചുള്ള ജനസംഖ്യാനിയന്ത്രണം, കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും മരണനിരക്കും രോഗാവസ്ഥകളും കുറക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. സുരക്ഷിതമായ അബോര്ഷന് സാധ്യമാക്കുക, ആശുപത്രിയില്‍ വെച്ചുള്ള പ്രസവത്തെക്കുറിച്ച് അവബോധം കൂട്ടുക. നീക്കിവെച്ചത് 15.12 കോടി രൂപ. വാസക്ടമി ചെയ്യാനുള്ള പുതിയ രീതികള്‍ അവതരിപ്പിച്ചു. കുടുംബാസൂത്രണത്തില്‍ പുരുഷന്റെ പങ്കിലാണ് പദ്ധതി ശ്രദ്ധ ചെലുത്തിയത്. ആരോഗ്യമന്ത്രാലയം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാസൂത്രണ ചുമതല ഏല്പിച്ചു. ഇതിനോട് പുരുഷന്മാരുടെ, പ്രത്യേകിച്ച് മുസ്ലീം പുരുഷന്മാരുടെ പ്രതികരണം കാര്യമായി ഉണ്ടായില്ല.
2000കളില്‍
2000ലെ ദേശീയ ജനസംഖ്യാ നയം ഗര്‍ഭനിയന്ത്രണത്തിനും ആരോഗ്യത്തിനും ശ്രദ്ധ നല്കി. 2045ഓടെ ജനസംഖ്യാ സ്ഥിരത നേടുക എന്നതാണ് ദീര്‍ഘകാല ലക്ഷ്യം. ചെറിയ കുടുംബങ്ങള്‍ക്കായി, ടോട്ടല്‍ ഫെര്‍ടിലിറ്റി റേറ്റ് 2.1 എന്നതിലെത്തിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇതിനായി പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുക, ലൈംഗിക സാംക്രമിക രോഗങ്ങള്‍ തടയുക, അമ്മമാരുടെ മരണനിരക്ക് ഓരോ 100,000 ജനനത്തിനും 100ല്‍ കുറച്ചു നിര്‍ത്തുക, പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക, പ്രൈമറി, സെക്കന്‍ഡറി തലത്തില്‍ കൊഴിഞ്ഞുപോക്ക് 20%ല്‍ കുറച്ചുനിര്‍ത്തുക എന്നിവയാണ് മുന്നോട്ടുവെച്ചത്. 2000ല്‍ ദേശീയ ജനസംഖ്യാ കമ്മീഷന് രൂപീകരിച്ചു. ദേശീയ ജനസംഖ്യാ നയത്തിന്റെ നടത്തിപ്പാണ് ഈ കമ്മീഷന്റെ ചുമതല. നടത്തിപ്പിനായി ഒമ്പത് ഗ്രൂപുകള്‍ നിയമിതമായെങ്കിലും മുസ്ലീം വിഭാഗം പോലെ ദുര്‍ബലമായ വിഭാഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നില്ല.
ജനസംഖ്യാ സ്ഥിരത സാധ്യമാക്കാന്‍ ഗ്രാമീണ തലത്തിലുള്ള ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2005ല്‍ നാഷണല്‍ റൂറല്‍ ഹെല്‍ത് മിഷന് ആരംഭിച്ചു. വന്ധ്യംകരണത്തില്‍ സാധ്യതയുള്ള നഷ്ടങ്ങള്‍, മരണം എന്നിവയെ മുന്‍നിര്‍ത്തിയുള്ള ഇന്‍ഷുറന്‍സ്, കുടുംബാസൂത്രണം, സ്ത്രീകളുടെ ആരോഗ്യം എന്നിവ സംബന്ധിച്ചുള്ള വിവരം നല്കാന് കോള്‍ സെന്റര്‍ എന്നിവ ഇതോടൊപ്പം നിലവില്‍വന്നു. അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത് ആക്റ്റിവിസ്റ്റ്സ്- ആശ എന്ന പേരില്‍ ആരോഗ്യ സംവിധാനത്തെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന സംവിധാനവും നടപ്പിലാക്കി.
- പത്താം പഞ്ചവത്സര പദ്ധതി 2002-2007
-ജനസംഖ്യാ വളര്‍ച്ചയുടെ കാരണങ്ങള്‍ മതിയായ ഗര്ഭനിയന്ത്രണം നടക്കാത്തതും (വളര്‍ച്ചയുടെ 20%) അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഉയര്‍ന്ന മരണനിരക്കും (വളര്‍ച്ചയുടെ 20%) വിലയിരുത്തപ്പെട്ടു. കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറക്കുന്നതിലൂടെ ഫെര്‍ട്ടിലിറ്റി നിരക്കും കുറക്കാന്‍ കഴിയും. കുടുംബ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ഗവണ്മെന്റ് ഫണ്ട് നല്കി. കുടുംബാസൂത്രണത്തില്‍ പുരുഷന്മാര്ക്കും നിര്‍ണായക പങ്കുണ്ടെന്നതിനാല്‍ നാഷണല്‍ ഫാമിലി വെല്‍ഫെയര്‍ പ്രോഗ്രാമില്‍ മാറ്റം ആവശ്യമാണെന്ന് നാഷണല്‍ ഡെവലപ്മെന്റ് കൌണ്‍സില്‍ നിര്‍ദേശം നല്കി. ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാന്‍ പഞ്ചായത്തിരാജ് സംവിധാനത്തിന്റെയും എന്‍.ജി.ഓകളുടെയും പങ്കാളിത്തം തുടങ്ങിയത് ഈ അഞ്ചുവര്‍ഷങ്ങളിലാണ്.
പതിനൊന്നാം പഞ്ചവത്സരപദ്ധതി 2007-2012 കുടുംബ ആസൂത്രണ പദ്ധതികള്‍ പൗര സംഘടനകള്‍ ഉള്‍പ്പെടെ വലിയ ജന പങ്കാളിത്തത്തോടെ നടത്തുമ്പോളും മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളില്‍പോലും മത നേതാവിനെ ഇത്തരം പദ്ധതികള്‍ക്കായി ഉള്‍പ്പെടുത്തുകയുണ്ടായില്ല.
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി 2012-2017 ഗര്‍ഭനിരോധന ഉപാധികളായ കോണ്ടം, പില് എന്നിവ സോഷ്യല്‍ മാര്കറ്റിങ്ങിലൂടെ വ്യാപകമാക്കി. നാഷണല്‍ അര്‍ബന്‍ ഹെല്‍ത് മിഷന് രൂപീകരിച്ചു, അതിനായി 15,143 കോടി രൂപ നീക്കിവെച്ചു.
പ്രത്യേക ശ്രദ്ധ ആവശ്യമുള്ള, വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നിലാക്കപ്പെട്ട ജനസംഖ്യാവിഭാഗങ്ങളിലേക്ക് ഇത്തരം പദ്ധതികളുടെയൊന്നും ശ്രദ്ധ പോയില്ല.
നിലവില്‍ ഇന്ത്യയുടെ പൊതുഫണ്ടിങ്ങിന്റെ 22% ആണ് ആരോഗ്യമേഖലയിലേക്ക് പോകുന്നത്. സ്വകാര്യമേഖലയിലേക്ക് ആരോഗ്യകാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടിവരുന്നത് 78% ആണ്. 2017-18 വര്‍ഷത്തില്‍ ജി.ഡി.പിയുടെ 1.28% മാത്രമാണ് ആരോഗ്യ മേഖലയിലേക്ക് നീക്കി വെച്ചത്. ആരോഗ്യ സംബന്ധമായ ചെലവുകള്‍ കാരണം 11.88 മില്യണ്‍ കുടുംബങ്ങള്‍ ഓരോ വര്‍ഷവും ദാരിദ്രരേഖയ്ക്ക് താഴേക്കെത്തുന്നുവെന്നാണ് കണക്കുകള്‍. ഉയര്‍ന്ന മുസ്ലീം ജനസംഖ്യയുള്ള ജില്ലകളിലൊന്നും കുടുംബാസൂത്രണ പദ്ധതികള്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ല. അതേ സമയം മുസ്ലീം ജനവിഭാഗം കുടുംബാസൂത്രണത്തോട് വിമുഖത കാണിക്കുന്നുവെന്നു പറയുന്ന റിപോര്‍ട്ടുകളും ധാരാളമുണ്ട്. ജനസംഖ്യാവളര്‍ച്ചയുടെ ഉത്തരവാദിത്തം മുസ്ലീങ്ങളുടേതാണ് എന്നാണ് അവരുടെ വാദം. കുടുംബാസൂത്രണത്തിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഈ പ്രശ്നത്തെ പ്രത്യേക പരിഹാരവുമായി സമീപിക്കുന്നതുവരെ ഇത് തുടരും.
‘രണ്ട് കുട്ടികള്‍ മാത്രം’ എന്ന കുടുംബാസൂത്രണ നയം കാര്യക്ഷമമായിരുന്നില്ല. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ഒഡീഷ, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കി നിര്‍മല ബക് ചെയ്ത ‘Law of Two- child norm in panchayats: implications, consequences and experiences’ എന്ന പഠനം വെളിപ്പെടുത്തുന്നത് ലിംഗനിര്‍ണയം നടത്തിയ ശേഷമുള്ള അബോര്ഷന് ഇവിടെ കൂടുതലായി നടന്നുവെന്നാണ്. സ്ത്രീകളുടെ വിദ്യാഭ്യാസ സാധ്യതകള്‍ വിശാലമാകുന്നതും തൊഴില്‍ അവസരങ്ങള്‍ കൂടുന്നതും ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങളുടെ ലഭ്യതയിലുണ്ടാകേണ്ട മാറ്റവും ജനസംഖ്യാ സ്ഥിരതയ്ക്ക് കാരണമാകും. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഈ സാധ്യതകളുടെ പ്രാധാന്യം സൂചിപ്പിക്കുന്നുണ്ട്. ചെെനയില്‍ ‘ഒറ്റക്കുട്ടി നയം’ വിജയിച്ചില്ല. ശ്രീലങ്കയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട്, വിവാഹപ്രായം ഉയര്‍ത്തിയതോടെ പ്രത്യുല്പാദന നിരക്ക് സ്ഥിരത നേടി.
ഇത്തരം സാധ്യതകള്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്നതാണോ? ഗ്രാമീണ ജനവിഭാഗങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍, മുസ്ലീം വിഭാഗമുള്‍പ്പെടെ, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ നിലകളില്‍ പിന്നിലാക്കപ്പെടുന്ന വിഭാഗങ്ങള്‍ എന്നിവരിലേക്ക് ഇത് കൃത്യമായി എത്തിയിട്ടുണ്ടോ?