2023 ഫെബ്രുവരി 6ന് ത്രിപുരയിലെ സന്തിർബസാറിൽ നടന്ന വിജയ് സങ്കൽപ് റാലിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുരയിൽ ബി ജെ പി ഭരണത്തിലേറിയത് മുതൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ അവകാശ വാദം തെറ്റാണ്. വസ്‌തുത പരിശോധിക്കുന്നു.
അമിത് ഷാ പറഞ്ഞത്:
“…ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടുണ്ട്.”
വസ്‌തുത :
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞതിന്റെ സമയപരിധി അമിത് ഷാ പരാമർശിച്ചിട്ടില്ല. ബി ജെ പി അധികാരത്തിലേറിയ 2018 മുതലുള്ള എൻ.സി.ആർ.ബി ഡാറ്റ അനുസരിച്ച്, 2018 മുതൽ 2021 വരെയുള്ള കാലയളവിൽ സ്ത്രീകൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ 11 % കുറവാണുണ്ടായിട്ടുള്ളത്.
2017 മുതൽ 2021 വരെയുള്ള കാലയളവിൽ ത്രിപുരയിൽ സ്ത്രീകൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങൾ:
2017 : 972
2018 : 907
2019 : 1070
2020 : 874
2021 : 807
2019-ൽ സ്ത്രീകൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം 18% (1,070 കേസുകൾ) വർദ്ധിച്ചതായി കണക്കുകളിൽ കാണാം. 2020-ൽ ഇത് 874 ആയി കുറയുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, കോവിഡ് കാലത്തെ ഈ കുറവ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെക്കാളും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള കുറവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റീവിലെ പോലീസ് റിഫോംസ് പ്രോഗ്രാം മേധാവി ദേവയാനി ശ്രീവാസ്തവ പറയുന്നതനുസരിച്ച്, “കോവിഡ് സമയത്ത് ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതകൾ തടസ്സപ്പെടുകയും, ഇത് മൂലം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ചെയ്‌തിട്ടുണ്ട്.”
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നത് സംബന്ധിച്ച് ഫാക്റ്റ് ഷീറ്റ്സ് നേരത്തെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
എൻ സി ആർ ബി റിപ്പോർട്ടിൽ, ത്രിപുരയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ‘ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരത’ എന്നതിന് കീഴിൽ വരുന്നവയാണ്. 2018 നും 2021 നും ഇടയിൽ, ഈ കേസുകളുടെ എണ്ണത്തിൽ 17.1% വർദ്ധനവുണ്ടായിട്ടുണ്ട്. ബി.ജെ.പി സർക്കാർ അധികാരത്തിലേറി ഒരു വർഷം കൊണ്ട് ഇത്തരം കേസുകളുടെ എണ്ണത്തിൽ 48.8 % വർദ്ധനവുണ്ടായതായി കാണാം.
2018-’19 & 2019-’20 വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2018 ഏപ്രിലിനും 2019 മാർച്ചിനും ഇടയിൽ 558 പരാതികൾ ത്രിപുര വനിതാ കമ്മീഷൻ മുൻപാകെ ലഭിച്ചിട്ടുണ്ട്. ഇത് 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിൽ 22.5% വർദ്ധിച്ച് 684 ആയി. ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടുണ്ടെന്ന വാദം വസ്‌തുത വിരുദ്ധമാണെന്ന് ഇതിൽ നിന്ന് വ്യക്തമാവുന്നുണ്ട്.