ബ്രസ്സൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, EU DisinfoLab എന്ന എൻ ജി ഓ, ഇന്ത്യൻ വാർത്ത ഏജൻസിയായ ‘ANI’ യുടെ വാർത്ത ഉറവിടങ്ങളെ പറ്റി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2023 ഫെബ്രുവരി 23 ന് പുറത്തുവിട്ട, “Bad Sources: How Indian news agency ANI quoted sources that do not exist” എന്ന റിപ്പോർട്ടിൽ, ‘ANI’ പല സന്ദർഭങ്ങളിലായി ഉദ്ധരിച്ചിട്ടുള്ള വിദഗ്‌ധരും, മറ്റ് ഉറവിടങ്ങളും വ്യാജമാണെന്നാണ് EU DisinfoLab പറയുന്നത്. കഴിഞ്ഞ ഏഴ് വർഷമായി നരേന്ദ്ര മോദി സർക്കാരിന് ഏറെ പ്രിയപ്പെട്ട വാർത്ത ഏജൻസിയാണ് ‘ANI’; അമിത് ഷാ, എസ്. ജയ്ശങ്കർ തുടങ്ങിയ മന്ത്രിമാർ അഭിമുഖങ്ങൾ പുറത്തുവിടാൻ ഉപയോഗിച്ചിരുന്നത് ‘ANI’ യെയാണ്. ഇന്ത്യൻ സർക്കാരിന്റെ വാദങ്ങളാണ് സത്യം എന്ന രീതിയിലാണ് ANI യുടെ റിപോർട്ടുകളെന്ന് ‘ദി കാരവൻ’ ആരോപിച്ചിരുന്നു.
ഇപ്പോൾ പുറത്തു വന്നിട്ടുള്ള റിപ്പോർട്ട്, 2019, 2020 വർഷങ്ങളിൽ EU DisinfoLab ‘ANI’ യുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടുകളുടെ തുടർച്ചയാണ്. 2019 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ഡൽഹി ആസ്ഥാനമായുള്ള ബിസിനസ് സ്ഥാപനമായ ‘ശ്രീവാസ്തവ ഗ്രൂപ്പി’ന്റെ കീഴിൽ പ്രവർത്തിക്കുന്ന, വ്യാജ എൻജിഒകളെയും വിദഗ്ധരെയും അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ത്യൻ സ്വാധീന ശൃംഖലയെ പറ്റി പരാമർശിക്കുന്നുണ്ട്.
65-ലധികം രാജ്യങ്ങളിലായി 265-ലധികം വ്യാജ പ്രാദേശിക വാർത്താ സൈറ്റുകൾ ഈ ശൃംഖലയുടെ നിയന്ത്രണത്തിലുണ്ട്. 2019 ഒക്ടോബറിൽ, കശ്മീർ സന്ദർശിക്കാൻ യൂറോപ്യൻ പാർലമെന്റിലെ ഒരു കൂട്ടം വലതുപക്ഷ അംഗങ്ങളെ സ്പോൺസർ ചെയ്ത, ഡൽഹി ആസ്ഥാനമായുള്ള ‘ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നോൺ അലൈൻഡ് സ്റ്റഡീസ് (IINS), ശ്രീവാസ്തവ ഗ്രൂപ്പി’ന്റെ കീഴിലുള്ളതാണ് (ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, കാശ്മീർ സന്ദർശിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ആദ്യ രാഷ്ട്രീയ സംഘമായിരുന്നു ഇത്).
2020ൽ പുറത്തുവിട്ട റിപ്പോർട്ടിൽ, അന്താരാഷ്ട്ര സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട്; വ്യാജ മാധ്യമങ്ങൾ അല്ലെങ്കിൽ പൂട്ടി പോയ മാധ്യമസ്ഥാപനങ്ങൾ, വ്യാജ വിദഗ്ധ സംഘടനകൾ, മരിച്ചു പോയ ആളുകളുടെ വിവരങ്ങൾ എന്നിവ ഉപയോഗിച്ച്, 15 വർഷങ്ങൾക്ക് മുൻപ് ശ്രീവാസ്തവ ഗ്രൂപ്പ് നടത്തിയ ഒരു സ്വാധീന പ്രവർത്തനത്തെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.
“Bad Sources: How Indian news agency ANI quoted sources that do not exist” റിപ്പോർട്ടിലെ കണ്ടെത്തലുകൾ:
- .2014-ൽ പിരിച്ചുവിട്ട, ഇപ്പോൾ നിലവിലില്ലാത്ത ഒരു ‘തിങ്ക് ടാങ്കി’നെ ANI ആവർത്തിച്ച് ഉദ്ധരിച്ചിട്ടുണ്ട്.
മുൻ കനേഡിയൻ പാർലമെന്റ് അംഗം മരിയോ സിൽവ അധ്യക്ഷനായ, 2012-ൽ കാനഡയിൽ രജിസ്റ്റർ ചെയ്യുകയും 2014-ൽ ഔദ്യോഗികമായി പിരിച്ചുവിടുകയും ചെയ്ത IFFRAS എന്ന സംഘടനയെ, 2021 മെയ് മുതൽ 2023 ജനുവരി വരെ 200-ലധികം തവണ ANI ഉദ്ധരിച്ചിട്ടുണ്ട്. ഔദ്യോഗികമായി പിരിച്ചുവിട്ട ഈ സംഘടനയുടെ വെബ്സൈറ്റ്, ഓൺലൈനിൽ തുടരുകയും നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്നുമുണ്ടായിരുന്നു. ശ്രീവാസ്തവ ഗ്രൂപ്പിൽ നിന്നുള്ള മറ്റ് വെബ്‌സൈറ്റുകളുടെ അതേ IP അഡ്രെസ്സാണ് IFFRAS വെബ്സൈറ്റിലുമുള്ളത്.
2020 ജനുവരി 29-ന്, മുസ്ലീം ബ്രദർഹുഡ്ന്റെ വർധിച്ചുവരുന്ന സാന്നിധ്യം’ ചർച്ച ചെയ്യാൻ മോൺട്രിയൽ സർവകലാശാലയിലെ പ്രൊഫസർമാരെ വെച്ച് ഒരു കോൺഫറൻസ് സംഘടിപ്പിച്ചതായി IFFRAS അവകാശപ്പെടുന്നുണ്ട്. എന്നാൽ ലിസ്റ്റുചെയ്തിരിക്കുന്ന പ്രൊഫസർമാരെ ബന്ധപ്പെട്ടപ്പോൾ, അതിൽ രണ്ടുപേർ പ്രതികരിക്കുകയും, അത്തരം ഒരു കോൺഫെറെൻസിൽ പങ്കെടുത്തിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. കൂടാതെ അവർ കൈകാരം ചെയ്യുന്ന വിഷയവുമായി ‘മുസ്‌ലിം ബ്രദർഹുഡിന്’ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. IFFRAS വെബ്‌സൈറ്റിൽ ലഭ്യമായ കോൺഫറൻസിന്റെ സംഗ്രഹം പരിശോധിച്ചപ്പോൾ, പ്രഭാഷകർ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ള പല പരാമർശങ്ങളും മറ്റ് ഉറവിടങ്ങളിൽ നിന്നും എടുത്തിട്ടുള്ളതാണെന്ന് കണ്ടെത്തി.
ഇത്തരം വ്യാജ IFFRAS കോൺഫെറെൻസുകളിൽ പങ്കെടുത്തതായി പരാമർശിക്കുന്ന 70ൽ കൂടുതൽ പ്രഭാഷകരും വ്യാജമാണ്. ഉദാഹരണത്തിന്, വെബ്‌സൈറ്റിൽ പരാമർശിക്കുന്ന ‘മിസ് ഒലിവർ കാർട്ടർ’ എന്ന ടൊറന്റോ സർവകലാശാല പ്രൊഫസർ ഒരു വ്യാജ ഐഡന്റിറ്റി ആണ്. ‘മിസ് സ്റ്റാഫനി കാംപെബെൽ’ എന്ന മാനിറ്റോബ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും വ്യാജമാണ്. ഇത്തരം വ്യാജ വ്യക്തികളെയും, കോൺഫെറെൻസുകളും ഉപയോഗിച്ച്, ANI ക്ക് വേണ്ടിയുള്ള വാർത്തകൾ ഉല്പാദിപ്പിക്കുകയാണ് IFFRAS ന്റെ ഒരേയൊരു ലക്ഷ്യമെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ഈ വാർത്തകൾ പിന്നീട് മറ്റ് ഇന്ത്യൻ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.
2 . പത്രപ്രവർത്തകർ, ബ്ലോഗർമാർ, ജിയോപൊളിറ്റിക്കൽ വിദഗ്ധർ എന്നിങ്ങനെ നിലവിലില്ലാത്ത നിരവധി വ്യാജ ഐഡന്റിറ്റികളെ ANI ഉദ്ധരിച്ചിട്ടുണ്ട്.
2021 ജൂലൈയിൽ, ‘ദൈവദൂഷണ നിയമങ്ങൾ ദുരുപയോഗം ചെയ്തതിന് പാക്കിസ്ഥാന്റെ ജിഎസ്പി പ്ലസ് പദവി പിൻവലിക്കാൻ യൂറോപ്യൻ പാർലമെന്റ് തീരുമാനം.’ എന്ന തലക്കെട്ടിൽ ANI ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത വ്യാജമാണ്. അങ്ങനെയൊരു പിൻവലിക്കൽ നടന്നിട്ടില്ല. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, 10 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള അന്വേഷണാത്മക പത്രപ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന, ഫിലിപ്പ് ജ്യുൻ എന്ന ഐഡന്റിറ്റിയെ ഈ വാർത്തയിൽ ANI ഉദ്ധരിക്കുന്നുണ്ട്. എന്നാൽ ഈ ഐഡന്റിറ്റി വ്യാജമാണെന്നും അങ്ങനെയൊരു പത്രപ്രവർത്തകൻ ജീവിച്ചിരിപ്പില്ലെന്നും EU DisinfoLab കണ്ടെത്തി.
ഇത്തരം വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് നിർമ്മിച്ച വാർത്തകൾ, ANI ലൂടെ ഇന്ത്യൻ മാധ്യമങ്ങളിൽ ഉടനീളം പുനർനിർമ്മിക്കപ്പെടുന്നു. അങ്ങനെ ദശലക്ഷക്കണക്കിന് വായനക്കാരിലേക്ക് വ്യാജ വാർത്തകൾ എത്തിച്ചേരുന്നു. ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന ആഖ്യാനങ്ങൾക്ക് കൂടുതൽ വിശ്വാസ്യതയും നിയമസാധുതയും കൊണ്ടുവരാനാണ് യൂറോപ്പിലും വടക്കേ അമേരിക്കയിലുമൊക്കെ വ്യാജ ഐഡന്റിറ്റികളെ സ്ഥാപിക്കുന്നതും തുടർന്ന് അവരെ ഉദ്ധരിക്കുന്നതും.
1971-ൽ, ‘ഏഷ്യൻ ഫിലിംസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലാണ് ANI സ്ഥാപിച്ചത്. പിന്നീട് 1990കളിലാണ് ‘ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. സ്ഥാപനത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും അതിന്റെ റിപ്പോർട്ടുകളുടെ സത്യസന്ധതയെക്കുറിച്ചും നിരവധി തവണ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുടെ പ്രധാനപ്പെട്ട വിവര സ്രോതസ്സുകളിൽ ഒന്നാണ് ANI.