ഡിസംബർ ഒന്നിന് ദ പ്രിന്‍റിന്‍റെ വാര്‍ത്താ വിശകലന പരിപാടിയായ കട്ട് ദ ക്ലട്ടറില്‍
‘What’s Adani Vizhinjam, Catholic clergy leads protests & unites Hindu/Muslim, CPM/BJP’ എന്ന തലക്കെട്ടിൽ, എഡിറ്റര്‍ ശേഖര്‍ ഗുപ്ത വിഴിഞ്ഞം സമരം വിശകലനം ചെയ്ത് സംസാരിച്ചിരുന്നു. ദ പ്രിന്റിന്റെ റിപോര്‍ട്ടര്‍ ദിവസങ്ങളോളം കേരളത്തിൽ താമസിച്ച് തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിരീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. ശേഖര്‍ ഗുപ്തയുടെ വാദങ്ങളിലെ വസ്തുതകള്‍ പരിശോധിക്കുന്നു;
സമരത്തിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചതും, സി.പി.എം അദാനിക്കൊപ്പം നില്‍ക്കുന്നതും, എല്ലാ ജാതി ഹിന്ദുക്കളും മുസ്‌ലീം വിഭാഗങ്ങളും ക്രിസ്ത്യാനികള്‍ക്കെതിരെ ഒന്നിക്കുന്നതും കേരളത്തില്‍ മാത്രം സംഭവിക്കുന്നതാണ് എന്നതാണ് ശേഖര്‍ ഗുപ്തയുടെ ഒരു വാദം. വിഴിഞ്ഞം തുറമുഖത്തിലൂടെ രാജ്യം കെെവരിക്കാന്‍ പോകുന്ന ട്രാന്‍സ്ഷിപ്മെന്‍റ് വരുമാനത്തെക്കുറിച്ചും, 15 വര്‍ഷം മുമ്പ് രൂപീകരിച്ച സേതുസമുദ്രം പദ്ധതി ബി.ജെ.പിയുടെ അടക്കം എതിര്‍പ്പുകള്‍കൊണ്ട് ഉപേക്ഷിക്കേണ്ടിവന്നതിനെ കുറിച്ചും ശേഖര്‍ ഗുപ്ത പറയുന്നുണ്ട്.
തമിഴ്‌നാട്ടിലെ ആണവ പദ്ധതിക്കും, വേദാന്തയുടെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനുമെതിരെ ലാറ്റിന്‍ കാത്തോലിക് ചര്‍ച്ച് സമരം ചെയ്തതും, കോപ്പര്‍ പ്ലാന്റ് അടക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയ കാന്‍സര്‍ കേസുകളിലെ വര്‍ധനവ് തെറ്റാണെന്ന് പ്രിന്റിന്റെ ലേഖികയെ അയച്ച് വിശദമായ റിപ്പോര്‍ട്ട് ചെയ്യിപ്പിച്ചതും വീഡിയോയില്‍ ഗുപ്ത ഉദ്ധരിക്കുന്നുണ്ട്.
ചൈനയുടെ താല്‍പര്യപ്രകാരമാണ് ഈ പ്ലാന്റിന്റെ അടച്ചുപൂട്ടല്‍ നടന്നതെന്നും ചെന്നൈ സേലം എക്‌സ്പ്രസ് വേ പ്രൊജക്റ്റിനെതിരെ ചര്‍ച്ച് സമരവുമായി വന്നതും,
ഒരേ ചര്‍ച്ചിന്റെ തന്നെ ഇരു പ്രാദേശിക വിഭാഗങ്ങളാണ് ഈ പദ്ധതികളെ എതിര്‍ത്തത് എന്നും പറയുന്ന ഗുപ്ത സഭകളുടെ നേതൃത്വത്തിലുള്ള സമരങ്ങള്‍ കേരളത്തില്‍ തുടരുന്ന ഒരു പ്രതിസന്ധിയാണെന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്നു.
ശേഖര്‍ ഗുപ്തയുടെ പ്രസ്താവനകളില്‍ എത്രത്തോളം വസ്തുതകളുണ്ട്?
വാദം 1. എല്ലാ ജാതി ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികള്‍ക്കെതിരെ ഒന്നിക്കുന്ന സാഹചര്യമാണിത്.
വസ്തുത:
മുസ്‌ലീം രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ ഇതുവരെ സമരത്തിനെതിരെയോ, സമരം ചെയ്യുന്ന ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരെയോ ഔദ്യോഗിക പ്രസ്താവനകള്‍ നടത്തിയിട്ടില്ല. സമരം ചെയ്യുന്ന ഹിന്ദു വിഭാഗങ്ങളുമായി ഐക്യദാര്‍ഢ്യപ്പെടുകയും ചെയ്തിട്ടില്ല. എന്‍എസ്എസ്, എസ്എന്‍ഡിപി, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്, കെപിഎംഎസ്, വിഎസ് ഡിപി, കേരള തണ്ടാന്‍ മഹാസഭ തുടങ്ങിയ സംഘടനകള്‍ വിഴിഞ്ഞം തുറമുഖത്തിനായി ‘save Vizhinjam port’ എന്ന മുദ്രാവാക്യത്തോടെ 2022 നവംബര്‍ 2ന് സെക്രട്ടേറിയേറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്തിയിരുന്നു.
വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണം എന്ന ആവശ്യമുള്‍പ്പെടെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനെതിരെ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ച് എതിര്‍ക്കുന്ന സാഹചര്യം നിലവിലില്ല. ഏതെങ്കിലും സമരവേദിയില്‍ മുസ്‌ലീം നേതാക്കള്‍ ഈ വിഷയത്തില്‍ ഹിന്ദുക്കളോടു ചേര്‍ന്ന് നിലപാടറിയിച്ചിട്ടില്ല. എന്നാല്‍, വി.എച്ച്.പി ഉള്‍പ്പെടെ ചില സംഘടനകൾ നിലപാട് വ്യക്തമാക്കുകയും സമരത്തിനെതിരായി വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണ പ്രദേശത്ത് തന്നെ പ്രകടനങ്ങളും പ്രതിഷേധപ്രസംഗങ്ങളും നടത്തിയിട്ടുണ്ട്.
വാദം 2. ക്രിസ്ത്യന്‍ മതത്തിലെ ചില പ്രത്യേക വിഭാഗങ്ങള്‍, ലത്തീന്‍ കത്തോലിക്കാ സഭ പ്രത്യേകിച്ച് ഈ പദ്ധതിയെ എതിര്‍ക്കുകയാണ്. തമിഴ്‌നാട്ടില്‍ ഇതേ ചര്‍ച്ച്/ ഇതേ ചര്‍ച്ചിന്റെ ഘടകങ്ങള്‍ കൂടംകുളം ആണവ പദ്ധതിയെയും എതിര്‍ത്തിട്ടുണ്ട്. അതിന്റെ ഡയസീസ് തൂത്തുക്കുടിയിലാണ്. ഇത് തിരുവനന്തപുരത്തും. സ്റ്റെറിലൈറ്റ് കോപ്പര്‍ പ്ലാന്റ് നിര്‍ഭാഗ്യവശാല്‍ അടച്ചുപൂട്ടി,ചൈനീസ് താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റ് അടച്ചുപൂട്ടിയത്. ഇന്ന് നമ്മള്‍ കോപ്പര്‍ ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ്. ചെന്നൈ, സേലം എക്‌സ്പ്രസ് വേ പ്രൊജക്റ്റിനെതിരെയും ഇതേ ചര്‍ച്ച് തന്നെയാണ് സമരം ചെയ്തത്. ഇതിലെല്ലാം ചര്‍ച്ച് പൊളിറ്റിക്‌സ് ഉണ്ട്.
വസ്തുത:
ലത്തീന്‍ കത്തോലിക്കാ സഭ കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിന്‍റെ ഭാഗമായിരുന്നു എങ്കിലും വിവിധ ജനവിഭാഗങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൂടംകുളം സമരം നടന്നതെന്ന് പീപ്ള്‍സ് മൂവ്മെന്‍റ് എഗെയ്ന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി കണ്‍വീനര്‍ എസ് പി ഉദയകുമാര്‍ പറയുന്നു.
“80% ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഗ്രാമത്തില്‍ സമരം ചെയ്തതിനാല്‍ അതൊരു ക്രിസ്ത്യന്‍ സമരമാണെന്ന് അവര്‍ പറഞ്ഞു. പക്ഷേ, സമരത്തില്‍ എല്ലാ മതവിഭാഗക്കാരും ഉണ്ടായിരുന്നു. ഭരണാധികാരികള്‍ മനസ്സിലാക്കേണ്ടത് സാധാരണക്കാര്‍ക്ക് ബുദ്ധിയുണ്ട് എന്നാണ്. അവര്‍ക്ക് വികസനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും, അവര്‍ക്ക് അവരുടെ ജീവിതത്തെയും അവകാശങ്ങളെയും പറ്റി ബോധമുണ്ട്. വികസനത്തിന്റെ പേരില്‍ ഭീകരമായ പ്രൊജക്റ്റ് വരുമ്പോള്‍ നമുക്കും മക്കളുടെ ഭാവിക്കും ശരിയാകില്ല എന്ന് തിരിച്ചറിയാനുള്ള ബോധവും കഴിവും അവര്‍ക്കുണ്ട്. ഞങ്ങള്‍ക്ക് അമേരിക്കയില്‍ നിന്നും പൈസവന്നെന്ന് പറഞ്ഞു, അപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരു ഇക്കണോമിക് എക്‌സ്‌പേര്‍ടായിരുന്നു. പക്ഷേ, അതിന് തെളിവായി ഒരു തുണ്ട് കടലാസ് പോലും കാണിക്കാന്‍ അവർക്ക് പറ്റിയില്ല. സ്റ്റെര്‍ലൈറ്റ് സമരം നടക്കുമ്പോഴും വിദേശ ഫണ്ടിങ് ആരോപണമുണ്ടായിരുന്നു. വിഴിഞ്ഞം സമരത്തിനെതിരെയും വിദേശ ഫണ്ടിംഗ് ആരോപണം ഉണ്ടായിരുന്നു.”
കേരളത്തിലെയും തമിഴ്നാട്ടിലെയും ക്രിസ്തീയ സഭകള്‍ ജനകീയ സമരങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയമുള്ളവരാണെന്ന ശേഖര്‍ ഗുപ്തയുടെ വാദത്തോട് എസ്. പി ഉദയകുമാര്‍ ഇങ്ങനെ പ്രതികരിച്ചു;
“തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഇങ്ങനെ ആറ് ജില്ലകള്‍ അദാനിയുടെ കയ്യില്‍ കൊടുക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. സ്റ്റെര്‍ലൈറ്റ് കമ്പനി അനില്‍ അഗര്‍വാളില്‍നിന്നും അദാനി വാങ്ങുന്നു എന്ന് കേള്‍ക്കുന്നുണ്ട്. നാലഞ്ചു മാസം മുന്‍പ് അവര്‍ വില്‍ക്കാന്‍ പോകുന്നതായി ടെണ്ടര്‍ പബ്ലിഷ് ചെയ്തിട്ടുണ്ടായിരുന്നു. അദാനി രഹസ്യ നെഗോഷിയേഷനിലാണ് എന്ന് ഞങ്ങള്‍ കേള്‍ക്കുന്നു. തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലൊക്കെ അപൂര്‍വ്വ ധാതുക്കളുണ്ട്, മോണോസൈറ്റ്, ഇല്‍മനൈറ്റ് തുടങ്ങിയവയുടെ ഖനനം നടക്കുന്നുണ്ട്. ഇപ്പോള്‍ സ്വകാര്യ കമ്പനികളാണ് ഖനനം ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആ നിയമം മാറ്റി. ആദ്യം പറഞ്ഞു ഇത് സ്വകാര്യവ്യക്തികള്‍ക്ക് ചെയ്യാന്‍ കഴിയില്ല എന്ന്. അദാനി ഈ ബിസിനസില്‍ ഇറങ്ങിക്കഴിഞ്ഞു. ചെറിയ കമ്പനികളെ പുറത്താക്കി തീരദേശത്തെ അദാനിയുടെ കയ്യില്‍ കൊടുക്കുക എന്നതാണ് ലക്ഷ്യം.”
2017 ഡിസംബര്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം സന്ദര്‍ശിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ഔദ്യോഗിക വാഹനത്തിന് നേരെ പ്രതിഷേധിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. പൂന്തുറയിലെ വീടുകള്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ ഒപ്പമെത്തിയതായിരുന്നു മുഖ്യമന്ത്രി. സെന്റ് മേരീസ് പള്ളിയിലെ വികാരി ഫാദര്‍ വില്‍ഫ്രഡുമായി അന്ന് ചര്‍ച്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി സമഗ്രപദ്ധതിയെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, നന്മ ചെയ്താല്‍ സഭ പിന്തുണയ്ക്കും, തിന്മ ചെയ്താല്‍ വിളിച്ചു പറയും എന്നായിരുന്നു ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം പറഞ്ഞത്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അനുമോദനമല്ല, സാമ്പത്തിക സഹായവും പുനരധിവാസവുമാണെന്നും ബിഷപ് പറഞ്ഞു. തുറമുഖത്തിനെതിരായ സമരം പെട്ടെന്നുണ്ടായതെങ്ങനെ അല്ലെങ്കില്‍ എന്തുകൊണ്ട് ഇതുവരെ പ്രതിഷേധിച്ചില്ല എന്ന ചോദ്യത്തിന് തീരദേശമേഖലയുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്ന എ.ജെ വിജയന്‍ സമരത്തിന്റെ ചരിത്രം വിശദീകരിക്കുന്നുണ്ട്.
ശേഖര്‍ ഗുപ്ത വാദിക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന സഭാ രാഷ്ട്രീയമാണ് തമിഴ്‌നാട്ടിലെയും തിരുവനന്തപുരത്തെയും ലത്തീന്‍ സഭയുടെത് എന്നാണ്. എന്നാല്‍, ഈ വാദത്തെ ന്യായീകരിക്കുന്ന ചരിത്രം ലത്തീന്‍ കത്തോലിക്കാ സഭയ്ക്കുള്ളതായി തെളിവുകളൊന്നും മുന്നോട്ടുവെക്കുന്നില്ല. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതികൂല സാഹചര്യങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലുകള്‍ ലത്തീന്‍ സഭ നടത്തിയിരുന്നു.
വിഴിഞ്ഞം സമരത്തെ കുറിച്ചുള്ള നിയമസഭാ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മത്സ്യത്തൊഴിലാളികളുടെ സമരങ്ങളില്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പരിഗണിക്കാത്ത ജനതയെ അവര്‍ മാത്രമാണ് ചേര്‍ത്തുപിടിച്ചത് എന്നാണ് വിഡി സതീശന്‍ പറഞ്ഞത്.