രണ്ടാം ബി.ജെ.പി സർക്കാർ മൂന്നാം വർഷത്തിൽ എത്തിയപ്പോൾ, നിരവധി വ്യാജ അവകാശവാദങ്ങളാണ് ഭരണകൂടവും പാർട്ടി നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ചിലതെല്ലാം ‘ഫാക്റ്റ്ഷീറ്റ്സ്’ നേരത്തെ റിപ്പോർട്ട് ചെയ്തവയാണ്.
2022 ജൂൺ 26ന്, 48-ാമത് ജി 7 ഉച്ചകോടിക്കായി ജർമ്മനി സന്ദർശിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ഏഴ് വർഷത്തെ ഇന്ത്യയുടെ “വികസന നേട്ടങ്ങളെ”ക്കുറിച്ചു വാചാലനായി. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച വളർച്ച ഉയർത്തിക്കാട്ടുകയും, വികസനം ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന വിവിധ സംരംഭങ്ങൾ പരാമർശിക്കുകയും ചെയ്തു. എന്നാൽ ജർമ്മനിയിലെ മ്യൂണിക്കിൽ വെച്ച് വൈദ്യുതി, റോഡ് കണക്റ്റിവിറ്റി, ഗ്യാസ് കണക്ഷനുകൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ തുടങ്ങിയവയുടെ വികസനത്തെ സംബന്ധിച്ചു മോദി ഉയർത്തിയ അവകാശവാദങ്ങൾ തെറ്റാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അവകാശവാദം ഒന്ന്.
“രാജ്യത്തെ ഗ്രാമങ്ങളെല്ലാം വെളിയിട വിസർജ്ജന മുക്തമാക്കി”
വസ്തുത: സ്വച്ഛ് ഭാരത് മിഷൻ ഗ്രാമിന്റെ സംയോജിത മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ 2019 ഒക്ടോബറിൽ ഇന്ത്യയെ വെളിയിട മലമൂത്രവിസർജന വിമുക്തമായി പ്രഖ്യാപിച്ചു.
“തുറസ്സായ മലമൂത്രവിസർജ്ജന രഹിതം” എന്നതിനെ സർക്കാർ നിർവചിക്കുന്നത് ഇങ്ങനെയാണ്: 1) “പരിസ്ഥിതിയിൽ / ഗ്രാമത്തിലെ പൊതു ഇടങ്ങളിൽ വിസർജ്‌ജനം കാണാനാവില്ല, 2) എല്ലാ വീടുകളും പൊതു / സാമൂഹിക സ്ഥാപനങ്ങളും വിസ്സർജനം നിർമാർജനം ചെയ്യാൻ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു”.
2019 ഒക്‌ടോബർ 2-ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ടോയ്‌ലറ്റുകൾ ലഭ്യമാക്കി രാജ്യത്തെ ഗ്രാമപ്രദേശങ്ങളെ വെളിയിട മലമൂത്രവിസർജന മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്‌ടോബറിലാണ് സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ആരംഭിച്ചത്. ഫെബ്രുവരിയിലെ കണക്കനുസരിച്ച് രാജ്യത്ത് ഏകദേശം 10.9 കോടി വ്യക്തിഗത ഗാർഹിക ടോയ്‌ലറ്റുകൾ നിർമ്മിച്ചിട്ടുണ്ട്.
എന്നാൽ, സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ ഡാറ്റയും മറ്റ് ഔദ്യോഗിക റിപ്പോർട്ടുകളും തമ്മിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മൂന്ന് റിപ്പോർട്ടുകളാണ് വസ്‌തുത പരിശോധിക്കാൻ ഇവിടെ ഉപയോഗിച്ചിട്ടുള്ളത്: ദേശീയ കുടുംബ ആരോഗ്യ സർവേ-5, ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്റെയും ജൂലൈ 2021ലെ റിപ്പോർട്ട്, ദേശീയ വാർഷിക ഗ്രാമീണ ശുചിത്വ സർവേ (2019 -2020).
2022 മാർച്ചിൽ പ്രസിദ്ധീകരിച്ച ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം രാജ്യത്തെ 81 % കുടുംബങ്ങളിലാണ് ടോയ്‌ലെറ് സൗകര്യം ഉള്ളത്. 19 % കുടുംബങ്ങൾ ഇപ്പോഴും വെളിയിടങ്ങളിലാണ് വിസ്സർജ്ജിക്കുന്നത് എന്ന് സർവേ കാണിക്കുന്നു.
രാജ്യത്ത് ഗ്രാമപ്രദേശങ്ങളേക്കാൾ (76%), നഗരപ്രദേശങ്ങളിലാണ് (96%) ടോയ്‌ലറ്റ് സൗകര്യം ലഭ്യമായിട്ടുള്ളത്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലോ മറ്റ് പിന്നോക്ക വിഭാഗങ്ങളിലോ ഉൾപ്പെട്ട കുടുംബങ്ങളിൽ 69% ശതമാനം ടോയ്ലറ്റ് സൗകര്യമുള്ളപ്പോൾ മറ്റു വിഭാഗങ്ങളിലെ കുടുംബങ്ങളിൽ 93% വരെ ടോയ്‌ലറ്റ് സൗകര്യം ലഭ്യമാണ്. ബിഹാറിലാണ് ടോയ്‌ലറ്റ് സൗകര്യം ഏറ്റവും കുറവുള്ളത് (62%). ജാർഖണ്ഡിൽ 70 % വും ഒഡീഷയിൽ 71 % വുമാണ് ടോയ്‌ലറ്റ് സൗകര്യം ലഭ്യമായിട്ടുള്ളത്.
തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തുന്ന കുടുംബങ്ങളുടെ എണ്ണം 2015-’16-ൽ 39% ത്തിൽ നിന്ന് 2019-’21-ൽ 19% ആയി കുറയുകയുണ്ടായി.
2021 ജൂലൈയിൽ പ്രസിദ്ധീകരിച്ച, ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്റെയും ‘വെള്ളം, ശുചിത്വം’ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 15% എങ്കിലും തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം ചെയ്യുന്നുണ്ട്. ഇതിൽ 22% ഗ്രാമീണരും 1% നഗരവാസികളുമാണ്.
ദേശീയ വാർഷിക ഗ്രാമീണ ശുചിത്വ സർവേ റിപ്പോർട്ട് അനുസരിച്ച്, സർവേയിൽ പങ്കെടുത്ത 91,934 ഗ്രാമീണ കുടുംബങ്ങളിൽ 94.4% നു ടോയ്‌ലറ്റ് സൗകര്യം ലഭ്യമാണ്. അതായത് 5.6% കുടുംബങ്ങൾക്ക് ടോയ്‌ലറ്റ് സൗകാര്യം നിലവിലില്ല.
അവകാശവാദം 2
“രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കി.”
വസ്തുത: എല്ലാ വീടുകളിലും 24X7 തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ കൊണ്ട് വന്ന പദ്ധതികളാണ് ‘ദീൻ ദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജന’, സംയോജിത വൈദ്യുതി വിതരണ പദ്ധതി, ‘ഉജ്ജ്വല് ഡിസ്‌കോം അഷ്വറൻസ് യോജന’ എന്നിവ. രാജ്യത്തുടനീളമുള്ള ഗ്രാമീണ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി 2014 ഡിസംബറിൽ സർക്കാർ ‘ദീൻ ദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജന’ പദ്ധതി ആരംഭിച്ചു. 2017 ഒക്ടോബറിൽ, ഗ്രാമങ്ങളിലെയും നഗരപ്രദേശങ്ങളിലെയും വൈദ്യുതീകരിക്കാത്ത വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി ‘പ്രധാനമന്ത്രി സഹജ് ബിജിലി ഹർ ഘർ യോജന’ (സൗഭാഗ്യ) പദ്ധതി ആരംഭിച്ചു.
2011ലെ സെൻസസ് പ്രകാരം ജനവാസമുള്ള എല്ലാ വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളും, വൈദ്യുതീകരിച്ചതായി 2018 ഏപ്രിൽ 28 ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. 2021 മാർച്ചിലെ കണക്ക് പ്രകാരം സൗഭാഗ്യ സ്കീമിന് കീഴിൽ, 2019 മാർച്ചിന് മുമ്പ് തിരിച്ചറിഞ്ഞ, വൈദ്യുതീകരിക്കാത്ത എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കിയെന്ന് സർക്കാർ പ്രഖ്യാപിച്ചു.
കേന്ദ്ര വൈദ്യുതി മന്ത്രാലയം ഒരു ഗ്രാമത്തെ വൈദ്യുതീകരിക്കുക എന്നതിനെ നിർവചിക്കുന്നത് ഇപ്രകാരമാണ്:
-ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമർ, ഡിസ്ട്രിബ്യൂഷൻ ലൈനുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനവാസമുള്ള പ്രദേശത്തും, ദളിത് ബസ്തി മേഖലകളിലും ഒരുക്കിയിട്ടുണ്ടാവുക.
-സ്‌കൂളുകൾ, പഞ്ചായത്ത് ഓഫീസുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ഡിസ്പെൻസറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ വൈദ്യുതി ലഭ്യമാവുക.
-വൈദ്യുതീകരിച്ച വീടുകളുടെ എണ്ണം ഗ്രാമത്തിലെ മൊത്തം കുടുംബങ്ങളുടെ 10% എങ്കിലും ആയിരിക്കണം.
ഇതിൽ നിന്നും മനസ്സിലാവുന്നത് ഒരു ഗ്രാമം വൈദ്യുതീകരിച്ചതായി പ്രഖ്യാപിക്കുന്നതിന് ഗ്രാമത്തിലെ
എല്ലാ വീടുകളും വൈദ്യുതീകരിക്കേണ്ടതില്ല എന്നാണ്.
സൗഭാഗ്യ പദ്ധതിക്ക് കീഴിൽ, 2021മാർച്ച് വരെ, രാജ്യത്തുടനീളം ഏകദേശം 2.817 കോടി കുടുംബങ്ങൾ വൈദ്യുതീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദേശീയ കുടുംബാരോഗ്യ സർവേ-5 (2019-’21) റിപ്പോർട്ട് അനുസരിച്ചു ജനസംഖ്യയുടെ 96.8% ആണ് വൈദ്യുതി ലഭ്യമായ വീടുകളിൽ താമസിക്കുന്നത്. അതായത് ഇന്ത്യൻ ജനസംഖ്യയുടെ 3% ത്തിലധികം പേർ ഇപ്പോഴും വൈദ്യുതീകരിക്കാത്ത വീടുകളിലാണ് താമസിക്കുന്നത്.
അവകാശവാദം 3
“രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും റോഡ് ഗതാഗതം സുഗമമാക്കി.”
വസ്തുത: 2000-ൽ ആരംഭിച്ച ‘പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന’, ഗ്രാമപ്രദേശങ്ങളിലെ ഗതാഗതസൗകര്യമില്ലാത്ത പ്രദേശങ്ങളിലേക്ക് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ റോഡുകൾ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഒരു പ്രധാന പദ്ധതിയാണ്. സമതലപ്രദേശങ്ങളിൽ ചുരുങ്ങിയത് 500- ഉം, മലയോര പ്രദേശങ്ങളിൽ ചുരുങ്ങിയത് 250-ഉം ജനസംഖ്യയുള്ള പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക.
മറ്റൊരു ശ്രദ്ധേയമായ കാര്യം, 2001-ലെ സെൻസസ് പ്രകാരമുള്ള കണക്കുകളാണ് പ്രദേശത്തെ ജനസംഖ്യാ വ്യാപ്തി നിർണ്ണയിക്കുവാൻ പദ്ധതിയിൽ ഉപയോഗിക്കുന്നത്.
2017-നും 2021-നും ഇടയിലുള്ള ‘പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന’ സംബന്ധിച്ച ഡാറ്റ പരിശോധിക്കുമ്പോൾ, ഈ കാലയളവിൽ കേന്ദ്രത്തിന് റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാകും. 2017-’18 കാലയളവിൽ കേന്ദ്രം ലക്ഷ്യം വെച്ച ദൈർഖ്യത്തിന്റെ 95.4% പൂർത്തിയാക്കാൻ കഴിഞ്ഞെങ്കിലും, 2018-’19 ൽ ഇത് 85% ആയി കുറഞ്ഞു.
2019-’20 ൽ ലക്ഷ്യം വെച്ച ദൈർഘ്യത്തിന്റെ 54.4%മാണ് പൂർത്തിയാക്കാൻ സാധിച്ചത്. ലക്ഷ്യമിട്ട 9,721 പ്രദേശങ്ങളിൽ 4,149 എണ്ണം റോഡുകളുമായി ബന്ധിപ്പിച്ചു. 2020-’21-ൽ 79.4% പൂർത്തിയാക്കാൻ കഴിഞ്ഞു, 2021-22-ൽ ഇത് 83.94% ആയി വർധിച്ചു.
അവകാശവാദം 4
“രാജ്യത്തെ എല്ലാ ദരിദ്രർക്കും 5 ലക്ഷം വരെ സൗജന്യ ചികിത്സാ സൗകര്യം ലഭ്യമാണ്.”
വസ്തുത: ‘ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന’ എന്ന കേന്ദ്ര സർക്കാർ പദ്ധതി 2018 സെപ്റ്റംബറിലാണ് ആരംഭിച്ചത്. ഓരോ കുടുംബത്തിനും പ്രതിവർഷം 5 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
എന്നാൽ, എല്ലാ ദരിദ്രർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. പദ്ധതി പ്രകാരം, ഇൻഷുറൻസ് ലഭിക്കാൻ സ്വയമേവ അർഹതയുള്ളവർ. “പാർപ്പിടമില്ലാത്ത കുടുംബങ്ങൾ, തോട്ടിപ്പണിയിൽ ഏർപ്പെടുന്ന കുടുംബങ്ങൾ, അഗതികൾ/ആദിമ ഗോത്രവർഗങ്ങൾ” എന്നിവരാണ്.
പദ്ധതിയുടെ മറ്റൊരു മാനദണ്ഡം പ്രകാരം “പട്ടികവർഗ്ഗ, പട്ടികജാതി കുടുംബങ്ങൾ, 16 നും 59 നും ഇടയിൽ പ്രായമുള്ള പുരുഷ അംഗങ്ങൾ ഇല്ലാത്ത സ്ത്രീ-അധികൃത കുടുംബങ്ങൾ, അംഗവൈകല്യമുള്ള ആളുകൾ ഉൾപ്പെടുന്ന കുടുംബങ്ങൾ” എന്നിവർക്കുമാണ് ആനുകൂല്യങ്ങൾ ലഭിക്കുക.
2011-ലെ ‘സാമൂഹിക സാമ്പത്തിക, ജാതി സെൻസസ്’ പ്രകാരം പദ്ധതിക്ക് യോഗ്യരായ ഗുണഭോക്താക്കളുടെ എണ്ണം 10.74 കോടി കുടുംബങ്ങളാണ് (50 കോടി ആളുകൾ). ഏകദേശം 33 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 13.44 കോടി കുടുംബങ്ങളെ (65 കോടി ആളുകൾ) ഉൾപ്പെടുത്തികൊണ്ട് പദ്ധതി വിപുലീകരിക്കുകയുണ്ടായി. ഇന്ത്യയിലെ “എല്ലാ ദരിദ്രർക്കും” ഈ സൗകര്യം ലഭ്യമല്ല എന്നതിന് രണ്ട് കാരണങ്ങളുണ്ട്:
- മൂന്ന് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും (പശ്ചിമ ബംഗാൾ, ഒഡിഷ, ഡൽഹി ) ഈ പദ്ധതി നടപ്പാക്കിയിട്ടില്ല.
- ഇന്ത്യയിലെ എല്ലാ ദരിദ്രരും സർക്കാരിന്റെ നിശ്ചിത മാനദണ്ഡത്തിന് കീഴിൽ വരുന്നില്ല.
മാത്രമല്ല, ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഇന്നും അന്യമാണ്. കോവിഡ് മഹാമാരി, പ്രത്യേകിച്ച് അതിന്റെ രണ്ടാം തരംഗം, രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിലെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഗുരുതരമായ പോരായ്മകൾ തുറന്നുകാട്ടിയിരുന്നു.
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചപ്പെട്ട ആരോഗ്യ സൂചകങ്ങളുള്ള കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഈ പദ്ധതിയുടെ വ്യാപനം താരതമ്യം ചെയ്യാൻ 2022 ജൂണിൽ ഒരു പഠനം നടത്തുകയുണ്ടായി. കുറഞ്ഞ ഇൻഷുറൻസ് നിരക്ക് സ്വകാര്യ ആശുപത്രികൾ പദ്ധതിയുടെ ഭാഗമാകുന്നത് കുറക്കുന്നുവെന്ന് പഠനം കണ്ടെത്തി. കൂടാതെ പദ്ധതിക്കുള്ള മാനദണ്ഡങ്ങൾ പുനക്രമീകരിക്കേണ്ടതിന്റെ ആവിശ്യകതയും പഠനം ചൂണ്ടികാണിച്ചു.