1950ൽ അമേരിക്കയും തുടർന്ന് റഷ്യയും ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിലിൽ സ്ഥിരാംഗത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ നെഹ്റു അത് ചൈനക്ക് നൽകുകയാണ് ഉണ്ടായത് എന്നുമുള്ള വാർത്ത ഗൾവാനിലെ ചൈനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിക്കുന്നുണ്ട്.
ഡിസംബർ 13 ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ
ആ അവകാശവാദം ഉന്നയിച്ചിരിന്നു. സാമൂഹിക മാധ്യമങ്ങളിലും സമാനമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.
വസ്തുത:
ലോക്‌സഭയിലെ ചോദ്യത്തിന് നെഹ്റു നൽകിയ മറുപടി.
“ഇത്തരത്തിലുള്ള ഔപചാരികമോ, അനൗപചാരികമോ ആയ ഒരു വാഗ്ദാനവും ഉണ്ടായിട്ടില്ല. യഥാർത്ഥത്തിൽ അടിസ്ഥാനമില്ലാത്തതും അവ്യക്തവുമായ ചില പരാമർശങ്ങൾ അതേക്കുറിച്ച് പത്രങ്ങളിൽ വന്നിട്ടുണ്ട്. സെക്യൂരിറ്റി കൗൺസിലിന്റെ ഘടന യു.എൻ ചാർട്ടർ നിർദ്ദേശിക്കുന്നതാണ്, അതനുസരിച്ച് ചില നിർദ്ദിഷ്ട രാജ്യങ്ങൾക്ക് സ്ഥിരമായ സീറ്റുകൾ ഉണ്ട്. ചാർട്ടർ ഭേദഗതി കൂടാതെ ഇതിൽ മാറ്റമോ കൂട്ടിച്ചേർക്കലോ സാധ്യമല്ല. അതിനാൽ, ഒരു സീറ്റ് വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചോ ഇന്ത്യ അത് നിരസിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യങ്ങൾ തന്നെ അപ്രസക്തമാണ്. യു.എൻ അംഗത്വത്തിന് യോഗ്യതയുള്ള എല്ലാ രാജ്യങ്ങളുടെയും പ്രവേശനത്തെ പിന്തുണയ്ക്കുക എന്നതാണ് ഞങ്ങളുടെ പ്രഖ്യാപിത നയം.”
പ്രമുഖ ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഏ.ജി നൂറാനി അമേരിക്ക നൽകിയ ഓഫറിനോട് നെഹ്റു എന്ത് സമീപനം സ്വീകരിച്ചു
എന്ന് എഴുതുന്നുണ്ട്.
‘നെഹ്‌റുവിയൻ സമീപന’ത്തെക്കുറിച്ച് ചരിത്രകാരൻ എ.ജി നൂറാനി 2002ലെ ഫ്രണ്ട്‌ലൈൻ ലേഖനത്തിൽ, സുരക്ഷാ കൗൺസിലേക്കുള്ള യു.എസ്, റഷ്യൻ ഓഫറുകളെ കുറിച്ച് നെഹ്‌റു 1955ൽ എഴുതിയ കുറിപ്പ് ഉദ്ധരിക്കുന്നുണ്ട്.
ഈ കുറിപ്പിൽ, യു.എസ് “അനൗപചാരികമായി” നിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്നും എന്നാൽ
ആ ഘട്ടത്തിൽ ഇന്ത്യ “സുരക്ഷാ കൗൺസിലിൽ പ്രവേശിക്കാൻ” താൽപര്യം കാണിച്ചില്ലെന്നും നെഹ്‌റു സമ്മതിച്ചിരുന്നു.
“ചൈനയെ ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോകാം. എന്നാൽ, സുരക്ഷാസമിതിയിൽ ഇന്ത്യ ചൈനയുടെ സ്ഥാനം ഏറ്റെടുക്കണം എന്ന് അമേരിക്ക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തീർച്ചയായും ഞങ്ങൾക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. ചൈനയും ചൈന പോലുള്ള മഹത്തായ ഒരു രാജ്യവും സുരക്ഷാ കൗൺസിലിൽ ഇല്ലാത്തത് അനീതിയാണ്, അതിനാൽ ഈ നിർദ്ദേശത്തോട് ഞങ്ങൾക്ക് യോജിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ ഇത് നിർദ്ദേശിച്ചവരോട് വ്യക്തമാക്കിയിട്ടുണ്ട്. അതൊടൊപ്പം മഹത്തായ രാജ്യമെന്ന നിലയിൽ സുരക്ഷാസമിതിയിൽ അംഗമാകാൻ ഇന്ത്യക്ക് ഈ ഘട്ടത്തിൽ ആകുലതയില്ലെന്നും ചൈന തന്റെ ശരിയായ സ്ഥാനം ഏറ്റെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അപ്പോൾ ഇന്ത്യയുടെ ചോദ്യം വേറെ തന്നെ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.”
1955ൽ യു.എസ്.എസ്.ആർ നൽകിയ വാഗ്ദാനത്തോടുള്ള നെഹ്റുവിന്റെ സമീപനത്തെ കുറിച്ച്, 1955 ജൂൺ 22 ന് സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രി നിക്കോളായ് ബൾഗാനിനും നെഹ്‌റുവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മിനിറ്റ്സ് നൂറാനി ഉദ്ധരിക്കുന്നുണ്ട്;
“ഇന്ത്യക്കും ചൈനക്കും ഇടയിൽ പ്രശ്‌നമുണ്ടാക്കാനുള്ള” ശ്രമമാണ് യു.എസിന്റെ വാഗ്ദാനം എന്ന് കൂടിക്കാഴ്ചയിൽ നെഹ്‌റു സമ്മതിച്ചിരുന്നു. ഇന്ത്യയുടെ അംഗത്വം യു.എൻ ചാർട്ടറിന്റെ പരിഷ്കരണത്തിന് കാരണമാകുമെന്നും എന്നാൽ സുരക്ഷാ സമിതിയിലെ അംഗത്വം ഈ ഘട്ടത്തിൽ അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു ബൾഗാനിനോട് പറഞ്ഞത്
“സുരക്ഷാ കൗൺസിലിൽ ചൈനക്ക് പകരം ഇന്ത്യയെ നിയമിക്കണമെന്ന് അമേരിക്കയിലെ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ബൾഗാനിന് അറിയാമായിരിക്കും. നമുക്കും ചൈനയ്ക്കും ഇടയിൽ പ്രശ്‌നമുണ്ടാക്കാനാണിത്. തീർച്ചയായും ഞങ്ങൾ ആ നിയമനത്തെ പൂർണ്ണമായും എതിർക്കുന്നു. കൂടാതെ, ചില സ്ഥാനങ്ങൾ വഹിക്കാൻ സ്വയം മുന്നോട്ട് പോകുന്നതിന് ഞങ്ങൾ എതിരാണ്, കാരണം അത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ഇന്ത്യയെ തന്നെ വിവാദത്തിന് വിധേയമാകുകയും ചെയ്യും. ഇന്ത്യയെ സുരക്ഷാ കൗൺസിലിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ,
യു.എൻ ചാർട്ടർ പുനഃപരിശോധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരും. ചൈനയുടെയും, ഒരുപക്ഷേ മറ്റുള്ളവരുടെയും പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യം ആദ്യം പരിഹരിക്കപ്പെടുന്നതുവരെ ഇത് ചെയ്യരുതെന്ന് ഞങ്ങൾ കരുതുന്നു. ചൈനയെ പ്രവേശിപ്പിക്കുന്നതിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എനിക്ക് തോന്നുന്നു. ചാർട്ടറിന്റെ പരിഷ്കരണത്തെക്കുറിച്ച് ബൾഗാനിന്റെ അഭിപ്രായം എന്താണ്? ഞങ്ങളുടെ അഭിപ്രായത്തിൽ ഇന്ത്യയെ ഇപ്പോൾ സുരക്ഷാ സമിതിയിൽ ഉൾപ്പെടുത്തുന്നത് ഉചിതമല്ലെന്ന് തോന്നുന്നു”.
1950ൽ യൂ.എസ്.എയും 1955 ൽ യു.എസ്.എസ്.ആറും നിർദ്ദേശിച്ച ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വത്തെ കുറിച്ചുള്ള നെഹ്‌റുവിന്റെ പ്രതികരണങ്ങളിൽ നിന്ന് ഇന്ത്യയുടെ അംഗത്വം ചൈനക്ക് നൽകി എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് വ്യക്തമാകുന്നു.