‘Qatar welcomes you’, ‘Reflect your respect to the religion and culture of qatari people by avoiding these behaviors’
എന്ന് തുടങ്ങുന്ന ഒരു പോസ്റ്ററിൽ, ‘മദ്യപാനത്തിന് പുറമേ സ്വവർഗ ലൈംഗികത, മറ്റുള്ളവരുടെ സമ്മതം ഇല്ലാതെ ഫോട്ടോ എടുക്കൽ, ആരാധനാലയങ്ങളോട് അനാദരവ് കാണിക്കൽ, ഉച്ചത്തിൽ പാട്ട് വെക്കൽ ശബ്ദം ഉണ്ടാക്കൽ’ എന്നിങ്ങനെയുള്ള ഏതാനും വിലക്കുകളെ കുറിച്ച് പറയുന്ന ഒരു പോസ്റ്റർ ലോകകപ്പ് കാണാൻ വരുന്നവർക്കുള്ള ഔദ്യോഗിക നിർദേശം എന്ന നിലക്ക് പ്രചരിക്കപ്പെട്ടിരുന്നു.
ഇത് പിന്നീട് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി.
ഖത്തർ, ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ പാടില്ല എന്നും, ഇത്ര മോശപ്പെട്ട സ്വാഗതം ചെയ്യൽ കണ്ടില്ലെന്നും, ഇത് ഖത്തറിന്റെ ഭാഗത്ത് നിന്നുള്ള മനുഷ്യാവകാശ ലംഘനമാണ് എന്നൊക്കെയുള്ള അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു.
ഒട്ടുമിക്ക ആളുകളും ഇത് പ്രചരിപ്പിച്ചത് ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക അറിയിപ്പ് എന്ന നിലക്കാണ്. അതാണ് ഇത്രയും വിവാദങ്ങൾക്ക് വഴിവെച്ചതും.
എന്നാൽ, ഖത്തർ ഔദ്യോഗികമായി ഇത്തരമൊരു അറിയിപ്പോ നിർദ്ദേശങ്ങളോ ഇറക്കിയിട്ടില്ല.
Reflect your respect എന്ന ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇത്തരമൊരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
2014 ൽ കുറച്ച് ഖത്തർ വനിത ആക്ടിവിസ്റ്റുകൾ ആരംഭിച്ച ക്യാമ്പയിൻ ആയിരുന്നു ‘Reflect Your Respect’. അന്നത്തെ ആ കാമ്പയിനിന്റെ ഉദ്ദേശം വിദേശികളായ ആളുകളോട് ഖത്തറിൽ വരുമ്പോൾ ഇസ്‌ലാമിക മൂല്യങ്ങൾ പാലിക്കാൻ അവശ്യപ്പെടുന്നതായിരുന്നു.
അതാണ് ഫിഫ ലോകകപ്പിന്റെ മാനദണ്ഡമായി പ്രചരിപ്പിക്കപ്പെട്ടത്.
ഖത്തർ ലോകകപ്പുമായി ബന്ധപെട്ട് ഇറക്കിയ ഔദ്യോഗിക അറിയിപ്പിൽ വസ്ത്രത്തിന്റെ കാര്യത്തിൽ ആളുകളുടെ ഇഷ്ടം അനുസരിച്ച് ധരിക്കാമെന്നും എന്നാൽ പൊതു ഇടങ്ങളിൽ മാന്യമായ വസ്ത്രം ധരിക്കാനുള്ള നിർദേശവും സ്റ്റേഡിയത്തിൽ കുപ്പായം ഊരുന്നതിന് വിലക്കുമാണ് ഉള്ളത്.
മദ്യത്തിന്റെ ഉപയോഗത്തിൽ ആളുകളുടെ താല്പര്യം അനുസരിച്ച് ഉപയോഗിക്കുന്നതിനെ ഇതുവരെ ഖത്തർ വിലക്കിയിട്ടുമില്ല.
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ, ഇപ്പോൾ പ്രചരിക്കുന്ന പ്രസ്തുത പോസ്റ്ററുമായി തങ്ങൾക്ക് ബന്ധമില്ലെന്നും വ്യക്തമാക്കുന്നു.