“സാമൂഹിക സൗഹാർദ്ദത്തിനായി, പത്ത് വർഷത്തേക്ക് മാത്രം സംവരണം ഏർപ്പെടുത്തുക എന്നതായിരുന്നു ബാബാ സാഹിബ് അംബേദ്കർ മുന്നോട്ട് വെച്ച ആശയം. എന്നാൽ, ഏഴ് പതിറ്റാണ്ടുകളായി അത് തുടർന്നു പോരുകയാണ്. സംവരണം ഒരു നിക്ഷിപ്ത താൽപ്പര്യമായി മാറുന്ന രീതിയിൽ അത് അനിശ്ചിതകാലത്തേക്ക് തുടരാൻ പാടില്ല. (The idea of Baba Saheb Ambedkar was to bring social harmony by introducing reservation for only ten years. However, it has continued past seven decades. Reservation should not continue for an indefinite period of time so as to become a vested interest)”.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (ഇ.ഡബ്ല്യു.എസ്) സംവരണ പദ്ധതികളുടെ ഭരണഘടനാപരമായ സാധുത സംബന്ധിച്ച് സുപ്രിം കോടതി 2022 നവംബർ 07 തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിയിലെ വാക്കുകളാണിത്.
സംവരണം പത്ത് വർഷത്തേക്ക് മാത്രം നടപ്പിലാക്കുകയായിരുന്നു ഡോ. അംബേദ്കറിന്റെ കാഴ്ചപ്പാടെന്നും എന്നാൽ കഴിഞ്ഞ എഴുപത് വർഷമായി അത് തുടർന്നുകൊണ്ടേ ഇരിക്കുകയാണെന്നും, അനിശ്ചിതകാലത്തേക്ക് അവ നീട്ടിക്കൊണ്ട് പോകാനാവില്ല എന്നുമാണ് വിധിയിൽ പറയുന്നത്.
പ്രസ്തുത വിധിയിൽ ചേർക്കപ്പെട്ട അംബേദ്കർ വാചകം യഥാർത്ഥത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.
പൂനാ ഉടമ്പടി സമയത്ത്, ഡോ. അംബേദ്കറും ഗാന്ധിയും അടക്കമുള്ളവർ അധഃസ്ഥിത വിഭാഗങ്ങൾക്ക് രാഷ്ട്രീയ സംവരണം നടപ്പിലാക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. ദളിതർ രാഷ്ട്രീയ സംവരണത്തിലും, നിലവിലുള്ള വ്യവസ്ഥകളിലും തൃപ്തരാണോ എന്ന് തീരുമാനിക്കാൻ ജനഹിതം പരിശോധിക്കും എന്നാണ് അന്ന് തീരുമാനിച്ചത്. എന്നാൽ ഹിതപരിശോധന തന്നെ പിന്നീട് ഉപേക്ഷിക്കുകയാണ് ചെയ്തത്.
ഭരണഘടനാ അസംബ്ലി ചർച്ചകൾക്കിടയിൽ, ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനായുള്ള പത്തുവർഷത്തെ കാലയളവിനുള്ള നിർദ്ദേശം യഥാർത്ഥത്തിൽ വിവിധ വീക്ഷണങ്ങളെ മറികടക്കുന്നതിനുള്ള ഒരു വിട്ടുവീഴ്ച എന്ന നിലയിലാണ് മനസിലാക്കപ്പെട്ടത്. മാത്രമല്ല പത്തുവർഷത്തെ വ്യവസ്ഥയിൽ അതൃപ്‌തി പ്രകടിപ്പിച്ച ഡോ. അംബേദ്കറാണ് ഈ വ്യവസ്ഥകൾ നീട്ടാൻ ഭരണഘടനാ ഭേദഗതികൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചത്.
ഡോ. അംബേദ്കറെ സംബന്ധിച്ച് സംവരണത്തിന്റെ സാങ്കേതികത്വം നിലനിർത്തുക എന്നതിനേക്കാൾ അതിലൂടെ പ്രാവർത്തികമാക്കപ്പെടേണ്ട മൂല്യങ്ങളെ, വിവേചന രാഹിത്യത്തെ ഉയർത്തികൊണ്ടുവരൽ എന്നിവയായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായാണ് പത്ത് വർഷമാണ് സംവരണത്തിന്റെ അടിസ്ഥാന കാലാവധി എന്നദ്ദേഹം നിർദേശിച്ചത്. ഈ കാലയളവിൽ സംവരണം കൊണ്ടുണ്ടാവേണ്ട ലക്ഷ്യം സാധൂകരിക്കപ്പെടുന്നില്ലെങ്കിൽ പിന്നീട് എഴുപത്തിയഞ്ചോ നൂറോ വർഷം ആയാലും വിവേചനം ഇല്ലാതാക്കാൻ സാധിക്കില്ല എന്നാണ് ഡോ. അംബേദ്കറിന്റെ വീക്ഷണം
“Dr B.R. Ambedkar only wanted it for 10 years. Let’s have a hundred or even better, 75. If it has not changed India by then, then it is clearly a policy that doesn’t work and has failed”.
ലക്ഷ്യത്തെ മുൻനിർത്തി ഡോ. അംബേദ്കർ മുന്നോട്ട് വെച്ച കാഴ്ചപ്പാടിൽ നിന്ന് സംവരണം പത്ത് വർഷത്തേക്ക് മാത്രമേ നടപ്പിലാക്കേണ്ടതുള്ളു എന്ന ഭാഗം മാത്രം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. കോടതി വ്യവഹാരങ്ങളിൽ അടക്കം അവ കടന്നു വരുന്നത് ഭാവിയിൽ സംവരണത്തെ തന്നെ അട്ടിമറിക്കാൻ കാരണമായേക്കാവുന്നതുമാണ്.