ആർ. എസ്. എസ് തലവൻ മോഹൻ ഭഗവത് ഒക്ടോബർ അഞ്ചിന് നടത്തിയ പ്രഭാഷണത്തിൽ രാജ്യത്തെ ജനസഖ്യയെ കുറിച്ച് രണ്ട് വാദങ്ങൾ ഉന്നയിച്ചിരുന്നു. രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നുവെന്നും അത് രാജ്യത്തെ വിഭവശേഷിയെ ബാധിക്കുമെന്നാണ് ഒന്നാമത്തെ വാദം. രണ്ട്, രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസന്തുലിതത്വം നിലനിൽക്കുന്നു.
“ജനസംഖ്യ വർധനവിന് അനുസരിച്ച് വിഭവങ്ങൾ വേണം. അല്ലാത്തപക്ഷം അതൊരു ബാധ്യതയായി മാറും. ജനസംഖ്യ സമ്പത്ത് ആണ് എന്നൊരു കാഴ്ചപ്പാട് ഉണ്ട്. എന്നാൽ, രണ്ട് വശങ്ങളെയും മുന്നിൽ വെച്ച് കൊണ്ട് ഒരു നയം നമ്മൾ ഉണ്ടാക്കണം”.
“മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവാത്ത വിഷയമാണ്. ജനനനിരക്കിലെ വ്യത്യാസങ്ങള്‍ക്കൊപ്പം, ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമുള്ള പരിവര്‍ത്തനങ്ങളും ജനസംഖ്യ ഉയരുന്നതിന് വലിയ കാരണങ്ങളാണ്. ജനങ്ങള്‍ ഇത്തരം തെറ്റിനെതിരെ ശബ്ദം ഉയര്‍ത്തണം”
എന്നാൽ, മുസ്ലിം ഹിന്ദു സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്നു എന്ന് പറയപ്പെടുന്ന ജനനസംഖ്യ അസന്തുലിതത്വം കണക്കുകൾ പ്രകാരം തെറ്റാണ്.
ദേശീയ കുടുംബരോഗ്യ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് 1992 ൽ ഹിന്ദു സ്ത്രീയെ അപേക്ഷിച്ച് മുസ്ലിം സ്ത്രീക്ക് ശരാശരി 1.1 കുട്ടികൾ കൂടുതലായി കണക്കാക്കപ്പെട്ടിരുന്നെങ്കിൽ, 2019 – 21 കാലത്ത് അത് 0.42 ആയി കുറഞ്ഞു എന്ന് കാണാം.
കഴിഞ്ഞ 20 വർഷ കാലയളവിൽ ഹിന്ദു സ്ത്രീകളിൽ 30 ശതമാനം പ്രത്യുൽപാദന ശേഷിയുടെ തോത് കുറഞ്ഞെങ്കിൽ മുസ്ലിം സ്ത്രീകളിൽ അത് 35 ശതമാനമാണ്.
അഥവാ ഹിന്ദു സ്ത്രീകളെക്കാൾ മുസ്ലിം സ്ത്രീകൾക്ക് മുമ്പ് ഉണ്ടായിരുന്ന ശരാശരി കുട്ടികളുടെ കണക്കിലുള്ള നേരിയ കൂടുതൽ 2030 ആകുമ്പോഴേക്ക് സമമാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സെൻസസ് ഡാറ്റ അനുസരിച്ച്, 1971ൽ ക്രിസ്ത്യൻ ജനസംഖ്യ 2.6 ശതമാനം ആണെങ്കിൽ 2001ൽ അത് 2.1 ശതമാനമായി കുറഞ്ഞു.
Pew Research Center 2021ൽ പുറത്തിറക്കിയ Religious composition of india റിപ്പോർട്ട് അനുസരിച്ച് മുസ്ലിം – ഹിന്ദു സ്ത്രീകൾക്കിടയിലെ പ്രത്യുല്പാദനശേഷിയുടെ ഇന്നത്തെ അനുപാതം ഏകദേശം ഒരുപോലെയാണ്. 1992 – 2015 ന് ഇടയിൽ മുസ്ലിം പ്രത്യുല്പാദനശേഷിയുടെ നിരക്ക് 4.6 ൽ നിന്ന് 2.6 ആയി കുറഞ്ഞപ്പോൾ ഹിന്ദു സ്ത്രീകളിൽ
3.3 ൽ നിന്ന് 2.1 ആയി കുറഞ്ഞു
ദേശീയ കുടുംബരോഗ്യ റിപ്പോർട്ട് (2019 – 21) അനുസരിച്ച് ‘മൊത്തം ഫെർട്ടിലിറ്റി നിരക്ക്’ 2016 ൽ ഉണ്ടായിരുന്ന 2.2 ൽ നിന്ന് 2 ആയി കുറഞ്ഞു. ജനസംഖ്യ വർധന നിരക്ക് 12 സംസ്ഥാനങ്ങളിൽ 1 ശതമാനത്തിൽ താഴെയാണ്.
ഈ കണക്കുകൾ ഒക്കെ സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ മൊത്തം ജനന നിരക്കിൽ തന്നെയും കഴിഞ്ഞ കാലങ്ങളിൽ വർധനവ് ഉണ്ടാകുകയല്ല മറിച്ച് നിരക്കിൽ കുറവുണ്ടാകുകയാണ് ചെയ്തത് എന്നാണ്. മാത്രമല്ല,
ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തിൽ വർധനവ് ഉണ്ടാകുന്നു എന്ന വാദം തെറ്റാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.