അസമിലും ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലയിലും പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുന്നുണ്ടെന്നും അതിന് പ്രമുഖ ഓൺലൈൻ കച്ചവട സ്ഥാപനമായ ആമസോൺ ഫണ്ട് ചെയ്യുന്നു എന്നുമാണ് ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്.
അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനിലൂടെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിന് വേണ്ടി ആമസോൺ ഫണ്ട് ചെയ്യുന്നു എന്നാണ് വാദം. പ്രസ്തുത സംഘടനയുടെ ഇന്ത്യൻ പതിപ്പായ ഓൾ ഇന്ത്യ മിഷൻ എന്ന സംഘടനയിലൂടെയാണ് ഇന്ത്യയിൽ പരിവർത്തന ശ്രമങ്ങൾ നടക്കുന്നത് എന്നും അതിന് ആമസോൺ ഫണ്ടിംഗ് നടത്തുന്നു എന്നുമാണ് ആരോപണം.
ഓർഗനൈസർ ലേഖനത്തിലെ
വസ്തുതകൾ എന്താണ്!?
- ഈ സംഘടനകൾക്ക് ആമസോൺ ഫണ്ട് ചെയ്യുന്നത്, ‘ആമസോൺ സ്‌മൈലി’ലൂടെയാണ് എന്നാണ് ഒരു വാദം.
എന്നാൽ ആമസോൺ സ്‌മൈൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ല.
അത് അമേരിക്കയിൽ മാത്രം പ്രവർത്തിക്കുന്ന, അവിടങ്ങളിലെ
ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. ആമസോൺ സ്‌മൈലിലൂടെ സാധനങ്ങൾ വാങ്ങുന്നവർക്ക് അവർ ചിലവഴിക്കുന്ന തുകയുടെ 0.05 ശതമാനം തുക അവർക്ക് ഇഷ്ടമുള്ള ചാരിറ്റി സംഘടനകൾക്ക് നൽകാം എന്നതാണ് സ്മൈലിന്റെ രീതി.
- അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷന്റെ ഇന്ത്യൻ പതിപ്പാണ് ഓൾ ഇന്ത്യ മിഷൻ എന്ന് വാദിക്കുമ്പോൾ തന്നെ അവർ തമ്മിലുള്ള ബന്ധത്തിന് യാതൊരു തെളിവും ഓർഗനൈസർ മുന്നോട്ട് വെക്കുന്നില്ല. അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷൻ ആമസോൺ സ്മൈലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള അനേകം ചാരിറ്റി സംഘടനകളിൽ ഒന്നു മാത്രമാണ്. പ്രസ്തുത സംഘടന അമേരിക്കയിൽ ആമസോൺ സ്മൈലിന്റെ പോളിസി പ്രകാരം ഫണ്ട് സ്വീകരിക്കുന്നുണ്ട് എന്നും ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മിഷനറി പ്രവർത്തനങ്ങൾക്കിടയിൽ ചില വിദേശികൾ അറസ്റ്റിലായതും തമ്മിൽ ബന്ധിപ്പിച്ച്, ആമസോൺ ഇന്ത്യയിൽ
മത പരിവർത്തനത്തിന് ഫണ്ട് ചെയ്യുന്നു എന്ന വാദത്തിലേക്ക് എത്തുകയാണ് ഓർഗനൈസർ.
ഇനി, ഇന്ത്യയിൽ വിദേശ ഫണ്ടിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇത്തരമൊരു സാധ്യത നൽകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
രണ്ട് തരത്തിലാണ് പ്രധാനമായും ഇന്ത്യയിലേക്ക് വിദേശത്ത് നിന്ന് ഫണ്ടിങ്ങിന് സാധ്യതയുള്ളത്
- സംഭാവന
- നിക്ഷേപം
ഇവ രണ്ടും എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച കൃത്യമായ നിയമ വ്യവസ്ഥകൾ രാജ്യത്ത് നിലനിൽക്കുന്നുണ്ട്.
വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ എഫ്.സി.ആർ.എ (ഫോറിൻ കോണ്‍ട്രിബ്യുഷൻ റെഗുലേഷൻ ആക്റ്റ്) എന്ന നിയമം നിലവിലുണ്ട്.
പ്രധാനമായും മൂന്ന് കാര്യങ്ങൾ വിദേശ ഫണ്ട് സ്വീകരിക്കുന്നതും അത് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നിയമം പറയുന്നുണ്ട്.
- വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്ന എൻ.ജി.ഒകൾ പ്രസ്തുത നിയമപ്രകാരം റജിസ്റ്റർ ചെയ്തിരിക്കണം.
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആയിരിക്കണം പണം സ്വീകരിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ഉണ്ടാവേണ്ടത്.
- പ്രസ്തുത നിയമ പരിധിയിൽ വരുന്ന ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ പണം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. മാത്രമല്ല, ഒരു എൻ.ജി.ഒക്ക് ലഭിച്ച തുക മറ്റൊരു എൻ.ജി.ഒക്ക് കൈമാറ്റം ചെയ്യാൻ പാടില്ല.
തെരെഞ്ഞെടുപ്പ് സ്ഥാനാർഥികൾ, മാധ്യമ പ്രവർത്തകർ – സ്ഥാപനങ്ങൾ, ജഡ്ജിമാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വമുള്ളവരോ രാഷ്ട്രീയ സ്വഭാവമുള്ള സംഘടനകൾക്കോ തുക നൽകാൻ നിയമപ്രകാരം സാധ്യമല്ല.
എഫ്.സി.ആർ.എ പ്രകാരം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന പണം, ഗവണ്‍മെന്റ് നിർദേശപ്രകാരമുള്ള ബാങ്കിലേക്കും അതിൽ നിന്ന് നിർണിത ആവശ്യങ്ങൾക്കുമാണ് വിനിയോഗിക്കാൻ സാധിക്കുക എന്നതാണ് പ്രസ്തുത നിയമത്തിന്റെ ആകത്തുക. ഓഡിറ്റിങ് സമയങ്ങളിൽ കണക്കുകളിൽ കൃത്യത ഇല്ലാത്ത സാഹചര്യം ഉണ്ടായാൽ അതാത് എൻ.ജി.ഒകളുടെ പെർമിറ്റ് റദ്ദാക്കാനും സാധിക്കും.