അവകാശ വാദം 1 : “കൊച്ചി മെട്രോ ബി.ജെ.പി അധികാരത്തിലേറുന്നത് വരെ മുടങ്ങി കിടന്നു. മോദി വന്നു,
ആദ്യ എക്സ്റ്റൻഷൻ കഴിഞ്ഞു. ഇപ്പോൾ രണ്ടാമത്തേതിന് പണം കൊടുത്തു.”
വസ്‌തുത: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് ( 2009 മെയ് മുതൽ 2014 മെയ് വരെ ) കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കൊച്ചി മെട്രോ പദ്ധതിയുടെ 27 കിലോമീറ്റർ ലൈൻ-1ന്റെ, 13 കിലോമീറ്റർ ആലുവ-പാലാരിവട്ടം ഭാഗത്തിന് 2012 ജൂലൈ 4 നു കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചു. 2012 സെപ്തംബർ 13ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗാണ് കൊച്ചി മെട്രോയുടെ തറക്കല്ലിട്ടത്. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ഫേസ് 2 വിന്റെ എസ്റിമേറ്റ് തുക 1,957 കോടി രൂപയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഓഹരിയുള്ള (equity contribution ) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് കൊച്ചി മെട്രോ നിർമ്മിക്കുന്നത്.
കൊച്ചി മെട്രോ ഫണ്ടിംഗ് സംബന്ധിച്ച് 25.01.2017 നു ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കുകൾ
2013-16 കാലയളവിൽ അനുവദിച്ച ഫണ്ട് : 1329.95 കോടി
2013-16 കാലയളവിൽ ലഭ്യമാക്കിയ, ഉപയോഗിച്ച ഫണ്ട് : 1309.95 കോടി
2016-17 കാലയളവിൽ അനുവദിച്ച ഫണ്ട് : 450 കോടി
2016-17 കാലയളവിൽ ലഭ്യമാക്കിയ, ഉപയോഗിച്ച ഫണ്ട് : 434 കോടി
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം, അതിന്റെ എലിവേറ്റഡ് സെക്ഷൻ, സംസ്ഥാന-മേഖലാ പദ്ധതിയായാണ് (State Sector Project) നടപ്പിലാക്കുന്നത്. എസ്റ്റിമേറ്റ് തുകയിൽ 710.93 കോടി രൂപ ചെലവിൽ പേട്ടയ്ക്കും എസ്എൻ ജംക്‌ഷനും ഇടയിൽ 1.80 കിലോമീറ്റർ ദൂരത്തിലാണ് പാലം നിർമിക്കുന്നത്. എസ്.എൻ ജംക്‌ഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെയുള്ള 1.20 കിലോമീറ്റർ കൊച്ചി മെട്രോ ഫേസ് 1 ബി പദ്ധതിയും സംസ്ഥാന ധനസഹായത്തോടെ നിർമ്മിക്കുന്ന പദ്ധതിയാണ്.
അവകാശ വാദം 2 : “46 വർഷം കൊല്ലം ബൈപാസ് മുടങ്ങി കിടന്നു, മോദി വന്നു, ജീവൻ വെച്ചു. നരേന്ദ്ര മോദി സർക്കാരാണ് കൊല്ലം ബൈപാസ് യാഥാർഥ്യമാക്കിയത്”
വസ്‌തുത: 1972ൽ സി.അച്യുതമേനോൻ മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി.കെ ദിവാകരനാണ് കൊല്ലം ബൈപാസ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്. പിന്നീട് 1978 ലാണ് പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നത്. ഏകദേശം 20 വർഷത്തിനു ശേഷം 1993 ലാണ് ബൈപാസിന്റെ ആദ്യത്തെ 3 കിലോമീറ്റർ ദൂരം പൂർത്തിയാക്കാനായത്. പിന്നീട് 2013 വരെ ഫണ്ടിംഗ് പ്രശ്നങ്ങളാൽ മുടങ്ങി കിടന്ന പദ്ധതി, സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കിടയിൽ തുല്യമായി ചെലവ് പങ്കിട്ടുകൊണ്ടുള്ള ഇപിസി (എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) മോഡ് അനുസരിച്ച് പുനരാരംഭിച്ചു. അന്ന് കൊല്ലം എം.പി ആയിരുന്ന പീതാമ്ബര കുറുപ്പിന്റെ ഇടപെടലുകളും പദ്ധതിയെ സഹായിച്ചിട്ടുണ്ട്. ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് മന്ത്രിസഭയാണ് പദ്ധതിയുടെ ഫണ്ടിന്റെ പകുതിയോളം അനുവദിച്ചത്, പദ്ധതി പൂർത്തിയാക്കുന്നതിൽ കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രനും നിർണായക പങ്ക് വഹിച്ചിരുന്നു. 352 കോടി ചെലവിലാണ് ബൈപാസ് നിർമിച്ചിട്ടുള്ളത്.