കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി സർക്കാരിനെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വന്നത് കഴിഞ്ഞ ദിവസമാണ്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് തൊട്ട് പിന്നാലെ നടന്ന ആഘോഷങ്ങളിൽ ‘പാകിസ്താൻ പതാക’ ഉയർത്തുന്നു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്കലിലാണ് പ്രചാരണത്തിനാസ്പദമായ സംഭവം നടന്നത്.
ബി.ജെ.പിക്ക് പകരം കോൺഗ്രസ് അധികാരത്തിൽ വരുന്നതോടെ ചില വിനാശകരമായ മാറ്റങ്ങൾ സംസ്ഥാനത്ത് ഉണ്ടാവുന്നു എന്ന കുറിപ്പോടെയാണ് പലരും വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോയിൽ കാവി നിറമുള്ള പതാക നീല നിറമുള്ള അംബേദ്ക്കർ ചിത്രമുള്ള പതാക, പച്ച നിറമുള്ള മറ്റൊരു പതാക എന്നിവ കാണാം. ബി.ജെ.പി പരാജയത്തെ തുടർന്ന് കാവി പതാക മാറ്റി പച്ച നിറമുള്ള ഇസ്‌ലാമിക പതാക ഉയർത്തുന്നു എന്നതാണ് പല പ്രചാരണങ്ങളുടെയും ഉദ്ദേശം.
ബി.ജെ.പി ദേശീയ ഐ.ടി സെൽ തലവൻ അമിത് മാൾവിയ, കോൺഗ്രസ് വിജയത്തെ തുടർന്നുള്ള കർണാടക(ബട്ക്കൽ); (“Bhatkal. Soon after Congress victory in Karnataka…”) എന്ന തലകെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.
“This is how congress supporters are celebrating the karnataka election result” എന്ന തലക്കെട്ടിൽ The right wing guy എന്ന ട്വിറ്ററിൽ അക്കൗണ്ടിലും ഈ വീഡിയോ കാണാം.
“ഇന്ന് കോൺഗ്രസ് വിജയിച്ചതിന് ശേഷം കർണാടകയിലെ ഭട്കലിൽ ഒരാൾ ഇസ്ലാമിക പതാക വീശുന്നത് കണ്ടു.
“മുസ്ലീം ആധിപത്യമുള്ള ഒരു പട്ടണമാണ് ഭട്കൽ, ഇതിനെ ചിലപ്പോൾ മിനി ദുബായ് എന്നും വിളിക്കുന്നു, ഈ പ്രദേശം നവയത്ത് (അറേബ്യൻ മുസ്ലീങ്ങൾ) ആധിപത്യം പുലർത്തുന്നു. ജനസംഖ്യാശാസ്ത്രം (സെൻസസ്-2011) മുസ്ലീം-64.59% ഹിന്ദു-33.17% നിരോധിത ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകനും നേതാവുമായിരുന്ന യാസിൻ ഭട്കൽ, ശിക്ഷിക്കപ്പെട്ട ഒരു ഇന്ത്യൻ ഇസ്ലാമിസ്റ്റ് ഭീകരനാണ്”, എന്ന തലക്കെട്ടോടെ BALA എന്ന ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ നിന്നും സമാന വീഡിയോ പ്രചരിക്കുന്നു.
ബി.ജെ.പിയുടെ പരാജയത്തെ തുടർന്ന് ഇസ്‌ലാമിക ആധിപത്യം ഉണ്ടാവുന്നെന്നും അതിന് കോൺഗ്രസ് കാരണമാകുന്നു എന്നുമാണ് ഈ പ്രചാരണങ്ങളുടെ അകത്തുക.
വസ്തുത:
ഒന്നാമതായി, വീഡിയോ ശ്രദ്ധിച്ചാൽ കാവി പതാക മാറ്റിയിട്ട് പച്ച നിറമുള്ള പതാക വെക്കുന്നതായി എവിടെയും കാണാൻ സാധിക്കില്ല. എന്ന് മാത്രമല്ല വീഡിയോയിൽ ഒരേസമയം കാവി പതാകയും പച്ച പതാകയും അംബേദ്കർ ചിത്രമുള്ള നീല പതാകയും പല ആളുകൾ ഉയർത്തി പിടിക്കുന്നതായി കാണാം.
രണ്ട്, ബട്ക്കലിൽ നിന്നുള്ള തെരെഞ്ഞെടുപ്പ് പ്രചാരണ ദൃശ്യങ്ങളിലൊക്കെ ഈ മൂന്ന് പതാകയും ഉപയോഗിക്കുന്നതായി കാണാം.
പ്രധാനമായും പച്ച പതാക ഉയർത്തപ്പെടുന്ന സന്ദർഭങ്ങളിൽ ഒന്നും ആളുകൾക്ക് അതിൽ അസാധാരണത്വം തോന്നുകയോ ആ നിലക്ക് അവ കൈകാര്യം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. കാരണം ചിത്രത്തിലുള്ള നീല പതാക ദളിത് പ്രതിനിധാനത്തെയും പച്ച പതാക മുസ്ലിം പ്രതിനിധാനത്തെയും സൂചിപ്പിക്കുന്ന അവിടെയുള്ള പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായുള്ളതാണ് എന്ന് അവിടത്തെ രാഷ്ട്രീയത്തെ കുറിച്ച് മനസ്സിലാക്കുമ്പോൾ വ്യക്തമാകും. അത്തരം പ്രാദേശിക രാഷ്ട്രീയ ചിഹ്നങ്ങളെ തെറ്റായി, വർഗീയ ധ്രൂവീകരണത്തിന് ഉപയോഗിക്കുകയായിരുന്നു.