2022ൽ പുറത്തിറങ്ങിയ കാശ്മീർ ഫയൽസ് എന്ന ചിത്രം ഓസ്കാറിനായുള്ള ചുരുക്കപട്ടികയിൽ ഉൾപ്പെട്ടു എന്ന് ചിത്രത്തിൻ്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. മറ്റൊരു ട്വീറ്റിൽ പല്ലവി ജോഷി, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, അനുപം ഖേർ എന്നിവർ മികച്ച അഭിനേതാക്കൾക്കുള്ള നോമിനേഷന്റെ ചുരുക്കപട്ടികയിലും ഇടം പിടിച്ചു എന്നും പറഞ്ഞിരുന്നു. വസ്തുത പരിശോധിക്കുന്നു.
വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്:
സംവിധായകനു പുറമേ അനുപം ഖേർ, ദർശൻ കുമാർ എന്നിവരും സമാന വാർത്ത പങ്കുവെച്ചിരുന്നു.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പുറമേ റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, ടൈംസ് നൗ, സീ ന്യൂസ് മിറർ നൗ തുടങ്ങിയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
വസ്തുത
കാശ്മീർ ഫയൽസ് എന്ന ചിത്രവും അതിലെ അഭിനേതാക്കളും ഓസ്കാർ പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയിൽ ഇടം പിടിച്ചു എന്ന വാർത്ത തെറ്റാണ്.
കാശ്മീർ ഫയൽസ് അടക്കമുള്ള ചിത്രങ്ങൾ അവാർഡിന്റെ പ്രാഥമിക ലിസ്റ്റിലാണ് ഇടം പിടിച്ചിട്ടുള്ളത്. അക്കാദമി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്ന ഏതൊരു ചിത്രത്തിനും പട്ടികയിൽ ഇടം ലഭിക്കാവുന്നതാണ്.
മാനദണ്ഡങ്ങൾ ഇവയാണ്:
ചിത്രത്തിന് ചുരുങ്ങിയത് 40 മിനിറ്റ് ദൈർഘ്യമുണ്ടാകണം, നിർണിതമായ വീഡിയോ-ഓഡിയോ മാനദണ്ഡങ്ങൾ പാലിക്കണം, അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് മെട്രോ നഗരങ്ങളിലെ തിയറ്റുകളിൽ ഒന്നിൽ പെയ്ഡ് പ്രദർശനം നടത്തണം, നിശ്ചിത സമയത്തിനകം റിലീസ് ചെയ്യണം തുടങ്ങിയവയാണ് അവ.
ചിത്രത്തിന്റെ സാങ്കേതികമോ ഉള്ളടക്കപരമോ ആയ സംഗതികൾ ഈ ഘട്ടത്തിൽ പരിഗണിക്കപ്പെടുകയില്ല. ഇതിനെ തുടർന്ന് വിവിധ കാറ്റഗറിയിലായി ചുരുക്കപട്ടിക തയ്യാറാക്കിയവയിൽ കാശ്മീർ ഫയൽസ് ഉൾപ്പെട്ടിട്ടുമില്ല.
സമാനമായി മികച്ച അഭിനേതാക്കൾക്കുള്ള പുരസ്‌കാരം ചുരുക്കപട്ടിക തയ്യാറാക്കിയല്ല നൽകുന്നത് എന്നതിനാൽ തന്നെ ചിത്രത്തിലെ അഭിനേതാക്കൾ അവാർഡിന് പരിഗണിക്കപ്പെട്ടു എന്ന വാർത്തയും തെറ്റാണ് എന്ന് വ്യക്തമാകുന്നു.
ആദ്യം പ്രസിദ്ധീകരിച്ചത്: ആൾട് ന്യൂസ്