രാഹുൽ ഗാന്ധി ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിന്റെ ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യത്തിൽ, “ഈ രാജ്യം സന്യാസിമാരുടേതാണ്, ഈ രാജ്യം പുരോഹിതരുടെതല്ല” എന്ന് രാഹുൽ ഗാന്ധി ഹിന്ദിയിൽ പറയുന്നത് കേൾക്കാം.
ബി.ജെ.പിയുടെ ദേശീയ നേതാവ് അമിത് മാളവ്യ ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ എഴുതി: “ഇപ്പോൾ അവർക്ക് വൈദികരെയും പറ്റാതായിരിക്കുന്നു…”
ബി.ജെ.പി ജാർഖണ്ഡ് സംസ്ഥാന അധ്യക്ഷൻ ദീപക് പ്രകാശ് ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് എഴുതിയത് ഇങ്ങനെ: “ഇപ്പോൾ അവർക്ക് പുരോഹിതന്മാരോടും പ്രശ്‌നമുണ്ടായി തുടങ്ങിയിരിക്കുന്നു… അതുകൊണ്ടാണ് രാജ്യത്തിന് കോൺഗ്രസുമായി പ്രശ്‌നമുള്ളതും.”
ഭാരത് ജോഡോ യാത്രയുടെ (@bharatjodo) ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ, 2023 ജനുവരി 8 ന് ഉച്ചക്ക് 1:26 മണിയോടെ ഹരിയാനയിൽ വെച്ച് രാഹുൽ ഗാന്ധി പങ്കെടുത്ത ഒരു പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്താനായി. അമിത് മാളവ്യ പങ്കുവെച്ച വീഡിയോയുമായി താരതമ്യപ്പെടുത്തിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യം
ഈ പത്രസമ്മേളനത്തിൽ നിന്നുള്ളതാണെന്ന് മനസ്സിലാക്കാനായി.
YouTube-ൽ ലഭ്യമായ വാർത്താസമ്മേളനത്തിന്റെ മുഴുവൻ വീഡിയോ പരിശോധിച്ചപ്പോൾ, കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ആശയങ്ങൾ തമ്മിൽ വേർതിരിച്ചുകൊണ്ട്, ‘തപസ്യ’ (തപസ്സ്), ‘പൂജ’ (ആരാധന) എന്നീ ഘടകങ്ങൾ ഉപയോഗിച്ച് താരതമ്യം ചെയ്യാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നു. വാർത്താസമ്മേളനം തുടങ്ങി 28:00 മിനിറ്റ് ആകുമ്പോഴാണ് രാഹുൽ ഗാന്ധി ഈ വിഷയം സംസാരിച്ചുതുടങ്ങുന്നത്.
രാഹുൽ ഗാന്ധി പറഞ്ഞത്:
“നിങ്ങൾ കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ… തൊഴിലാളികൾക്കുള്ളിൽ ഒരു ഊർജമുണ്ടെന്ന് നിങ്ങൾ പറഞ്ഞു…
ഇത് (കോൺഗ്രസ്), തപസ്യ (തപസ്യ) യിൽ കെട്ടിപ്പടുത്ത ഒരു സംഘടനയാണ്. നിങ്ങൾ തപസ്സുചെയ്യാൻ (പാർട്ടിയോട്) ആവശ്യപ്പെട്ടാൽ, അതിന്റെ ഊർജ്ജം വർധിക്കുകയേ ഉള്ളു. എന്നാൽ ബി.ജെ.പി ആരാധനയുടെ (പൂജ) സംഘടനയാണ്. ആരാധനയിൽ പങ്കെടുക്കാൻ നിങ്ങൾ ആ പാർട്ടിയോട് ആവശ്യപ്പെട്ടാൽ, അതിന്റെ ഊർജ്ജം വർധിക്കുന്നു. ആരാധന രണ്ട് തരത്തിലാകാം….
ഞാൻ മതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്… സാധാരണയായി, ആരാധന എന്നാൽ ഞാൻ ദൈവങ്ങളുടെ അടുത്ത് പോകുന്നു, എന്തെങ്കിലും ചോദിക്കുന്നു. അവിടെ ദൈവത്തെ ആരാധിക്കുന്ന വ്യക്തിയാണ് മുൻകൈയെടുക്കുന്നത്. എന്നാൽ ആർ.എസ്.എസിന് ആരാധന എന്ന ആശയം വ്യത്യസ്തമാണ്. തങ്ങളോട് പ്രാർത്ഥിക്കാൻ ആളുകൾ നിർബന്ധിതരാകണമെന്നാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നത്. മോദിജി ആഗ്രഹിക്കുന്നു; ആളുകൾ തന്നോട് നിർബന്ധപൂർവ്വം പ്രാർത്ഥിക്കണമെന്ന്. അതുകൊണ്ടാണ് അദ്ദേഹം നിങ്ങളെ കാണാത്തത്. നാട്ടിലുള്ള എല്ലാവരും അവരോട് പ്രാർത്ഥിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഇതിനോട് ഒരേയൊരു പ്രതികരണമേ ഉള്ളൂ, ആ പ്രതികരണം തപസ്സാണ്. അതുകൊണ്ടാണ് ഈ ജാഥ ഇത്രയധികം വിജയിക്കാൻ കാരണം. ഈ ജാഥയിലൂടെ കോൺഗ്രസ് പാർട്ടിയോ ഏതെങ്കിലുമൊരു വ്യക്തിയോ മാത്രമല്ല, മറിച്ച് ലക്ഷക്കണക്കിന് ആളുകളും തപസ്സു ചെയ്യുകയാണ്.”
തുടർന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
(29:55 മുതൽ): “…കഴിവുകളെ ബഹുമാനിക്കണം, കഠിനാധ്വാനത്തെ ബഹുമാനിക്കണം. ചരിത്രപരമായി കോൺഗ്രസ്സ് പറയുന്നതിതാണ്. തപസ്സിനോട് ബഹുമാനം പാടില്ലെന്നാണ് ബി.ജെ.പി-ആർ.എസ്.എസ് പറയുന്നത്. നമ്മളോട് പ്രാർത്ഥിക്കുന്നവർ ബഹുമാനിക്കപ്പെടണം. ഈ ആശയത്തെ മുൻനിർത്തി നോട്ട് നിരോധനത്തെ പറ്റി ആലോചിച്ച് നോക്കൂ. നോട്ട് നിരോധനം പാവപ്പെട്ടവന്റെ തപസ്സിനെ മാനിച്ചോ? ഒരിക്കലുമില്ല. തപസ്സിനു നേരെയുള്ള ആക്രമണമായിരുന്നു അത്. എത്ര തപസ്സുചെയ്‌താലും ഒരു മാറ്റവും വരില്ല എന്നതായിരുന്നു അതിലൂടെ കർഷകർക്കും, ചെറുകിട തൊഴിലാളികൾക്കും, ചെറുകിട കച്ചവടക്കാർക്കുമുള്ള സന്ദേശം.”
37:15-ന് ഒരു ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടയിൽ രാഹുൽ പറഞ്ഞു “…ഇത് സന്യാസിമാരുടെ രാജ്യമാണ്. ‘രാഹുൽ ഗാന്ധി ഇത്രയും കിലോമീറ്ററുകൾ നടന്നിട്ടുണ്ട്’ എന്ന് ചിലർ പറയുന്ന രീതി. എന്തുകൊണ്ടാണ് അവർ കർഷകരെ കുറിച്ച് സംസാരിക്കാത്തത്? എന്നേക്കാൾ താഴെ നടന്ന ഒരു കർഷകനോ തൊഴിലാളിയോ ഈ നാട്ടിൽ ഇല്ല. എന്തുകൊണ്ടാണ് നമ്മൾ അവരെക്കുറിച്ച് സംസാരിക്കാത്തത്? കാരണം നമുക്ക് തപസ്സിനോട് ബഹുമാനമില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു. ഇതാണ് നമ്മൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മാറ്റം. ഈ രാജ്യം സന്യാസിമാരുടെതാണ്, ആരാധകരുടെതല്ല. ഇതാണ് ഈ നാടിന്റെ യാഥാർത്ഥ്യം. ഈ രാജ്യം ഒരു മഹാശക്തിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സന്ന്യാസിമാരെ, ഉൽപാദകരെ നാം ബഹുമാനിക്കേണ്ടിവരും. അവരെ ചെന്ന് കാണേണ്ടതുണ്ട്, ബാങ്കുകളുടെ വാതിലുകൾ അവർക്കായി തുറന്ന് വെച്ച്, അവരെ സംരക്ഷിക്കേണ്ടതുണ്ട്.”
കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഒരു താരതമ്യം നടത്തലായിരുന്നു രാഹുൽ ഗാന്ധി തന്റെ പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കോൺഗ്രസ് പാർട്ടി പ്രവർത്തകർ, കർഷകർ, ചെറുകിട തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരെ സന്യാസികളോട് ഉപമിച്ചുകൊണ്ട്, ആളുകൾ തങ്ങളെ ആരാധിക്കണം എന്ന് ആവശ്യപ്പെടുന്നവരാണ് ബി.ജെ.പി-ആർ.എസ്.എസ് എന്ന് അദ്ദേഹം വിശദീകരിച്ചു.
എന്നാൽ, ഈ പരാമർശത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ചുകൊണ്ട് രാഹുൽ ഗാന്ധിയെ ആക്രമിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്.
ആദ്യം പ്രസിദ്ധീകരിച്ചത്: ആള്‍ട് ന്യൂസ്