ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച
‘ലവ് ജിഹാദ്: മൈ അബ്ദുല്‍ ഈസ് ഡിഫറന്‍റ്’ എന്ന ലേഖനത്തിലെ വസ്തുതകള്‍ എന്താണ്?
ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു.
ഓർഗനൈസറിന്‍റെ ഓണ്ലൈൻ പതിപ്പിൽ, ഭാരത് എന്ന സെക്ഷനില്‍ ‘ഫാക്റ്റ് ചെക്’ വിഭാഗത്തിലാണ് ഡോ.ഗോവിന്ദ് രാജ് ഷേണായ് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത്.
കൊലപാതകത്തില്‍ കുറ്റാരോപിതനായ, ശ്രദ്ധയുടെ ലിവ് ഇന്‍ പാര്‍ട്ണർ അഫ്താബ് അമീന്‍ പൂനാവാലയ്‌ക്കെതിരെ ലവ് ജിഹാദ് ആരോപണം ഉന്നയിച്ചുള്ള പ്രചരണം കൊലപാതക വാര്‍ത്തയുടെ തൊട്ടുപിന്നാലെ തന്നെ ഉയർന്ന് വന്നിരുന്നു. ബി.ജെ.പി, വിശ്വഹിന്ദു പരിഷദ് എന്നിവയുടെ പ്രതിനിധികള്‍ നടത്തിയ പ്രസ്താവനകളും കുറ്റാരോപിതന്റെ പേരും മത സ്വത്വവും കേന്ദ്രീകരിച്ചുള്ള, ദൃശ്യ-അച്ചടി-ഡിജിറ്റല്‍ മാധ്യമ റിപോര്‍ട്ടിങ്ങുമാണ് ഈ പ്രചരണത്തെ ശക്തമാക്കിയത്.
ഹിന്ദു ലിബറല്‍ പെണ്‍കുട്ടികള്‍
ലവ് ജിഹാദിന്റെ കെണിയില്‍ പെട്ടുപോകുന്നവരാണ് എന്ന പ്രചരണത്തിനായി ട്വിറ്ററില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട ഹാഷ്ടാഗുകളില്‍ ഒന്നാണ് ‘മേരാ അബ്ദുള്‍ അലഗ് ഹേ’ (എന്‍റെ അബ്ദുള്‍ അങ്ങനെയല്ല).
‘ശ്രദ്ധാ മദന്റെ കൊലപാതകം വലിയ ജനരോഷമുണ്ടാക്കി. പതിവുപോലെ വലതുപക്ഷക്കാര്‍ ലവ് ജിഹാദ് എന്ന് ബഹളമുണ്ടാക്കുന്നുണ്ട്. പക്ഷേ, അഫ്താബ് പൂനാവാല ലിബറല്‍ ലോകത്തുനിന്നും വലിയ പിന്തുണ നേടിയിട്ടുണ്ട്’- ഇങ്ങനെ തുടങ്ങുന്ന ഓർഗനൈസർ ലേഖനത്തില്‍ വാദത്തെ സാധൂകരിക്കാന്‍ ചില വാചകങ്ങള്‍ ക്വോട്ട് ചെയ്തിട്ടുണ്ട്.
“പ്രണയത്തില്‍ കലഹങ്ങള്‍ പതിവായിരിക്കും. എന്റെ ഭര്‍ത്താവും മുസ്‌ലീമാണ്. ഞങ്ങള്‍ തമ്മിലും വഴക്കുണ്ടാകാറുണ്ട്. പക്ഷേ എന്റെ ഭര്‍ത്താവ് എന്നെ കൊന്നിട്ടില്ല. നിങ്ങള്‍ അവളെ കൊല്ലരുതായിരുന്നു.”
”ഭീകരമാണ്. പക്ഷേ, അഫ്താബ് മുമ്പ് കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ല. മികച്ച ഫുഡ് ബ്ലോഗറായ അഫ്താബ് നല്ല യുവാവാണ്. നിയമം അഫ്താബിന് ഒന്നോ രണ്ടോ വര്‍ഷത്തെ ജയില്‍ശിക്ഷ മാത്രം നല്‍കട്ടെ. എന്തുവിലകൊടുത്തും അഫ്താബ് സംരക്ഷിക്കപ്പെടണം”.
അഫ്താബിനെ അനുകൂലിക്കുന്നു എന്നു പറയുന്ന ലിബറല്‍ പക്ഷത്തു നിന്നും വന്നു എന്ന് ലേഖകന്‍ അവതരിപ്പിക്കുന്ന മറ്റൊരു വാചകമാണിത്.
ബ്ലൂ ടിക് ഉള്ള ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്നതായി ലേഖകന്‍ ക്വോട്ട് ചെയ്യുന്ന ഒരു ട്വീറ്റ് ഇങ്ങനെയാണ്, ‘അയാള്‍ ചെയ്തത് ഭീകരമാണെങ്കിലും ശ്രദ്ധ ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല എന്ന് നമ്മള്‍ ഓര്‍ക്കണം. അവള്‍ക്ക് തിരിച്ചുവരാന്‍ കഴിയില്ല. പക്ഷേ അഫ്താബിന് മുന്നില്‍ ജീവിതത്തിന്റെ വലിയൊരു ഭാഗം ഇനിയുമുണ്ട്. അവന്റെ ഫോട്ടോകളും കുറ്റകൃത്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും പ്രചരിപ്പിക്കുന്നതിലൂടെ ഒരു വിഭാഗം മാധ്യമങ്ങള്‍ അവനെ സംഘപരിവാറിന്റെ വിദ്വേഷത്തിന് മുന്നില്‍ തുറന്ന് കൊടുത്തിരിക്കുകയാണ്.
മാധ്യമങ്ങള്‍ കുറച്ചധികം ശ്രദ്ധിക്കേണ്ടതുണ്ട്.’
ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ക്വോട്ട് ചെയ്തതായി അവതരിപ്പിക്കുന്ന ഈ വാചകങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ പ്രസ്തുത ലേഖനത്തിലേക്കല്ലാതെ മറ്റെങ്ങോട്ടും ലിങ്കുകള്‍ ലഭിക്കുന്നില്ല.
ലേഖകന്റെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത വാചകങ്ങളാണ് ഈ പ്രസ്താവനകള്‍.
ലേഖനം ഉയര്‍ത്തുന്ന, വിദ്വേഷ വാദങ്ങള്‍
- അഫ്താബിന്റെ മതസ്വത്വവുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകള്‍ അടിസ്ഥാനമാക്കി ആള്‍ട്ട് ന്യൂസ് നടത്തിയ വസ്തുതാന്വേഷണത്തെ കുറിച്ച്. ഇസ്ലാമോഫോബിയയില്‍ നിന്ന് രക്ഷപ്പെടുത്താന്‍, അഫ്താബ് ഹിന്ദുവാണോ, പാര്‍സിയാണോ തുടങ്ങിയ ചര്‍ച്ചകള്‍ക്ക് അവസാനമാക്കിയത് ആള്‍ട്ട് ന്യൂസിന്റെ ഫാക്റ്റ് ചെക്കാണ് എന്നു ലേഖകന്‍ അവകാശപ്പെടുന്നു.
- മുസ്‌ലീം പുരുഷൻമാരെ ഡേറ്റ് ചെയ്യാന്‍, ചില ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ പെണ്‍മക്കളെ സമ്മതിക്കാറില്ല. മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യയായി യഥാര്‍ത്ഥ പ്രണയത്തെ കണ്ടെത്താന്‍ മുസ്‌ലീം പുരുഷന്മാര്‍ ഹിന്ദു സ്വത്വം സ്വീകരിക്കുന്നു.
ഹിന്ദു വലതുപക്ഷം അവകാശപ്പെടുന്നതുപോലെ അവര്‍ ഹിന്ദു പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റുകയല്ല ചെയ്യുന്നത്, അവര്‍ക്ക് അന്തസും സുരക്ഷിതത്വവും തുല്യതയും നല്‍കി ബ്രാഹ്മണ്യ പുരുഷാധിപത്യത്തില്‍നിന്നും സ്വതന്ത്രമാക്കുകയാണ്. - ‘നിരവധി ഹിന്ദു പെണ്‍കുട്ടികളാണ് വെട്ടിനുറുക്കപ്പെട്ട നിലയില്‍ സ്യൂട്ട്‌കേസുകളില്‍ ഉപേക്ഷിക്കപ്പെട്ടത്, അവരില്‍ പലരും ബന്ധുക്കള്‍ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് ഇഷ്ടമില്ലാത്ത വോക് ലിബറലുകള്‍ ആയിരുന്നു’- കൊലപാതകം നടത്തിയ ശേഷം പെണ്‍കുട്ടികളുടെ/ സ്ത്രീകളുടെ ശരീരം സ്യൂട്ട്‌കേസുകളില്‍ ഉപേക്ഷിക്കുന്ന തരം കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭര്‍ത്താവോ കാമുകനോ സ്വന്തം രക്ഷിതാക്കളോ ഉള്‍പ്പെടെ പ്രതികളായ കേസുകളുണ്ട്.
എന്നാല്‍ ഈ പ്രസ്താവനയെ സാധൂകരിക്കുന്ന കണക്കുകളൊന്നും ലേഖകന്‍ നല്‍കുന്നില്ല. എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും നിയമസംവിധാനവും മാധ്യമങ്ങളും അഫ്താബിനെ പിന്തുണയ്ക്കുന്നു എന്നും എഴുതുന്നു.
ഗാര്‍ഹിക പീഡനങ്ങള്‍, ദുരഭിമാന കൊലപാതകങ്ങള്‍, പ്രണയബന്ധത്തിലെ പ്രശ്‌നങ്ങള്‍ എന്നീ ലിംഗപരമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ അന്തസിനെയും സ്വകാര്യതയെയും ലംഘിക്കുന്ന ഭാഷ ലേഖനത്തിലുടനീളം കാണാം.
ഈ ലേഖനത്തിലെ വസ്തുതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ലേഖകനുമായി സംസാരിച്ചപ്പോള്‍ ഇത് സറ്റയര്‍/ആക്ഷേപഹാസ്യം ആണ്, സറ്റയര്‍ എഴുതുമ്പോള്‍ എഴുത്തിനെ സാധൂകരിക്കേണ്ട കാര്യമില്ല എന്നായിരുന്നു പ്രതികരണം.
ട്വിറ്റര്‍ ഹാഷ്ടാഗ് ഉള്‍പ്പെടുന്ന വസ്തുതകളും, സമകാലികമായി വളരെയധികം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു കുറ്റകൃത്യവും പശ്ചാത്തലമാക്കിയ ലേഖനം വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാകുന്നു എന്ന വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ‘ideologically inspired for Organiser run by RSS’ ആണ് ഇത് എന്നായി ലേഖകന്റെ വാദം.
സറ്റയറില്‍ ഒരു നിലപാട് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഓര്‍ഗനൈസറിന്റെ ഇ- കോപിയില്‍ സറ്റയര്‍ എന്ന കോളത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍, വെബ്‌സൈറ്റില്‍ അങ്ങനെയൊരു വിഭാഗം ഇല്ല. ലേഖനത്തിന്റെ പ്രസിദ്ധീകരണവും സാങ്കേതികമായി തെറ്റിദ്ധരിപ്പിക്കുന്നതാണ്.