“2002ല്‍ ബി.ജെ.പി ‘പഠിപ്പിച്ച പാഠം’ എന്ത്?” എന്ന തലക്കെട്ടിൽ, 2022 നവംബർ 26 ന്, റിപ്പോർട്ടേഴ്‌സ് ചാനലിൽ നടന്ന Editor’s Hour ചർച്ചയിൽ, ബി.ജെ.പി സഹയാത്രികൻ ഷാബു പ്രസാദ് ചില വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. ഗുജറാത്തിൽ ഇലക്ഷൻ റാലിക്കിടെ, 2002 ലെ മുസ്‌ലിം വംശഹത്യയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട്, 2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഷാബു പ്രസാദ് വാദിച്ചു.
അമിത് ഷായുടെ പരാമർശം:
“… എന്നാൽ 2002-ൽ അവരെ ഒരു പാഠം പഠിപ്പിച്ചതിന് ശേഷം, അവർ ആ പാത വിട്ടു. 2002 മുതൽ 2022 വരെ അവർ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിന്നു. വർഗീയ കലാപത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചുകൊണ്ട്, ബി.ജെ.പി ഗുജറാത്തിൽ സമാധാനം സ്ഥാപിച്ചു.”
ഷാബു പ്രസാദ് പറഞ്ഞത്:
“… 2002 ലെ കലാപത്തിന് ശേഷം ഗുജറാത്തിൽ വർഗീയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. സാമൂഹ്യ പ്രശ്നങ്ങളൊ, കലാപങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. 2002 ലാണ് അവസാനമായി ഉണ്ടായത്.”
വസ്‌തുത:
മതപരമായ സംഘട്ടനങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് ഫലങ്ങളുമായി അവക്കുള്ള ബന്ധത്തെക്കുറിച്ചും പഠിക്കുന്ന പ്രമുഖ ഗവേഷകൻ രോഹിത് ടിക്കു അവതരിപ്പിക്കുന്ന കണക്കുകൾ പ്രകാരം 2003 മുതൽ 2006 വരെയുള്ള കാലയളവിൽ ഗുജറാത്തിൽ 53 വർഗീയ കലാപങ്ങൾ നടന്നിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2013 ഡിസംബർ 10 ന് ലോക്സഭയിൽ അവതരിപ്പിച്ച കണക്ക് പ്രകാരം, 2010 ജനുവരി മുതൽ 2013 ഒക്ടോബർ വരെയുള്ള കാലയളവിൽ മാത്രം, ഗുജറാത്തിൽ 224 വർഗീയ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഈ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങൾ നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഈ കാലയളവിൽ ഏറ്റവും കൂടുതൽ കലാപങ്ങൾ നടന്ന സംസ്ഥാനം അന്ന് ബി.ജെ.പി ഭരിച്ചിരുന്ന കർണാടകയാണ്. 2010 ജനുവരി മുതൽ 2013 ഒക്ടോബർ വരെയുള്ള കാലയളവിൽ ദേശീയ ശരാശരിയേക്കാൾ 83% കൂടുതലായിരുന്നു ഗുജറാത്തിൽ വർഗീയ കലാപങ്ങളുടെ തോത്.
2018 ഡിസംബറിൽ ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് അഹിർ ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 2014, 2015, 2016, 2017 എന്നീ വർഷങ്ങളിൽ ഗുജറാത്തിൽ അരങ്ങേറിയ വർഗീയ സംഘർഷങ്ങളുടെ എണ്ണം യഥാക്രമം 74, 55, 53, 50 എന്നിങ്ങനെയാണ്. അതേസമയം എൻ.സി.ആർ.ബി ഡാറ്റ അനുസരിച്ച് 2014, 2015, 2016, 2017 എന്നീ വർഷങ്ങളിൽ ഗുജറാത്തിൽ അരങ്ങേറിയ വർഗീയ സഘർഷങ്ങളുടെ എണ്ണം യഥാക്രമം 57, 45, 62, 44, 39 എന്നിങ്ങനെയാണ്.
‘ദി വീക്ക്’ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 2019 നവംബറിൽ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2018 ൽ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വർഗീയ സംഘർഷങ്ങളുടെ എണ്ണം 26 ആണ്. 2019 ൽ ഇത് 40 ആയി ഉയർന്നിരുന്നു.
സർക്കാർ ഡാറ്റയിലെ വൈരുധ്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെയും 2002 ന് ശേഷം ഗുജറാത്തിൽ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്ന വാദം തെറ്റാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.