കശ്മീർ വിഷയത്തിലെ പരാമർശത്തിൽ കേരളത്തിലെ എം.എൽ.എ കെ.ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് ഉണ്ടെന്ന് കേരളത്തിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഡിഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഡൽഹി പൊലീസിന് നിർദേശം നൽകി എന്നായിരുന്നു വാർത്ത. കേരളത്തിലെ മുൻനിര പത്രങ്ങൾ ഉൾപ്പെടെ ഈ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചു. എന്നാൽ, തെറ്റായ വാർത്ത പ്രസിദ്ധികരിച്ചതിന്, പതിനാറാം തീയതിക്ക് പ്രസ്തുത മാധ്യമങ്ങൾ കോടതിയിൽ മാപ്പപേക്ഷ നൽകാൻ കോടതി ഉത്തരവിട്ടു.
നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരിൽ നടത്തിയ സന്ദർശനത്തിനിടെ, പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും വിശേഷിപ്പിച്ചും ജലീൽ ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. ഈ പരാമർശത്തിന് എതിരെ അഡ്വക്കേറ്റ് ജി എസ് മണിയാണ് കോടതിയെ സമീപിച്ചിരുന്നത്.
സെപ്റ്റംബർ14 ന് കേസ് കേൾക്കാൻ ചേർന്നപ്പോൾ തന്നെ ഈ കേസിൽ കുറ്റം ചുമത്തപ്പെട്ട കെ.ടി ജലീലിനെതിരെ കേസ് എടുക്കാൻ ഇതുവരെ പോലീസിനോട് നിർദേശിച്ചിട്ടില്ലെന്നും അത്തരം നടപടികളിലേക്ക് ഈ കേസ് എത്തിയിട്ടില്ലായെന്നും അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജിത് സിംഗ് ജസ്പൽ വ്യക്തമാക്കിയിരുന്നു.
കെ.ടി ജലീലിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് കെ.ആർ സുഭാഷ് ചന്ദ്രൻ, കോടതി അതിന്റെ നടപടികളുമായി മുന്നോട്ട് പോകുന്നു എന്ന് മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിലൂടെയും മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയവയുടെ ഓൺലൈൻ പോർട്ടലുകളിൽ കൂടിയുമാണ് അറിഞ്ഞത് എന്നും കോടതിയിൽ പറഞ്ഞു.
കെ.ടി ജലീലിനെതിരെ കേസ് ഫയൽ ചെയ്ത ജി.എസ് മണി കേസിൽ എഫ്.ഐ.ആർ ചാർജ് ചെയ്യാൻ ഉത്തരവുണ്ടെന്ന വിവരം തെറ്റിദ്ധാരണജനകമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാരണമായതിൽ ഇന്നലെ കോടതിയിൽ ക്ഷമാപണം നടത്തിയിരുന്നു
കോടതി പറയാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും കോടതി വിധികളെ വളച്ചൊടിക്കുന്നതും കോടതീയലക്ഷ്യം വരെ ലഭിച്ചേക്കാവുന്ന കേസ് ആണ് എന്നും കോടതി വ്യക്തമാക്കി.
കോടതിയിൽ ഹാജരായ മാതൃഭൂമി, മനോരമ, അമൃത ടിവി, ട്വെന്റി ഫോർ ന്യൂസ് പ്രതിനിധികളോട് മേലിൽ ഇത് ആവർത്തിക്കരുത് എന്നും താക്കീത് നൽകി. മാധ്യമങ്ങൾ, വസ്തുതകൾ അന്വേഷിച്ച്, സത്യസന്ധമായ റിപ്പോർട്ടിങ്ങ് രീതി സ്വീകരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നുണ്ട് എന്നതിൻ്റെ ഉദാഹരണമാണ്, സുപ്രധാനമായ ഒരു കേസിനെക്കുറിച്ച ഈ വ്യാജ വാർത്ത!