2022 സെപ്റ്റംബറിൽ ‘ബിഹൈൻഡ് വുഡ്‌സ് ഐസ് ‘ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമാ താരവും മുൻ രാജ്യ സഭാംഗവുമായ സുരേഷ് ഗോപി, പെട്രോൾ വില വർധനവിനെതിരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ട് ബാധ്യത വീട്ടാനാണ് ബി.ജെ.പി സർക്കാർ പെട്രോൾ വില വർധിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ബി.ജെ.പി നേതാക്കൾ അവർത്തിച്ചുന്നയിക്കുന്ന ഈ അവകാശ വാദം തെറ്റാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
സുരേഷ് ഗോപിയുടെ പരാമർശം:
“2004 മുതൽ 2013 വരെ എത്ര ലക്ഷം കോടി ഓയിൽ ബോണ്ട് ഇന്ത്യയെ കടപ്പെടുത്തി? ആ കടം തിരിച്ചടക്കേണ്ടത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വീട്ടീന്ന് കൊണ്ട് വന്നിട്ടാണോ? അല്ല, ഖജനാവിൽ നിന്നാണ്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയും ഇതിൽ പ്രധാനപെട്ടതാണ്, പക്ഷെ അതെല്ലാം മാറ്റി വെക്കാം, യു.പി.എ സർക്കാർ എത്ര ലക്ഷം കോടി കടമെടുത്തു? അതെവിടുന്ന് തിരിച്ചടക്കണം?”
വസ്‌തുത:
1999-2004ലെ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരാണ് ഓയിൽ ബോണ്ട് നിലവിൽ കൊണ്ടുവന്നത്. ഓയിൽ പൂൾ കമ്മിയുടെ 80% ഓയിൽ ബോണ്ടുകൾ നൽകുമെന്ന് 2002 മാർച്ചിൽ വാജ്‌പേയി സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു. 2002 ഏപ്രിലിൽ വാജ്‌പേയി സർക്കാർ 9000 കോടി രൂപയ്ക്ക് ഓയിൽ ബോണ്ടുകളുടെ ആദ്യഘട്ടം പുറത്തിറക്കിയത്.
2014-15 ലെ ബജറ്റ് രസീത്, അനുബന്ധം 6E പ്രകാരം, ‘ക്യാഷ് സബ്‌സിഡിക്ക് പകരമായി എണ്ണ വിപണന കമ്പനികൾക്ക് ഇഷ്യൂ ചെയ്‌ത പ്രത്യേക സെക്യൂരിറ്റികൾ’ എന്ന തലക്കെട്ടിൽ, 2013-14 അവസാനത്തോടെ തീർപ്പാക്കാത്ത എണ്ണ ബോണ്ടുകളുടെ ആകെ മൂല്യം ₹1,34,423 കോടി ആണെന്ന് കാണാം. ഈ രേഖ പ്രകാരം, 2013-14 ൽ ഓയിൽ ബോണ്ടുകളുമായി ബന്ധപ്പെട്ട ബാധ്യതകൾ 1,34,423 കോടി രൂപയാണ്. 2014-15 അവസാനത്തോടെ ഇത് 1,30,923 കോടി രൂപയായി കുറഞ്ഞു.
എന്നാൽ 2022 -2023 ലെ ബജറ്റ് രസീത് പരിശോദിക്കുമ്പോൾ, 2021 -22 അവസാനം വരെ ഈ സംഖ്യ നിലനിന്നതായി കാണാം. അതായത് ഈ കാലയളവിൽ മോദി സർക്കാർ ആകെ തിരിച്ചടച്ചിട്ടുള്ളത് 3500 കോടി രൂപയാണ്.
2014-15 മുതൽ 2017-18 വരെയുള്ള കാലയളവിൽ ഓയിൽ ബോണ്ടുമായി ബന്ധപ്പെട്ട് മോദി സർക്കാർ അടച്ചിട്ടുള്ള പലിശ 40,225 കോടിയാണ്. അതായത് ഈ കാലയളവിൽ ഓയിൽ ബോണ്ടുമായി ബന്ധപ്പെട്ട് സർക്കാർ മൊത്തം 43,725 കോടി രൂപയാണ് ചിലവഴിച്ചത്. അതേസമയം ഈ കാലയളവിൽ സർക്കാർ ശേഖരിച്ച എക്സൈസ് ഡ്യൂട്ടി 7,49,485 കോടിയാണ്. 2016 -17 സാമ്പത്തിക വർഷത്തിൽ 242,691 കോടി രൂപ എക്സൈസ് ഡ്യൂട്ടി ശേഖരിച്ചപ്പോൾ ഓയിൽ ബോണ്ടിനായി കേന്ദ്രം ചിലവഴിച്ചത് 9,990 കോടി മാത്രമാണ്.
2019 -20 യിൽ 1. 78 ലക്ഷം കോടിയും, 2020-21 സാമ്പത്തിക വർഷത്തിൽ 3 .72 ലക്ഷം കോടി രൂപയുമാണ് കേന്ദ്രം, പെട്രോൾ ഡീസൽ എന്നിവയുടെ എക്സൈസ് ഡ്യൂട്ടി ശേഖരിച്ചത്, എന്നാൽ ഈ വർഷങ്ങളിൽ 9,990 കോടി മാത്രമാണ് ഓയിൽ ബോണ്ട് സംബന്ധിച്ച കടം വീട്ടാൻ ഉപയോഗിച്ചിട്ടുള്ളത്.