ഭാഗം – 2
കേരളത്തിലെ മുൻ മുഖ്യമന്ത്രിമാർക്കെതിരെയുള്ള വ്യാജ ആരോപണത്തിന് പുറമെ, കേരളത്തെ കുറിച്ച് തെറ്റിധാരണ ജനിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ കൂടി സുദീപ്‌തോ സെൻ നടത്തുന്നുണ്ട്. കേവല വ്യാജാരോപണം എന്നതിനേക്കാൾ, ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഗുരുതര സ്വഭാവമുള്ളവയാണ് അവയിൽ പലതും.
- കേരളത്തിൽ ശരീഅത്ത് നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന വില്ലേജുകൾ ഉണ്ട്. അവിടങ്ങളിൽ സ്കൂളുകൾ അടച്ച് പൂട്ടി മദ്രസകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങാൻ സാധ്യമല്ല.
- കേരളത്തിൽ 25,000ത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടാൻ കാരണം, സംസ്ഥാനത്തെ എയർപോർട്ടുകൾ അറബികൾക്കായി തുറന്ന് കൊടുത്തതാണ്.
- ഐ.എസ്.ഐ.എസിന്റെ രഹസ്യ രേഖ തന്റെ കയ്യിലുണ്ട്. ‘അതിൽ ഇപ്പോൾ മുസ്‌ലിംകൾ 25 ശതമാനമാണ് ഉള്ളതെന്നും 30 ശതമാനം ആകുന്നതോടെ തെരുവിൽ ഇറങ്ങി നേരിട്ട് യുദ്ധം ചെയ്യുമെന്നും പറയുന്നു. 2025 ഓടെ മുസ്‌ലിം ജനസംഖ്യ 30 ശതമാനം കഴിയും.’
അറുപതിനായിരത്തിൽ അധികം പേര് കണ്ട ഒരു ഓൺലൈൻ അഭിമുഖത്തിലാണ് സുദീപതോ സെൻ ഈ വാദങ്ങൾ ഉന്നയിക്കുന്നത്.
പ്രസ്തുത വാദങ്ങൾ എത്രമാത്രം വസ്തുതപരമാണെന്ന് പരിശോധിക്കുന്നു.
- കേരളത്തിൽ ശരീഅത്ത് നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഗ്രാമങ്ങൾ ഉണ്ടെന്നാണ് സെൻ പറയുന്നത്. എന്നാൽ ആ ഗ്രാമത്തിന്റെ പേരോ കൂടുതൽ സൂചനകളോ ഒന്നും തന്നെ വ്യക്തമാക്കുന്നില്ല. അങ്ങനെ ഉണ്ടങ്കിൽ അത് ഏതെങ്കിലും ലോക്സഭാ, നിയമസഭാ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് എന്നിങ്ങനെയുള്ള പരിധിയിൽ വരുന്നതായിരിക്കും. അവയ്ക്കൊക്കെയും ഭരണഘടനാ അനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികൾ കാണും. പ്രസ്തുത പ്രസ്താവനയിലൂടെ, ഒന്നുകിൽ ഈ പ്രതിനിധികളുടെ അറിവോടെയാണ് അത്തരമൊരു വ്യവസ്ഥ നിലനിൽക്കുന്നത് എന്നോ, അല്ലെങ്കിൽ ഇവരുടെ നിയന്ത്രണങ്ങൾക്ക് അതീതമായത് സംഭവിക്കുന്നുവെന്നോ ആണ് സെൻ പറയുന്നത്. അങ്ങനെയെങ്കിൽ ഇത്ര വലിയ ഭരണഘടനാ വിരുദ്ധത നിലനിൽക്കെ അവയെ കുറിച്ച് സുദീപതോ സെനിന് മാത്രം അറിവ് ലഭിക്കുന്നതിന്റെ ഉറവിടം വ്യക്തമാക്കേണ്ടതാണ്.
- കോവിഡ് വ്യാപന സമയത്ത് കേരളത്തിൽ മാത്രം അറബികൾക്കായി എയർപോർട്ടുകൾ തുറന്ന് പ്രവർത്തിച്ചു എന്നാണ് മറ്റൊരു ആരോപണം.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടെയും നിയന്ത്രണാധികാരം. ഇത് ഇന്ത്യ ഗവൺമെന്റിന്റെ കീഴിലുള്ള സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുമാണ്.
സുദീപ്‌തോ സെനിന്റെ വാദം ശരിയെങ്കിൽ പ്രസ്തുത പ്രശ്‌നത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം ഇന്ത്യാ ഗവൺമെൻ്റിനാണ്. സ്വാഭാവികമായും ഇത്തരമൊരു ഗുരുതര ആരോപണം സെനിന് ഉണ്ടെങ്കിൽ അവ പരമോന്നത കോടതിയുടെ മുമ്പാകെ ഉന്നയിക്കുകയാണ് വേണ്ടത്.
എന്നാൽ, ഈ വാർത്ത അദ്ദേഹത്തിന് മാത്രം അറിയാവുന്ന രഹസ്യമാണ്. അന്നത്തെ മാധ്യമങ്ങളോ, ഇതര ഏജൻസികളോ, ചുരുങ്ങിയത് ഏതെങ്കിലും ഒരു വ്യക്തിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ പോലും ഇങ്ങനെയൊരു വാർത്ത വന്നിട്ടില്ല.
- കേരളത്തിൽ മുസ്ലിം ജനസംഖ്യ വർധിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. എന്നുമാത്രമല്ല, മുസ്ലിം ജനസംഖ്യാ വർധനവ് ഐസിസുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നുവെന്നും സെൻ വാദിക്കുന്നു.
ജനസംഖ്യാ വർധനവുമായി ബന്ധപെട്ട യാഥാർഥ്യം മുമ്പ് ഫാക്റ്റ്ഷീറ്റ്സ് പ്രസിദ്ധികരിച്ചിട്ടുള്ളതാണ്.
കേരളത്തിൽ/ഇന്ത്യയിൽ മുസ്‌ലിം ജനസംഖ്യ വർധിക്കുന്നു എന്ന കേവല ജനസംഖ്യാ പേടി മാത്രമല്ല സെൻ ഇവിടെ പങ്കുവെക്കുന്നത്. അതിലൂടെ ഐ.എസ്.ഐ.എസ് കേരളത്തിൽ ശക്തിപ്പെടും എന്നാണ് വാദിക്കുന്നത്. അഥവാ കേരളത്തിലെ മുസ്‌ലീകൾ പരോക്ഷമായി ഐ.എസ് അനുകൂലികളാണ് എന്നാണ് സെൻ പറയുന്നത്. കേരളത്തിൽ മുസ്ലിം ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നു എന്നത് വാദത്തിന് വേണ്ടി അംഗീകരിച്ചാൽ പോലും, അതെങ്ങിനെയാണ് ഐ.എസ് .ഐ.എസിന്റെ വ്യാപനത്തെ ശക്തിപ്പെടുത്തുന്നത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
ഫലത്തിൽ കേരള സ്റ്റോറി എന്ന ടീസറിനെക്കാൾ അതിനെ കുറിച്ച് സുദീപ്‌തോ സെൻ നടത്തിയ ഒരു അഭിമുഖം എത്രമാത്രം തെറ്റിദ്ധരിപ്പിക്കുന്നതും വെറുപ്പ് ഉല്പാദിപ്പിക്കുന്നതുമാണ് എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവ പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന ധ്രുവീകരണത്തെ ഗൗരവമായി സമീപിക്കേണ്ടതുമുണ്ട്.