‘ദി കേരള സ്റ്റോറി’ എന്ന പേരിൽ സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസം മുൻപ് പുറത്ത് വരികയും വ്യാപക ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുകയും ചെയ്തിരുന്നു. ടീസറിൽ അവസാനത്തിൽ കാണിക്കുന്ന സിനിമയുടെ പേരുള്ള ഭാഗം വെട്ടി മാറ്റി സാമൂഹിക മാധ്യമങ്ങളിൽ യഥാർത്ഥ സംഭവം ആയി തന്നെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമയും അതിന്റെ വിഷയവും കലാകാരന്റെ സ്വാതന്ത്ര്യം ആയതിനാൽ ഫാക്റ്റ്‌ഷീറ്റ്സ് ആ വിഷയം വസ്തുതാ പരിശോധനക്കായി പരിഗണിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ സുദീപ്‌തോ സെൻ, ചിത്രത്തിന് ആസ്പദമായ കഥ യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ട് എന്ന് തുടർന്നുള്ള ഒരു അഭിമുഖത്തിൽ വാദിക്കുന്നുണ്ട്.
കേരളത്തിലും മംഗലാപുരത്തുമായി 32,000 സ്ത്രീകൾ ഐ.എസ്.ഐ.എസിലേക്ക് പലായനം ചെയ്തിട്ടുണ്ട് എന്നാണ് സിനിമയുടെ ടീസറിൽ പറയുന്നത്. ഒരു കലാസൃഷ്ടി എന്ന നിലക്ക് യാഥാർഥ്യങ്ങളുമായി ബന്ധപ്പെടുത്തി മനസിലാക്കേണ്ടതില്ല എന്ന് പറയുമ്പോൾ തന്നെ, പ്രസ്തുത സിനിമയിലേക്ക് നയിച്ച കാരണങ്ങൾ സംവിധായകൻ സുദീപ്‌തോ സെൻ പറയുന്നതിൽ പലതും വ്യാജവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ് എന്ന് കാണാം.
ചിത്രത്തിന്റെ സംവിധായകനായ സുദീപ്‌തോ സെൻ ഉന്നയിച്ച പ്രധാനപ്പെട്ട രണ്ട് വാദങ്ങളെ പരിശോധിക്കുന്നു.
- കേരളത്തിലെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ 20 വർഷത്തിനുള്ളിൽ കേരളം ഒരു ഇസ്‌ലാമിക ഭരണകൂടമായി മാറുമെന്ന് പറഞ്ഞതായി സുദീപ്‌തോ സെൻ പറയുന്നു. ‘ദി കേരള സ്റ്റോറി’യുടെ ആദ്യം പുറത്തിറങ്ങിയ ടീസറിലും വി.എസ് അച്യുതാനന്ദന്റെ വാദം വീഡിയോ ആയി ചേർത്തിട്ടുണ്ട്.
- കേരളത്തിലെ മറ്റൊരു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി 2010ൽ മതപരിവർത്തനത്തെ കുറിച്ച് കേരള നിയമസഭയിൽ ഒരു റിപോർട്ട് അവതരിപ്പിച്ചതായും ആ റിപോർട്ടിൽ ഓരോ വർഷവും 2000 മുതൽ 3000 വരെ സ്ത്രീകൾ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതായും സുദീപ്‌തോ സെൻ പറയുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞ 10 വർഷത്തെ കണക്കിൽ 32,000 സ്ത്രീകൾ ഇസ്‌ലാമിലേക്ക് മതം മാറിയിട്ടുണ്ട് എന്നാണ് സെൻ വാദിക്കുന്നത്.
കേരളത്തിലെ മുൻ കാലങ്ങളിലെ രണ്ട് മുഖ്യമന്ത്രിമാരെ ഉദ്ധരിച്ച് സുദീപ്‌തോ സെൻ പറഞ്ഞ കാര്യങ്ങളിൽ എത്രമാത്രം വസ്തുതകൾ ഉണ്ടെന്ന് പരിശോധിക്കാം.
- കേരള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പറഞ്ഞതായി ചിത്രത്തിന്റെ ആദ്യ ടീസറിൽ കാണിക്കുന്ന ഭാഗത്ത്
“The Popular Front is trying to make Kerala a muslim state just like agenda of the banned organization NDF…”
(നിരോധിത സംഘടനായ എൻ.ഡി.എഫിനെ പോലെ പോപ്പുലർ ഫ്രണ്ട് കേരളത്തെ ഒരു മുസ്ലിം രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു)
എന്ന് ഇംഗ്ലീഷിൽ സബ്ടൈറ്റിൽ എഴുതി കാണിക്കുന്നുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ വി.എസ് അച്യുതാനന്ദൻ ആ വീഡിയോയിൽ മലയാളത്തിൽ പറയുന്നത് “ദേശീയ ദിനമായ ആഗസ്റ്റ് 15 ന് ദേശീയവാദികളും രാജ്യസ്നേഹികളും എല്ലാം പ്രകടനത്തിൽ പങ്കെടുക്കുമല്ലോ. അതിൽ ചെറുപ്പക്കാരായ ആളുകളെ എല്ലാം സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട്…” എന്ന വാചകങ്ങളാണ്.
മലയാളത്തിൽ പറയുന്നതിനോട് ബന്ധമില്ലാത്ത സബ്ടൈറ്റിൽ നൽകി തീർത്തും തെറ്റിദ്ധരിപ്പിക്കുകയാണ് ഈ ടീസർ ചെയ്യുന്നത്.
- ഓരോ വർഷവും 2000 – 3000 നും ഇടയിൽ സ്ത്രീകൾ ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നു എന്ന കണക്ക് ഉമ്മൻചാണ്ടി നിയമസഭയിൽ അവതരിപ്പിച്ചു എന്നാണ് സുദീപ്‌തോ സെനിന്റെ മറ്റൊരു വാദം.
എന്നാൽ ഉമ്മൻചാണ്ടി എവിടെയും അത്തരമൊരു കണക്ക് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല അങ്ങനെ ഒരു റിപോർട്ടും ഇല്ല.
2006 മുതൽ 2012 വരെയുള്ള 6 വർഷ കാലയളവിൽ 2667 പേര് ഇസ്‌ലാം സ്വീകരിച്ചതായ കണക്ക് ഉമ്മൻചാണ്ടി പറയുന്നുണ്ട്. അതിനോട് ആനുപാതികമായി മറ്റ് മതങ്ങളിലേക്കും മതപരിവർത്തനം ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. ഹിന്ദു മതത്തിലേക്ക് 2803 പേര് മതം മാറിയിട്ടുണ്ട് എന്നും കാണാം. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും ഉമ്മൻചാണ്ടി അന്ന് വ്യക്തമാക്കിയിരുന്നു.
ഇനി ഇങ്ങനെ മതം മാറിയവരിൽ തന്നെ ആരും ഐ.എസിലേക്കോ മറ്റേതെങ്കിലും വിദേശ സംഘങ്ങളിലേക്കോ പോയതായി ഒരു റിപോർട്ടും ഇല്ല. നിർബന്ധിത മത പരിവർത്തനം എന്നൊന്ന് ഇല്ലെന്നും ലൗ ജിഹാദ് കെട്ടുകഥ ആണെന്നും ഉമ്മൻചാണ്ടി അന്ന് വിവിധ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തിയിരുന്നു.
കേരളത്തിൽ നിന്ന് കാണാതായവരുടെ കണക്കുകൾ പരിശോധിച്ചാലും സുദീപ്‌തോ സെനിന്റെ വാദം ശരിയാകുന്നില്ല.
കഴിഞ്ഞ 6 വർഷത്തിൽ 6,638 മിസ്സിങ് കേസുകളാണ് കേരളത്തിൽ റിപോർട്ട് ചെയ്യപ്പെട്ടത് എന്നാണ് കേരള പോലീസിന്റെ ഔദ്യോഗിക കണക്ക്.
അതിൽ 80 ശതമാനത്തോളം ആളുകളെ കണ്ടെത്തുകയോ അവർ തിരിച്ച് വരികയോ ചെയ്തിട്ടുണ്ട്.
ഇത് തന്നെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കമുള്ള കണക്കാണ്.
ഏത് കണക്കുകളുടെയും റിപോർട്ടുകളുടെയും അടിസ്ഥാനത്തിൽ നോക്കിയാലും പ്രസ്തുത സിനിമക്ക് ആധാരമായി ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണ്, വ്യാജമായി നിർമിച്ചതാണ്, തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് കാണാം. അതിന് വേണ്ടി മുൻ മുഖ്യമന്ത്രിമാരായ ആളുകളെ വരെ ഉദ്ധരിക്കുന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്.
(തുടരും)