നവംബർ 24ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) ശമ്പള പട്ടിക സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച്, കേന്ദ്ര സർക്കാർ പ്രതിമാസം ശരാശരി 15 മുതൽ 16 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് രാജസ്ഥാനിലെ അജ്മീറിൽ നടന്ന റോസ്ഗാർ മേളയിൽ (തൊഴിൽ മേള) സംസാരിക്കവെ അവകാശപ്പെട്ടിരുന്നു.
മന്ത്രിയുടെ വാദത്തിന്റെ വസ്തുത പരിശോധിക്കുന്നു.
എന്താണ് ഈ.പി.എഫ്.ഒ?
തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിയമപരമായ സ്ഥാപനമാണ് ഇ.പി.എഫ്.ഒ. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ് ആക്ടിന് കീഴിൽ രൂപീകരിച്ച തൊഴിൽ മന്ത്രാലയത്തിന്റെ ഒരു സാമൂഹ്യ സുരക്ഷാ പദ്ധതി. ഇരുപതോ അതിൽ അധികമോ ജോലിക്കാരുള്ള സംരഭങ്ങൾക്ക് ഈ.പി.എഫിന് അപേക്ഷിക്കാം. സംഘടിത ജോലി ചെയ്യുന്നവർക്ക് വിരമിക്കുന്ന സമയത്ത് ഒരു തുക ലഭിക്കാൻ ഈ പദ്ധതി അവരെ സഹായിക്കുന്നു.
എന്നാൽ, ഈ.പി.എഫ്.ഒയുടെ കണക്കുകൾ ഉപയോഗിച്ച് തൊഴിൽ വർധനവ് കൃത്യമായി കണക്കാക്കാൻ കഴിയില്ല. 2022 നവംബറിൽ പുറത്തിറക്കിയ ഇ.പി.എഫ്.ഒ യുടെ ശമ്പള പട്ടിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022 ഏപ്രിൽ മുതൽ ഓരോ മാസവും ശരാശരി 14.52 ലക്ഷം പേരെ പട്ടികയിൽ ചേർത്തിട്ടുണ്ട്.
ഈ കണക്ക് പ്രകാരം മന്ത്രി ഉന്നയിച്ച കണക്ക് ശരിയാണെന്ന് തോന്നും. എന്നാൽ, ഈ.പി.എഫ്.ഒയുടെ ശമ്പള പട്ടിക പുതിയ തൊഴിലവസരങ്ങളെ കുറിച്ചുളള കണക്കുകളെയല്ല പ്രതിനിധീകരിക്കുന്നത്.
നീതി ആയോഗ് പ്രസിദ്ധീകരിച്ച
2017 ലെ റിപ്പോർട്ട് അനുസരിച്ച് സമ്പദ്‌വ്യവസ്ഥയിലേക്ക് ചേർത്ത
പുതിയ ജോലിയുടെ എണ്ണം വെച്ച്, ആകെ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങൾ കണക്കാക്കാൻ ഇ.പി.എഫ് ശമ്പള പട്ടികയിലെ ഡാറ്റ ഉപയോഗിക്കാൻ പരിമിതികളുണ്ട്.
ഈ വിവരങ്ങളുടെ പ്രധാന പരിമിതി (EPFO, ESIC, NPS), ശമ്പള പട്ടികയിൽ പുതുതായി ചേർത്ത ജോലികളുടെ എണ്ണം യഥാർത്ഥത്തിൽ പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുടെ എണ്ണത്തെ പ്രതിനിധീകരിക്കണമെന്നില്ല എന്നതാണ്.
അതായത്, ഒരു സ്ഥാപനത്തിൽ 18 പേർ ജോലി ചെയ്തുകൊണ്ടിരിക്കുന്നു എന്ന് കരുതുക. സ്ഥാപനം മൂന്ന് പേരെ കൂടി നിയമിച്ചാൽ, ആ സ്ഥാപനം ഇ.പിഎ.ഫ് രജിസ്ട്രേഷന് ആവശ്യമായ [20 അല്ലെങ്കിൽ അതിലധികമോ തൊഴിലാളികളുടെ] പരിധി കടക്കുകയും ജീവനക്കാർ ഇ.പി.എഫിന് യോഗ്യരാകുകയും ചെയ്യും. ഇതിനർത്ഥം 21 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നല്ല. മൂന്ന് ജോലികൾ മാത്രമാണ് പുതുതായി ഉണ്ടായത്, മറ്റ് 18 എണ്ണം സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തു എന്നുമാത്രം.
2017ലെ നീതി ആയോഗ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പത്തിൽ താഴെ തൊഴിലാളികളുള്ള സംരംഭങ്ങളിലാണ് ഏകദേശം നാലിൽ മൂന്ന് തൊഴിലവസരങ്ങളും ഉള്ളത്.
കൂടാതെ ഇന്ത്യയിലെ 93% തൊഴിലാളികളും അനൗപചാരിക മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.
അങ്ങനെ, സംരംഭങ്ങൾ 20 ജീവനക്കാർ എന്ന പരിധി കടന്ന് ഇ.പി.എഫ്.ഒയിൽ രജിസ്റ്റർ ചെയ്യുമ്പോൾ ജോലികളുടെ എണ്ണത്തിൽ ഓവർ-കൗണ്ടിംഗ് ഉണ്ടാകുന്നു.
മാത്രമല്ല, ഒരു സ്ഥാപനത്തിൽ നിന്ന് നേരിട്ടോ അല്ലാതെയോ വേതനം എടുക്കുന്ന കരാർ തൊഴിലാളികൾ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇ.പി.എഫി.ന് അർഹതയുണ്ടെന്ന കോടതി വിധിയുണ്ട്.
അഥവാ, ഇവിടെയും സൃഷ്ടിക്കപ്പെടുന്നത് പുതിയ തൊഴിലുകളല്ല, നിലവിലുള്ള ജോലികളുടെ ഔപചാരികവൽക്കരണം മാത്രമാണ്.
ഇ.പി.എഫ്.ഒ ഔപചാരിക മേഖലയിലെ ഒരു പരിമിത മേഖലയെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ, അനൗപചാരിക തൊഴിലാളികളും 20 ൽ താഴെ ജീവനക്കാരുള്ള സംരംഭങ്ങളിലെ തൊഴിലാളികളും ഒഴികെ, മിക്ക സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികളും ഇ.പി.എഫിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
മാത്രമല്ല ഒരാൾ പുതിയ തൊഴിൽ സ്വീകരിക്കുന്നതോടെ പുതിയ പി.എഫ് എടുക്കാനും പി.എഫ് എടുത്ത ആൾ തന്നെ പിന്നീട് ജോലിയിൽ ഏർപ്പെടണമെന്നുമില്ല.
അതുപ്രകാരം ഈ.പി.എഫ്.ഒ കണക്കുകൾ പുതിയ തൊഴിലവസരങ്ങൾ നിർമിക്കുന്നു എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.