മാർച്ച് 6 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കഴിഞ്ഞ ആറ് വർഷത്തിൽ സംസ്ഥാനത്ത് ഒരു കർഷക ആത്മഹത്യ പോലും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞിരുന്നു. ആ പ്രസംഗത്തിന്റെ വീഡിയോ CM Office, GoUP എന്ന ട്വിറ്റര്‍ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. അവകാശവാദത്തിന്‍റെ വസ്‌തുത പരിശോധിക്കുന്നു.
ലക്‌നൗവിൽ കോർപറേറ്റീവ് ഷുഗർ കെയ്ൻ ആൻഡ് ഷുഗർ മിൽ സൊസൈറ്റിയുടെ 77 ട്രാക്ടറുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെയാണ് യു.പി മുഖ്യമന്ത്രി കർഷക ആത്മഹത്യയെ കുറിച്ച് പ്രസംഗത്തിൽ സൂചിപ്പിച്ചത്.
“ഉത്തർപ്രദേശിലെ കരിമ്പ് കർഷകർ അവരുടെ വിളകൾ കത്തിക്കാനും ആത്മഹത്യയ്ക്ക് ശ്രമിക്കാനും നിർബന്ധിതരായി, എന്നാൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ഉത്തർപ്രദേശിൽ ഒരു കർഷകനും ആത്മഹത്യ ചെയ്തിട്ടില്ല” എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
വസ്തുത
ഭാരതീയ ജനതാ പാർട്ടി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നത് 2017 മാർച്ചിലാണ്. 2022ൽ തുടർഭരണം ലഭിക്കുകയും ചെയ്തു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി)യുടെ ‘വാർഷിക അപകട മരണങ്ങളുടെയും ആത്മഹത്യ’കളുടെയും കണക്കുകൾ പ്രകാരം 2017 നും 2021നും ഇടയിൽ 398 കൃഷിക്കാരും (82% പുരുഷന്മാർ,18% സ്ത്രീകൾ) 791 കർഷക തൊഴിലാളികളും (92% പുരുഷന്മാർ, 8% സ്ത്രീകൾ) ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
2017
കൃഷിക്കാർ- 110
കർഷക തൊഴിലാളികൾ- 93
2018
കൃഷിക്കാർ- 80
കർഷക തൊഴിലാളികൾ- 174
2019
കൃഷിക്കാർ- 108
കർഷക തൊഴിലാളികൾ- 153
2020
കൃഷിക്കാർ- 87
കർഷക തൊഴിലാളികൾ- 85
2021
കൃഷിക്കാർ- 13
കർഷക തൊഴിലാളികൾ- 226
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കർഷക മേഖലയിലെ വ്യക്തികളുടെ ആത്മഹത്യകളെ കൃഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ തരംതിരിക്കുന്നു. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവരും കർഷകത്തൊഴിലാളികളുടെ സഹായത്തോടുകൂടിയോ അല്ലാതെയോ പാട്ടത്തിനെടുത്ത ഭൂമിയിൽ/മറ്റുള്ളവരുടെ ഭൂമിയിൽ കൃഷി ചെയ്യുന്നവരും ഉൾപ്പെടെയുള്ളവരില്‍ കൃഷി ചെയ്യുന്നവരെയാണ് റിപ്പോർട്ട് കൃഷിക്കാർ എന്ന് നിർവചിക്കുന്നത്. “കർഷക തൊഴിലാളി” എന്നത് പ്രധാനമായും കാർഷിക മേഖലയിൽ (കൃഷി അല്ലെങ്കിൽ ഹോർട്ടികൾച്ചർ) പ്രവർത്തിക്കുന്ന ഒരു വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്.
ഉത്തർപ്രദേശിൽ സ്വന്തം ഭൂമിയിൽ കൃഷിയിറക്കിയ 289 പേരുടെ ആത്മഹത്യയാണ് റിപോര്‍ട്ട് ചെയ്തത്.പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവരുടെ 109 ആത്മഹത്യകളും രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തികവും, പാരിസ്ഥിതികവും, സാമൂഹികവുമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്