നകുൽ സിംഗ് സോഹ്നി
“അവർ ‘ഹർ ഹർ മഹാദേവ്’ എന്ന മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു, ഞാൻ അതിൽ ‘അല്ലാഹു അക്ബർ’ ചേർത്തു. രണ്ടും ഒരുമിച്ച് ഭാരതീയ കിസാൻ യൂണിയന്റെ ഏറ്റവും ശക്തമായ മുദ്രാവാക്യമായി മാറി.
പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള കർഷക നേതാവ് ബാബ ഗുലാം മുഹമ്മദ് ജൗലയെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ആദ്യത്തെ അനുഭവമാണിത്. 2022 മെയ് 16-നാണ് ബാബ മരണപ്പെട്ടത്. അന്തരിച്ച ഭാരതീയ കിസാൻ യൂണിയൻ (BKU) നേതാവ് മഹേന്ദ്ര സിംഗ് ടികായിത്തിന്റെ വലംകൈയ്യായിരുന്നു അദ്ദേഹം. ടികായിത്തിന്റെ ചരമവാർഷികത്തിന് അടുത്ത ദിവസമാണ് ഗുലാം സാഹബ് അന്തരിച്ചത് എന്നത് അതിശയമാണ്.
കരിമ്പ് കർഷകർ സമരത്തിനിറങ്ങിയപ്പോൾ രണ്ട് ഇതിഹാസ നേതാക്കൾ അധികാരികളെ മുട്ടുകുത്തിച്ചതു സംബന്ധിച്ച് പടിഞ്ഞാറൻ യു.പിയിൽ പലതരം കഥകളുണ്ട്. സോഷ്യൽ മീഡിയ നിലവിലില്ലാത്ത, മുഖ്യധാരാ മാധ്യമങ്ങൾ പടിഞ്ഞാറൻ യു.പിയുടെ പരുക്കൻ ഭൂപ്രകൃതിയിലൂടെ അപൂർവ്വമായി സഞ്ചരിച്ചിരുന്ന ഒരു കാലത്ത്, ഈ കഥകളിൽ ഭൂരിഭാഗവും വാമൊഴിയായി കൈമാറിയ ചരിത്രത്തിന്റെ ഏടുകളാണ്.
ഒരു സമരത്തിനിടെ മുസാഫർനഗർ കളക്ടർ ബാബ ഗുലാം മുഹമ്മദ് ജൗലയെ കാണാൻ പോയതിനെക്കുറിച്ച് ഒരു കഥയുണ്ട്. സമരം അവസാനിപ്പിക്കാൻ കരാറിൽ ഏർപ്പെടണമെന്ന ആവശ്യവുമായി പോയതാണ് കലക്ടർ. ജൗലയിലെ കരിമ്പു തോട്ടത്തിലാണ് ബാബയെ കളക്ടർ കണ്ടു മുട്ടിയത്. അദ്ദേഹം വേനൽച്ചൂടിൽ കരിമ്പുതോട്ടങ്ങളിലൂടെ ഓടിനടന്ന് ജോലി ചെയ്യുന്നത് കലക്ടർ നോക്കി നിന്നു. “ഇരിക്കൂ,” ബാബ നിലത്തേക്ക് ചൂണ്ടികാണിച്ചുകൊണ്ട് കലക്ടറോട് പറഞ്ഞു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി, കലക്ടർ സാഹിബിനെ സ്വാഗതം ചെയ്യാൻ വയലിൽ കസേരകളിലായിരുന്നു. “ഈ ചൂടിൽ നിലത്തൊന്നിരുന്നു നോക്കൂ, കർഷകർ അനുഭവിക്കുന്ന യാതനകൾ നിങ്ങൾ മനസ്സിലാക്കണം, എന്നിട്ടേ നിങ്ങൾ അവരുടെ വിധി തീരുമാനിക്കാവൂ.”
സത്യമോ അതിശയോക്തിയോ ആകട്ടെ, ഇത്തരം ഓരോ കഥയും കരിമ്പ് കർഷകരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണ്.
പടിഞ്ഞാറൻ യു.പിയിലെ കരിമ്പ് ജില്ലകളിൽ വലിയ ശതമാനം മുസ്ലീം ജനസംഖ്യയുണ്ട്. ഇരു മതങ്ങളിലെയും പ്രബല ജാതികളിൽ പെട്ട പലരും കർഷകരും ഭൂവുടമകളുമാണ്. ഈ പ്രദേശത്തെ ഏതൊരു വിജയകരമായ കർഷക പ്രസ്ഥാനത്തിനും രണ്ട് പ്രമുഖ മതങ്ങളുടെയും ഐക്യം പ്രധാനമാണെന്ന് നേതാക്കളായ ടികായത്തിനും ജൗലയ്ക്കും അറിയാമായിരുന്നു. ‘ഹർ ഹർ മഹാദേവ്, അല്ലാഹു അക്ബർ’ എന്ന ഐതിഹാസിക മുദ്രാവാക്യം യൂണിയന്റെ അവിഭാജ്യഘടകമായി മാറിയിരുന്നു. മതപരമായ ഐക്യം തകർക്കാൻ സാധ്യതയുള്ള പല സംഭവങ്ങളിലും BKU മതമൈത്രി പുനഃസ്ഥാപിക്കാൻ കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. ഒരു മുസ്ലീം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബാബ ടികായത് നിരാഹാര സമരം നടത്തിയിരുന്നു. ‘നൈമ കാണ്ട്’ എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. നിരാഹാര സമരം പോലീസിനെ നടപടിയെടുക്കാൻ നിർബന്ധിക്കുകയും പിന്നീട് പെൺകുട്ടിയെ കണ്ടെത്തുന്നതിലേക്ക് നയിക്കുകയും ചെയ്‌തു.
2013-ൽ മുസാഫർനഗറിലും ഷാംലിയിലും നടന്ന കലാപത്തിന് ശേഷം ഗുലാം സാഹബ് തകർന്നുപോയി! കലാപം പടിഞ്ഞാറൻ യു.പിയുടെ ഘടനയെ കീറിമുറിച്ചു, ഹിന്ദു, മുസ്ലീം കർഷകർ ബദ്ധവൈരികളായി.
അക്രമത്തിലേക്ക് നയിച്ച 2013 സെപ്തംബറിലെ മഹാപഞ്ചായത് നടന്നത് BKU വിനെ ഉപയോഗിച്ചാണ് എന്നതായിരുന്നു പലർക്കും കൂടുതൽ വിഷമമുണ്ടാക്കിയത്. കുപ്രസിദ്ധമായ ആ മഹാപഞ്ചായത്തിൽ, ബി.ജെ.പി നേതാക്കൾ BKUവിനെ ഹൈജാക്ക് ചെയ്തു. തുടർന്നുള്ള അക്രമങ്ങൾ പടിഞ്ഞാറൻ യു.പിയെ ഇപ്പോഴും മുറിവേല്പിച്ചുകൊണ്ടിരിക്കുന്നു.
‘അല്ലാഹു അക്ബർ, ഹർ ഹർ മഹാദേവ്’ എന്ന മുദ്രാവാക്യം ഞാൻ യൂണിയന് നൽകി. ഇപ്പോൾ അവശേഷിക്കുന്നത് ‘ഹർ ഹർ മഹാദേവ്’ മാത്രമാണ്. സത്യത്തിൽ, അതുപോലുമല്ല, ‘ഹർ ഹർ മോദി’ മാത്രമാണ് അവശേഷിക്കുന്നത്. യൂണിയനിൽ ഇനി ഞങ്ങളുടെ റോൾ എന്താണ്?” കലാപത്തിന് ശേഷം ‘മുസാഫർനഗർ ബാഖി ഹേ…’ എന്ന സിനിമയ്ക്ക് വേണ്ടി നടത്തിയ അഭിമുഖത്തിൽ ഗുലാം സാഹബ് പറഞ്ഞു.
2013 ലെ കലാപത്തിന് ശേഷം അചിന്തനീയമായത് സംഭവിച്ചു. BKU മതത്തിന്റെ അടിസ്ഥാനത്തിൽ പിളർന്നു. ബാബ ഗുലാം മുഹമ്മദ് ജൗല ഭാരതീയ കിസാൻ മസ്ദൂർ മഞ്ച് (BKMM) എന്ന സ്വന്തം യൂണിയൻ ആരംഭിച്ചു. “യേ 35 ബിരാദ്രി കി യൂണിയൻ ഹേ. ജാട്ട് കെ ഇലാവ സബ് (ഇത് 35 കമ്മ്യൂണിറ്റികൾക്കുള്ള യൂണിയനാണ്. ജാട്ടുകൾ ഒഴികെ എല്ലാവർക്കും).” പിളർപ്പിൽ അദ്ദേഹം സന്തോഷവാനായിരുന്നോ? “അല്ല”- അദ്ദേഹം ആത്മാർത്ഥമായി മറുപടി പറഞ്ഞു. “എന്നാൽ, ഞങ്ങൾക്ക് വേറെ മാർഗ്ഗമില്ലായിരുന്നു.” എന്നിരുന്നാലും, ബാബയുടെ ശുഭാപ്തിവിശ്വാസം അദ്ദേഹത്തെ വഞ്ചിച്ചില്ല. “ജാട്ടുകൾ അടിസ്ഥാനപരമായി മതേതര സമൂഹമാണ്. ഞങ്ങൾക്ക് പള്ളികൾ ഇല്ലാതിരുന്ന പല ഗ്രാമങ്ങളിലും അവർ സ്വന്തമായി പണം സ്വരൂപിച്ചു പള്ളികൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. “ഫിസ ഫിർ ബദ്‌ലെഗി (കാര്യങ്ങൾ മാറി മറിയും)”- അദ്ദേഹം പറഞ്ഞു. “നാലോ അഞ്ചോ വർഷമെടുക്കുമായിരിക്കും. ജാട്ടുകൾ അവരുടെ തെറ്റ് മനസ്സിലാക്കുന്നുണ്ട്. അവർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ട്. ഇതിന് കുറച്ച് വർഷങ്ങൾ എടുക്കുമായിരിക്കും”.
വെറുമൊരു പ്രവചനമായിരുന്നില്ല ബാബയുടേത്. ബാബ ഗുലാം മുഹമ്മദ് ജൗലയെ വളർത്തിയ മണ്ണിനു മേലുള്ള വിശ്വാസമായിരുന്നു അത്. അദ്ദേത്തിന്റെ മണ്ണിലേക്ക് തന്റെ കാതുകൾ ചേർത്തു വെച്ചതിന്റെ പ്രതിഫലനമായിരുന്നു അത്. അദ്ദേഹത്തിന്റെ കൈകൾ ജനങ്ങളുടെ സ്പന്ദനമറിഞ്ഞു. അദ്ദേഹം മുസ്ലിംകളുടെ മാത്രം നേതാവായിരുന്നില്ല, മറിച്ചു ആ പ്രദേശത്തെ മുഴുവൻ കർഷകരുടെയും ബാബ ആയിരുന്നു.
ബാബയുടെ പ്രവചനം യാഥാർഥ്യമായി. ഏകദേശം അഞ്ച് വർഷത്തിന് ശേഷം, പടിഞ്ഞാറൻ യു.പിയിലെ നിരവധി പഞ്ചായത്തുകളിൽ ഹിന്ദു-മുസ്ലിം കർഷകർ ഒത്തുചേർന്ന് പ്രവർത്തിച്ചു. എന്നാൽ, ഐക്യത്തിന്റെ ഏറ്റവും മനോഹരമായ നിമിഷം 2021 ജനുവരി അവസാനത്തിൽ, ഡൽഹി അതിർത്തിയിൽ നടന്ന ചരിത്രപരമായ കർഷക സമരത്തിലായിരുന്നു. 2021 ജനുവരി 29 ന് മുസഫർനഗറിൽ ഒരു ചരിത്രപ്രധാനമായ മഹാപഞ്ചായത്ത് നടന്നു. അനേകായിരം ഹിന്ദുക്കളും മുസ്ലിംകളും അതിൽ പങ്കെടുത്തു.
പഞ്ചായത്തിനെ അഭിസംബോധന ചെയ്‌ത പ്രധാന പ്രഭാഷകരിൽ ഗുലാം മുഹമ്മദ് ജൗലയും ഉണ്ടായിരുന്നു. അദ്ദേഹം വളരെ വ്യക്തമായി തന്നെ പറഞ്ഞു; “നിങ്ങൾ ഇതുവരെ ചെയ്ത ഏറ്റവും വലിയ രണ്ട് തെറ്റുകൾ: ഒന്ന്, നിങ്ങൾ അജിത് സിങ്ങിനെ പരാജയപ്പെടുത്തി. രണ്ട്, നിങ്ങൾ മുസ്ലിംകളെ കൊന്നു”. കൗതുകകരമെന്നു പറയട്ടെ, സദസ്സിനിടയിൽ നിന്ന് ആക്രോശങ്ങളുണ്ടായില്ല, ആരും അദ്ദേഹത്ത എതിർത്തില്ല, വായാടിപ്പിക്കാൻ ശ്രമിച്ചില്ല. നിശബ്ദമായിരുന്നു അവർ ബാബയെ ശ്രവിച്ചു, ആത്മപരിശോധന നടത്തി. “ഐക്യത്തിൽ വിട്ടുവീഴ്ച സാധ്യമല്ലെന്ന്”, ബാബ ഉറപ്പിച്ചു പറഞ്ഞു. സ്വന്തം തെറ്റ് അംഗീകരിക്കണം. നിങ്ങളുടെ മുസ്ലീം സഹോദരന്മാരോട് നിങ്ങൾ തെറ്റ് ചെയ്‌തു എന്ന് സ്വയം മനസ്സിലാക്കണം. വേദിയിലിരുന്ന പല ഹിന്ദു ജാട്ട് നേതാക്കളും തങ്ങൾക്ക് സംഭവിച്ച തെറ്റ് സമ്മതിക്കുകയുണ്ടായി.
മുസഫർനഗർ കലാപത്തിലേക്ക് നയിച്ച മഹാപഞ്ചായത്തിനു കൃത്യം എട്ട് വർഷത്തിന് ശേഷം, 2021 സെപ്തംബർ 5-ന് നടന്ന ചരിത്രപ്രസിദ്ധമായ കിസാൻ മഹാപഞ്ചായത്തിൽ ബാബയുടെ ദുർബലമായ ആരോഗ്യം പ്രകടമായിരുന്നു. താൻ പ്രസംഗിക്കാൻ പോലും കഴിയാത്ത വിധം ദുർബലനായിരിക്കുന്നു എന്ന് അദ്ദേഹം രാകേഷ് ടികായത്തിനോട് പറഞ്ഞു. പ്രസിദ്ധമായ ആ മുദ്രാവാക്യം ഒരിക്കൽ കൂടി മുഴങ്ങികേൾക്കണമെന്ന് അദ്ദേഹം രാകേഷിനോട് ആവശ്യപ്പെട്ടു. രാകേഷ് നിരാശപ്പെടുത്തിയില്ല, ‘അല്ലാഹു അക്ബർ, ഹർ ഹർ മഹാദേവ്’ അന്ന് മുസാഫർനഗറിലുടനീളം അലയടിച്ചു.
തുടർന്നുള്ള യു.പി തെരഞ്ഞെടുപ്പിൽ ബിജെപി അനായാസമായി വിജയിച്ചുവെങ്കിലും കർഷക സമരവും കലാപങ്ങളും ഏറ്റവും ശക്തമായി ബാധിച്ച കരിമ്പ് ജില്ലകളിൽ ബി.ജെ.പി മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
അദ്ദേഹത്തിന്റെ അനാരോഗ്യം കണക്കിലെടുത്ത്, ജൗലാ സാഹിബിന്റെ പൊതുപരിപാടികൾ കുറയാൻ തുടങ്ങി. എന്നാൽ കിസാൻ പഞ്ചായത്തുകളിലേല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യം എന്ന അദ്ദേഹത്തിന്റെ സ്വപ്നം പടിഞ്ഞാറൻ യു.പിയിൽ ഭാഗികമായി മാത്രമേ യാഥാർത്ഥ്യമായിട്ടുള്ളൂ, പക്ഷേ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ആവേശവും എന്നും വലിയ പ്രചോദനമായി നിലനിൽക്കും.