നിർമല നികേതൻ കോളേജ് ഓഫ് സോഷ്യൽ വർക്കും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസവും(csss) സംയുക്തമായി നടത്തുന്ന ‘മുംബൈയിലെ വൈവിധ്യങ്ങൾ’ എന്ന കോഴ്സിൻ്റെ ഭാഗമായി മാർച്ച് രണ്ടിന് മുംബൈയിലെ ചോർ ബസാറിലേക്ക് നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് നേഹ ദബാഡെ എഴുതിയ ലേഖനം.
മോഷണ വസ്തുക്കള്‍ വില്‍ക്കുന്നതുകൊണ്ടാണോ ചോര്‍ ബസാറിന് ആ പേരുവന്നത് എന്നായിരുന്നു തെരുവിലേക്ക് കടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളിൽ ഒരാള്‍ എന്നോട് ചോദിച്ചത്. എന്നാല്‍, അവരെ അവിടെ കാത്തുനിന്നത് വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു. പഴക്കമേറിയ അലങ്കാരവസ്തുക്കള്‍, വാള് പ്ലേറ്റുകള്‍, വിളക്കുകള്‍, ഫര്‍ണിച്ചര്‍, വിരിപ്പുകള്‍, പഴയ ബോളിവുഡ് സിനിമ പോസ്റ്ററുകള്‍, റെക്കോഡുകള്‍, തുടങ്ങി ഒരു കാലഘട്ടം തന്നെ അവർക്ക് മുന്നിൽ ഒരുങ്ങിനിന്നു.
ചോര്‍ ബസാറിന് ആ പേരു വന്നതിന് പിന്നിലെ കഥ വിദ്യാര്‍ത്ഥികൾക്ക് പുതിയ അറിവായിരുന്നു. അതുവരേയും ബ്രിട്ടീഷ് രാജ്ഞി ബോംബേയില്‍ വന്നപ്പോള്‍ മോഷ്ടിക്കപ്പെട്ട ചില സാധനങ്ങള്‍ ബസാറില്‍ കാണപ്പെട്ടുവെന്നും അങ്ങനെ ബാസറിന് ചോർ ബസാർ എന്ന് പേരുവന്നു എന്നുമായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ, ബ്രിട്ടീഷ് ഭരണകാലം മുതല്‍ തന്നെ ബസാറിലുണ്ടായിരുന്ന തിരക്കും ബഹളവുമായിരുന്നു പേരിനു പിന്നിലെന്ന് കച്ചവടക്കാര്‍ തന്നെ വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു. ഫോര്‍ട്ട് ഏരിയക്കും ക്രോഫോഡ് മാര്‍ക്കറ്റിനും അടുത്തായുള്ള പ്രധാന കച്ചവടകേന്ദ്രമായിരുന്നു ഈ ബസാര്‍. ‘ബഹളം’ അല്ലെങ്കില്‍ ‘ഉറക്കെ’ എന്ന് അര്‍ത്ഥം വരുന്ന ‘ശോര്‍’ എന്ന വാക്കില്‍ നിന്നാണ് മാര്‍ക്കറ്റിന് പേര് വന്നതെന്നും പിന്നീടത് ‘ചോര്‍’ എന്നാവുകയായിരുന്നുവെന്നും കച്ചവടക്കാർ പറഞ്ഞപ്പോൾ ചോര്‍ ബസാറിന്റെ പേരിനുപിന്നിലെ യാഥാര്‍ഥ്യം ‘മോഷ്ടിച്ച വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥലം’ എന്നതില്‍നിന്നും എത്രയോ അകലെയാണെന്നവർ മനസ്സിലാക്കി.
വിക്റ്റോറിയന്‍, പേര്‍ഷ്യന്‍ ഫര്‍ണിച്ചര്‍ കടകള്‍, ഓട്ടോമൊബൈല്‍ പാര്‍ട്സ് കടകള്‍, മ്യൂസിക്ക് റെക്കോഡുകള്‍, ഹാര്‍ഡ് വെയര്‍, പോര്‍സലൈന്‍ പോട്ടറി, ഗ്ലാസ് വെയര്‍, തൂക്കുവിളക്കുകള്‍, വിളക്കുകള്‍, സ്മരണികകള്‍ ഇങ്ങനെ പലവിധ വസ്തുക്കൾ വിൽക്കുന്ന ഈ കടകളിൽ പലതും മുസ്ലീംകളുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. അവിടങ്ങളിൽ ഹിന്ദുക്കളും ജോലി ചെയ്യുന്നുണ്ട്. ചോര്‍ ബസാറിനടുത്തുള്ള നള്‍ ബസാറിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള മുസ്ലീംകളും ഇവിടെ കടയുടമകളാണ്. ഉത്തര്‍ പ്രദേശ്, ബിഹാര്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് തൊഴിലാളികളില്‍ ചിലര്‍. വിതരണക്കാരും ഉത്പാദകരുമായി മറ്റു സമുദായങ്ങളില്നിന്നുള്ളവരുണ്ട്. എല്ലാവരും വര്‍ഷങ്ങളായി അവിടെയുള്ളവരാണ്.
മതസ്വത്വങ്ങളുടെ അടിസ്ഥാനത്തിലുണ്ടാക്കുന്ന അതിരുകളെ മായ്ച്ചുകളയുന്നുവെന്നതാണ് ചോര്‍ ബസാറും നള്‍ ബസാറും സന്ദര്‍ശിച്ചപ്പോള്‍ കണ്ട മറ്റൊരു കാര്യം. മട്ടണ്‍ സ്ട്രീറ്റില്‍ മന്‍സൂരി ബ്രദേഴ്സ് ഒരുക്കിവെച്ചിരിക്കുന്ന ഹിന്ദു, ബുദ്ധിസ്റ്റ് വിഗ്രഹങ്ങള്‍ അതിനുദാഹരണമാണ്.
‘ഈ കലാവസ്തുക്കള്‍ വാങ്ങാന്വരുന്നവര് നോക്കുന്നത് എന്റെ മതമല്ല. കലയും അതിന്റെ സൗന്ദര്യവുമാണവര് കണക്കിലെടുക്കുന്നത്’ ഹിന്ദു വിഗ്രഹങ്ങളും ഹിന്ദു ദേവീദേവന്മാരുടെ ആന്റിക് ചിത്രങ്ങളും വില്‍ക്കുന്ന റാഷിദ് എന്ന കടയുടമ പറഞ്ഞതാണിത്. മുസ്ലീം കച്ചവടക്കാരെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനങ്ങള്‍ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ഉയരുന്ന കാലത്ത് ചോർ ബസാറിൽ നിന്നുള്ള കാഴ്ച്ചകൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. നള്‍ ബസാറിലും ഹിന്ദുക്കളുടെ ആരാധനാ വസ്തുക്കള്‍ വില്‍ക്കുന്ന മുസ്ലീംകളെയും മുസ്ലീംകളുടെ ആരാധനാവസ്തുക്കള്‍ വില്‍ക്കുന്ന ഹിന്ദുക്കളെയും ഞങ്ങള്‍ കണ്ടു. മുംബൈയില്‍ വ്യത്യസ്ത മതവിശ്വാസങ്ങള്‍ക്ക് ഒരുമിച്ചു ഇണങ്ങിച്ചേര്‍ന്നു മുന്നോട്ടുപോകാന്‍ കഴിയുന്ന പ്രത്യേക പാരമ്പര്യത്തിന്റെ ഉദാഹരണമായിരുന്നു അത്.
മുസ്ലീം എന്ന് പറയുമ്പോൾ ഏതെങ്കിലും ഒരു വിഭാഗമല്ല, മറിച്ച് വിവിധ മുസ്ലീം വിഭാഗങ്ങളുടെ സാന്നിധ്യവും ചോര്‍ ബസാറില്‍ കാണാമായിരുന്നു. ഷിയാ, സുന്നി, ദാവൂദി ബോറ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് കടയുടമകളില്‍ ഏറെയും. ഓരോ കടകളിലും വില്‍ക്കുന്ന വസ്തുക്കളും കടയുടമകളുടെ വസ്ത്രധാരണരീതിയും വ്യത്യസ്തമായിരുന്നു. ദാവൂദി ബോറ വിഭാഗത്തിൽനിന്നുള്ളവർ വസ്ത്രധാരണ രീതി കൊണ്ട് വേറിട്ടുനില്‍ക്കുന്നവരാണ്. നിറങ്ങള്‍ നിറഞ്ഞ, ലേസ് പിടിപ്പിച്ച ‘റിദാ’ വസ്ത്രമണിഞ്ഞ സ്ത്രീകള്‍, കൈകള്‍ കൊണ്ട് തുന്നിയെടുത്ത വെളുത്ത തൊപ്പികളണിഞ്ഞ പുരുഷന്മാര്. മറ്റു മുസ്ലീംകളുടെ കടകളെക്കാള്‍ വെളിച്ചം നിറഞ്ഞതും കൂടുതല്‍ ഭംഗിയില്‍ അലങ്കരിച്ചതുമാണ് ദാവൂദി ബോറ മുസ്ലീംകളുടെ കടകള്‍. ഈ വ്യത്യസ്തത ആരാധനാലയങ്ങളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും എല്ലാ മുസ്ലീംകളും ഒരേ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നവരല്ല എന്നതു തന്നെ അത്ഭുതപ്പെടുത്തുന്ന പുതിയൊരു അറിവായിരുന്നു. വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ആരാധനാലയങ്ങളും വ്യത്യസ്തമാണ്. ഓരോരുത്തര്‍ക്കും തനത് ആരാധനാരീതിയുമുണ്ട്. ചോര്‍ ബസാറില്‍ അത്തരത്തില്‍ നിരവധി പള്ളികളുണ്ട്. മട്ടണ്‍ സ്ട്രീറ്റിനടുത്തെ ഷാഫി മസ്ജിദ് സുന്നി മുസ്ലീംകളുടേതാണ്. സൈഫി മസ്ജിദ് ബോറ മുസ്ലീംകളുടേത്തും. ചോര്‍ ബസാറിന്റെ ഹൃദയഭാഗത്തായി ഒരു ദര്‍ഗ നിലകൊള്ളുന്നുണ്ട്, മുസ്ലീംകളും ഹിന്ദുക്കളും അവിടെ പോകാറുണ്ട്. മുസ്ലീം, ഹിന്ദു, ജെയ്ന്‍, മാര്‍വാഡി എന്നിങ്ങനെ നള്‍ ബസാറിലും വ്യത്യസ്ത സമുദായങ്ങളില്‍നിന്നുള്ള കടയുടമകളുണ്ട്.
ഒരു സമുദായവും ഏകശിലാത്മകമല്ല എന്നതായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ ബസാര്‍ സന്ദര്‍ശനത്തില്‍നിന്നും കിട്ടിയ ഏറ്റവും വലിയ അറിവ്. മറ്റു വിഭാഗങ്ങളെക്കുറിച്ച് നിലനില്ക്കുന്നതുപോലെ മുസ്ലീം വിഭാഗത്തെക്കുറിച്ചും നിരവധി വാര്‍പ്പുമാതൃകകള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റു സമുദായങ്ങളെക്കുറിച്ചു നമുക്കുള്ള അറിവ് പരിമിതമായിരിക്കെ, നമ്മുടെ കുറഞ്ഞ അനുഭവസമ്പത്തിലൂടെ കിട്ടുന്ന അറിവിനെ വസ്തുതയായി മനസ്സിലാക്കാനും നമ്മള് ശ്രമിക്കുന്നു. ഇന്ത്യയിലും ലോകത്തെങ്ങുമുള്ള മുസ്ലീം സമുദായം വളരെ വ്യത്യസ്തമാണ്. അവരുടെ സ്വത്വം പലതാണ്. സെക്റ്റ്, പ്രാദേശികത, ഭാഷ, മതപരമായ വിശ്വാസം, ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്നിവയെല്ലാം അതിനെ സ്വാധീനിക്കുന്നു. ഒരു ഏകശിലാത്മക സമുദായമല്ല മുസ്ലീംകളുടേത്. ജീവിതരീതി, വസ്ത്രധാരണരീതി, ഭക്ഷണം, ഭാഷ, ആരാധനാരീതി അങ്ങനെ വ്യത്യസ്തതകള്‍ നിരവധിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുതിയ അറിവായിരുന്നു.
നള്‍ ബസാറിനും അതിനടുത്തുമുള്ള പ്രദേശങ്ങള്‍ 1992-93ലെ ബോംബെ കലാപം നടന്ന സ്ഥലങ്ങളാണ്. എന്നാല്‍, പരസ്പര ആശ്രയത്വത്തില്‍ നിലനില്‍ക്കുന്ന ഇവിടത്തെ വ്യാപാരശൃംഖല ആ ചരിത്രത്തിനെ പ്രതിരോധിക്കുന്നതായി കാണാം. കലാപങ്ങളും തുടര്‍ന്നുള്ള പ്രശ്നങ്ങളും കോട്ടം വന്നിട്ടില്ല. മുസ്ലീംകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍പ്പുമാതൃകകളില്‍ ഒന്ന്, ഹിന്ദു ഉത്സവങ്ങളോടും ക്ഷേത്രങ്ങളോടും അസഹിഷ്ണുതയുള്ളവരാണ് മുസ്ലീംകള്‍ എന്നതാണ്. മാര്ക്കറ്റുകള്ക്കിടയില്ത്തന്നെ ഹിന്ദു ക്ഷേത്രങ്ങള്‍ കാണാനായത് വിദ്യാര്‍ത്ഥികളെ അത്ഭുതപ്പെടുത്തി. ഈ ക്ഷേത്രങ്ങളുടെ പേരില്‍ ഇതുവരെയും സംഘര്‍ഷങ്ങളുണ്ടായിട്ടില്ല. നള്‍ ബസാറിലെ സത്യ നാരായണ്‍ ക്ഷേത്രം 120 വര്‍ഷം പഴക്കമുള്ളതാണ്. വേറെയും ക്ഷേത്രങ്ങളും മസ്ജിദുകളും ഉണ്ട്. പ്രശ്നങ്ങളോ തടസ്സങ്ങളോ ഇല്ലാതെ ഇവിടെ രണ്ട് മതക്കാരുടെയും ഉത്സവങ്ങള്‍ നടക്കുന്നു. ചിലതെല്ലാം ഒന്നിച്ച് ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.
സ്നേഹത്തിൻ്റെയും വൈവിധ്യത്തിൻ്റെ അമൂല്യ ശേഖരം
“മുസ്ലീംകൾ ഭൂരിപക്ഷമുള്ള സ്ഥലത്ത് ക്ഷേത്രങ്ങളുണ്ടായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,” വിദ്യാര്‍ത്ഥികളില്‍ ഒരാളായ രേണുകയുടെ വാക്കുകളാണ്. ചോര്‍ ബസാറിലേക്കും നള്‍ ബസാറിലേക്കും നടത്തിയ സന്ദര്‍ശനം സാംസ്കാരിക വ്യത്യസ്തകളെക്കുറിച്ചും കോസ്മോപൊളിറ്റന്‍ മുംബൈയുടെ അടിത്തറ എന്താണെന്നും ചിന്തിപ്പിക്കുന്നതായിരുന്നു. വിദ്വേഷത്തിനും, മനുഷ്യരെ വിഭജിച്ചുനിര്‍ത്തുന്ന പ്രത്യയശാസ്ത്രത്തിനും എതിരാണ് അതിൻ്റെ നിലനില്പ്. സാമ്പത്തിക സ്വാശ്രയത്വമാണ് ധ്രുതഗതിയില്‍ സുന്ദരമായി ചലിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥലത്തിന്റെ അടിസ്ഥാനം. മുസ്ലീംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്നും മുസ്ലീംകളുടെ കഴുത്തറുക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട്, മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ഈയടുത്തായി നടന്ന വിദ്വേഷം തുപ്പുന്ന റാലികള്‍ക്ക് ഈ ബസാറുകൾ ശക്തമായൊരു മറുപടിയാണ്. മുസ്ലീംകള്‍ എത്രത്തോളം ഈ നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അവിഭാജ്യമാണെന്നും ഒരു നൂറ്റാണ്ടിലേറെയായി മുസ്ലീംകളും മറ്റു വിഭാഗങ്ങളും ഇവിടെ സമാധാനത്തില്‍ ജീവിച്ചിരുന്നു എന്നുമാണ് ഇവിടം കാണിച്ചുതരുന്നത്. അത്തരം ബന്ധങ്ങളും വ്യത്യസ്തതകളും മുംബൈയെ സമ്പന്നമാക്കുകയേ ചെയ്തിട്ടുള്ളൂ, ഒരു ‘മുംബൈകാരി’ എന്നനിലയില്‍ ഞാനതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.
നേഹ ദഭാഡെ മുംബൈയിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.