ഹൈദരാബാദ് സ്വദേശിയായ അനിൽ കുമാർ ചൗഹാൻ കലിഗ്രഫി പഠിച്ചത് സ്വന്തമായിട്ടാണ്. തൻ്റെ കാലിഗ്രഫി പരിജ്ഞാനം അദ്ദേഹത്തെ വ്യത്യസ്തമായൊരു വഴിയിലേക്കാണ് തിരിച്ചുവിട്ടത്. മുസ്ലിം പള്ളികളിൽ ഖുർആൻ വചനങ്ങൾ വരച്ച് വിസ്മയം തീർക്കുകയാണ് ഇന്ന് ഈ അമ്പത് വയസുകാരൻ. മുപ്പത് വർഷത്തിനിടയിൽ ഇന്ത്യയിലെ ഇരുനൂറിൽ അധികം പള്ളികളിലാണ് അനിൽ കുമാർ ചൗഹാൻ ഖുർആൻ ആയത്തുകൾ വരച്ചിട്ടുള്ളത്.
ഉപജീവനത്തിനായി ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഉറുദുവിൽ കടകളുടെ പേരുകൾ എഴുതുന്നതിനിടയിലാണ് കാലിഗ്രഫിയോടുള്ള അഭിനിവേശം അനിൽ കുമാറിൽ ഉണ്ടാകുന്നത്.
“ഒരു ദരിദ്ര ഹിന്ദു കുടുംബത്തിലെ അംഗമായ എനിക്ക് ചിത്രരചനയിൽ കഴിവുണ്ടായിരുന്നു. എന്നാൽ എനിക്ക് കുടുംബം പോറ്റാൻ വേണ്ടി പത്താം ക്ലാസിന് ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഒരു തൊഴിൽ എന്ന നിലയിൽ എന്റെ കഴിവ് എന്തുകൊണ്ട് ഉപയോഗിച്ചുകൂട എന്ന് ഞാൻ ചിന്തിച്ചു” – അനിൽ ചൗഹാൻ പറയുന്നു.
മുപ്പത്തോളം അമ്പലങ്ങളിൽ ഹിന്ദു ദേവന്മാരുടെ ചിത്രങ്ങൾ വരക്കുകയും ഛായംപകരുകയും ചെയ്തിട്ടുള്ള ചൗഹാൻ എണ്ണമറ്റ ദർഗകൾക്കും ആശ്രമങ്ങൾക്കും നിറംപകർന്നിട്ടുണ്ട്. നൂറിലധികം പള്ളികളിൽ നിന്ന് പ്രതിഫലം വാങ്ങി കലിഗ്രഫി ചെയ്ത അനിൽ ചൗഹാൻ നൂറോളം പള്ളികൾക്ക് സൗജന്യ സേവനമാണ് ചെയ്തിട്ടുള്ളത്. പ്രതിഫലം വാങ്ങാത്ത സ്ഥലങ്ങളുമായി തനിക്ക് ഒരു ആത്മീയ ബന്ധം അനുഭവപ്പെടാറുണ്ട് എന്ന് ചൗഹാൻ പറയുന്നു.
അറബി അക്ഷരങ്ങളോ ഉറുദു ഭാഷയോ പഠിക്കാനായി താൻ ഏതെങ്കിലും ഒരു സ്കൂളിലോ ഇസ്‌ലാമിക സ്ഥാപനങ്ങളിലോ ചേർന്നിട്ടില്ല എന്ന് ചൗഹാൻ പറയുകയുണ്ടായി. പെയിന്റിങ്ങിനിടയിൽ അദ്ദേഹം ഉറുദു ഭാഷ എഴുതാനും വായിക്കാനും പഠിച്ചെടുക്കുകയായിരുന്നു. വൈകാതെ തന്നെ ജനങ്ങൾ അദ്ദേഹത്തിന്റെ കഴിവ് അംഗീകരിക്കുകയും നഗരത്തിന് ചുറ്റുമുള്ള കെട്ടിടങ്ങളും സൂചനാ ബോർഡുകളും ഖുർആൻ ആയത്തുകൾ കൊണ്ട് മനോഹരമാക്കാൻ അവസരങ്ങൾ നൽകുകയും ചെയ്തു.
ഹൈദരാബാദിൽ ജനസംഖ്യയിലും കച്ചവടക്കാരിലും കൂടുതലും മുസ്‌ലിംകളായതിനാൽ മുപ്പത് വർഷങ്ങൾക്ക് മുമ്പ് തന്നെ സൂചനാബോർഡുകൾ ഉറുദുവിൽ എഴുതുന്നത് നിർബന്ധമായിരുന്നു. അതിനാൽ ഭാഷയെ പരിചയപ്പെടുക എന്നതല്ലാതെ അദ്ദേഹത്തിന് മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല.
എന്നാൽ എഴുതുന്നത് എന്താണ് എന്ന് മനസിലാകാതെ തന്നെ പതുക്കെപ്പതുക്കെ താൻ ഉറുദു അക്ഷരങ്ങളുമായി പ്രണയത്തിലാവുകയായിരുന്നു എന്ന് അനിൽ ചൗഹാൻ പറയുന്നു.
ക്രമേണ, ഉറുദു വാക്കുകളും അക്ഷരങ്ങളും മനസിലാക്കാൻ തുടങ്ങിയതോടെ അത് ചൗഹാനിൽ കൂടുതൽ താൽപ്പര്യം ജനിപ്പിക്കുകയായിരുന്നു. തുടർന്ന്, തന്റെ വൈദഗ്ദ്യം വളർത്താൻ സഹായിച്ച ഉറുദു ടെക്സ്റ്റ് പുസ്തകങ്ങളിൽ നിന്ന് ഉറുദു വാക്കുകളും അക്ഷരങ്ങളും പകർത്തി എഴുതാൻ തുടങ്ങി.
1990 കളിൽ, ഹൈദരാബാദിലെ പ്രസിദ്ധമായ പള്ളിയായ നൂർ മസ്ജിദിൽ ഖുർആൻ ആയത്ത് എഴുതാൻ അവസരം ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ വലിയ കരാർ.
ജനങ്ങൾ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞു എന്നതിന്റെ സാക്ഷ്യം കൂടിയായിരുന്നു ഇത്. നഗരത്തിലെ ഉന്നതങ്ങളിൽ നിന്ന് അദ്ദേഹത്തിന് അംഗീകാരങ്ങൾ ലഭിക്കുകയും കൂടുതൽ വാതിലുകൾ തുറന്നു കിട്ടുകയും ചെയ്‌തു. പക്ഷെ, മതം വേറെയായതിനാൽ, ചിലർ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് വിയോജിക്കാതിരുന്നില്ല.
തന്റെ തൊഴിൽ തുടരാൻ തീരുമാനിച്ച അദ്ദേഹത്തിന് ജാമിഅഃ നിസാമിയ്യ സർവകലാശാലയിൽ നിന്ന് ഒരു കലാകാരനായി തുടരാനുള്ള ഫത്‌വ ലഭിക്കുകയുണ്ടായി. സർവകലാശാല മാനേജ്‌മെന്റിന് അദ്ദേഹത്തിന്റെ പ്രവർത്തിയിൽ നേരത്തെ തന്നെ മതിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തിയെ എതിർത്ത അതേ നാട്ടുകാർ ഇന്ന് അദ്ദേഹത്തെ ബഹുമാനിക്കുകയും “ആത്മീയ വ്യക്തിത്വം” എന്ന വിളിക്കുകയും ചെയ്യുന്നുണ്ട്.
“കലക്ക് മതമില്ല എന്നും എല്ലാ ദൈവങ്ങളും ഒന്നാണ് എന്നും ഞാൻ വിശ്വസിക്കുന്നു. ഇന്ന് എന്റെ സൗഹൃദങ്ങളിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകളാണ്. നമ്മൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു, ഒന്നിച്ച് കഴിയുന്നു,പരിപാടികൾ ഒന്നിച്ച് പങ്കെടുക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു” – ചൗഹാൻ പറഞ്ഞു.
ചൗഹാൻ നിലവിൽ ഖുർആനിക പെയിന്റിങ്ങുകളുടെ പ്രദർശനത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.
“ഈ തൊഴിൽ തെരെഞ്ഞെടുക്കാൻ എന്നെ ആരും നിർബന്ധിച്ചിട്ടില്ല. യഥാർത്ഥത്തിൽ അതൊരു ഉൾവിളിയായിരുന്നു. എന്റെ തീരുമാനങ്ങളെ കുടുംബത്തിൽ അടിച്ചേപ്പിക്കുന്ന സ്വാഭാവമുള്ള ഒരാളല്ല ഞാൻ. അതുകൊണ്ടുതന്നെ എന്റെ രണ്ട് കുട്ടികളുടെയും ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ ഞാൻ അവർക്ക് തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്‍തത്” – ചൗഹാൻ പറയുന്നു.
ചൗഹാന്റെ ഇളയ സഹോദരൻകലിഗ്രഫിയിൽ അദ്ദേഹത്തെ സഹായിക്കാറുണ്ട്. പലപ്പോഴും അവർ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. കർണാടക, ആന്ധ്രാപ്രദേശ് സ് മഹാരാഷ്ട്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്കും അവർ ജോലിയാവശ്യാർത്ഥം പോകാറുണ്ട്.
വിശുദ്ധ റമദാൻ മാസത്തിൽ ചൗഹാൻ വളരെ തിരക്കിലായിരിക്കും. “അല്ലാഹുവിന്റെ സമാധാന സന്ദേശം തന്റെ കലയിലൂടെ പകർന്ന് നൽകാനായി ഒരു പള്ളിയിൽ നിന്ന് മറ്റൊരു പള്ളിയിലേക്ക് വളരെ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കും” എന്നാണ് അദ്ദേഹം അതിനെ കുറിച്ച് പറയുന്നത്. പക്ഷെ, തനിക്ക് ഇതൊരു ജോലിയായി തോന്നിയിട്ടില്ല എന്നും ഇത്തരം പ്രവർത്തനങ്ങൾ താൻ വളരെയധികം ഇഷ്ടപ്പെടുന്നും എന്നും ചൗഹാൻ പറയുന്നു.
“പള്ളികളും അമ്പലങ്ങളും ദർഗകകളും ഞാൻ അലങ്കരിച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശമാണ് ഈ സ്ഥലങ്ങൾ പകർന്നു നൽകുന്നത്. മതം മനുഷ്യരെ ഏകീകരിക്കാനാനുള്ളതാണ്, വിഭജിക്കാനുള്ളതല്ല.” – ചൗഹാൻ പറഞ്ഞു.
നമ്മൾ ദൈവികാധ്യാപനങ്ങൾ പിന്തുടർന്നാൽ നമുക്ക് ലോകത്ത് സൗഹാർദ്ദത്തോടെ ജീവിക്കാം. അതിൽ ഏറ്റവും മികച്ചവരുമാകാം.