സ്നേഹമുള്ളവരേ, ഇന്നത്തെ കാലത്ത് ദൈവം ചോദിക്കുന്ന ഒരു ചോദ്യമാണിത്. എല്ലാം ഉൾകൊള്ളുന്ന വലിയ മനസ്സ് ദൈവത്തിന് ഉണ്ടാകുമ്പോൾ, ദൈവത്തിന്റ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തിന്റ ചിന്തയെ ഉൾകൊള്ളാൻ കഴിയാത്തത്? ഇവിടെ പലപ്പോഴും വിളയോടുള്ള സ്നേഹത്തേക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്.
“കർഷകനല്ലേ മാഡം ഒന്ന് കളപറിക്കാൻ ഇറങ്ങിയതാണ്” ലൂസിഫർ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയായ മോഹൻലാലിന്റ വാക്കാണിത്. ഈ ഡയലോഗ് പറയുമ്പോൾ അദ്ദേഹത്തിന്റ ഷർട്ടിൽ മൊത്തം ചോര പുരണ്ടിട്ടുണ്ട് എന്ന് നമുക്ക് കാണാം. എന്നാൽ, ഈ കളപറിക്കൽ ലോകചരിത്രത്തിൽ പലപ്പോഴും ഉണ്ടായിട്ടുള്ളതാണ്. എനിക്ക് അപകടമുണ്ടാക്കുന്നവനെ, അല്ലെങ്കിൽ എനിക്ക് ഇഷ്ടമില്ലാത്തവനെ, അതുമല്ലങ്കിൽ എന്റ ചിന്തയോട് പൊരുത്തപെടാത്തവനെ ഒരു കള പറിച്ചെടുത്ത് കളയുന്നതുപോലെ തള്ളിക്കളയുന്ന ഒരു രീതിയുണ്ട്. പണ്ടുകാലം തൊട്ടേ പ്രചരിക്കുന്ന ഒരു കഥയിൽ പറയുന്നതുപോലെ, കള നമുക്ക് നാശം വരുത്തുമെന്നും അത് പറിച്ചുകളയണമെന്നും പറയുന്ന കർഷകരോട് യജമാനൻ പറയുന്നത്, “ഇപ്പോൾ പറിക്കേണ്ട, ഇപ്പോൾ അവ രണ്ടും ഒരുമിച്ചു വളരട്ടെ” എന്നാണ്.
എന്നാൽ, സാധാരണ മനുഷ്യൻ കർഷകൻ്റെ ലോജിക്കാണ് ചിന്തിക്കുക. അതായത് വിളയല്ലേ വളരേണ്ടത്, അല്ലാതെ കളയല്ലല്ലോ! നമ്മുടെ വേലിക്കെട്ടിനുള്ളിൽ വിളമാത്രമേ ഉണ്ടാകാൻ പാടുള്ളു. അവിടെ കള വളരാൻ അനുവദിക്കരുത്! കള കളയാനായുള്ളതും വിള വിളയാനുള്ളതുമല്ലേ എന്ന് ചിന്തിക്കുന്ന മനോഭാവമാണ് ഇന്നത്തെ കർഷകർക്കുള്ളത്. അവിടെയാണ് വിവേകമുള്ള യജമാനൻ്റെ ഇടപെടലിന്റ പ്രസക്തി. രണ്ടും ഒരുമിച്ച് വളരട്ടെ എന്ന ചിന്ത. ഇവിടെ യജമാനനാണ് ദൈവം.
ഭൂമിയിൽ എല്ലാവരെയും ഒരുപോലെ വളരാൻ അനുവദിക്കുന്ന ദൈവത്തിന് വേണമെങ്കിൽ അവിടെ വിള മാത്രം വളരാൻ അനുവദിക്കാമായിരുന്നു. അതായത് ഒരു വിഭാഗം മാത്രം മതി ഈ ലോകത്ത് എന്ന് ചിന്തിക്കാമായിരുന്നു. എന്നാൽ, അങ്ങനെ ചിന്തിക്കുകയല്ല യജമാനൻ ചെയ്യുന്നത്. അതുക്കൊണ്ടാണ് എല്ലാവരിൽ നിന്നും ദൈവം വത്യസ്തനാകുന്നതും. ഒരു മതം മാത്രമാണ് ലോകത്ത് ഉള്ളതെങ്കിൽ, ഒരേ ചിന്താഗതി ഉള്ളവർ മാത്രമാണ് ലോകത്ത് പുലരുന്നതെങ്കിൽ, ഒരേ ഉടുപ്പിട്ട ആളുകൾ മാത്രമാണ് ഇവിടെ നടക്കുന്നതെങ്കിൽ ഈ ലോകം എത്ര അടിപൊളിയായിരുന്നേനെ എന്ന് ഒരുപക്ഷേ, നമ്മുടെ ലോജിക് ചിന്തിച്ചേക്കാം. അവിടെയാണ് ദൈവത്തിന്റ ലോജിക് വ്യത്യസ്തമാകുന്നത്. എല്ലാവരും വളരട്ടെ, എല്ലാ മതങ്ങളും വളരട്ടെ, വ്യത്യസ്ത ചിന്താഗതി ഉള്ളവർ വളരട്ടെ – ഈ തുറവിയാണ് ദൈവമെന്ന് പറയുന്ന വലിയ മനസ്സ്.
അബ്രഹാമിന്റ ജീവിതത്തെക്കുറിച്ച് പറയുന്ന ഒരു കഥയുണ്ട്. അബ്രഹാം വീട്ടിലിരിക്കുമ്പോൾ ഒരു അതിഥി വരികയാണ്. അതിഥിയെ നല്ല രീതിയിൽ സ്വീകരിച്ച് അദ്ദേഹത്തിന് വേണ്ടതെല്ലാം നൽകി, അത്താഴം ഒരുക്കിയിട്ട് അബ്രഹാം പറഞ്ഞു: “താങ്കൾ ഇന്ന് ഞങ്ങളുടെ അതിഥിയാണ്. നമുക്ക് ഒരുമിച്ചിരുന്ന് അത്താഴം കഴിക്കാം. അതിഥിക്ക് സന്തോഷമായി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അബ്രഹാം പറഞ്ഞു: “എല്ലാം യഹോവയുടെ ദാനമാണ്, നമുക്ക് കുറച്ചുനേരം പ്രാർത്ഥിക്കാം.” അതിഥി പറഞ്ഞു: “ഞാൻ ഒരു വിശ്വാസിയല്ല, ഞാനൊരു നിരീശ്വരവാദിയാണ്. നിങ്ങൾ പ്രാർത്ഥിച്ചോളൂ! അപ്പോൾ അബ്രഹത്തിന്റ മുഖം മാറി, കണ്ണ് ചുവന്നു. അബ്രഹാം പറഞ്ഞു: “ഞാൻ വിശ്വാസികളുടെ പിതാവാണ്. എന്റ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരാൾ എന്നോടൊപ്പം ഇരുന്ന് ദൈവത്തിന് നന്ദിപറയാതെ കഴിക്കുക എന്നത് വിശ്വാസികളുടെ പിതാവായ എനിക്ക് ചിന്തിക്കാനേ പറ്റുന്നതല്ല. അപ്പോൾ അതിഥി പറഞ്ഞു: “അങ്ങേക്ക് ഒരു മുറിപ്പാട് ഉണ്ടാക്കിയതിന് അങ്ങ് ക്ഷമിക്കണം. ഞാൻ പോവുകയാണ്”. ഇതും പറഞ്ഞ് അത്താഴം ഉപേക്ഷിച്ച് അയാൾ മടങ്ങുകയാണ്.
അന്ന് വൈകുന്നേരം അബ്രഹാം ദൈവത്തോട് പറഞ്ഞു: “ദൈവമേ ഇന്നെനിക്കൊരു അതിഥി വന്നു. പക്ഷേ, അവൻ നിന്റ വിശ്വാസത്തോട് ചേർന്നുപോകാത്തവനായിരുന്നു. ഞാനാണെങ്കിൽ വിശ്വാസികളുടെ പിതാവും. അതുകൊണ്ട് എനിക്കവനെ പറഞ്ഞയക്കേണ്ടി വന്നു. അപ്പോൾ ദൈവം അബ്രഹാമിന്ന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “അവൻ ഈ ഭൂമിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് 60 വയസ്സായി. ഇത്രെക്കാലം നീ അനുഭവിച്ച കാറ്റും മഴയും അവനും കിട്ടിയിട്ടുണ്ട്. അപ്രകാരം, നിനക്ക് കിട്ടിയ പോലെ ഭക്ഷണവും വായുവും അവന്നും കിട്ടിയിട്ടുണ്ട്. ഇത്രകാലം എനിക്ക് അവനോട് സഹിഷ്ണുത കാണിക്കാൻ പറ്റിയിട്ടുണ്ടങ്കിൽ അബ്രഹാമേ നിനക്കെന്താണ് അത് പറ്റാത്തത്?
സ്നേഹമുള്ളവരേ, ഇന്നത്തെ കാലത്ത് ദൈവം ചോദിക്കുന്ന ഒരു ചോദ്യമാണിത്. എല്ലാം ഉൾകൊള്ളുന്ന വലിയ മനസ്സ് ദൈവത്തിന് ഉണ്ടാകുമ്പോൾ, ദൈവത്തിന്റ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തിന്റ ചിന്തയെ ഉൾകൊള്ളാൻ കഴിയാത്തത്? ഇവിടെ പലപ്പോഴും വിളയോടുള്ള സ്നേഹത്തേക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും ഈ കള വളരെ വിദഗ്ദമായിട്ട് നമ്മുടെ തലച്ചോറിൽ നിന്ന് ഉണ്ടാകുന്നുണ്ട്. നമ്മൾ പോലും അറിയാതെയാണ് നമ്മുടെ ചിന്തകളെ ഇത് മലിനപ്പെടുത്തുന്നത്. ഈ മാലിന്യം നമുക്ക് തിരിച്ചറിയാൻ പറ്റുമ്പോഴാണ് നമ്മൾ ക്രിസ്തുവിന്റ ഹൃദയമുള്ള കർഷകനായി മാറുന്നത്. ഈ കളയും വിളയും തമ്മിൽ വലിയ വ്യത്യാസമില്ല. എന്നാൽ കള ഏതാണെന്നും വിള ഏതാണെന്നും നമ്മൾ എങ്ങനെയാണ് തിരിച്ചറിയുക? ഒരുത്തരമാണ് അതിനുള്ളത്. അതിന്റ ഫലം കൊണ്ടാണ് ഇത് കളയും അത് വിളയുമാണെന്ന് തിരിച്ചറിയുന്നത്.
അതായത്, ‘എനിക്ക് ചുറ്റുമുള്ള, എനിക്ക് എതിരഭിപ്രായമുള്ള, എനിക്ക് ഒത്തുപോകാൻ പറ്റാത്തവരെ കളയണം, അവരെ ഇല്ലാതാക്കണം’ എന്ന ചിന്ത നമുക്കുണ്ടങ്കിൽ അത് ക്രിസ്തുവിന്റ സുവിശേഷമല്ല. മറിച്ച്, എന്റ ഉള്ളിലെ നന്മ പൂത്തുലയുന്ന കാലം വരെ കാത്തിരിക്കുക. ഫലം കൊണ്ട് തിരിച്ചറിയട്ടെ ആർ നല്ലത്, ആർ മോശം എന്ന്. ഇതാണ് ക്രിസ്തുവിന്റ സുവിശേഷം. കർഷകന് ഉണ്ടായിരുന്ന ഒരു ക്ഷമയുണ്ട്. ആ ക്ഷമ നമുക്കിന്ന് ഇല്ലാതെ പോകുന്നു എന്നതാണ് സത്യം. കള പറിക്കാൻ എടുത്തുചാടുന്ന ഒരു കർഷകൻ്റെ സ്വഭാവം നമുക്കിടയിലുണ്ട്. കളയും വിളയും ഒരുമിച്ച് വളരട്ടെ. ആരാണ് കളയെന്നും ആരാണ് വിളയന്നും കാണിക്കുന്നത് കാലമാണ്. അതുകൊണ്ട് നമ്മളായിട്ട് കാട്ടിക്കൂട്ടാനും, കാണിച്ച കൊടുക്കാനും നിൽക്കണ്ട. അത് ദൈവമാണ് വെളിപ്പെടുത്തിക്കൊടുക്കുന്നത്.
ഇന്നത്തെക്കാലത്ത് കള നടൽ കൂടുതൽ നടക്കുന്നത് സൈബർ സ്പെസിലാണ്. അവിടന്ന് വരുന്ന കമന്റുകളുമായും പോസ്റ്റുകളുമായും വിതക്കപ്പെടുന്ന ചില സന്ദേശങ്ങളുണ്ട്. ഇത് ഒരുപക്ഷേ, ഇന്നത്തെ കള വിതക്കൽ തന്നെയാണ്. കാരണം, മുഖമില്ലാത്ത ആളാണ് കഥയിൽ കള വിതക്കുന്നത്. നമ്മെ ആവേശം കൊള്ളിക്കുന്ന പല സന്ദേശങ്ങളും മുഖമില്ലാത്ത, പേരില്ലാത്ത ഫെയ്ക്ക് ഐഡിയിൽ നിന്നാണ് വരുന്നത്. ഒരുപക്ഷേ, അന്നത്തെ കള വിതക്കലിൻ്റെ ഇന്നത്തെ ഒരു എക്സ്റ്റെൻഷനായി ഇതിനെ കാണാം. ഇത് നമ്മുടെ ജീവിതമായി മാറുമ്പോൾ കള വിതക്കുന്നവൻ ജയിക്കുകയും കൃഷിക്കാരൻ തോൽക്കുകയുമാണ് ചെയ്യുന്നത്. ഇത് തിരിച്ചറിയാനുള്ള ഒരു മനസ് നമുക്കുണ്ടാകണം. ആരാണ് കളയെന്നും, ആരാണ് വിളയെന്നും നമ്മളല്ല തീരുമാനിക്കേണ്ടത്. അവൻ പുറന്തള്ളപ്പെടേണ്ടവനാണെന്നും ഞാനാണ് നല്ലവനെന്നും നമ്മൾ ചിന്തിക്കുകയാണെങ്കിൽ ഏറ്റവും വൃത്തികെട്ട മനുഷ്യർ നമ്മളാകും. അതുകൊണ്ടുതന്നെ ഒരുമിച്ച് വളരാനും ചുറ്റുമുള്ളവരെ സ്നേഹിക്കാനും ചേർത്തുപിടിക്കാനും അവരെല്ലാവരും ഒരുമിച്ച് ഈ മണ്ണിൽ ജീവിക്കട്ടെ എന്ന ആഗ്രഹിക്കാനും മനസുണ്ടാകണം. കാരണം, ഇവിടെ ഏകരൂപമല്ല ദൈവം ആഗ്രഹിക്കുന്നത്. മറിച്ച്, വൈവിധ്യങ്ങളാണ്. ഇതിനെ ഉൾകൊള്ളാൻ നമ്മുടെ മനസ് പാകപ്പെടുമ്പോഴാണ്, നമ്മൾ ദൈവത്തിന്റ പ്രിയപ്പെട്ടവനായി മാറുന്നത്.
Source:
- Speech by Father James