ആർ.എസ്.എസ് അതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ധാരാളം ശാഖകൾ രൂപീകരിക്കുകയും ശിശു മന്ദിരങ്ങൾ സ്ഥാപിക്കുകയും ചെയ്‌തു. പിന്നീട് ഐ.ടി സെല്ലിലൂടെ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമായി. ആർ.എസ്.എസ് നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾ ഗാന്ധി, നെഹ്റു, മൗലാന ആസാദ് എന്നിവരുടെ ആഖ്യാനങ്ങൾക്ക് വിരുദ്ധവും ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾക്ക് എതിരുമാണ്.
ആർ.എസ്.എസിന്റെ സർസംഘചാലക് മോഹൻ ഭാഗവത് ഈയിടെ ഒരു പ്രസ്താവന നടത്തുകയുണ്ടായി;”ഇസ്‌ലാം ഒരിക്കലും ഇന്ത്യയിൽ അപകടകരമല്ല. ഇസ്‌ലാം-ഹിന്ദു സംവാദങ്ങളിലൂടെ ഇന്ത്യയിൽ സമാധാനം ഉണ്ടാക്കാൻ സാധിക്കും. മുസ്‌ലിംകൾ ഇന്ത്യയിൽ ജീവിക്കേണ്ടവരല്ല എന്ന് പറയുന്നവർ ഹിന്ദു അല്ല. ആൾക്കൂട്ട കൊലപാതകങ്ങളിൽ പങ്കെടുക്കുത് ഹിന്ദുത്വത്തിന് എതിരാണ്” എന്നതായിരുന്നു ആ പ്രസ്താവനയുടെ ചുരുക്കം.
ഇത്തരം പ്രസ്താവനകൾ മതസൗഹാർദ്ദത്തിൻ്റെ സംസ്ഥാപനത്തിനും പരസ്പര സ്നേഹവും ബഹുമാനവും വളർത്തിയെടുക്കുന്നതിനും സഹായകരമാണ്. ഇത്തരമൊരു പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തിൻ്റെ സംഘടന അദ്ദേഹത്തെ വിമർശിച്ചേക്കാം. രസകരമായ വസ്തുത എന്തെന്നാൽ ഒരു വശത്ത് ഇത്തരം പ്രസ്താവനകൾ നടത്തുകയും മറുവശത്ത് എൻ.ആർ.സി-സി.എ.എ, ജനസംഖ്യ നിയന്ത്രണ ബില്ല് എന്നിവയെ പിന്തുണക്കുകയും ചെയ്യുന്നു എന്നതാണ്. യു.എൻ വരെ NRC-CAA യെ വിമർശിച്ചിരുന്നുവെന്ന് നാം ഓർക്കണം.
പരസ്പര വിശ്വാസത്തിലൂടെയും ബഹുമാനത്തിലൂടെയുമാണ് മതസൗഹാർദ്ദം സാധ്യമാവുക എന്നതിൽ സംശയമില്ല. ഇന്ത്യൻ ദേശീയതയിൽ മതസൗഹാർദവും സാഹോദര്യവും സ്ഥാപിക്കുന്നതിൽ വിജയിച്ച ആളായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തിൻ്റെ വാക്കുകൾ പരിശോധിക്കാം; “ഓരോരുത്തരുടെയും മതം ഏതു തന്നെയായാലും ഇന്ത്യയിൽ എല്ലാവരുടെയും ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെ രാജ്യം മതേതരത്വത്താൽ നിർമിതമാണ്. മതം നമ്മുടെ ദേശീയതയുടെ ഭാഗമേ അല്ല. മതവിശ്വാസം എന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള ഇടപാടാണ്. അത് ഓരോരുത്തരുടേയും വ്യക്തിപരമായ താല്പര്യം കൂടിയാണ്. രാഷ്ട്രീയത്തിലും ദേശീയ താൽപര്യത്തിലും അതിനെ ഒരിക്കലും കൂട്ടികുഴക്കരുത്”(ഹരിജൻ -1947 ആഗസ്റ്റ് 31).
മധ്യകാലഘട്ടത്തിൽ ഹിന്ദു മുസ്‌ലിം സാഹോദര്യം വളരെ പ്രകടമായിരുന്നു. ധാർമികതയും മനുഷ്യത്വവും മതത്തിന്റെ പര്യായമായാണ് ആ കാലഘട്ടത്തിൽ നിലകൊണ്ടിരുന്നത്. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷുകാരുടെ ആഗമനവും ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന അവരുടെ തന്ത്രത്തിന്റെ ഫലവുമായാണ് ഇന്ത്യയിൽ കലാപങ്ങൾ ഉടലെടുത്തിട്ടുള്ളത്. സതി നിർത്തലാക്കുക, ദലിത് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക തുടങ്ങിയ കാര്യങ്ങളും ആ കാലഘട്ടത്തിൽ സംഭവിച്ചവയാണ്.
സമാന്തരമായി പ്രവർത്തിച്ചിരുന്ന സാമുദായിക ധാരകളുടെ സ്വഭാവവും പ്രകൃതിയും സ്വാതന്ത്ര്യാനന്തരം മാറി എന്ന് കാണാൻ സാധിക്കും. ആർ.എസ്.എസ് അതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ധാരാളം ശാഖകൾ രൂപീകരിക്കുകയും ശിശു മന്ദിരങ്ങൾ സ്ഥാപിക്കുകയും ചെയ്‌തു. പിന്നീട് ഐ.ടി സെല്ലിലൂടെ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമായി. ആർ.എസ്.എസ് നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾ ഗാന്ധി, നെഹ്റു, മൗലാന ആസാദ് എന്നിവരുടെ ആഖ്യാനങ്ങൾക്ക് വിരുദ്ധവും ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾക്ക് എതിരുമാണ്.
സ്വാതന്ത്രാനന്തരം ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഹിന്ദു വർഗീയത ശക്തിപ്പെടുകയും ധാരാളം ഉപ സംഘടനകളിലൂടെയും ലക്ഷക്കണക്കിന് പ്രചാരകരിലൂടെയും ശാഖകളിലൂടെയും അത് ഒരു പ്രബലമായ ശക്തിയായി മാറുകയും ചെയ്തു. അതിപ്രാചീനകാലം മുതൽ രാജ്യം ഹിന്ദുരാഷ്ട്രം ആണെന്ന് അവർ സമൂഹത്തിൽ സ്ഥാപിച്ചു. മുസ്‌ലിംകൾ വിദേശികളാണെന്നും മുസ്‌ലിം ഭരണാധികാരികൾ ധാരാളം അമ്പലങ്ങൾ തകർത്തുവെന്നും മുസ്‌ലിംകൾ ബീഫ് ഭക്ഷിക്കുന്നവരാണെന്നും ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ മതപരിവർത്തനം നടത്തുകയാണെന്നും മുസ്‌ലിംകൾക്കിടയിൽ ബഹുഭാര്യത്വമുണ്ട്, അതിലൂടെ ധാരാളം കുട്ടികളെ ഉൽപ്പാദിപ്പിക്കുന്നുവെന്നും മുസ്‌ലിംകൾ അക്രമാസക്തരാണെന്നും വർഷങ്ങളായി ആർഎസ്എസ് ഇന്ത്യയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഇസ്‌ലാം അപകടകരമല്ല, പക്ഷേ മുസ്‌ലിം സമുദായം വലിയ അളവിൽ തന്നെ ഇരകളാക്കപ്പെടുകയും അവർക്കെതിരെ ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടാവുകയും പ്രചരണങ്ങൾ നടക്കുകയും ചെയ്യുന്നു. തീവ്രവാദത്തിൻ്റേയും ബഹുഭാര്യത്വത്തിൻ്റെയും പേരിൽ അവർക്കെതിരെ വിദ്വേഷ പ്രചരണങ്ങൾ ഉണ്ടാകുന്നു. യഥാർത്ഥത്തിൽ ഹിന്ദുക്കൾക്കും മുസ്‌ലികൾക്കുമിടയിൽ യാതൊരു തരത്തിലുമുള്ള വർഗീയതയും ഇല്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
വിഭജന പ്രത്യയശാസ്ത്രത്തിൽ പരിശീലനം ലഭിച്ച ലക്ഷക്കണക്കിന് പ്രവർത്തകർ സമൂഹത്തിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്ക് സ്നേഹവും സൗഹാർദ്ദവും പ്രതീക്ഷിക്കാൻ കഴിയില്ല. മഹാത്മാഗാന്ധിയുടെ ‘ഹിന്ദു സ്വരാജും’ നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തലും’ സ്നേഹത്തിന്റെയും സൗഹാർദ്ദതിന്റെയും അടിസ്ഥാനങ്ങൾ നമുക്ക് പകർന്ന് നൽകുന്നു. വർത്തമാന കാലത്തെ വിദ്വേഷം നമ്മൾ മറ്റേണ്ടത് ചരിത്രത്തിന്റെ ഭാഗമാണ്. വൈവിധ്യങ്ങളുടെ ആഘോഷമാണ് നമുക്ക് ഉണ്ടാകേണ്ടത്. ന്യൂനപക്ഷങ്ങളെ ‘അപരന്മാരായി’ ചിത്രീകരിക്കുന്ന പ്രവണത രാഷ്ട്ര പിതാവിന്റെ അധ്യാപനങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് മാറ്റേണ്ടതുണ്ട്.