ഭൂമിയിലെ ഏതു രാജ്യത്തിനുമേലും ഏകപക്ഷീയമായി വിലക്കേർപ്പെടുത്തുന്നതും അക്രമവും ഉപരോധങ്ങളും നടത്തുന്നതും അവസാനിപ്പിക്കുവാൻ വൻശക്തി രാഷ്ട്രങ്ങളോട് ദൈവത്തിൻ്റെ പേരിൽ ഞാൻ ആവശ്യപ്പെടുകയാണ്. പുത്തൻ കോളനിവൽക്കരണത്തെ നാം ചെറുക്കണം. ഐക്യരാഷ്ട്ര സഭ പോലുള്ള ബഹുസ്വര സംവിധാനങ്ങളിലൂടെ സംഘർഷങ്ങൾക്ക് പരിഹാരം കാണണം. പട്ടിൽ പൊതിഞ്ഞ വാക്കുകളിലൂടെയും സദുദ്ദേശ്യപരമെന്ന ന്യായീകരണങ്ങളിലൂടെയും നടത്തിയ ഏകപക്ഷീയമായ ഇടപെടലുകളും അധിനിവേശങ്ങളും എവിടെയാണ് ചെന്ന് അവസാനിച്ചതെന്ന് നാം കണ്ടു കഴിഞ്ഞതാണല്ലോ…
സമകാലിക ലോകത്തെ ഈ അവസ്ഥകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, എൻ്റെ ചോദ്യങ്ങൾ എന്നെത്തന്നെ നിസ്സാരനാക്കി മാറ്റുന്നുണ്ട്. എങ്കിലും ഞാൻ ചോദിക്കുകയാണ്, ദൈവത്തിൻ്റെ പേരിൽ എല്ലാവരോടും അപേക്ഷിക്കുകയാണ്…
എല്ലാ പ്രധാന മരുന്നുപരീക്ഷണ ശാലകളോടും തങ്ങളുടെ പേറ്റന്റ് ഒഴിവാക്കാൻ ഞാൻ ആവശ്യപ്പെടുന്നു. എല്ലാ രാജ്യങ്ങൾക്കും, എല്ലാ ജനവിഭാഗങ്ങൾക്കും, മുഴുവൻ മനുഷ്യർക്കും പ്രാപ്യമാകുന്ന വിധത്തിൽ വാക്സിനുകൾ ലഭ്യമാക്കി മാനവികതയുടെ മുഖം നിങ്ങൾ ഉയർത്തിപ്പിടിക്കണം.മൊത്തം ജനസംഖ്യയുടെ മൂന്നോ, നാലോ ശതമാനം മാത്രം വാക്‌സിനേഷൻ നടത്തിയ രാജ്യങ്ങൾ ഇവിടെയുണ്ട്. ദരിദ്ര രാഷ്ട്രങ്ങളെ ‘അവിടുത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ അനുവദിച്ചുകൊണ്ട്, അവരുടെ കടബാധ്യതകൾ എഴുതിതള്ളാൻ ധനകാര്യ സ്ഥാപനങ്ങളോടും അന്താരാഷ്ട്ര വായ്പാ നിധികളോടും ദൈവത്തിന്റെ പേരിൽ ഞാൻ ആവശ്യപ്പെടുകയാണ്.
വൻകിട ഖനന വ്യവസായികളോട്,കാടുകളും മലകളും ചതുപ്പുനിലങ്ങളും നശിപ്പിക്കുന്നതും നദികളും സമുദ്രങ്ങളും മലീമസമാക്കുന്നതും, ജനങ്ങളെയും ആഹാരത്തെയും വിഷമയമാക്കുന്നതും അവസാനിപ്പിക്കുവാൻ ഞാൻ ദൈവത്തിന്റെ പേരിൽ അപേക്ഷിക്കുകയാണ്.
വിശക്കുന്നവർക്ക് ഭക്ഷണം നിഷേധിക്കുന്നതിനും വിലക്കയറ്റത്തിനും കാരണമാകുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവും വിതരണവും കുത്തകവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഭക്ഷ്യ വ്യവസായികളോട് ദൈവത്തിൻ്റെ പേരിൽ ഞാൻ ആവശ്യപ്പെടുകയാണ്.
ആയുധ നിർമ്മാതാക്കളോടും ഇടപാടുകാരോടും അവരുടെ പ്രവൃത്തനങ്ങൾ നിർത്തിവെക്കാൻ ദൈവത്തിൻ്റെ പേരിൽ ഞാൻ അപേഷിക്കുന്നു. കാരണം യുദ്ധവും ഹിംസയുമാണ് അത് പ്രോത്സാഹിപ്പിക്കുന്നത്. ലക്ഷക്കണക്കിന് പേർ മരിക്കാനും അഭയാർത്ഥികളാകാനും കാരണമാകുന്ന ഭീകരമായ ഭൗമരാഷ്ട്രീയ വടംവലികളാണ് അത് സംഭാവന ചെയ്യുന്നത്.
രാഷ്ട്രീയ അട്ടിമറികളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാജവാർത്തകളും വേഷംകെട്ടലും വിദ്വേഷ പ്രചരണങ്ങളും വകവെക്കാതെ,ലാഭേഛയോടെ മനുഷ്യൻ്റെ ദൗർബല്യങ്ങളെ ചൂഷണം ചെയ്യുന്നത് നിർത്തണമെന്നാണ് സാങ്കേതിക ഭീമൻമാരോട് ദൈവത്തിൻ്റെ പേരിൽ എനിക്ക് ആവശ്യപ്പെടാനുള്ളത്.
ഓൺലൈൻ വിദ്യഭ്യാസ സൗകര്യങ്ങളും അധ്യാപകർക്കുളള കണക്ടിവിറ്റിയും മെച്ചപ്പെടുത്താൻ വാർത്താവിതരണ ഭീമൻമാരോട് ദൈവത്തിൻ്റെ പേരിൽ ഞാൻ ആവശ്യപ്പെടുന്നു.അതുവഴി ദരിദ്രരായ കുട്ടികൾക്ക് ക്വാറൻ്റീനിൽ പോലും വിദ്യാഭ്യാസ അവസരം ഒരുക്കാനാകും.
സത്യാനന്തരകാലത്തെ യുക്തിയോടും അസത്യത്തോടും അപകീർത്തികളോടും അപവാദപ്രചരണങ്ങളോടും, വിവാദങ്ങളുടെ അഴുക്കിനോടുള്ള അനാരോഗ്യകരമായ ആകർഷണത്തോടും പുറംതിരിഞ്ഞുനിൽക്കാനും ആഴത്തിൽ മുറിവേറ്റവർക്കു വേണ്ടി മനുഷ്യസാഹോദര്യവും സഹാനുഭൂതിയും ഉയർത്തിപ്പിടിക്കാനുമാണ് മാധ്യമങ്ങളോട് ഞാൻ ആവശ്യപ്പെടുന്നത്.
ഭൂമിയിലെ ഏതു രാജ്യത്തിനുമേലും ഏകപക്ഷീയമായി വിലക്കേർപ്പെടുത്തുന്നതും അക്രമവും ഉപരോധങ്ങളും നടത്തുന്നതും അവസാനിപ്പിക്കുവാൻ വൻശക്തി രാഷ്ട്രങ്ങളോട് ദൈവത്തിൻ്റെ പേരിൽ ഞാൻ ആവശ്യപ്പെടുകയാണ്.പുത്തൻ കോളനിവൽക്കരണത്തെ നാം ചെറുക്കണം.ഐക്യരാഷ്ട്ര സഭ പോലുള്ള ബഹുസ്വര സംവിധാനങ്ങളിലൂടെ സംഘർഷങ്ങൾക്ക് പരിഹാരം കാണണം. പട്ടിൽ പൊതിഞ്ഞ വാക്കുകളിലൂടെയും സദുദ്ദേശ്യപരമെന്ന ന്യായീകരണങ്ങളിലൂടെയും നടത്തിയ ഏകപക്ഷീയമായ ഇടപെടലുകളും അധിനിവേശങ്ങളും എവിടെയാണ് ചെന്ന് അവസാനിച്ചതെന്ന് നാം കണ്ടു കഴിഞ്ഞതാണല്ലോ.
ഭൂമിയിലെ പാവപ്പെട്ടവരോടൊപ്പം നിൽക്കാനും സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കാനും പൊതുനന്മയ്ക്കായി പ്രവർത്തിക്കാനും സർക്കാരുകളോടും രാഷ്ട്രീയക്കാരോടും ഞാൻ ആവശ്യപ്പെടുന്നു. സ്വന്തം ആളുകളിലേക്ക്,അവരുടെ കണ്ണുകളിലേക്ക് നോക്കാനുള്ള ധൈര്യവും,ഒരു ജനതയുടെ നന്മ പാർട്ടികൾ തമ്മിലുള്ള അഭിപ്രായ സമന്വയത്തേക്കാൾ വലുതാണെന്ന് തിരിച്ചറിയാനുള്ള ധൈര്യവും ആർജ്ജിക്കണമെന്ന് ഞാൻ അവരോട് ആവശ്യപ്പെടുന്നു. മാനവികതയുടെ യഥാർത്ഥ പ്രശ്നങ്ങൾ അവഗണിക്കുന്ന, പലപ്പോഴും ഉപരിപ്ലവമായ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്ന സാമ്പത്തിക വരേണ്യവർഗത്തെ മാത്രം കേൾക്കുന്നത് അവർ അവസാനിപ്പിക്കട്ടെ.ഭൂമിയും ജോലിയും വീടും നല്ല ജീവിതവും തേടുന്ന ജനങ്ങളുടെ സേവകരായിരിക്കണം അവർ.
യുദ്ധങ്ങളോ, അട്ടിമറികളോ ഉണ്ടാക്കാൻ ഒരിക്കലും ദൈവത്തിന്റെ പേര് ഉപയോഗിക്കരുതെന്ന് എല്ലാ മതനേതാക്കളോടും ഞാൻ ആവശ്യപ്പെടുകയാണ്. നമുക്ക് ജനങ്ങൾ, തൊഴിലാളികൾ, അശരണർ എന്നിവരോട് ചേർന്നു നിൽക്കാം,അവരോടൊപ്പം നിന്ന് പോരാടാം. അങ്ങനെ സമഗ്രമായ മനുഷ്യ വികസനം യാഥാർത്ഥ്യമാക്കാം. നമുക്ക് സ്നേഹത്തിന്റെ പാലങ്ങൾ പണിയാം. ജനങ്ങടെ നിലവിളികൾ മാത്രമല്ല, അവരുടെ സന്തോഷങ്ങളും ആലാപനങ്ങളും നമുക്ക് പങ്കുവെക്കാം. ഭയത്തിനു പകരം സഹാനുഭൂതിയെ തൊട്ടുണർത്താം