കെ.സുബ്രഹ്മണ്യം
ഹിന്ദു എന്ന പദം തദ്ദേശീയമായി ഉണ്ടായതല്ലെങ്കിലും, ഹിന്ദുവായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ, ഹിന്ദുവെന്ന ലാബൽ ഉപയോഗിച്ച് ചിലർ ഗുജറാത്തിൽ ചെയ്തുകൂട്ടിയത് കാണുമ്പോൾ എൻ്റെ മനസ്സ് പിടയുകയാണ്. ഒരു ഹിന്ദു എന്ന നിലയിൽ ഇനി എനിക്കെങ്ങനെ അഭിമാനിക്കാൻ കഴിയും. അവർ ചെയ്തത് ഹിന്ദുവിരുദ്ധമാണെന്ന് നിസ്സംശയം പറയാം.
ലോകത്തെ മറ്റു മതങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും ഹിന്ദു സംസ്കാരത്തെയും തത്വചിന്തയെയും ജീവിത വീക്ഷണത്തെയും വ്യത്യസ്തമാക്കുന്നത്, ഹിന്ദുവിന് ‘ബ്രഹ്മാസ്മി’യാവാനും (ഞാൻ തന്നെ ദൈവം) തൻ്റെ അയൽക്കാരനോട് ‘തത്ത്വമസി’ (നീയാണ് സത്യം) എന്ന് പറയാനും കഴിയും എന്നതാണ്. എന്നാൽ, സ്വന്തം അയൽവാസികളെ കുത്തിയും കത്തിച്ചും കൊന്നവർക്കെങ്ങനെയാണ് തങ്ങൾ ഹിന്ദുക്കളാണ് എന്ന് പറയാൻ സാധിക്കുന്നത്?
ഹിന്ദു പാരമ്പര്യത്തിൽനിന്നകന്ന്, അതിന്‍റെ ഉത്തമമായ എല്ലാ ചിന്തകളെയും നിരാകരിച്ച്, ഹിന്ദു തത്വശാസ്ത്രത്തിന്റെയും ചിന്തയുടെയും സ്വതന്ത്രവും അന്വേഷണാത്മകവുമായ വഴികൾ ഉപേക്ഷിച്ചുകൊണ്ട് സെമിറ്റിക് മതങ്ങൾക്കെതിരെ ആഴത്തിൽ വെറുപ്പ് സൃഷ്ടിക്കുകയാണിക്കൂട്ടർ. ആത്മാവിലും ചിന്തയിലും അന്ധകാരയുഗത്തിലെ വ്രണങ്ങൾ പേറി നടക്കുന്ന ഈ ഹിന്ദു വിരുദ്ധർ അവരെ സ്വയം ഹിന്ദുവെന്ന് വിളിക്കുകയാണ്.
മറ്റ് മതങ്ങളെപോലെ ഒരു പ്രത്യേക ദൈവത്തെയോ, വിശ്വാസത്തെയോ, വെളിപാടിനെയോ, മതപരമായ ഘടനയെയോ അംഗീകരിക്കുന്നതിലല്ല ഹിന്ദു മതത്തിൻ്റെ അടിസ്ഥാനം. ഹിന്ദു ജീവിതരീതിയിൽ ദൈവമോ, പ്രവാചകനോ, പ്രവാചക വചനങ്ങളോ ഇല്ല, എന്നത് കൊണ്ട് തന്നെ ധർമ്മം അചഞ്ചലമല്ല. മറിച്ച്, മാറിക്കൊണ്ടിരിക്കുന്ന, കാലത്തിനനുസരിച്ച് മാറാൻ ബാധ്യസ്ഥമായ ഒന്നാണത്.
ഇന്ന് യുഗധർമ്മം എന്നത് ഭരണഘടന രൂപപ്പെടുത്തിയ മതേതരത്വമാണ്. അത് ലംഘിക്കുന്നവരെ ഹിന്ദുക്കളായി കണക്കാക്കാനാവില്ല. അവരെ ഹിന്ദു ജീവിതരീതിയുടെ ശത്രുക്കളായി മാത്രമേ കാണാൻ കഴിയൂ.
യഥാർത്ഥ ഹിന്ദു ജീവിതരീതി ഇന്ന് അപകടത്തിലാണ്. എന്നാൽ, അത് മറ്റ് മതങ്ങളാലല്ല. മറ്റുള്ളവരെ അനുകരിക്കാനും ഹിന്ദുവിസത്തിൻ്റെ സത്ത ഉപേക്ഷിക്കാനും ആഗ്രഹിക്കുന്ന, സ്വയം ഹിന്ദുവെന്ന് വിളിക്കുന്നവർ കാരണമാണ്. യഥാർത്ഥ ‘ബ്രഹ്മാസ്മി’യിലും ‘തത്ത്വമസി’യിലും വിശ്വസിക്കുന്നവർക്ക്, രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം വന്നാലും ഇല്ലെങ്കിലും അത് അവരെ ബാധിക്കുന്ന വിഷയമാവില്ല.
എന്തുകൊണ്ടാണ് വിഷ്ണുവിൻ്റെ ഒമ്പത് അവതാരങ്ങളിൽ രാമൻ ഏറ്റവും ജനപ്രിയനായ അവതാരമാകുന്നത്? കാരണം, അദ്ദേഹം രാമരാജ്യം (നല്ല ഭരണം) കാഴ്ചവെക്കുകയും ധർമ്മം (നിയമവാഴ്ച) സംരക്ഷിക്കുകയും ചെയ്ത നല്ല മനുഷ്യനായിരുന്നു എന്നതുകൊണ്ടാണ്.
നിരപരാധികളെ കൊന്ന് ധർമ്മം ലംഘിക്കുന്നവർക്ക് രാമനെ ആരാധിക്കാൻ കഴിയില്ല. ജനന-മരണ ചക്രങ്ങളെ ഉയർത്തിക്കാട്ടുന്ന ഒരു ജീവിതരീതി, ഏത് രൂപത്തിലും ദൈവത്തെ ആരാധിക്കാനോ ആരാധിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു ജീവിതരീതി, അദ്വൈതത്തോടുകൂടിയ പ്രപഞ്ച സാർവത്രികതയെ അംഗീകരിക്കുന്ന ഒരു ദർശനത്തിന് നിരപരാധികളെ കൊല്ലുന്നതുമായി പൊരുത്തപ്പെടുത്താൻ കഴിയില്ല.
ഗുജറാത്തിൽ ധർമ്മം കൊല്ലപ്പെട്ടു. നിരപരാധികളായ പൗരന്മാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഭരണാധികാരികൾ ധർമ്മ പ്രകാരം കുറ്റക്കാരാണ്. രാമൻ ജീവിച്ചിരുന്നെങ്കിൽ ഗുജറാത്തിലെ ‘അസുര’ ഭരണാധികാരികൾക്കെതിരെ തന്റെ വില്ലു പ്രയോഗിക്കുമായിരുന്നു. ജനനമരണ ചക്രങ്ങളുടെ സത്തയായ ജീവിതത്തോടുള്ള ആദരവും ഇഷ്ടദേവതകളുടെ ആരാധനയും ജീവനുള്ളതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും ഈശ്വരനെ കാണാനുള്ള കഴിവും വീണ്ടെടുക്കേണ്ടതുണ്ട്.
സ്വതന്ത്ര ഹിന്ദു ജീവിതരീതിയെ ഘടനാപരമായ ചട്ടക്കൂടുകളിലേക്ക് കടത്തിവിടാൻ ശ്രമിച്ചുകൊണ്ട് മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രലോഭനത്തെ ചെറുക്കേണ്ടതുമുണ്ട്. ധർമ്മം (നിയമവാഴ്ച) പുനഃസ്ഥാപിക്കണം. രാമരാജ്യം – നല്ല ഭരണം – സ്ഥാപിക്കുകയും പരിപോഷിപ്പിക്കുകയും വേണം.
ചിട്ടയുള്ള മറ്റേതെങ്കിലും മതം സ്വീകരിക്കുന്നത് പോലെയല്ല ഹിന്ദു ജീവിതരീതി. അതിനാൽ, ഈ ജീവിതരീതി മറ്റ് മതങ്ങളുമായി കലഹിക്കാതെ പ്രചരിപ്പിക്കാനും പരിപാലിക്കാനും പ്രാവർത്തികമാക്കാനും കഴിയണം. ഹൈന്ദവ ജീവിതരീതിയെ മറ്റ് മതങ്ങളുമായി താരതമ്യം ചെയ്യുന്നത് ആപ്പിളും ഓറഞ്ചും താരതമ്യം ചെയ്യുന്നതുപോലെയാണ്. മതേതരത്വത്തിന്റെ അന്തസത്തയാണ് ഹിന്ദു ജീവിതരീതി. അതിന്റെ ചിന്താ പ്രക്രിയകളും ദാർശനിക പ്രതിഫലനങ്ങളും സ്വകാര്യമായി നിരീക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പൊതുസമൂഹത്തിൽ, ധർമ്മം, നിയമവാഴ്ച, എന്നിവ ബഹുമാനിക്കപ്പെടേണ്ടതാണ്.
ഈയിടെ, പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് രണ്ട് തരത്തിലുള്ള ഹിന്ദുമതത്തെ പരാമർശിച്ചു – ഒന്ന് വിവേകാനന്ദന്റേതും മറ്റൊന്ന് സ്വയം പ്രഖ്യാപിത “ഹിന്ദു” തീവ്രവാദികളുടേതുമാണ്. രണ്ടാമത്തേത് തീവ്ര മത പുരോഹിതരുടെ അതേ രീതി. ആ ഹിന്ദു തീവ്രവാദികളും സെമിറ്റിക് മതങ്ങളിലെ മൗലിക പുരോഹിതന്മാരും തമ്മിൽ വ്യത്യാസം ഒന്നുമില്ല.
ഹിന്ദു ജീവിതരീതി നമ്മുടെ കുട്ടികൾക്ക് ഒരു മതേതര ജീവിതരീതിയായി നമ്മൾ വിശദീകരിച്ചിട്ടില്ല എന്നതും ലോകത്ത് മറ്റെവിടെയെങ്കിലും ഈ വിധത്തിൽ ഹിന്ദു മതം നിലനിൽക്കുന്നില്ല എന്നതും ഈ പ്രശ്‌നത്തിന്റെ ഭാഗമാണ്.
കെ.സുബ്രഹ്മണ്യം:
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിന്റെ മുൻ തലവനും ഇന്ത്യയിലെ മുൻനിര പ്രതിരോധ ചിന്തകരിൽ ഒരാളുമായിരുന്നു. നിലവിലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ പിതാവ്. 2011ൽ മരണപ്പെട്ടു.
2002 ഏപ്രിൽ നാലിന് Dharma was killed in Gujarat എന്ന തലക്കെട്ടോടെ ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ലേഖനം.