ഇസ്ലാമിക നിയമ സംവിധാനങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ശരീഅത്ത്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെ മുൻനിർത്തി ഒരു മനുഷ്യന്റെ വ്യക്തിപരം, സാമൂഹികം, സാമ്പത്തികം, കുടുംബം തുടങ്ങി ഓരോ മേഖലയിലുമുള്ള നിയമ വ്യവഹാരങ്ങളെ കുറിച്ചാണ് ശരീഅത്ത് സംസാരിക്കുന്നത്. സാമ്പത്തിക മേഖല എന്നത് തന്നെ വളരെ വിശാലമായ, ഒട്ടനവധി ഘടകങ്ങൾ ചേർന്നിട്ടുള്ള ഒരു മേഖലയാണ്. അതിൽ ഒന്ന് മാത്രമാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ.
പലിശയുമായി ബന്ധപ്പെട്ട നിയമങ്ങൾ വഖ്ഫുമായി ബന്ധപ്പെട്ട നിയമങ്ങൾ, തുടങ്ങിയ സാമ്പത്തിക വിനിമയ – വിതരണ നിയമങ്ങളുടെ വിശാലമായ ഭാഗങ്ങൾ ഇസ്‌ലാമിക ശരീഅത്തിൽ ഉണ്ട്. ഇസ്‌ലാമിക നിയമവ്യവസ്ഥയെ കുറിച്ച് മനസ്സിലാക്കുമ്പോൾ ഈ സമഗ്ര ഉള്ളടക്കത്തെ കുറിച്ച് അടിസ്ഥാന ധാരണയെങ്കിലും ഉണ്ടാകേണ്ടതുണ്ട്.
ഇസ്‌ലാമിലെ അനന്തരാവകാശമായി ബന്ധപ്പെട്ട ഓഹരി വിതരണത്തിൽ സ്ത്രീ വിവേചന സമീപനമുണ്ടെന്നാണ് പ്രധാന വിമർശനം. ഇസ്‌ലാമിലെ അനന്തരാവകാശ നിയമം സ്ത്രീകളോട് വിവേചനപരമാണ് എന്ന വിമർശനത്തെ പരിശോധിക്കുന്നു.
സ്ത്രീക്ക് പുരുഷന്‍റെ പകുതി അനന്തരസ്വത്ത് മാത്രമാണ് ഇസ്ലാം നല്‍കുന്നത് എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. ഇസ്ലാമിക അനന്തരാവകാശ നിയമത്തില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ക്കിടയിലെ വ്യത്യാസത്തിന്റെ മാനദണ്ഡം സ്ത്രീ പുരുഷ വേര്‍തിരിവല്ല എന്നതാണ് വസ്തുത. സാമ്പത്തിക ഓഹരി വിതരണത്തിൽ സ്ത്രീയോടുള്ള ഈ വ്യത്യാസം സ്ത്രീകളോടുള്ള പരിഗണന കുറവായിട്ടുമല്ല മനസിലാക്കേണ്ടത്.
ഇസ്ലാമില്‍ അനന്തരാവകാശികളുടെ ഓഹരികള്‍ പ്രധാനമായും മൂന്ന് മാനദണ്ഡങ്ങള്‍ വെച്ചാണ് വിഭജിക്കുന്നത്:
- മരണപ്പെട്ട ആളും അനന്തരാവകാശികള്‍ക്കുമിടയിലെ അടുപ്പം.
മരണപ്പെട്ട ആളുമായുള്ള ബന്ധത്തിന്റെ അടുപ്പം അനുസരിച്ച് ലഭിക്കുന്ന വിഹിതം കൂടുകയും, ബന്ധത്തിലെ അകലം അനുസരിച്ച് വിഹിതത്തിൽ കുറവും ഉണ്ടാവും. ഇവിടെ ബന്ധങ്ങളുടെ അടുപ്പം പരിഗണിക്കുന്നിടത്ത്, മരണപ്പെട്ട ആളുമായി സ്ത്രീകൾക്കാണ് കൂടുതൽ അടുത്ത ബന്ധം ഉള്ളതെങ്കിൽ ഓഹരി വിഭജനത്തിലും ആനുപാതികമായ സമ്പത്ത് സ്ത്രീകൾക്കാണ് കൂടുതൽ കിട്ടുക.
- തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം.
അനന്തരാവകാശത്തിൽ തലമുറയിലെ മുതിർന്ന ആളുകളെക്കാൾ പുതുതലമുറയിലെ അടുത്ത ബന്ധങ്ങൾക്കാണ് ഓഹരിയുടെ കൂടിയ വിഹിതം ലഭിക്കുക. ജീവിതത്തിൽ അവർ വഹിക്കേണ്ടുന്ന ഉത്തരവാദിത്വങ്ങളുടെ വ്യാപ്തി അതിന് പ്രധാന കാരണമാണ്.
- ഇസ്ലാമിക നിയമസംഹിത വ്യക്തികളില്‍ നിര്‍ബന്ധമാക്കുന്ന സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും
ഒരു കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ നിർവഹിക്കാൻ ചുമതല പുരുഷന്മാർക്കാണ് എന്നാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇത്തരത്തിലുള്ള ഒരു ബാധ്യതയും ഇസ്ലാം നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ തനിക്ക് ലഭിക്കുന്ന ഏതുതരം സമ്പത്തും തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രം വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി. കാരണം സഹോദരി എന്ന നിലയ്ക്ക് അവളുടെ സംരക്ഷണോത്തരവാദിത്തവും ബാധ്യതയും അവളുടെ സഹോദരനും, ഭാര്യ എന്ന നിലക്ക് അവളുടെയും മക്കളുടെയും സംരക്ഷണോത്തരവാദിത്തവും ബാധ്യതയും അവളുടെ ഭര്‍ത്താവിനുമാണുള്ളത്.
അനന്തരവകാശ സ്വത്തിന്റെ വിതരണത്തിൽ സ്ത്രീ പുരുഷ വ്യത്യാസങ്ങൾക്ക് പ്രധാനമായും നാല് അടിസ്ഥാനങ്ങളാണ് ഉള്ളത്:
- പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകള്‍ (നാല് സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അത്തരം അവസ്ഥകള്‍ ഉള്ളത്.
ഉദാഹരണം: ഒരാള്‍ മരണപ്പെടുമ്പോള്‍ അനന്തരവകാശികളായി മകനും മകളുമാകുക. ഈ സന്ദർഭത്തിൽ പുരുഷന് ലഭിക്കുന്നതിന്റെ പകുതി സ്വത്ത് ആണ് സ്ത്രീക്ക് ലഭിക്കുക.
- പുരുഷന് തുല്യമായ ഓഹരി സ്ത്രീക്കും ലഭിക്കുന്ന അവസ്ഥ. (ഒന്നാമത്തെ അവസ്ഥയെക്കാള്‍ ഇരട്ടിയിലധികം രണ്ടാമത്തെ അവസ്ഥയാണുള്ളത്.
ഉദാഹരണം : ഒരു മകൻ മരണപ്പെട്ടാൽ, ഉമ്മ, ഉപ്പ, മകൻ ഉള്ള ആളുടെ സ്വത്തിൽ നിന്ന് അവരുടെ ഉമ്മക്കും ഉപ്പക്കും തുല്യമായ പങ്കാണ് സ്വത്തിൽ ഉണ്ടാവുക. ഇവിടെ പുരുഷന് തുല്യമായി സ്ത്രീക്കും വിഹിതം ലഭിക്കുന്നു.
- സ്ത്രീക്ക് പുരുഷനെക്കാള്‍ കൂടുതല്‍ ഓഹരി ലഭിക്കുന്ന അവസ്ഥ (ഇത് പത്തിലേറെ സന്ദര്‍ഭങ്ങളിലുണ്ട്.
ഉദാഹരണം : ഒരു സ്ത്രീ മരണപ്പെട്ടാൽ, ഭർത്താവ്, ഉമ്മ, ഉപ്പ, രണ്ട് പെൺ മക്കൾ ആണ് ഉള്ളതെങ്കിൽ ഇവിടെ അവരുടെ സമ്പത്തിൽ ഏറ്റവും കൂടിയ വിഹിതം ലഭിക്കുന്നത് അവരുടെ സ്ത്രീകളായ മക്കൾക്കാണ്.
- സ്ത്രീക്ക് ഓഹരി ലഭിക്കുകയും അതേസമയം തുല്യസ്ഥാനത്തുള്ള പുരുഷന് അനന്തരാവകാശം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.
ഉദാഹരണം : മരണപ്പെട്ട ആൾക്ക് സന്താനങ്ങളായി പെണ്‍മക്കള്‍ മാത്രമുണ്ടാവുകയും കൂടെ മാതാപിതാക്കളൊത്ത സഹോദരിയുമാണുള്ളതെങ്കില്‍ സഹോദരന്റെ സാന്നിധ്യം കൊണ്ട് തടയപ്പെടുന്ന എല്ലാവരേയും സഹോദരിയുടെ സാന്നിധ്യവും തടയും. അതായത് മരണപ്പെട്ട ആൾക്ക് ബന്ധുവായി ശേഷിച്ചത് ഒരു മകളും നേര്‍സഹോദരിയും പിതൃവ്യന്മാരും സഹോദരപുത്രന്മാരും ഉമ്മയൊത്ത സഹോദരന്മാരുമാണെങ്കിലും ഈ പുരുഷന്മാരൊക്കെയും സ്ത്രീസാന്നിധ്യം കൊണ്ട് ഓഹരി ലഭിക്കാത്തവരാകും.
സ്ത്രീക്ക് പുരുഷന് തുല്യമോ അതിനെക്കാള്‍ കൂടുതലോ ആയ ഓഹരി ലഭിക്കുന്ന മുപ്പതിലേറെ സന്ദര്‍ഭങ്ങള്‍ ഇസ്ലാമിക അനന്തരാവകാശ നിയമത്തിലുണ്ട്. അതേസമയം പുരുഷനെക്കാള്‍ കുറവ് ഓഹരി അവള്‍ക്ക് ലഭിക്കുന്ന നാല് സന്ദര്‍ഭങ്ങള്‍ മാത്രമാണുള്ളത്.
തുടക്കത്തിൽ പറഞ്ഞ മൂന്ന് മാനദണ്ഡങ്ങളും അനന്തരസ്വത്ത് വിതരണത്തിലെ എല്ലാ ഘടകങ്ങളും ഒരുപോലെ പരിഗണിക്കപ്പെടുക എന്നത് ഇസ്‌ലാമിന്റെ അനന്തരവകാശ നിയമത്തിലെ പ്രധാന ഭാഗമാണ്. ഏതെങ്കിലും ഒരു ഘടകത്തെ മാറ്റിനിർത്തി മറ്റ് ഘടകങ്ങൾ പൂർത്തീകരിക്കുന്ന രീതി ഇസ്‌ലാമികവുമല്ല.