ബി.ജെ.പിയിലെ രണ്ട് മുതിർന്ന പ്രവർത്തകർ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ നിന്ദ്യമായ അഭിപ്രായപ്രകടനത്തെ തുടർന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഒരു മാസമായി വഷളായികൊണ്ടിരിക്കുകയാണ്. കുവൈത്ത് പോലുള്ള രാജ്യങ്ങളിലെ സ്റ്റോറുകളിൽ നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. മറ്റിടങ്ങളിൽ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ഒരു ഡസനിലധികം മുസ്ലിം-ഭൂരിപക്ഷ രാജ്യങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും (ഒ.ഐ.സി) നിന്ദാപരമായ അഭിപ്രായങ്ങളെ അപലപിച്ചിട്ടുണ്ട്. ഇതൊരു മാറ്റമാണ്. കാരണം, മോദിയുടെ കീഴിലുള്ള മത-അസഹിഷ്ണുത വളരെക്കാലമായി ചോദ്യം ചെയ്യപ്പെടാതെ തുടരുകയായിരുന്നു.
ഈ വക തിരിച്ചടികൾ ചില പറയത്തക്ക ഫലങ്ങൾ ഉണ്ടാക്കി. ബി.ജെ.പി വക്താക്കളായ നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യുകയും നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. ഭരണകക്ഷി പാർട്ടിയായ ബി.ജെ.പി ജൂൺ 5-ന് “ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ” അപലപിക്കുന്ന പ്രസ്താവനയും പുറപ്പെടുവിച്ചു. “എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നു അതിനാൽ, ഏതെങ്കിലും വിഭാഗത്തെയോ മതത്തേയോ അവഹേളിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ ഏതൊരു പ്രത്യയശാസ്ത്രത്തെയും ബി.ജെ.പി എതിർക്കുന്നു” എന്ന് പ്രസ്താവിച്ചു.
എന്നാൽ, മോദിയോ ബി.ജെ.പിയോ ഭരിച്ചു കൊണ്ടിരിക്കുന്നത് യഥാർത്ഥത്തിൽ ഇങ്ങനെയല്ല. 79 ശതമാനം ഹിന്ദു ഭൂരിപക്ഷവും 15 ശതമാനം മുസ്ലീം ന്യൂനപക്ഷവും ആയിട്ടും ഒരു മതേതര രാഷ്ട്രമായി സ്ഥാപിതമായ ഇന്ത്യ, ബി.ജെ.പി ഭരണത്തിന് കീഴിൽ ജാതി ദേശീയതയിലേക്ക് വഴുതിവീണുകൊണ്ടേയിരുന്നു. മുസ്ലീം-ഭൂരിപക്ഷ പ്രദേശങ്ങളിൽ വ്യാജ ഡോക്യൂമെന്റുകൾ ഉണ്ടാക്കി, ബുൾഡോസറുകൾ ഉപയോഗിച്ച് അനേകം വീടുകൾ നശിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ഉദ്യോഗസ്ഥർ പൊളിച്ചുനീക്കലിനെക്കുറിച്ച് വീമ്പിളക്കിക്കൊണ്ടിരിക്കെ തന്നെ.
ബി.ജെ.പി ഭരിക്കുന്ന കർണാടക സർക്കാർ സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ചിരിക്കുന്നു, കഴിഞ്ഞ മാർച്ച് മാസത്തിൽ സംസ്ഥാന കോടതി അത് ശരിവക്കുകയും ചെയ്തു. ഇന്ത്യൻ മുസ്‌ലിംകൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും എതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ ഓരോ വർഷവും ഏറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന-പ്രാദേശിക ബി.ജെ.പി നേതാക്കൾ വിദ്വേഷ പ്രസംഗത്തിൽ ഏർപ്പെട്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം ഇടയിലും, മോദിയും ബി.ജെ.പിയും ഇതുവരെ നിശ്ശബ്ദരായിരുന്നു.
ഈയൊരു പതിവ് കണക്കിലെടുക്കുകയാണെങ്കിൽ, ബിജെപിയുടെ ഇക്കഴിഞ്ഞ നല്ല പ്രസ്താവനകൾ പെട്ടെന്നുള്ള മതസഹിഷ്ണുതയെക്കുറിച്ചുള്ള ഉത്കണ്ഠ പ്രതിഫലിപ്പിക്കാൻ സാധ്യതയില്ല. കാരണം കഴിഞ്ഞ വെള്ളിയാഴ്ചയും പ്രതിഷേധക്കാർക്കെതിരെ പോലീസ് ചാർജ്ജ് ചെയ്യുകയും തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മത-അസഹിഷ്ണുതയെ അപലപിക്കാൻ രാജ്യത്തെ ഭരണകക്ഷി ഇത്രെയെങ്കിലും ചെയ്തത് ഒരുപക്ഷേ, പ്രകൃതി വാതക, സാമ്പത്തിക സഹകരണ, അടിസ്ഥാന സൗകര്യ പദ്ധതികൾക്കും, കൌണ്ടർ ടെററിസത്തിനും, രഹസ്യാന്വേഷണ ആവശ്യങ്ങൾക്കുമായി ഇന്ത്യ ആശ്രയിക്കുന്ന മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്ന് അനുഭവിക്കേണ്ടതായി വരുന്ന അന്യവത്കരണത്തെപ്പറ്റിയുള്ള ആശങ്ക കൊണ്ടാണ്. മില്യൺ കണക്കിന് ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ ജോലി ചെയ്യുകയും താമസിക്കുകയും നാട്ടിലേക്ക് പണമയക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ നന്നാകണമെന്ന് മോദി ആഗ്രഹിക്കുന്നു; എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും പ്രോത്സാഹിപ്പിക്കുന്ന മുസ്ലീം വിരുദ്ധ വികാരത്തെ മറ്റ് രാജ്യങ്ങൾ എതിർക്കുമ്പോൾ വേണ്ടവിധം ഇവർ പ്രതികരിക്കുമെന്ന് സമീപകാല
തിരിച്ചടി കാണിക്കുന്നു.
കാര്യങ്ങൾ ഇത്രയും എത്തിയതിനാൽ, ഇനിയെങ്കിലും അമേരിക്ക സമ്മർദ്ദം വർധിപ്പിക്കണം. ബൈഡൻ ഭരണകൂടം ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഏപ്രിലിൽ പറഞ്ഞിരുന്നു. ഈ മാസം, മതസ്വാതന്ത്ര്യം വഷളായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമായി അദ്ദേഹം ഇന്ത്യയെ വിശേഷിപ്പിക്കുകയും ചെയ്തതായി കാണുന്നു. എന്നാൽ, ഏറ്റവും പുതിയ ഈ വിവാദത്തോട് വൈറ്റ് ഹൗസ് മൗനം പാലിക്കുകയാണ്. ഈ അവസ്ഥയാണ് തുടരുന്നതെങ്കിൽ ഇന്ത്യ ഒരു ഇരുണ്ട, അസഹിഷ്ണുത-ദേശീയതയാൽ നിർവചിക്കപ്പെട്ട രാജ്യമായി മാറിയേക്കാം. ഒരു ബഹുസ്വര ജനാധിപത്യ രാജ്യമാക്കി മടക്കുന്നതിലേക്ക് അമേരിക്ക സജീവമായി പ്രവർത്തിക്കേണ്ടതുണ്ട്.
ജൂൺ 15 ന്റെ
വാഷിങ്ടൺ പോസ്റ്റ് എഡിറ്റോറിയൽ.
വിവർത്തനം: അസ്മ മൻഹാം