ഇന്ത്യയിലെ ന്യുനപക്ഷ സമൂഹങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ ഭരണഘടനാ സ്ഥാപനങ്ങൾ ഉചിതമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള, മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രസ്താവന ഈയ്യിടെ പുറത്തു വരികയുണ്ടായി; “മുസ്ലിംകൾക്കെതിരെ പോർവിളികൾ നടക്കുമ്പോൾ വളരെ ആസൂത്രിതമായ നിശബ്ദതയാണ് രാജ്യത്തെ പല നേതാക്കളും പുലർത്തുന്നത്.” ഇത്തരം അക്രമണാഹ്വാനങ്ങൾ യാഥാർഥ്യമാവാതിരിക്കാൻ പ്രസിഡന്റിന്റെ ഓഫീസ്, സുപ്രീം കോടതി, ഹൈകോടതി, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടേണ്ടതുണ്ട് എന്ന് പ്രസ്താവനയിൽ പറയുന്നു.
മാധ്യമങ്ങൾ വിദ്വേഷ പ്രചാരണത്തിൻ്റെ വാഹകരാവുന്നത് തടയണം
രാജ്യത്തെ വിവിധ മാധ്യമ സ്ഥാപനങ്ങൾ മുസ്ലിംകൾക്കെതിരെ വിദ്വേഷം പരത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. “കൊറോണ ജിഹാദ്” പോലെയുള്ള പരാമർശങ്ങൾ സൃഷ്ടിച്ചതും വലിയ രീതിയിൽ പ്രചരിപ്പിച്ചതും മാധ്യമങ്ങളാണ്”. ഇതിനെതിരെ മാധ്യമ പ്രവർത്തകരും പ്രസ് കൌൺസിലും അടിയന്തരമായി പ്രതികരിക്കേണ്ടതുണ്ട് എന്നു മുതിർന്ന മധ്യമ പ്രവർത്തകരുടെ പ്രസ്താവനയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയും വലിയ രീതിയിൽ മുസ്ലിംകൾക്കെതിരെ വെറുപ്പ് പടർത്തുന്നു, ‘ബുള്ളി ബായ്’, ‘സുള്ളി ഡീൽസ്’ പോലെയുള്ള ആപ്പുകൾ സൃഷ്ടിക്കപ്പെടുകയും, മുസ്ലിം സ്ത്രീകളെ വിൽപ്പനക്ക് വെക്കുകയും ചെയ്തത് പ്രസ്താവന ചൂണ്ടിക്കാട്ടി. ദി ഹിന്ദുവിന്റെ ചീഫ് എഡിറ്റർ എൻ. റാം, മുതിർന്ന മാധ്യമ പ്രവർത്തകൻ മൃണാൾ പാണ്ഡേ, ദി ടെലിഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ, കാരവാൻ എഡിറ്റർ വിനോദ് ജോസ്, ദി വയർ എഡിറ്റർ സിദ്ധാർത്ഥ വരദരാജൻ തുടങ്ങി ഇരുപത്തി എട്ടോളം മാധ്യമപ്രവർത്തകർ പ്രസ്താവനയിൽ ഒപ്പു വെച്ചിട്ടുണ്ട്.
‘കാശ്മീർ ഫയൽസ്’, കാശ്മീരി പണ്ഡിറ്റുകളുടെ അനുഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നു
‘കാശ്മീർ ഫയൽസ്’ എന്ന സിനിമയിലൂടെയും, സിനിമയുടെ പ്രദർശനത്തെ തുടർന്നും മുസ്ലിം വിരുദ്ധ വികാരം വലിയ രീതിയിൽ വളർത്താൻ സംഘടിതമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് രാജ്യത്തെ മുതിർന്ന മാധ്യമ പ്രവർത്തകർ പ്രസ്താവനയിൽ പറയുന്നു. കാശ്മീരി പണ്ഡിറ്റുകളുടെ അനുഭവങ്ങളെ ദുർവ്യാഖ്യാനിക്കുകയും അതിലൂടെ മുസ്ലിംകൾക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കാൻ സിനിമയെ ഉപയോഗിക്കുകയുമാണ് ചെയ്തിട്ടുള്ളത്. സിനിമക്കെതിരെ ഉയരുന്ന വിമർശനങ്ങളെ അടിച്ചമർത്താനും, സിനിമയിലൂടെ പ്രചരിക്കപ്പെടുന്ന വിദ്വേഷത്തിനെതിരെയുള്ള പ്രതികരണങ്ങൾ സിനിമക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സ്ഥാപിക്കാനും ഭരണകൂടം തന്നെ ശ്രമിക്കുന്ന കാഴ്ച്ചയാണ്. ഈ സംഭവങ്ങളെല്ലാം കൂട്ടിവായിക്കുമ്പോൾ മനസ്സിലാകുന്നത്, ഇന്ത്യയിൽ “ഹിന്ദുയിസം അപകടത്തിലാണ്” എന്ന് പ്രചരിപ്പിക്കുകയും അതിലൂടെ ഇന്ത്യൻ മുസ്ലിംകൾ ഹിന്ദുക്കൾക്കും രാജ്യത്തിനും ഭീഷണിയാണ് എന്നും വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഭരണഘടനാ സ്ഥാപനങ്ങൾ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട് എന്ന് മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു.
Join us | http://bit.ly/JoinFactSheets3