സമകാലിക ഇന്ത്യയിൽ കവി കാസി നസ്രുൽ ഇസ്‌ലാമിനെ വായിക്കുന്നതിൻ്റെ പ്രസക്തി വിശകലനം ചെയ്യുന്നു.
കവിതകളിലൂടെയും മാസികകളിലൂടെയും ഗാനങ്ങളിലൂടെയുമാണ് കാസി നസ്രുൽ ഇസ്ലാം തൻ്റെ ആശയങ്ങൾ പ്രബോധനം ചെയ്തത്. ലോകം ശിഥിലമാക്കപ്പെടുകയും രാജ്യത്തെ മതേതരത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, ബംഗാളി കവിയും പത്രപ്രവർത്തകനും സംഗീതസംവിധായകനും ആക്ടിവിസ്റ്റുമായ കാസി നസ്‌റുൽ ഇസ്‌ലാമിന്റെ ജീവിതവും ആശയങ്ങളും പരിശോധിക്കുന്നത് ഉചിതമാണ്. ശ്രദ്ധേയനായ സാഹിത്യപ്രതിഭയും സവിശേഷ ചിന്തകനുമായിരുന്ന അദ്ദേഹം, ആത്മാവിഷ്കാരത്തിനും
ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തന്റെ അന്വേഷണത്തിൽ ബഹുസ്വരത, മതേതരത്വം, സമൂഹസമത്വം എന്നിവയുടെ പ്രാധാന്യം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ബംഗ്ലാദേശിന്റെ ദേശീയ കവി കൂടിയായ കാസി നസ്രുൽ ഇസ്ലാം തന്റെ മാസികയായ ധുംകേതുവിലൂടെയും ഇതിഹാസകാവ്യമായ ബിരോധി (വിപ്ലവകാരി) യിലൂടെയും സ്വേച്ഛാധിപത്യ ഭരണത്തെയും വർഗീയ വിദ്വേഷത്തെയും വെല്ലുവിളിച്ചു.
ഹിന്ദു -മുസ്ലിം മതങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിലും അണിചേരാത്തതിനാൽ രണ്ടു പക്ഷത്തുനിന്നും അദ്ദേഹം എതിർപ്പുകൾ സമ്പാദിച്ചു. ഹൈന്ദവ, ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ അഗാധ പരിജ്ഞാനമുള്ള നസ്‌റുൽ ഇസ്ലാം സംഘടിത മതത്തോട് വിമുഖത കാണിക്കുകയും മതവും ദൈവവുമായുള്ള തന്റെ ബന്ധം വ്യക്തിപരമായി നിലനിർത്തിപോരുകയും ചെയ്തു.
ഹൈന്ദവ-ഇസ്ലാമിക പാരമ്പര്യങ്ങളുടെ ഏകീകരണമായിരുന്നു നസറുൽ ഇസ്ലാമിന്റെ രചനകൾ. അദ്ദേഹം ആധുനിക ബംഗാൾ കലകളിൽ ഗസലിനെ ഉയർത്തികൊണ്ടുവരികയും, ഭജനകളും കീർത്തനകളും രചിക്കുകയും ചെയ്തു.
“പള്ളികളും ക്ഷേത്രങ്ങളും വിഭജനരേഖക്കായി ഉപയോഗിക്കരുത് “. മുസ്ലിം – ഹൈന്ദവ സമുദായത്തിന്റെ ഒരുമയുടെ പ്രാധാന്യത്തെക്കുറിച്ച് തന്റെ മാസികയായ ധുംകേതുവിലൂടെയാണ് നസ്റുൽ ഇസ്ലാം ഇപ്രകാരം ഉപഹസിച്ചത്.
രബീന്ദ്രനാഥ ടാഗോറിന്റെ രബീന്ദ്ര സംഗീതം ബംഗാളി സംഗീതത്തിന് എത്രമാത്രം പ്രധാനമാണോ അത്രമാത്രം പ്രസക്തമായിരുന്നു നസ്‌റുൽ ഇസ്ലാമിന്റെ നസ്റുൽഗീതി ബംഗാളിന്. പശ്ചിമ പാകിസ്താന്റെ ഉറുദു ആധിപത്യ കാലത്ത് ബംഗാളി മുസ്ലിംകളുടെ ആസ്ഥാന കവിയായിമാറിയ ഈ ‘ബിരോധി കോപി’ (വിപ്ലവകവി) ബംഗാൾ സാഹിത്യത്തിന്റെ കുതിപ്പിന് മാത്രമല്ല ചുക്കാൻ പിടിച്ചത്. മറിച്ച്, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനും സ്ത്രീവിമോചനത്തിനും മത സൗഹാർദ്ദത്തിനും കൂടി വേണ്ടിയായിരുന്നു. ടെലഗ്രാഫിന്റെ പ്രസൂൺ ചൗധരി തന്റെ “റിബൽ പോയറ്റ്” എന്ന ലേഖനത്തിൽ നസ്രുൽ ഇസ്ലാമിനെക്കുറിച്ച് ഇപ്രകാരം എഴുതി; “കൊളോണിയലിസം, മതമൗലികവാദം, വരേണ്യത, ഫാസിസം എന്നിവയ്‌ക്കെതിരെ തൂലിക പടവാളാക്കിയ ആക്ടിവിസ്റ്റായിരുന്നു നസ്‌റുൽ ഇസ് ലാം.”
ഒരു കവിയുടെയും ആക്റ്റിവിസ്റ്റിന്റെയും ജനനം
ബൻകിം ചന്ദ്രചാറ്റർജി ആനന്ദമഠവും വന്ദേമാതരവും രൂപപ്പെടുത്തുന്ന സാഹചര്യത്തിലായിരുന്നു
കാസി നസ്രുൾ ഇസ്ലാമിന്റെ ജനനം. പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിൻ്റെത്. ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടു. ദാരിദ്ര്യത്തിന്റെ കയ്പ്പുനീരിലായിരുന്നു ആ നാളുകൾ.
പ്രദേശത്തെ ഒരു പള്ളിയിൽ മുഅദ്ദിനായിട്ടായിരുന്നു തുടക്കം. ശേഷം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി നാനാവിധ ജോലികളിൽ ഏർപ്പെട്ടു.
അദ്ദേഹത്തിന്റെ കുടുംബം പാട്‌നയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്നു. 1899 മെയ് 24 ന് ബംഗാളിലെ അസൻസോൾ ജില്ലക്കടുത്തുള്ള ചുരുലിയയിലാണ് നസ്രുൽ ഇസ്ലാം ജനിച്ചത്. അവിടെയാണ് അദ്ദേഹം തന്റെ ബാല്യത്തിന്റെ നല്ലൊരു പങ്കും ചിലവഴിച്ചത്. തന്റെ അമ്മാവനായ ബാസിൽ കരീമിന്റെ ട്രാവലിംഗ് തിയറ്റർ ഗ്രൂപ്പിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കലാരംഗത്തേക്ക് ചുവടുവെച്ചത്. പുരാണ ഗ്രന്ഥങ്ങളും, സംസ്‌കൃതത്തിലും ബംഗാളിയിലുമുള്ള ഹിന്ദു സാഹിത്യ ഗ്രന്ഥങ്ങളും അദ്ദേഹത്തിനു പരിചയപ്പെടുത്തിയത് അമ്മാവൻ ബാസിൽ കരീം തന്നെയായിരുന്നു.
തന്റെ കലാപരമായ കഴിവുകൾ മനസിലാക്കിയ ഇന്നത്തെ ബംഗ്ലാദേശായ കിഴക്കൻ പാകിസ്ഥാനിൽ നിന്നുള്ള ഒരാൾ അദ്ദേഹത്തിന് തുടർ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകി. നസ്രുൽ ഇസ്ലാമിന്റെ ഉള്ളിലെ കവിയെ വാർത്തെടുക്കുന്നതിൽ അദ്ദേഹത്തിന്റെ അധ്യാപകർ വലിയ പങ്ക് വഹിച്ചു. അറിയപ്പെടുന്ന കവി കുമുദ് രഞ്ജൻ മാലിക് നസ്രുലിന്റെ അധ്യാപകരിൽ ഒരാളായിരുന്നു. വിപ്ലവകാരിയായ ജുഗന്തർ പാർട്ടിയുമായി ബന്ധമുള്ള തന്റെ അധ്യാപകനായ നിബാരൺ ചന്ദ്ര ഘട്ടക്കിന്റെ സാന്നിധ്യം അദ്ദേഹത്തിന്റ ജീവിതത്തിലെ ഒരു നാഴികകല്ലാണ്. കൊളോണിയൽ ഭരണത്തോടുള്ള സമൂലമായ എതിർപ്പിനെത്തുടർന്ന് 1878-ലെ ഇന്ത്യൻ ആയുധ നിയമപ്രകാരം ജയിൽവാസം അനുഭവിച്ച ബംഗാളിലെ ആദ്യ വനിതയായിരുന്നു ഘട്ടക്കിന്റെ അമ്മായിയായ ദുകുരിബാല ദേബി. നസ്രുലിന്റെ വിപ്ലവ വീക്ഷണത്തിൽ വലിയരീതിയിൽ സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു ഘട്ടക്കുമായുള്ള സമ്പർക്കങ്ങൾ.
തന്റെ പഠനം ഉപേക്ഷിച്ച് കറാച്ചിയിൽ സൈനിക പരിശീലനം തേടാൻ അദ്ദേഹം തീരുമാനിച്ചു. ഈ സമയത്ത്, അദ്ദേഹത്തെ ബോൾഷെവിക് വിപ്ലവം സ്വാധീനിക്കുകയും സാമ്രാജ്യ സേനയിലെ തന്റെ പങ്ക് അനാവരണം ചെയ്യാനും മനസ്സിലാക്കാനും തുടങ്ങി, ഒരു എഴുത്തുകാരൻ തന്റെ കാലഘട്ടത്തിൽ എങ്ങനെ രൂപപ്പെട്ടുവെന്ന് സെൻഗുപ്ത തന്റെ ദി വയറിന്റെ ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
വിമുക്തഭടൻ എന്ന പദവി ഉപയോഗിച്ച് നിഷ്പ്രയാസം ഒരു സർക്കാർ ജോലി നേടാമായിരിന്നിട്ടുകൂടി നസ്രുൾ ഇസ്ലാം കവിതയുടെ വഴിയാണ് സ്വീകരിച്ചത്. 1919- ഓടുകൂടി, ‘ബംഗിയ മുസൽമാൻ’ സാഹിത്യ പത്രികയിൽ തന്റെ ആദ്യ കവിത ‘മുക്തി’ പ്രസിദ്ധീകരിച്ചു. അതിന് മുന്നോടിയായി തന്റെ ആദ്യ ഗദ്യമായ ‘ബൌണ്ടുളർ ആത്‍മകഹാനി’ ആയിരുന്നു അദ്ദേഹം പ്രസിദ്ധീകരിച്ച മറ്റൊരു സാഹിത്യകൃതി. തന്റെ ഒട്ടുമിക്ക സാഹിത്യ രചനകളും ‘മോസ്‌ലം ഭാരത് ‘ എന്ന വാരികയിലൂടെയാണ് വെളിച്ചം കണ്ടിരുന്നത്.
നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ച കാലഘട്ടത്തിലായിരുന്നു നസ്രുൽ ഇസ്ലാമിന്റെ കവിതകൾ രൂപാന്തരം പ്രാപിക്കുന്നതും വികസിക്കുന്നതും. പത്രപ്രവർത്തനത്തിലുള്ള താൽപര്യങ്ങൾ വളർന്നുവന്നതും അക്കാലത്തായിരുന്നു. 1922ലാണ് തന്റെ എക്കാലത്തെയും പ്രസിദ്ധമായ കവിത ബിരോധി അദ്ദേഹം എഴുതുന്നത്. അടിച്ചമർത്തുന്ന ഒരു ഭരണകൂടത്തെ അത്രയും സൂക്ഷ്മവും സരസവുമായി വെല്ലുവിളിച്ച ചുരുക്കം ചില കവിതകളിലൊന്നായിരുന്നു ബിരോധി.
ടാഗോറിന്റെ ‘ഷൊണാർ ടോറിയെ’ പോലും കടത്തിവെട്ടി ‘ബിരോധി’ ജനപ്രീതി സമ്പാദിച്ചു. ഒരിക്കൽ നസ്രുൽ ഇസ്ലാം ടാഗോറിന്റെ വീട്ടിലേക്ക് കയറിചെന്ന് തമാശരൂപേണ പറഞ്ഞുവത്രെ;”ഗുരുദേവാ, നിന്നെ കൊല്ലാനാണ് ഞാൻ വന്നത്”. ടാഗോറിന്റെ ആധിപത്യത്തെ പലപ്പോഴായി വെല്ലുവിളിച്ചെങ്കിലും, ഈ രണ്ട് മഹാകവികളും പരസ്പരം ബഹുമാനിക്കുകയും, പരസ്പരം പിന്തുണക്കുകയും ചെയ്തുപൊന്നു.
1922-ൽ തന്റെ മാസിക ധുംകേതുവിലൂടെ നസ്രുൽ ഇസ്ലാം പത്രപ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായി.
ധുംകേതുവിന്റെ ഒരു കോപ്പി സ്വന്തമാക്കാൻ ദിവസങ്ങളോളം ആളുകൾ ക്യൂ നിൽകുമായിരുന്നു. ആവേശം ആളിപടർത്താനുള്ള കനലുണ്ടായിരുന്നിട്ടുംപോലും ധുംകേതു സാമുദായിക സൗഹാർദത്തിന് ഊന്നൽ കൊടുത്തു. ആഴത്തിലുള്ള വിശകലനവും, അടിച്ചമർത്തലുകളെ കഠിനമായ വാക്കുകളിലൂടെയും വസ്തുതകളിലൂടെയും ചൂണ്ടികാണിച്ച ധുംകേതുവിനെ രവീന്ദ്രനാഥ ടാഗോറും ശരത് ചന്ദ്ര ചതോപാധ്യായയും പ്രശംസിക്കുകയുണ്ടായി. ടാഗോർ തന്റെ കാവ്യാത്മകമായ പ്രശംസയിൽ, ധൂമകേതുവിനോട് അതിന്റെ ധീരമായ വെല്ലുവിളിയിൽ ഇപ്പോഴും അർധബോധാവസ്ഥയിൽ ഉള്ളവരെ ഉണർത്താൻ ആവശ്യപെട്ടു.
മിശ്ര വിവാഹം!
വിവാദങ്ങളുടെ നായകനായ നസ്രുൽ ഇസ്ലാം 1924 ഏപ്രിൽ 25-ന് ബ്രഹ്മസമാജത്തിന്റെ പ്രമീള സെൻഗുപ്തയെ വിവാഹം കഴിച്ചു. ഇത് ഇരു സമുദായങ്ങളെയും പ്രകോപിപ്പിച്ചു. അക്കാലത്തെ അപൂർവം കാഴ്ചകളിൽ ഒന്നായിരുന്നു ഒരു മുസ്ലിം പുരുഷൻ ഹിന്ദു സ്ത്രീയെ വിവാഹം കഴിക്കുന്നത്. എന്നാൽ പ്രമീളയോടുള്ള നസ്രുൽ ഇസ് ലാമിന്റെ പ്രണയം മതത്തിൻ്റെ അതിരുകൾക്കും അപ്പുറത്തായിരുന്നു. തന്റെ മതേതര കാഴ്ചപ്പാടുകൾക്ക് തന്റെ മക്കളുടെ പേരുകളിലും അദ്ദേഹം നിലനിർത്തി —കാസി സബ്യസാചി, കൃഷ്ണ മുഹമ്മദ്, കാസി അനിരുദ്ധ.
1972 ൽ, ബംഗ്ലാദേശ് സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം കാസി നസ്രു ഇസ്ലാം കുടുംബ സമേതം ധാക്കയിൽ സ്ഥിരതാമസമാക്കി.1976 ഓഗസ്റ്റ് 29-ന് രോഗബാധിതനായി അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബംഗ്ലാദേശ് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയുണ്ടായി.
സോയ ഭാട്ടി എഴുതി ‘ദി പ്രിന്റ് ‘ പ്രസിദ്ധീകരിച്ച ലേഖനം.
മൊഴിമാറ്റം : ഹന