മനുഷ്യാവകാശ ഗ്രൂപ്പുകൾ ആക്രമണാത്മകമാണെന്നാരോപിച്ചു കൊണ്ട് തുടക്കത്തിലേ എതിർത്തു പോന്ന വിവാദപരമായ നിയമമാണിത്. നിയമത്തിനെതിരെ 2000 നവംബർ മുതൽ 2016 ആഗസ്ത് വരെ നിരാഹാര സമരം നടത്തിയ അതിന്റെ കടുത്ത പ്രതിയോഗികളിലൊരാളാണ് മണിപ്പൂരിലെ ഇറോം ശർമിള. മണിപ്പൂരിലെ മാലോം പട്ടണത്തിൽ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന പത്തുപേരെ കൊലപ്പെടുത്തിയ സംഭവമായിരുന്നു അവരുടെ സമരത്തിന് തുടക്കമിട്ടത്.
‘പ്രശ്നകലുഷിത’ പ്രദേശങ്ങളിൽ ക്രമസമാധാന പാലനത്തിനു വേണ്ടി സായുധ സേനകൾക്ക് പ്രത്യേക അധികാരങ്ങൾ അനുവദിക്കുന്ന നിയമമാണ് അഫ്സ്പ.
എന്താണതിൻ്റെ വ്യവസ്ഥകൾ?
അഞ്ചോ അതിലധികമോ ആളുകൾ ഒരുമിച്ചു കൂടുന്നത് വിലക്കുവാനും വേണ്ടത്ര മുന്നയിറിയിപ്പ് നൽകിക്കഴിഞ്ഞും നിയമവിരുദ്ധമായി പെരുമാറുന്ന വ്യക്തികൾക്കെതിരെ ബലപ്രയോഗം നടത്താനും വേണ്ടിവന്നാൽ വെടിയുതിർക്കാനും വരെ പ്രസ്തുത നിയമം സൈനികർക്ക് അധികാരം നൽകുന്നു.
സംശയം തോന്നുന്ന വ്യക്തികളെ വാറൻ്റില്ലാതെ അറസ്റ്റു ചെയ്യാനും കെട്ടിടങ്ങളിൽ വാറൻ്റ് കൂടാതെ കടന്നുചെന്ന് പരിശോധന നടത്താനും വെടിമരുന്ന് കൈവശം വെക്കുന്നത് നിരോധിക്കാനും ഈ നിയമം വഴി പട്ടാളത്തിന് സാധിക്കും. അറസ്റ്റു ചെയ്യുന്നതോ, കസ്റ്റഡിയിലെടുക്കുന്നതോ ആയ വ്യക്തികളെ അറസ്റ്റിലേക്കു നയിച്ച കാര്യകാരണങ്ങൾ വിവരിച്ചു കൊണ്ടുള്ള റിപ്പോർട്ട് അടക്കം തൊട്ടടുത്ത പോലീസ് സ്റ്റേഷന് കൈമാറണം.
‘പ്രശ്നകലുഷിത പ്രദേശം’ എന്നാലെന്ത്? അങ്ങിനെ പ്രഖ്യാപിക്കാൻ അധികാരപ്പെട്ടവർ ആര്?
അഫ്സ്പയ്ക്കു കീഴിലെ സെഷൻ മൂന്ന് പ്രകാരമുള്ള അറിയിപ്പനുസരിച്ചാണ് പ്രശ്നകലുഷിത മേഖലകളെ പ്രഖ്യാപിക്കുന്നത്. വ്യത്യസ്ത മത, ജാതി, ഭാഷ, പ്രാദേശിക വിഭാഗങ്ങളും സമുദായങ്ങൾക്കുമിടയിൽ സംഘർഷവും കലാപവും ഉണ്ടാകുമ്പോഴാണ് പ്രദേശങ്ങളെ ഇങ്ങനെ വേർതിരിക്കുന്നത്. കേന്ദ്ര സർക്കാരിനോ, സംസ്ഥാന ഗവർണർക്കോ കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർക്കോ ആയിരിക്കും പ്രശ്നകലുഷിത മേഖലകൾ പ്രഖ്യാപിക്കാനുള്ള അധികാരം. ഔദ്യോഗിക ഗസറ്റിൽ കൃത്യമായ അറിയിപ്പോടെയാണ് ഇത് പ്രഖ്യാപിക്കേണ്ടത് എന്നാണ് വ്യവസ്ഥ. “പ്രാദേശിക അധികാരകേന്ദ്രങ്ങളുടെ സഹായത്തിനായി സായുധ സേനകളെ വിന്യസിച്ച” പ്രദേശങ്ങളിലും ഇത് നടപ്പിലാക്കാമെന്ന് സെഷൻ മൂന്നിൽ പറയുന്നു. സാധാരണഗതിയിൽ നിയമം നടപ്പിലാക്കുവാനുള്ള തീരുമാനാധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിക്ഷിപ്തമാണെങ്കിലും, പ്രത്യേക സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾക്കും അധികാരമുണ്ടായിരിക്കും.
AFSPA യുടെ ഉത്ഭവം എങ്ങനെ?
പതിറ്റാണ്ടുകൾക്കു മുമ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വർധിച്ചു വന്നിരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. അക്രമങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ബുദ്ധിമുട്ടായിരുന്നു ദി. ആംഡ് ഫോഴ്‌സ് (സ്പെഷ്യൽ പവേഴസ്) ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും 1958 സെപ്റ്റംബർ 11-ന് രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്തു. ഇത് സായുധ സേനയുടെ പ്രത്യേക അധികാര നിയമം, 1958 ( Armed Forces Special Powers Act, 1958.) എന്നറിയപ്പെട്ടു.
ഏതൊക്കെ സംസ്ഥാനങ്ങളാണ് ഈ നിയമത്തിന് കീഴിൽ വരുന്നത്/വന്നത്?
നാഗാലാൻഡ്, അസം, മണിപ്പൂർ (ഇംഫാലിലെ ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഒഴികെ) കൂടാതെ അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിലും ഇത് ബാധകമാണ്. കേന്ദ്രം 2018 ഏപ്രിൽ 1-ന് മേഘാലയയിൽ ഇത് പിൻവലിച്ചു. നേരത്തെ, അസം-മേഘാലയ അതിർത്തിയിലെ 20 കിലോമീറ്റർ പ്രദേശത്ത് AFSPA പ്രാബല്യത്തിൽ വന്നിരുന്നു. അരുണാചൽ പ്രദേശിൽ, 16 പോലീസ് സ്റ്റേഷനുകൾക്ക് പകരം എട്ട് പോലീസ് സ്റ്റേഷനുകളിലും അസമിനോട് അതിർത്തി പങ്കിടുന്ന തിരപ്, ലോംഗ്‌ഡിംഗ്, ചാങ്‌ലാംഗ് ജില്ലകളിലും AFSPA-യുടെ അധികാരങ്ങൾ വെട്ടികുറച്ചു. 2015ൽ ത്രിപുര നിയമം പിൻവലിച്ചു. ജമ്മു-കാശ്മീരിലും സമാനരീതിയിൽ നിയമം നിലനിൽക്കുന്നു.
ഈ നിയമത്തെ ജനങ്ങൾ എങ്ങനെയാണ് സ്വീകരിച്ചത്?
മനുഷ്യാവകാശ ഗ്രൂപ്പുകൾ ആക്രമണാത്മകമാണെന്നാരോപിച്ചു കൊണ്ട് തുടക്കത്തിലേ എതിർത്തു പോന്ന വിവാദപരമായ നിയമമാണിത്. നിയമത്തിനെതിരെ 2000 നവംബർ മുതൽ 2016 ആഗസ്ത് വരെ നിരാഹാര സമരം നടത്തിയ അതിന്റെ കടുത്ത പ്രതിയോഗികളിലൊരാളാണ് മണിപ്പൂരിലെ ഇറോം ശർമിള. മണിപ്പൂരിലെ മാലോം പട്ടണത്തിൽ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന പത്തുപേരെ കൊലപ്പെടുത്തിയ സംഭവമായിരുന്നു അവരുടെ സമരത്തിന് തുടക്കമിട്ടത്.