കാബൂളിന്റെ പതനം അനിവാര്യമായിരുന്നു. സാമ്രാജ്യത്വയുഗാനന്തര പടിഞ്ഞാറിന്റെ ഫാന്റസികള്‍ക്ക് അന്ത്യം കുറിക്കലായിരുന്നു അത്. എന്നാലും പടിഞ്ഞാറിന്റെ പ്രതികരണം അവരെ വിശ്വാസത്തിലെടുക്കാൻ യാചിക്കുന്നത് പോലെയായിരുന്നു. വിനാശകരമായൊരു പിഴവായോ, ഒരു ദുരന്തമായോ, അപമാനമായോ അങ്ങനെ ചേരുന്നതെന്തും ഇതിനെ വിളിക്കാം. സാമ്രാജ്യത്വം ഒരിടത്തു നിന്ന് പിന്‍വാങ്ങുന്നതോടെ അവിടെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ് പതിവ്. ഇക്കുറി ഇരുപത് വര്‍ഷങ്ങള്‍ എടുത്തുവെങ്കിലും, പര്യവസാനം ഗതിവേഗത്തിലായിരുന്നു.
അഫ്ഗാനിസ്താനിലെ അധിനിവേശം അമേരിക്കയെ സംബന്ധിച്ച് തീർത്തും അനാവശ്യമായിരുന്നു. ലിബിയയോ, ഇറാനോ പോലെ ഒരു ‘തീവ്രവാദ രാഷ്ട്രം’ ആയിരുന്നില്ല അഫ്ഗാനിസ്താന്‍. അമേരിക്കയോട് അഫ്ഗാൻ യുദ്ധത്തിലായിരുന്നില്ലെന്നു മാത്രമല്ല, റഷ്യയെ തുരത്തി 1996 ല്‍ താലിബാന് അധികാരത്തിലേറാന്‍ അമേരിക്കയാണ് പണം മുടക്കിയതും. താലിബാന്‍ നേതാവ് മുല്ലാ ഉമറുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഉസാമ ബിന്‍ലാദന് താലിബാന്‍ തങ്ങളുടെ മലമടക്കുകളില്‍ അഭയം നല്‍കിയത്.
9/11 ദുരൂഹ ദുരന്തത്തിനു തൊട്ടുപിന്നാലെ കാണ്ഡഹാറിന്റെ തെക്കന്‍ മേഖലയിലെ, പഷ്തൂന്‍ വംശജരുടെ കൂടിയാലോചന സമിതിയായ ‘ലോയ ജിര്‍ഗ’യുടെ യുവനേതാക്കള്‍ മുല്ലാ ഉമറിനോട് ഉസാമയെ നാടുകടത്താന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. വൈകാതെ തന്നെ പാകിസ്താന്‍ ഉസാമയുടെ കീഴടങ്ങലിന് നിര്‍ബന്ധിതരാകുമായിരുന്നു.അന്നത്തെ യു.എസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ്, 2001ലെ അധിനിവിശേത്തിന് ശേഷം ജോര്‍ജ് ബുഷിനോട് ആവശ്യപ്പെട്ടത്, പക വീട്ടി ഉടന്‍ മടങ്ങണമെന്നായിരുന്നു.
ബുഷോ ടോണി ബ്ലെയറോ അത് ചെവിക്കൊണ്ടില്ല. അവര്‍ രക്തം കൊണ്ട് ഉത്തേജിതരായി. ഈ യുദ്ധത്തില്‍ ഒരു പങ്കുമില്ലാത്ത നാറ്റോയെ വലിച്ചുകൊണ്ടു വന്നു. ഒരു രാഷ്ട്രത്തിന്റെ നിര്‍മാണം കുട്ടിക്കളി പോലെ കണ്ട് അവര്‍ ‘രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണ’വും ആരംഭിച്ചു. ‘വെല്‍വെറ്റ് അധീശത്വം’ എന്ന സിദ്ധാന്തമവതരിപ്പിച്ച രാഷ്ട്രീയ ചിന്തകന്‍ ജോസഫ് നിയെ, ഇത് ‘ഒരു കാലമായിരിക്കും’ എന്നു പറഞ്ഞു. കാരണങ്ങളൊന്നും നിരത്താതെ ‘നീതിക്കു വേണ്ടിയുള്ള യുദ്ധ’മെന്നു (doctrine of international community) വിളിച്ച് ബ്രിട്ടനോട് കാബൂളില്‍ ആദ്യത്തെ ബോംബിടാന്‍ ടോണി ബ്ലെയര്‍ ഉത്തരവിട്ടു. ശേഷം, കറുപ്പ് കൃഷി നിര്‍ത്തലാക്കാന്‍ വേണ്ടി ക്ലെയര്‍ ഷോര്‍ട്ടിനെ അവിടേക്ക് ഇന്‍ര്‍നാഷ്ണല്‍ ഡെവലപ്‌മെന്റ് മന്ത്രിയായി പറഞ്ഞയച്ചു. അഫ്ഗാനിലെ കറുപ്പ് കൃഷി ക്രമാതീതമായി വളര്‍ന്നു, ആറ് പ്രവിശ്യകളില്‍ നിന്ന് 28 പ്രവിശ്യകളിലേക്ക് അത് വ്യാപിച്ചു. ചിലപ്പോള്‍ ബ്രിട്ടന്റെ എക്കാലത്തെയും വലിയ കാര്‍ഷിക നേട്ടം അതായിരുന്നിരിക്കാം. അതേ കറുപ്പ് കൃഷി തന്നെ താലിബാനെ അധികാരത്തില്‍ തിരികെയെത്തിച്ചു.
2006ല്‍ ഞാന്‍ കാബൂള്‍ സന്ദര്‍ശിക്കുമ്പോള്‍ എന്നോ നാമാവശേഷമായ ഒരു സംരഭത്തെ ബോംബെറിയുന്ന കാര്യമല്ലാതെ വേറൊന്നും ഞാന്‍ കേട്ടിട്ടില്ല. 3400ഓളം വരുന്ന ബ്രിട്ടീഷ് സൈന്യം ഹെല്‍മലാന്റ് പ്രദേശത്ത് വീണ്ടും പൊട്ടിമുളച്ച താലിബാനെ അമര്‍ച്ച ചെയ്യാന്‍ പുറപ്പെട്ടിരുന്നു. താലിബാന്റെ ചില അവശിഷ്ടങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുണ്ടായിരുന്നുള്ളൂ, അതിന് ‘ഒറ്റ വെടിയുണ്ട പോലും വേണ്ടിവരില്ല’ എന്ന് പ്രതിരോധ സെക്രട്ടറി ജോണ്‍ റീഡ് വീമ്പുപറഞ്ഞു. ഇത് ‘മറ്റൊരു മലയ’ (just another Malaya) മാത്രമാണെന്ന് അദ്ദേഹത്തിന്റെ ജനറല്‍ ഡേവിഡ് റിച്ചാര്‍ഡ്‌സും പറഞ്ഞു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ബ്രിട്ടീഷ് സൈന്യം തോറ്റോടി. തോല്‍ക്കാന്‍ നില്‍ക്കാതെ അമേരിക്ക അവിടം കയ്യടക്കി. വിദേശ ശക്തികളെ തോല്‍പ്പിച്ചു നാണം കെടുത്തുന്നതില്‍ മേഖലയിലെ പഷ്തൂണുകള്‍ പണ്ടേ മിടുക്കരാണ്.
അന്നു മുതല്‍, പിന്‍വാങ്ങല്‍ എപ്പോഴായിരിക്കും എന്ന ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത് ദാരുണമാണ്. ഇരുപതു വര്‍ഷക്കാലം പാശ്ചാത്യ പ്രഭുക്കളെ ആശ്രയിച്ചു കഴിഞ്ഞ പട്ടാളക്കാരും പത്രപ്രവര്‍ത്തകരും അക്കാദമിഷ്യരും നിരീക്ഷകരുമെല്ലാം സുഹൃത്തുക്കള്‍ ഭയപ്പെടുന്നതും കൊല്ലപ്പെടുന്നതും കണ്ടുനില്‍ക്കുകയാണ്. വര്‍ഷങ്ങളായുള്ള പരിശീലനങ്ങളും താങ്ങും വൃഥാവിലാണ്. ട്രില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ നിക്ഷേപം പാഴായി. 37 ബില്യണ്‍ യൂറോയാണ് ബ്രിട്ടന്‍ അഫ്ഗാനിൽ ചെലവഴിച്ചത്.
ബ്രിട്ടീഷുകാരോട് ബ്രിട്ടീഷ് സാമ്രാജ്യം തകര്‍ന്നടിഞ്ഞെന്ന് എത്ര തവണ പറഞ്ഞാലാണ് തലയില്‍ കേറുക? അത് മരിച്ചു, അവസാനിച്ചു, കാലം കഴിഞ്ഞു. എന്നാലോ, തെക്കന്‍ ചൈനയുടെ കടലിലേക്ക് ഇപ്പോഴതാ ബോറിസ് ജോണ്‍സണ്‍ ഒരു വിമാനം പറഞ്ഞയിച്ചിരിക്കുന്നു. മറ്റുള്ള രാജ്യങ്ങളെ ഭരിക്കാനോ, ‘ലോകം നന്നാക്കാനോ’ ബ്രിട്ടന് ഒരു ആവശ്യവുമില്ല, അവകാശവുമില്ല. അഫ്ഗാിസ്താനില്‍ മാത്രം 454 ബ്രിട്ടീഷ് സൈനികർക്കാണ് ജീവന്‍ പൊലിഞ്ഞത്, ഒരു സൈനികനും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാബൂളിന്റെ അയല്‍ക്കാരായ പാകിസ്ഥാനോടും ഇറാനോടും സഹകരിച്ചുകൊണ്ട്, തങ്ങള്‍ ഇക്കഴിഞ്ഞ 20 വര്‍ഷക്കാലം അവിടെ ചെയതുകൂട്ടിയവയില്‍ നല്ല കാര്യങ്ങൾ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടിയെങ്കിലും അഫ്ഗാനിസ്താനിലെ പുതിയ ഭരണക്രമവുമായി ബ്രിട്ടന്‍ നല്ല ബന്ധം സ്ഥാപിക്കണം. ലോകം ബ്രിട്ടനെ ഭീഷണിപ്പെടുത്തുന്നില്ല. തീവ്രവാദത്തിന് സര്‍ക്കാരിന്റെ പിന്തുണ ആവശ്യമില്ലാത്തതു പോലെത്തന്നെ സര്‍ക്കാരിനെ പിടിച്ചെടുക്കുന്നതിലൂടെ അതിന് തടയിടാനും കഴിയില്ല.