ഒരു വിഷയത്തിൻ്റെ എല്ലാ വശങ്ങളും അരിച്ചു പെറുക്കി വായിക്കുന്നതാണ്
എൻ്റെ രീതി. സത്യസന്ധമായ വസ്തുതകളെ വേർതിരിച്ച് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. നാം കേട്ട, വായിച്ച വാർത്തയുടെയും വിവരത്തിൻ്റെയും മറുവശം കൂടി അറിയാൻ വേണ്ടി വായിച്ചാൽ, അവാസ്തവങ്ങളിൽ നിന്ന്, വസ്തുതകളിലേക്ക് എത്തിച്ചേരാനാകും.
മാധ്യമം മീഡിയാ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ സംസാരിക്കുന്നു
വായനയിൽ വസ്തുതകളെയും അവാസ്തങ്ങളേയും വേർതിരിക്കുന്നതിന്റെ മാനദണ്ഡം എന്താണ് ?
ഒരു വിഷയത്തിൻ്റെ എല്ലാ വശങ്ങളും അരിച്ചു പെറുക്കി വായിക്കുന്നതാണ് എൻ്റെ രീതി. സത്യസന്ധമായ വസ്തുതകളെ വേർതിരിച്ച് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. നാം കേട്ട, വായിച്ച വാർത്തയുടെയും വിവരത്തിൻ്റെയും മറുവശം കൂടി അറിയാൻ വേണ്ടി വായിച്ചാൽ, അവാസ്തവങ്ങളിൽ നിന്ന്, വസ്തുതകളിലേക്ക് എത്തിച്ചേരാനാകും. വായനയിൽ വസ്തുതകളെയും അവാസ്തങ്ങളേയും വേർതിരിക്കുന്നത് ഒരോരുത്തരുടെയും സമീപനങ്ങളെ ആധാരമാക്കിയാണ്. ചിലർ ഗൗരവപൂർവം വായിക്കുന്നു. സാമാന്യ ജനം പേരിന് വായിക്കുന്നു. ഞാൻ വായിക്കുന്നത് രചനയുടെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ടാണ്. വായനയുടെ കാര്യത്തിൽ ഒരോരുത്തർക്കും, ഓരോ സമീപനമായിരിക്കും. എൻ്റെ വായനാ രീതി, വിഷയത്തിൻ്റെ എല്ലാ വശങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുന്ന രീതിയിലാണ്. എന്നാൽ പലരും പല രീതിയിലാണ് വായിക്കുന്നത്. അതുകൊണ്ട് തന്നെ വസ്തുക്കളെ പല രീതിയിലാണ് ആളുകൾ കാണുന്നത്.
പത്രപ്രവർത്തകനാകാൻ വിദ്യാർത്ഥി കാലത്ത് നിങ്ങളെ പരുവപ്പെടുത്തിയ വായനാ രീതികൾ എന്തൊക്കെയാണ്?
1964 ജൂൺ 4 നാണ് ഞാൻ പത്രപ്രവർത്തകനായി ജോലി ആരംഭിച്ചത്. അതിനു മുൻപ്, പഠന കാലത്ത് മീഡിയയുമായി ബന്ധപെട്ട ഒന്നും തന്നെ അഭ്യസിച്ചിട്ടില്ല. എന്റെ കൈമുതൽ വായന തന്നെയായിരുന്നു. ചെറുപ്പത്തിലേ വായിക്കുമായിരുന്നു. സാധങ്ങൾ പൊതിഞ്ഞു കൊണ്ടുവരുന്ന കടലസുകൾ വരെ വായിച്ചിട്ടുണ്ട്. ദിനപത്രങ്ങളൊന്നും അന്ന് വീട്ടിൽ കിട്ടില്ല. നാട്ടിൽ ഒരു വായനശാല മാത്രമേ ഉള്ളു. സ്കൂൾ വിട്ടു വരുന്ന സമയത്ത് അവിടെ കയറി വായിക്കും. കുറച്ച് കാലം ജ്യേഷ്ടൻമാർ പത്രം വരുത്തിയിരുന്നു. അത് വായിക്കും. പിന്നെ കിട്ടുന്നതന്തും വായിക്കും. അങ്ങനെ കുറെ വായിച്ചു. ഉറുദുവിലായിരുന്നു കാര്യമായി താല്പര്യം തോന്നിയത്. അന്ന് മമ്മൂക്ക എന്ന് പറയുന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹം ബ്രിട്ടീഷ് ഗവണ്മെന്റ് ജോലിക്കാരനായിരുന്നു. അദ്ദേഹം ഇംഗ്ലീഷ് പത്രം വായിക്കും. അദ്ദേഹത്തിന്റെ മകൻ പാകിസ്ഥാൻ പട്ടാളത്തിലായിരുന്നു. അവിടന്ന് കിട്ടുന്ന പത്രവും ഞാൻ വായിക്കുമായിരുന്നു. അങ്ങനെ ഉണ്ടാക്കിയ വായന ശീലമാണ് പത്രപ്രവർത്തന രംഗത്ത് കാലുവെക്കാൻ കാരണക്കാരനായത്. അന്ന് ഞങ്ങളുടെ കാലത്ത് ഇങ്ങനെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഒന്നും ഇല്ലായിരുന്നു.
ഡിജിറ്റൽ യുഗത്തിലെ വായനയെ എങ്ങനെയാണ് കാണുന്നത്?
വസ്തുതാവിരുദ്ധമായ വാർത്തകൾ ധാരാളം വരാൻ സാധ്യതയുണ്ട് എന്നതാണ് ഡിജിറ്റൽ മീഡിയയുടെ ഒരു വശം. അതുകൊണ്ട്, ഡിജിറ്റൽ യുഗത്തിലെ വായനയിൽ വസ്തുതകൾ വേർതിരിച്ചെടുക്കാൻ വലിയ ജാഗ്രത ആവശ്യമുണ്ട്. സുഷ്മതയും ജാഗ്രതയുമുള്ള വായന എന്നതാണ് ഇ. കാലത്തിൻ്റെ അനിവാര്യത.
പ്രിൻ്റ് മീഡിയയിൽ വരുന്ന വാർത്തകൾ വായിച്ചാൽ അതിനെ കുറിച്ച്, സത്യമാണോ, അല്ലയോ എന്ന് അന്വേഷിക്കാൻ നമ്മൾ അധികം ശ്രമിക്കില്ലായിരുന്നു. അതങ്ങനെ തന്നെ വിശ്വസിക്കുകയാണ് പൊതുവിൽ ചെയ്യുന്നത്. എന്നാൽ ഇ. കാലം മാറിയിരിക്കുന്നു. തെറ്റുകൾ കടന്നു കൂടാൻ സാധ്യത കൂടുതലുള്ള മേഖലയാണ് ഇന്റർനെറ്റ്. കാരണം നെറ്റിലൂടെ വരുന്ന വിവരങ്ങൾ സൂക്ഷമമല്ല, ചിലതൊക്കെ ബോധപ്പൂർവം വഴിതെറ്റിക്കാൻ വേണ്ടി തെറ്റായ വിവരങ്ങൾ പടച്ചു വിടുന്നതാണ്. ചിലപ്പോൾ വസ്തുതാപരമായ തെറ്റുണ്ടാകും. ചിലത് വീക്ഷണാപരമായ പിശകുകളാകാം. എന്നാൽ ഇതൊന്നും അവർ ശ്രദ്ധിക്കാറില്ല. കിട്ടുന്ന കാര്യങ്ങൾ അങ്ങനെ തന്നെ, വിശ്വസിക്കുകയും പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട്, ഡിജിറ്റൽ യുഗത്തിൽ
വസ്തുതകൾ വായനക്കാർക്ക് എത്തിക്കുന്നത് ഏറെ പ്രധാനമാണ്.
അതേ സമയം ഡിജിറ്റൽ മീഡിയക്ക് ഗുണപരമായ വശങ്ങളും ധാരാളമുണ്ട്. ഏറ്റവും അനുകൂലമായ വശം, ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും നമുക്ക് നെറ്റിലൂടെ കിട്ടും എന്നതാണ്. പണ്ടൊക്കെ വിവരങ്ങൾ അറിയാൻ പരിമിതികൾ ഏറെ ഉണ്ടായിരുന്നു. എന്നാൽ ടെക്നോളജി വളർന്നപ്പോൾ എല്ലാം മാറി. നിമിഷങ്ങൾക്കുള്ളിലാണ് ലോകത്ത് നടക്കുന്ന പല കാര്യങ്ങളും നമ്മൾ അറിയുന്നത്. ഈ വേഗതയിൽ സത്യവും അസത്യവും വേർതിരിച്ച് മനസ്സിലാക്കാൻ കഴിയുന്ന വസ്തുതാ അന്വേഷണങ്ങളാകണം വായന.
വായനാദിനാചരണങ്ങൾ സോഷ്യൽ മീഡിയാ സ്റ്റാറ്റസിൽ മാത്രം ഒതുങ്ങുകയാണോ ഇന്ന്?
തലമുറകൾ മാറി മാറി വരുന്നുണ്ട്. 35 വർഷം മുൻപുള്ള തലമുറയല്ല ഇന്നുള്ളത്. പഴയ തലമുറയും, പുതിയ തലമുറയും തമ്മിൽ വലിയ മാറ്റങ്ങളുണ്ട്. ആദ്യകാല തലമുറയിലുള്ള ആളുകൾക്ക് വായനയിൽ നിന്നുള്ള വിവരങ്ങളായിരുന്നു ലഭിച്ചിരുന്നത്. കിട്ടുന്നതല്ലാം അവർ വായിക്കുമായിരുന്നു. എന്നാൽ പുതിയ തലമുറ കൂടുതലും ഡിജിറ്റൽ ലേർണിങ്ങാണ് ഇഷ്ട്ടപ്പെടുന്നത്. എന്നാൽ ഒരു പുസ്തകം നേരിട്ട് വായിക്കുന്ന സംതൃപ്തി ഡിജിറ്റൽ വായനയിൽ ലഭിക്കില്ല.
പഴയ തലമുറയേക്കാൾ പുതിയ തലമുറയാണ് അറിവിൽ മുന്നിട്ടുനിൽക്കുന്നതന്ന് തോന്നാറുണ്ടോ?
അറിവുകൾ പലവിധമുണ്ട്. ടെക്നോളജിയിലുള്ള വിവരം പഴയ തലമുറയെക്കാൾ കൂടുതലാണ് പുതിയ തലമുറക്ക്. അതല്ലാത്ത വിവരത്തിൽ പഴയ തലമുറ തന്നെയാണ് മുന്നിൽ. ഉദാഹരണത്തിന് ഇന്ത്യയിലെ സമകാലിക വാർത്തകൾ, ഡിജിറ്റൽ മീഡിയയിലൂടെ നമുക്ക് അറിയാൻ കഴിയും. എന്നാൽ ഇന്ത്യ എന്തായിരുന്നു, സ്വാതന്ത്ര്യം ലഭിച്ച ശേഷം ഉണ്ടായ മാറ്റങ്ങൾ എന്തായിരുന്നു. ഇതൊന്നും പുതിയ തലമുറക്ക് ആഴത്തിൽ അറിയില്ല.
മാധ്യമ പ്രവർത്തകർ മറുവശങ്ങൾ സംസാരിച്ചാൽ രാജ്യദ്രോഹ കുറ്റമായി കണക്കാക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം?
ഇതിനെ കുറിച്ച് ഒന്നും പറയാനില്ല, കാരണം ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികവകാശങ്ങളുടെയും, മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിലാണ് നാം ഇതുവരെ ജീവിച്ചത്. അതില്ലങ്കിൽ നമ്മൾ ഏകാധിപത്യത്തിലേക്ക് കടന്നു പോകുമായിരുന്നു. എന്നാൽ, ഭരിക്കുന്ന ആളുകൾ അവരുടെ താല്പര്യം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇപ്പോൾ. അതിനെതിരെ ആളുകൾ പ്രതികരിച്ചാൽ അവരെ ശ്രദ്ധിക്കാനല്ല, ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അതിനുവേണ്ടി പല നിയമങ്ങളും അവർ നിർമ്മിക്കുന്നു. ഭരണ ഘടന നമുക്ക് ആർട്ടിക്കിൾ 19 അനുസരിച്ച് വിമർശിക്കാനുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്. എന്നാൽ അത് ഇല്ലാതാക്കാൻ ഒരാൾക്കും സാധ്യമല്ല. ആരിൽ പ്രതീക്ഷ നഷ്ടപെട്ടാലും കോടതിയിൽ പ്രതീക്ഷ വെക്കാം എന്നതിനുള്ള തെളിവുകൾ നമ്മൾ കഴിഞ്ഞ കുറച്ച് ദിവസമായി കാണുന്നുണ്ട്. അതുക്കൊണ്ട് തന്നെ ഒരു ദിവസം എല്ലാം മാറും എന്നാണ് എൻ്റെ പ്രതീക്ഷ.
വായനയെക്കുറിച്ച് പുതിയ തലമുറയോട് പറയാനുള്ളത്?
വായനക്ക് പകരം വായന മാത്രമേയുള്ളൂ. ഇങ്ങനെ ഓർമിപ്പിക്കാനാണല്ലോ വായനാ ദിനം വെക്കുന്നത്. വേറും വായനക്ക് പകരം നമ്മൾ സൂക്ഷ്മയായി ഓരോ കാര്യങ്ങളും അറിയാൻ ശ്രമിക്കണം. ഒരു വിഷയത്തെക്കുറിച്ച് ശരിയായ കാഴ്ച്ചപ്പാട് രൂപീകരിക്കണമെങ്കിൽ വായന വേണം. നല്ല ഭാഷ രൂപപ്പെടണമെങ്കിലും പുസ്തകം വായിക്കേണ്ടത് അനിവാര്യമാണ്. അച്ചടിച്ച പുസ്തകങ്ങളുമായി നല്ല ബന്ധമുണ്ടാകണം. അത് മാത്രമേ എന്നും നിലനിൽക്കുകയുള്ളൂ.
/ സബ് എഡിറ്റര്‍ ഇ. അഫീഫ വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ഇൻറർവ്യൂ