ജാതി മൂലം സാമൂഹികമായി വിവേചനം നേരിടുന്ന വലിയ മേഖലയാണ് തൊഴിൽ മേഖല. തൊഴിൽ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുകയും സാമൂഹികമായി ‘മേൽ-കീഴ്’ എന്നൊരു ക്രമം ഉണ്ടാക്കിയുമാണ് ഇന്ത്യയിൽ ജാതി നിലനിൽക്കുന്നത്. തൊഴിൽ മേഖലയിൽ ജാതി വ്യവസ്ഥയുടെ സ്വാധീനവും പങ്കും വളരെ വലുതാണ്. ഡോ. ബി.ആർ അംബേദ്‌കർ ഇതിനെ കുറിച്ച് പറയുന്നത്: “ഇന്ത്യയില്‍ ഒരാള്‍ മാലിന്യ നിർമാർജന തൊഴിലാളി (മാന്വൽ സ്കാവഞ്ചേഴ്സ്) ആവുന്നത് അയാളുടെ താെഴിലുകൊണ്ടല്ല, മറിച്ച് ജന്മം കൊണ്ടാണ്. ജന്മം കൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്നത് കൊണ്ട് തന്നെ അയാള്‍ ആ തൊഴില്‍ ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യവും അപ്രസക്തമാണ്”.
തൊഴിൽ സംബന്ധമായ ജാതിയെകുറിച്ചുള്ള ചർച്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാലിന്യ നിർമാർജന തൊഴിൽ ചെയ്‌തു ജീവിക്കുന്നവർ നേരിടുന്ന വെല്ലുവിളികൾ. മറ്റെന്തൊക്കെ യോഗ്യതകൾ ഉണ്ടെങ്കിലും ഒരു വ്യക്തിയുടെ ജന്മം മാത്രം അടിസ്ഥാനമാക്കി പാരമ്പര്യ തൊഴിൽ മാത്രമേ ചെയ്യാവൂ എന്ന ക്രൂരമായ സമ്പ്രദായങ്ങൾ ഇന്നും സ്വതന്ത്ര്യ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നും മാലിന്യ നിർമാർജന തൊഴിൽ ചെയ്യുന്നവർ. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് പ്രകാരം ഇന്ത്യയിൽ 1,82,505 കുടുംബങ്ങൾ മാലിന്യ നിർമാർജന (മാന്വൽ സ്കാവഞ്ചേഴ്സ്) തൊഴിൽ ചെയ്‌തു ജീവിക്കുന്നു. എൻ.സി.എസ്.കെയുടെ (National Commission for Safai Karamchari) കണക്കുകൾ പ്രകാരം മാന്വൽ സ്കാവഞ്ചിങ് നിരോധിച്ച് കൊണ്ടുള്ള നിയമം പാസാക്കിയതിന് ശേഷം 2019 വരെ ഏകദേശം ഇന്ത്യയിൽ 817 പേർ മരണപ്പെട്ടു. 2019ലെ ആദ്യ ആറുമാസത്തിനിടയിൽ 50 പേർ ജോലിക്കിടെ മരണപ്പെടുകയുണ്ടായി.
വിസർജ്യങ്ങളും മാലിന്യങ്ങളും നിറഞ്ഞ ആഴത്തിലുള്ള കുഴികളിൽ നിന്നും ഡ്രയിനേജുകളിൽ നിന്നും ശൗചാലയങ്ങളിൽ നിന്നും, ആധുനിക യന്ത്ര സംവിധാനങ്ങളൊന്നുമില്ലാതെ സ്വജീവൻ അപകടപ്പെടുത്തിയാണ് ഇത്തരം അധ്വാന പരിശ്രമങ്ങളിൽ മാലിന്യ നിർമാർജന തൊഴിലാളികൾ ഏർപ്പെടുന്നത്. ഇത്തരത്തിലുള്ള ജോലികൾ മനുഷ്യന്റെ ആത്മാഭിമാനത്തിനും സമൂഹിക അസമത്വത്തിനും കാരണമാകും എന്നതിന്റെ അടിസ്ഥാനത്തിൽ 1993ൽ ഇന്ത്യയിൽ മാന്വൽ സ്കാവഞ്ചിങ് നിരോധിച്ചുകൊണ്ട് ‘എംപ്ലോയ്‌മെന്റ് ഓഫ് മാനുവൽ സ്‌കാവഞ്ചേഴ്‌സ് ആൻറ് കൺസ്ട്രക്ഷൻ ഓഫ് ഡ്രൈ ലാട്രിൻസ് നിരോധിത നിയമം’ (Employment of Manual Scavengers and Construction of Dry Latrines (Prohibition) Act, 1993) പാസാക്കുകയുണ്ടായി. 2013ൽ മാലിന്യ നിർമാർജന തൊഴിൽ നിരോധനം കർശനമാക്കി കൊണ്ടും അവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന നിർദ്ദേശവും ഉയർന്നുവരികയുണ്ടായി.
മാലിന്യ നിർമാർജന തൊഴിലാളികളെ കുറിച്ചുള്ള കൃത്യമായ കണക്കുകളോ രേഖകളോ ഇതുവരെ ഒരു സംസ്ഥാന സർക്കാറുകളും കൃത്യമായി ശേഖരിക്കുകയോ അവർക്കുവേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുകയോ ചെയ്‌തിട്ടില്ല. സർക്കാർ രേഖകൾ പ്രകാരം 13 സംസ്ഥാനങ്ങളിലായി ആകെ 12,742 പേർ മാത്രമാണ് ഇന്ത്യയിൽ മാലിന്യ നിർമാർജന തൊഴിൽ ചെയ്യുന്നവരായി ഉള്ളത്. എന്നാൽ 2011 സെൻസസ് പ്രകാരം 7,40,078 പേർ മാലിന്യ നിർമാർജന തൊഴിൽ ചെയ്യുന്നവരായി ഇന്ത്യയിലുണ്ട് എന്ന് കൃത്യമാക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരപ്പെട്ടിട്ടുള്ളത്. മരണ നിരക്കിൽ ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ യഥാക്രം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. 2017ൽ സുപ്രീംകോടതി മരണപ്പെട്ടവരെ തിരിച്ചറിഞ്ഞ് അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ നിർദേശിച്ചിരുന്നു. തമിഴ്‌നാട്ടിൽ 75 ശതമാനം കേസുകൾക്ക് നഷ്‌ടപരിഹാരം നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഹിന്ദു ജാതി വ്യവസ്ഥയിലെ വിവേചനത്തിന്റെ ഫലമായി കാലങ്ങളായി നിലനിൽക്കുന്നതും ദലിത് സമുദായങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടതുമായ ഒന്നാണ് മാലിന്യ നിർമാർജന തൊഴിൽ അഥവാ മാന്വൽ സ്കാവഞ്ചിങ്. ജാതി വേർതിരിച്ചുകൊണ്ടുള്ള ഇത്തരം സമ്പ്രദായങ്ങൾ സാമൂഹിക വിവേചനത്തിനും അസമത്വത്തിനും കാരണമാകുന്നു. മാലിന്യ നിർമാർജന തൊഴിൽ ചെയ്യുന്നവരുടെ ജീവിത വെല്ലുവിളികൾ സുരക്ഷിതമില്ലായ്‌മ, ദാരിദ്ര്യം, ക്രമരഹിതം, മിനിമം വേതനം എന്നിവയും അവരുടെ ആരോഗ്യസ്ഥിതിയും കരാറുകാരുടെ ചൂഷണവും മാത്രമല്ല, താഴ്ന്ന ഒരു വിഭാഗം ആളുകൾ ഉയർന്ന മറ്റൊരു വിഭാഗത്തിന്റെ മലമൂത്ര വിസർജ്യങ്ങൾ വൃത്തിയാക്കാൻ ഏറ്റവും അനുയോജ്യരാണെന്നും ഉയർന്ന വിഭാഗത്തെ സേവിക്കുന്നതിന് ആളുകൾ (താഴ്ന്ന ജാതിക്കാർ) അനിവാര്യമാണ് എന്ന ജാതി വ്യവസ്ഥയുടെ നിർബന്ധത്തിൽ നിന്ന്, സ്വാതന്ത്ര്യം ലഭിച്ച് 73 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ അധഃസ്ഥിത വിഭാഗത്തിന് എന്നാണ് സ്വാതന്ത്ര്യവും ഇഷ്‌ട ജീവിതം നയിക്കാനുള്ള പൗരന്റെ മൗലികാവകാശവും ലഭിക്കുക എന്ന ചോദ്യം പ്രസക്തമാണ്. മഹാത്മ ഗാന്ധി മാലിന്യ നിർമാർജന തൊഴിലിനെ ഉപമിച്ചത് ഒരു അമ്മ കുഞ്ഞിനെ പരിചരിക്കുന്നതിനോട് സമീകരിച്ചുകൊണ്ടാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി മാലിന്യ നിർമാർജന തൊഴിൽ ഒരു ആത്മീയ അനുഭവമായികൊണ്ട് വിശേഷിപ്പിക്കുന്നതുമെല്ലാം ജാതി വ്യവസ്ഥ സാധ്യമാക്കാനുള്ള ശ്രമങ്ങളായി വേണം കാണാൻ. തൊഴിലുമായി കൂടി കലർന്നിട്ടുള്ള ജാതി സമ്പ്രദായങ്ങളെ ഇല്ലായ്‌മ ചെയ്‌താൽ മാത്രമാണ് ഇന്ത്യയിലെ ജാതി വ്യവസ്ഥയെ ഒരു പരിധിവരെ തകർക്കാൻ കഴിയുകയുള്ളു.