ഒളിമ്പിക്സ് ആഘോഷങ്ങൾ കെട്ടടങ്ങി. എന്നാൽ, സിറിയയിലെ കുട്ടികളുടെ ഒളിമ്പിക്സ് ആവേശം നിലച്ചിട്ടില്ല. സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ താമസിക്കുന്ന ഒരു പറ്റം കുട്ടികളാണ് ഒളിമ്പിക്സിന്റെ മാതൃകയിൽ കായിക മത്സരങ്ങൾ നടത്തിയത്.
വർഷങ്ങളായി സിറിയ സംഘർഷഭൂമിയാണ്. ജനാധിപത്യ പോരാട്ടത്തെ അടിച്ചമർത്താനും ‘വിമതരെ’ ഒതുക്കാനും മറ്റുമായി സ്വന്തം പൗരൻമാരെ ഭരണകൂടം തന്നെ കൊല്ലുകയും അടയാർത്ഥികളാക്കുകയും ചെയ്തു കൊണ്ടിരുന്നു. ‘വിമത പോരാളികൾക്കെതിരായ’ ആക്രമണം എന്ന പേരിൽ ഗവൺമെന്റിന്റെ പീരങ്കി ഷെല്ലുകൾ ഒരു ഗ്രാമത്തിലേക്ക് എയ്തു വിട്ടപ്പോൾ, ഒരേ കുടുംബത്തിലെ നാല് കുട്ടികൾ കൊല്ലപ്പെട്ടത് ഓഗസ്റ്റ് ഏഴിനായിരുന്നു.
സിറിയയിലെ മറ്റൊരു പ്രദേശമായ ഇഡ്‌ലിബ് മേഖലയിൽ ഏകദേശം മൂന്ന് ദശലക്ഷം ആളുകൾ വസിക്കുന്നുണ്ട്. അവരിൽ മൂന്നിൽ രണ്ട് ഭാഗവും ഒരു ദശകത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. നിരവധി ആളുകളാണ് ഇങ്ങനെ അഭയാർത്ഥി ക്യാമ്പുകളിൽ താമസിക്കുന്നത്. യുദ്ധത്തിൽ തകർന്നടിഞ്ഞ സിറിയയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് കുടിയൊഴിപ്പിക്കപ്പെട്ട കുട്ടികളാണ് സ്വന്തമായി ഒളിമ്പിക്സ് നടത്തി അവരുടെ ചെറിയ സന്തോഷം പങ്കിടുന്നത്.
ടോക്കിയോ ഒളിമ്പിക്സ് പൂർത്തിയായപ്പോഴായിരുന്നു, സിറിയയിലെ ഇഡ്‌ലിബിയയിൽ 12 വ്യത്യസ്ത ക്യാമ്പുകളിൽ നിന്നുള്ള 120 ആൺകുട്ടികളാണ് ആവേശത്തോടെ ഒളിമ്പിക്സ് നടത്തിയത്.ഓരോരുത്തരും അവരുടെ ക്യാമ്പിന്റെ നിറത്തിലുള്ള വസ്ത്രം ധരിച്ച്, ഇഡ്‌ലിബ് നഗരത്തിനടുത്തുള്ള യമന്റെ ടെന്റിന് സമീപമുള്ള ചുവന്ന ഭൂമിയിലെ ട്രാക്കിലും, ഫുട്ബോൾ മൈതാനത്തിലും, അവർ അത്‌ലറ്റുകളായി മാറുകയായിരുന്നു. “ലോംഗ് ജംബിൽ ഞാൻ രണ്ടാം സ്ഥാനം നേടി” 12 വയസ്സുകാരനായ വാലിദ് മുഹമ്മദ് അൽ ഹസ്സൻ പറഞ്ഞു. തന്റെ ടീമിന്റെ യൂണിഫോമിൽ വെളുത്ത ഹെഡ്‌ബാൻഡും നീല വസ്ത്രവും ധരിച്ച് മത്സരിച്ച ഹസ്ന വളരെ സന്തോഷത്തിലായിരുന്നു. എട്ട് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾ നിരവധി ഇനങ്ങളിലാണ് മത്സരിച്ചത്. എല്ലാവർക്കും ഇത് പുതിയൊരു അനുഭവമായിരുന്നു. ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഹൈജമ്പ്, ഹർഡിൽസ്, ജിംനാസ്റ്റിക്സ്, ആയോധനകല, വോളിബോൾ, ബാഡ്മിന്റൺ, ഫുട്ബോൾ, ഓട്ടം, കുതിരപ്പന്തയം എന്നിങ്ങനെ നിരവധി ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
കുട്ടികൾക്ക് പ്രതീക്ഷകൾ നൽകാൻ ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. എന്നാൽ അവരുടെ ദുരിതങ്ങളിലേക്ക് വളരെ വലിയ രീതിയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ ഈ ‘ഒളിമ്പിക്സ്’ കാരണമായി എന്ന് സംഘാടകൻ ഇബ്രാഹിം സാർമിനി പറഞ്ഞു. ഒരു സമൂഹമെന്ന നിലയിൽ ഞങ്ങൾ മുമ്പ് ശ്രമിച്ചിട്ടില്ലാത്ത വ്യത്യസ്ത തരത്തിലുള്ള കായിക വിനോദങ്ങൾ കുട്ടികളെ പരിചയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ – അദ്ദേഹം കൂട്ടി ചേർത്തു.
‘ദുരിതപൂർണമായ ജീവിതം നയിക്കുന്ന ക്യാമ്പ് വാസികളായ കുട്ടികൾക്കും മുതിർന്നവർക്കും ഒരു വെളിച്ചം നൽകുകയായിരുന്നു പ്രധാന ലക്ഷ്യം’ സിറിയൻ ചാരിറ്റി ബെനിഫിറ്റ്സിന്റെ പ്രതിനിധിയും പറഞ്ഞു. സിറിയൻ കായികതാരങ്ങൾ ടോക്കിയോ ഒളിമ്പിക്സിൽ രണ്ട് ടീമുകളായിട്ടായിരുന്നു മത്സരിച്ചത്. ഡമാസ്കസ് സർക്കാരിനെ പ്രതിനിധീകരിക്കുന്ന ദേശീയ ടീമിൽ ആറ് പേരും, അന്താരാഷ്ട്ര ഒളിമ്പിക് അഭയാർത്ഥി ടീമിനെ പ്രതിനിധീകരിച്ചു ഒമ്പത് പേരുമായിരുന്നു പങ്കെടുത്തത്. “സിറിയക്കാരായ യുവാക്കൾ അഭയാർത്ഥികളായി പങ്കെടുക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്. എന്നാൽ ഒളിമ്പിക്സിൽ വടക്കുപടിഞ്ഞാറൻ സിറിയയിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ നായകന്മാർ ഉണ്ടെന്നത് ഞങ്ങൾക്ക് വളരെ സന്തോഷകരമാണ് “സർമിനി കൂട്ടി ചേർത്തു.