Skip to content Skip to sidebar Skip to footer

ബിൽക്കീസ് ബാനു കേസ്: കുറ്റവാളികളുടെ മോചനം സാധ്യമായത് എങ്ങനെ?

ബലാത്സംഗത്തിനും കൊലപാതകത്തിനും ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ട 11 പേർ, ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ, ഗുജറാത്തിലെ ഗോധ്ര ജയിലിൽ നിന്നും തങ്ങളുടെ അനുയായികളുടെ ആരവങ്ങൾ ഏറ്റുവാങ്ങി മോചിതരായിരിക്കുകയാണ്.

2002 ഗുജറാത്ത് വംശഹത്യക്കിടെ, ദഹോദ് ജില്ലയിലെ ബിൽക്കീസ് ബാനു എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനും ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും 2008 ലാണ് ഇവർ ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്.

അവർ ചെയ്‌ത കുറ്റകൃത്യങ്ങളുടെ ഭീകര സ്വഭാവം കോടതി അന്ന് നിരീക്ഷിക്കുകയുണ്ടായി. ബാനുവിന്റെ മൂന്ന് വയസ്സ് പ്രായമുള്ള മകളെ അവർ അവരുടെ കൈകളിൽ നിന്ന് തട്ടിപ്പറിച്ച് നിലത്തടിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് അക്രമികൾ ബാനുവിനെയും കൂടെയുണ്ടായിരുന്ന മറ്റ് സ്ത്രീകളെയും ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ ആക്രമിക്കുകയും ചെയ്തു.

ഇവർ ആജീവനാന്ത തടവിലെ ഏറ്റവും കുറഞ്ഞ കാലമായ 14 വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞുവെന്നതിനാലാണ് ശിക്ഷയിൽ ഇളവ് ലഭിച്ചതെന്നാണ് അധികൃതർ വിശദീകരിച്ചത്. ഗുജറാത്തിലെ ‘അകാല മോചന നയം’ അനുസരിച്ചാണ് ഇവർ ജയിൽ മോചിതരായിട്ടുള്ളത്.

“ഭീകരമായ കുറ്റം”

2002 മാർച്ചിൽ, ഇപ്പോൾ ജയിൽ മോചിതരായിട്ടുള്ള 11 പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുമ്പോൾ രൺധിക്പൂർ ഗ്രാമത്തിലെ ബിൽക്കീസ് ബാനുവിന് 20 വയസ്സായിരുന്നു. അവർ ഗർഭിണിയായിരുന്നു. കുട്ടികളും സ്ത്രീകളുമടക്കം മറ്റ് 14 പേരെ അക്രമികൾ കൊലപ്പെടുത്തി.

2002ൽ, പ്രതികളെ കണ്ടെത്താനാവുന്നില്ലെന്നും, അതിനാൽ കേസ് അവസാനിപ്പിക്കണമെന്നും ഗുജറാത്ത് പോലീസ് കോടതി മുമ്പാകെ അഭ്യർഥിക്കുകയുണ്ടായി. എന്നാൽ, കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള പോലീസ് റിപ്പോർട്ട് മാറ്റിവെച്ച് കേസ് സി.ബി.ഐ ക്ക് വിടണമെന്ന് ബാനു സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും 2003 ഡിസംബറിൽ ബാനുവിന്റെ ഹർജി സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു.

2008ൽ സി.ബി.ഐ പ്രത്യേക കോടതി 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച ഹരജി 2017 മെയ് മാസത്തിൽ ബോംബെ ഹൈക്കോടതി തള്ളിക്കളഞ്ഞു.

അക്രമത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ബിൽക്കീസ് ബാനു ഒരു അനാഥയുടെയും നാടോടിയുടെയും ജീവിതം നയിക്കാൻ നിർബന്ധിതയായിരിക്കുകയാണെന്ന് 2019 ഏപ്രിലിൽ സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്ന് അവർക്ക് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും സർക്കാർ ജോലിയും വീടും നൽകാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

പ്രതികൾ മോചിപ്പിക്കപ്പെട്ടതെങ്ങനെ?

ഇന്ത്യൻ ഭരണഘടന പ്രകാരം രാഷ്ട്രപതിക്കും (ആർട്ടിക്കിൾ 72), ഗവർണർക്കും (ആർട്ടിക്കിൾ 161) “ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ താൽക്കാലികമായി നിർത്തിവെക്കാനോ, ഇളവ് ചെയ്യാനോ, മാപ്പ് നൽകാനോ” ഉള്ള അധികാരമുണ്ട്.

ആജീവനാന്ത തടവ് എന്നാൽ ഒരു കുറ്റവാളിയെ ജീവിതകാലം തടവിലാക്കുകയാണെന്നിരിക്കെ, ഈ ശിക്ഷാ കാലാവധി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 433 എ പ്രകാരം, കുറഞ്ഞത് 14 വർഷത്തെ തടവ് അനുഭവിച്ചാൽ ആജീവനാന്ത ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ മോചിപ്പിക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ട്. ശിക്ഷ കുറയ്ക്കുന്നതിനുള്ള വ്യവസ്ഥകൾ സ്ഥാപിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുണ്ട്.

2022 ഏപ്രിലിൽ, പ്രതികളിലൊരാളായ രാധശ്യാം ഭഗവാൻദാസ് ഷാ, ജയിലിൽ നിന്ന് അകാല മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. താൻ 15 വർഷവും നാല് മാസവും ജയിലിൽ കഴിഞ്ഞെന്ന് ഷാ വാദിച്ചു. ഗുജറാത്ത് (കുറ്റകൃത്യം നടന്ന സ്ഥലം) സർക്കാരാണോ, അതോ മഹാരാഷ്ട്ര (വിചാരണ അവസാനിച്ചിടത്ത്) സർക്കാരാണോ ഈ അപേക്ഷ പരിഗണിക്കേണ്ടത് എന്ന ചോദ്യം നിലനിന്നിരുന്നു.

എന്നാൽ, ഗുജറാത്ത് സർക്കാർ അപേക്ഷ പരിഗണിക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. 1992 ജൂലൈയിൽ നിലവിൽ വന്ന ഗുജറാത്തിലെ ‘അകാല മോചന നയം’ ഇവിടെ ബാധകമായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഷായുടെ ഹർജിയിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകുകയും ചെയ്തു.

എന്നാൽ ഗുജറാത്തിലെ നിലവിലുള്ള ഇളവ് നയമനുസരിച്ച്, ബലാത്സംഗത്തിനോ, കൊലപാതകത്തിനോ ശിക്ഷിക്കപ്പെട്ട തടവുകാരുടെ ശിക്ഷ കുറയ്ക്കാനുള്ള വകുപ്പില്ല. കൂടാതെ ഈ നയപ്രകാരം, സി.ബി.ഐ അന്വേഷിച്ച കേസുകളിൽ ​​ കുറ്റവാളികളെ നേരത്തെ മോചിതരാകാൻ കഴിയില്ല.

സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന്, സർക്കാർ രൂപം നൽകിയ കമ്മിറ്റി കേസിലെ 11 പ്രതികളുടെയും ശിക്ഷ കുറയ്ക്കാൻ ഏകകണ്ഠമായി ശുപാർശ ചെയ്തു. ഇത് സംസ്ഥാന സർക്കാരിന് കൈമാറുകയും സർക്കാർ 2022 ഓഗസ്റ്റ് 15ന് അവരെ വിട്ടയക്കാൻ ഉത്തരവിടുകയും ചെയ്തു. പ്രതികൾ നിയമപ്രകാരം 14 വർഷത്തെ തടവ് അനുഭവിച്ചിട്ടുണ്ടെന്നും അവരുടെ പ്രായം, ജയിലിലെ പെരുമാറ്റം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി നേരത്തെയുള്ള മോചനത്തിന് അർഹതയുണ്ടെന്നും സംസ്ഥാന സർക്കാർ മാധ്യമങ്ങളോട് പറഞ്ഞു.

ഈ കേസിൽ ജയിൽ മോചനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയും ആവശ്യമായിരുന്നു. സെക്ഷൻ 435 പ്രകാരം സി.ബി.ഐ ആണ് കേസ് അന്വേഷിച്ചതെങ്കിൽ കേന്ദ്ര സർക്കാരിന്റെ സമ്മതത്തോടെ മാത്രമേ സർക്കാരിന് ശിക്ഷ ഇളവ് ചെയ്യാൻ സാധിക്കൂ.

ഇളവുകൾ സാധാരണമാണോ?

ഇന്ത്യയിൽ ജയിൽ മോചനം എളുപ്പമല്ല. രാജ്യത്തെ ജയിലുകളിൽ ഭൂരിഭാഗവും വിചാരണ കാത്ത് കഴിയുന്നവരാണ്. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കും ശിക്ഷയിൽ ഇളവ് ലഭിക്കുക പ്രയാസമാണ്. ശിക്ഷ ഇളവ് ആവിശ്യപെട്ടുകൊണ്ടുള്ള അപേക്ഷകൾ ദീർഘകാലത്തേക്ക് കോടതികളിൽ കെട്ടികിടക്കുന്നു. അതേസമയം പരിഗണിക്കപെടുന്ന അപേക്ഷകളിൽ കൂടുതലും നിരസിക്കപ്പെടും.

2021 ഫെബ്രുവരിയിൽ, 21 സംസ്ഥാനങ്ങളിലായി, 14 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ കുറ്റവാളികളിൽ നിന്ന് ലഭിച്ചിട്ടുള്ള 1,649 അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കെട്ടികിടക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതുവരെ 752 അപേക്ഷകൾ നിരസിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടികാണിച്ചു. 2021 ജൂലൈയിൽ, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഇത്തരം അപേക്ഷകൾ തീർപ്പാക്കുന്നതിന് സുപ്രീം കോടതി ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.