ബലാത്സംഗത്തിനും കൊലപാതകത്തിനും ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ട 11 പേർ, ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ, ഗുജറാത്തിലെ ഗോധ്ര ജയിലിൽ നിന്നും തങ്ങളുടെ അനുയായികളുടെ ആരവങ്ങൾ ഏറ്റുവാങ്ങി മോചിതരായിരിക്കുകയാണ്.
2002 ഗുജറാത്ത് വംശഹത്യക്കിടെ, ദഹോദ് ജില്ലയിലെ ബിൽക്കീസ് ബാനു എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനും ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും 2008 ലാണ് ഇവർ ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്.
അവർ ചെയ്‌ത കുറ്റകൃത്യങ്ങളുടെ ഭീകര സ്വഭാവം കോടതി അന്ന് നിരീക്ഷിക്കുകയുണ്ടായി. ബാനുവിന്റെ മൂന്ന് വയസ്സ് പ്രായമുള്ള മകളെ അവർ അവരുടെ കൈകളിൽ നിന്ന് തട്ടിപ്പറിച്ച് നിലത്തടിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് അക്രമികൾ ബാനുവിനെയും കൂടെയുണ്ടായിരുന്ന മറ്റ് സ്ത്രീകളെയും ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ ആക്രമിക്കുകയും ചെയ്തു.
ഇവർ ആജീവനാന്ത തടവിലെ ഏറ്റവും കുറഞ്ഞ കാലമായ 14 വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞുവെന്നതിനാലാണ് ശിക്ഷയിൽ ഇളവ് ലഭിച്ചതെന്നാണ് അധികൃതർ വിശദീകരിച്ചത്. ഗുജറാത്തിലെ ‘അകാല മോചന നയം’ അനുസരിച്ചാണ് ഇവർ ജയിൽ മോചിതരായിട്ടുള്ളത്.
“ഭീകരമായ കുറ്റം”
2002 മാർച്ചിൽ, ഇപ്പോൾ ജയിൽ മോചിതരായിട്ടുള്ള 11 പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുമ്പോൾ രൺധിക്പൂർ ഗ്രാമത്തിലെ ബിൽക്കീസ് ബാനുവിന് 20 വയസ്സായിരുന്നു. അവർ ഗർഭിണിയായിരുന്നു. കുട്ടികളും സ്ത്രീകളുമടക്കം മറ്റ് 14 പേരെ അക്രമികൾ കൊലപ്പെടുത്തി.
2002ൽ, പ്രതികളെ കണ്ടെത്താനാവുന്നില്ലെന്നും, അതിനാൽ കേസ് അവസാനിപ്പിക്കണമെന്നും ഗുജറാത്ത് പോലീസ് കോടതി മുമ്പാകെ അഭ്യർഥിക്കുകയുണ്ടായി. എന്നാൽ, കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള പോലീസ് റിപ്പോർട്ട് മാറ്റിവെച്ച് കേസ് സി.ബി.ഐ ക്ക് വിടണമെന്ന് ബാനു സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും 2003 ഡിസംബറിൽ ബാനുവിന്റെ ഹർജി സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു.
2008ൽ സി.ബി.ഐ പ്രത്യേക കോടതി 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച ഹരജി 2017 മെയ് മാസത്തിൽ ബോംബെ ഹൈക്കോടതി തള്ളിക്കളഞ്ഞു.
അക്രമത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ബിൽക്കീസ് ബാനു ഒരു അനാഥയുടെയും നാടോടിയുടെയും ജീവിതം നയിക്കാൻ നിർബന്ധിതയായിരിക്കുകയാണെന്ന് 2019 ഏപ്രിലിൽ സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്ന് അവർക്ക് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും സർക്കാർ ജോലിയും വീടും നൽകാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
പ്രതികൾ മോചിപ്പിക്കപ്പെട്ടതെങ്ങനെ?
ഇന്ത്യൻ ഭരണഘടന പ്രകാരം രാഷ്ട്രപതിക്കും (ആർട്ടിക്കിൾ 72), ഗവർണർക്കും (ആർട്ടിക്കിൾ 161) “ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ താൽക്കാലികമായി നിർത്തിവെക്കാനോ, ഇളവ് ചെയ്യാനോ, മാപ്പ് നൽകാനോ” ഉള്ള അധികാരമുണ്ട്.
ആജീവനാന്ത തടവ് എന്നാൽ ഒരു കുറ്റവാളിയെ ജീവിതകാലം തടവിലാക്കുകയാണെന്നിരിക്കെ, ഈ ശിക്ഷാ കാലാവധി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിയമം അധികാരം നൽകുന്നുണ്ട്. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 433 എ പ്രകാരം, കുറഞ്ഞത് 14 വർഷത്തെ തടവ് അനുഭവിച്ചാൽ ആജീവനാന്ത ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ മോചിപ്പിക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ട്. ശിക്ഷ കുറയ്ക്കുന്നതിനുള്ള വ്യവസ്ഥകൾ സ്ഥാപിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുണ്ട്.
2022 ഏപ്രിലിൽ, പ്രതികളിലൊരാളായ രാധശ്യാം ഭഗവാൻദാസ് ഷാ, ജയിലിൽ നിന്ന് അകാല മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. താൻ 15 വർഷവും നാല് മാസവും ജയിലിൽ കഴിഞ്ഞെന്ന് ഷാ വാദിച്ചു. ഗുജറാത്ത് (കുറ്റകൃത്യം നടന്ന സ്ഥലം) സർക്കാരാണോ, അതോ മഹാരാഷ്ട്ര (വിചാരണ അവസാനിച്ചിടത്ത്) സർക്കാരാണോ ഈ അപേക്ഷ പരിഗണിക്കേണ്ടത് എന്ന ചോദ്യം നിലനിന്നിരുന്നു.
എന്നാൽ, ഗുജറാത്ത് സർക്കാർ അപേക്ഷ പരിഗണിക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. 1992 ജൂലൈയിൽ നിലവിൽ വന്ന ഗുജറാത്തിലെ ‘അകാല മോചന നയം’ ഇവിടെ ബാധകമായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഷായുടെ ഹർജിയിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകുകയും ചെയ്തു.
എന്നാൽ ഗുജറാത്തിലെ നിലവിലുള്ള ഇളവ് നയമനുസരിച്ച്, ബലാത്സംഗത്തിനോ, കൊലപാതകത്തിനോ ശിക്ഷിക്കപ്പെട്ട തടവുകാരുടെ ശിക്ഷ കുറയ്ക്കാനുള്ള വകുപ്പില്ല. കൂടാതെ ഈ നയപ്രകാരം, സി.ബി.ഐ അന്വേഷിച്ച കേസുകളിൽ കുറ്റവാളികളെ നേരത്തെ മോചിതരാകാൻ കഴിയില്ല.
സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന്, സർക്കാർ രൂപം നൽകിയ കമ്മിറ്റി കേസിലെ 11 പ്രതികളുടെയും ശിക്ഷ കുറയ്ക്കാൻ ഏകകണ്ഠമായി ശുപാർശ ചെയ്തു. ഇത് സംസ്ഥാന സർക്കാരിന് കൈമാറുകയും സർക്കാർ 2022 ഓഗസ്റ്റ് 15ന് അവരെ വിട്ടയക്കാൻ ഉത്തരവിടുകയും ചെയ്തു. പ്രതികൾ നിയമപ്രകാരം 14 വർഷത്തെ തടവ് അനുഭവിച്ചിട്ടുണ്ടെന്നും അവരുടെ പ്രായം, ജയിലിലെ പെരുമാറ്റം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി നേരത്തെയുള്ള മോചനത്തിന് അർഹതയുണ്ടെന്നും സംസ്ഥാന സർക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
ഈ കേസിൽ ജയിൽ മോചനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയും ആവശ്യമായിരുന്നു. സെക്ഷൻ 435 പ്രകാരം സി.ബി.ഐ ആണ് കേസ് അന്വേഷിച്ചതെങ്കിൽ കേന്ദ്ര സർക്കാരിന്റെ സമ്മതത്തോടെ മാത്രമേ സർക്കാരിന് ശിക്ഷ ഇളവ് ചെയ്യാൻ സാധിക്കൂ.
ഇളവുകൾ സാധാരണമാണോ?
ഇന്ത്യയിൽ ജയിൽ മോചനം എളുപ്പമല്ല. രാജ്യത്തെ ജയിലുകളിൽ ഭൂരിഭാഗവും വിചാരണ കാത്ത് കഴിയുന്നവരാണ്. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കും ശിക്ഷയിൽ ഇളവ് ലഭിക്കുക പ്രയാസമാണ്. ശിക്ഷ ഇളവ് ആവിശ്യപെട്ടുകൊണ്ടുള്ള അപേക്ഷകൾ ദീർഘകാലത്തേക്ക് കോടതികളിൽ കെട്ടികിടക്കുന്നു. അതേസമയം പരിഗണിക്കപെടുന്ന അപേക്ഷകളിൽ കൂടുതലും നിരസിക്കപ്പെടും.
2021 ഫെബ്രുവരിയിൽ, 21 സംസ്ഥാനങ്ങളിലായി, 14 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ കുറ്റവാളികളിൽ നിന്ന് ലഭിച്ചിട്ടുള്ള 1,649 അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കെട്ടികിടക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതുവരെ 752 അപേക്ഷകൾ നിരസിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടികാണിച്ചു. 2021 ജൂലൈയിൽ, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഇത്തരം അപേക്ഷകൾ തീർപ്പാക്കുന്നതിന് സുപ്രീം കോടതി ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.