ഏകദേശം, 37.15 ശതമാനം കുട്ടികൾക്ക്, പതിവായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് മൂലം ഏകാഗ്രത കുറയുന്നുണ്ടന്ന് പഠനങ്ങൾ പറയുന്നു. ഉറങ്ങുന്നതിനു മുമ്പുള്ള സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം, മനുഷ്യന്റെ മാനസികാവസ്ഥയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും, പ്രത്യേകിച്ച് കുട്ടികളിൽ. ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന കുട്ടികളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് നാഷണൽ അപെക്സ് ചൈൽഡ് റൈറ്റ്സ് ബോഡി അഥവാ എൻ.സി.പി.സി.ആർ. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽമീഡിയ പ്ലാറ്റഫോമുകളിൽ അക്കൗണ്ടുള്ള പതിമൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളുടെ കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. സാധാരണയായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രായം പതിമൂന്ന് വയസ്സാണ്. എന്നാൽ, പത്തു വയസ് പ്രായമുള്ള 37.8 ശതമാനത്തോളം കുട്ടികൾക്ക് ഫേസ്ബുക്ക് അക്കൗണ്ടുണ്ട്. അതേ പ്രായത്തിലുള്ളവരിൽ തന്നെ 24.3 ശതമാനം പേർക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുമുണ്ട് എന്നാണ് കണ്ടത്തിയത്. ഇത് വിവിധ സോഷ്യൽ നെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോമുകൾ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്.
ഇൻ്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ശാരീരിക, പെരുമാറ്റ, മാനസിക, സാമൂഹിക പ്രശ്നങ്ങൾ പഠിക്കുന്നതിന്റ ഭാഗമായാണ്, കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ കമ്മീഷൻ (എൻസിപിസിആർ) ഇത്തരമൊരു പഠനം നടത്തിയത്. അവർ പറയുന്നത് ഇങ്ങനെയാണ്; “സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ പലതരത്തിലുള്ള കണ്ടൻ്റ് ഉണ്ട്. അവയിൽ പലതും കുട്ടികൾക്ക് അനുയോജ്യമല്ല. അക്രമം, അശ്ലീലം അടങ്ങിയ ഉള്ളടക്കം മുതൽ, കുട്ടികളെ ഓൺലൈനിലൂടെ ദുരുപയോഗം ചെയ്യുന്നവ വരെ അവയിലുണ്ട്. അതിനാൽ, ഇക്കാര്യത്തിൽ, ശരിയായ മേൽനോട്ടവും കർശനമായ നിയന്ത്രണങ്ങളും ആവശ്യമാണ്”.
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 3,491 സ്കൂൾ കുട്ടികൾ, 1534 രക്ഷിതാക്കൾ, 60 സ്കൂളുകളിൽ നിന്നുള്ള 786 അധ്യാപകർ എന്നിവരടങ്ങുന്ന 5,811 പേരെ പങ്കെടുപ്പിച്ച് അവരുടെ പ്രതികരണങ്ങൾ ശേഖരിച്ചു കൊണ്ടാണ് പഠനം നടത്തിയത്. പ്രതികരിച്ചവരിൽ 62.6 ശതമാനം ആളുകളുടെയും കുട്ടികൾക്ക് സ്മാർട്ട് ഫോണുകളും ഇൻറർനെറ്റും ആക്‌സസ് ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം അവരുടെ മാതാപിതാക്കളുടെ മൊബൈൽ ഫോണുകളാണെന്നും കണക്കുകൾ കാണിക്കുന്നു.
“എട്ടു മുതൽ പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ 30.2 ശതമാനം പേർക്കും സ്വന്തമായി സ്മാർട്ട്‌ഫോണുകൾ ഉണ്ടെന്നും അവർ എല്ലാ ആവശ്യങ്ങൾക്കും വേണ്ടിയും അത് ഉപയോഗിക്കുന്നുണ്ടന്നും പഠനം പറയുന്നുണ്ട്. മെസേജിംഗ് ആപ്ലിക്കേഷനുകൾ (40 ശതമാനം), പഠന സാമഗ്രികൾ (31 ശതമാനം), സംഗീതം (31.30 ശതമാനം), ഗെയിമുകൾ (20.80 ശതമാനം) എന്നിവക്കാണ് കുട്ടികൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോണുകളിലും ഇന്റർനെറ്റ് ഉപകരണങ്ങളിലും കുട്ടികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ, 52.9 ശതമാനം പേരും ചാറ്റിംഗ് എന്നാണ് ഉത്തരം നൽകിയത്.10.1 ശതമാനം കുട്ടികൾ മാത്രമാണ് ഓൺലൈൻ പഠനത്തിനും വിദ്യാഭ്യാസത്തിനുമായി സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്.
78.90 ശതമാനം കുട്ടികളും തങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും ഗെയിമുകൾ കളിക്കുന്നതിനും സംഗീതം കേൾക്കുന്നതിനും ചാറ്റിംഗിനുമായി 0-2 മണിക്കൂർ വരെ ചെലവഴിക്കുന്നുവെന്നും കണ്ടത്തിയിട്ടുണ്ട്. 15.80 ശതമാനം കുട്ടികൾ സ്മാർട്ട്‌ഫോണുകൾക്കായി 2-4 മണിക്കൂർ ചെലവഴിക്കുമ്പോൾ, 5.30 ശതമാനം പേർ നാല് മണിക്കൂറിൽ കൂടുതൽ ചെലവഴിക്കുന്നു. 76.20 ശതമാനം കുട്ടികൾ ഉറങ്ങുന്നതിനുമുമ്പ് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. ഉറങ്ങുന്നതിനു മുമ്പ് സ്മാർട്ട്‌ഫോണുകൾ / സ്മാർട്ട് ഉപകരണങ്ങളുടെ ഉപയോഗം, മനുഷ്യന്റെ മാനസികാവസ്ഥയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും, പ്രത്യേകിച്ച് കുട്ടികളിൽ. ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഇത് ഉണ്ടാക്കും. അതുവഴി പഠനത്തെയും ഇത് പ്രതികൂലമായി ബാധിക്കും. മാത്രമല്ല കുട്ടികളുടെ പ്രായം കൂടുന്നതിനനുസരിച്ച് കിടക്കയിൽ വെച്ച് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് വർധിക്കുന്നുണ്ടന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
“13 ശതമാനം കുട്ടികൾ പഠിക്കുമ്പോൾ മാത്രമാണ് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത്. എന്നാൽ 23.30 ശതമാനം കുട്ടികൾ പതിവായി ഇവ ഉപയോഗിക്കുന്നുണ്ട്. 30.10 ശതമാനം കുട്ടികൾ അപൂർവമായി മാത്രം ഇവ ഉപയോഗിക്കുന്നവരാണ്.
ഏകദേശം, 37.15 ശതമാനം കുട്ടികൾക്ക്, പതിവായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് മൂലം ഏകാഗ്രത കുറയുന്നുണ്ടന്നും പഠനങ്ങൾ പറയുന്നു. സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം അനുവദിക്കുന്നതിൽ അധ്യാപകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിദ്യാർത്ഥികൾ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാനുള്ള പ്രയാസമാണ്. അതിനാൽ ഈ വിഷയത്തിൽ നല്ല ജാഗ്രത വേണമെന്നാണ് എൻ.സി.പി.സി.ആർ പഠനങ്ങൾ പറയുന്നത്.