അശോക് കുമാർ
കാർഗിൽ വിജയത്തിന്റെ 23-ാം വാർഷികം ആഘോഷിക്കുകയാണ് രാജ്യം. 1999 ജൂലൈ 26-ന് പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷമാണ് ‘കാർഗിൽ വിജയ് ദിവസ്’ അഥവാ കാർഗിൽ വിജയ ദിനം. എന്നാൽ, കാർഗിൽ യുദ്ധത്തിൽ 500-ലധികം ഇന്ത്യൻ സൈനികർ, ഭൂരിഭാഗവും യുവാക്കൾ കൊല്ലപ്പെട്ടിരുന്നു എന്ന വേദനാജനകമായ ഓർമയോടൊപ്പം രാജ്യത്തിൻ്റെ മനസാക്ഷിയെ ഉണർത്തേണ്ട മറ്റൊരു വിഷയമാണ് സൈന്യത്തിലെ വർധിച്ചു വരുന്ന ആത്മഹത്യകൾ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കരസേനയിൽ 642, നാവികസേനയിൽ 29, വ്യോമസേനയിൽ 148 എന്നിങ്ങനെ 819 ആത്മഹത്യകൾ നടന്നതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയെ അറിയിക്കുകയുണ്ടായി. കൂടാതെ ഗുരുതരമായ പരിക്കുകൾ പറ്റി ജീവിതം ദുസ്സഹമായ സൈനികരുമുണ്ട്. ഇവരുടെ കുടുംബങ്ങൾ അനുഭവിക്കേണ്ടി വരുന്ന വേദനക്കും, രാജ്യത്തിന് സംഭവിക്കുന്ന നഷ്ടത്തിനുമപ്പുറം, ഇത്തരം സംഭവങ്ങൾ സൈന്യത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യവും പ്രചോദനവും നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
സൈനികർക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യകൾ, പ്രതിരോധ സേനയുടെ ശ്രദ്ധയിൽ വരികയും വിഷയം ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിക്കൽ റിസർച്ചിന് (ഡി.ഐ.പി.ആർ) റഫർ ചെയ്യുകയുമുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ട് നിരവധി ശുപാർശകൾ മുന്നോട്ടുവെച്ചു. അവയിൽ സമയബന്ധിതമായ അവധി അനുവദിക്കൽ, ആനുകൂല്യങ്ങൾ വർധിപ്പിക്കൽ തുടങ്ങി ചിലതൊക്കെ നടപ്പിലാക്കുകയും ചെയ്തു. കൂടാതെ ചില സൈനിക യൂണിറ്റുകൾ, എല്ലാ റാങ്കുകളിലേയും സൈനികർക്ക് നല്ല മാനസികാരോഗ്യം ഉറപ്പാക്കാൻ കൗൺസിലിംഗ്, ഹെൽപ്പ് ലൈനുകൾ, മെഡിക്കൽ സപ്പോർട്ട് തുടങ്ങിയ നടപടികൾ സ്വീകരിച്ചു. ഇതൊക്കെയാണെങ്കിലും ആത്മഹത്യാ കേസുകൾ വർധിക്കുകയാണ്. ഇന്ത്യൻ സൈന്യത്തിലെ ഈ വലിയ പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ പരിശോധിക്കാം.
ശാരീരികവും ബുദ്ധിപരവുമായ വിലയിരുത്തൽ ഇതിനകം തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ആദ്യ ഘട്ടത്തിൽ തന്നെ ഉദ്യോഗാർത്ഥികളുടെ മനഃശാസ്ത്രപരമായ വിലയിരുത്തലും ഉൾപ്പെടുത്തേണ്ടത് ഈ സാഹചര്യം അടിയന്തിരമായി ആവശ്യപെടുന്നുണ്ട്. അതിലൂടെ ആത്മഹത്യാ പ്രവണതയുള്ള വ്യക്തികളെ പ്രതിരോധ സേനയിൽ ചേരുന്നതിൽ നിന്ന് തടയാനായേക്കാം. എന്നാൽ, ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വെല്ലുവിളികൾ ഏറെയാണ്. സഹോദരഹത്യ നടത്താനുള്ള പ്രവണതയുള്ളവരെ കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള വിലയിരുത്തലുകൾ നടത്തേണ്ടതായി വരും. അത്തരം സ്വഭാവവൈകല്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള വിലയിരുത്തൽ പ്രക്രിയ, റിക്രൂട്മെന്റ് മാനദണ്ഡത്തിൽ ചേർക്കണം. ഇത് സൈന്യത്തിലെ എല്ലാ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർക്കും ഒരു പോലെ ബാധകമായിരിക്കണം.
ഒരു സൈനികന്റെ കരിയറിന്റെ മധ്യഘട്ടത്തിൽ, ആത്മഹത്യ പ്രവണത കണ്ടെത്തി തടയുന്നത് കൂടുതൽ സങ്കീർണമാണ്. സൈനിക സേവനത്തിന്റെ ഭാഗമാകുന്നതോടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ മുതൽ, വൈവാഹിക ബന്ധത്തിലേക്ക് പ്രവേശിക്കുന്നതിലെ സങ്കീർണതകൾ ഉൾപ്പെടെ ഒന്നിലധികം ജീവിത പ്രശ്നങ്ങൾ ഒരു സൈനികന് നേരിടേണ്ടതായി വരും. ഡാറ്റ പ്രകാരം ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന പ്രായ/സേവന വർഷത്തെ സംബന്ധിച്ചു ഒരു പുതിയ മനഃശാസ്ത്രപരമായ വിലയിരുത്തൽ നടത്തേണ്ടതുണ്ട്. ഇത്തരം മനഃശാസ്ത്രപരമായ വിലയിരുത്തലിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ സൈനികർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് നയിക്കണം. പ്രൊഫഷണൽ കൗൺസിലിംഗ്, ‘ബഡ്ഡി’ സംവിധാനങ്ങൾ, ഗാർഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധവും അവ പരിഹരിക്കാനുള്ള മാർഗങ്ങളും, സൈനികർ തീവ്രമായ നടപടികൾ കൈക്കൊള്ളാനുള്ള സാധ്യത ഇല്ലാതാക്കുന്ന രീതിയിൽ സൂക്ഷ്മവും വിവേകപരവുമായ നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
മാത്രവുമല്ല, സൈനികർക്ക് ലഭ്യമായ എല്ലാ അവകാശങ്ങളും, ആനുകൂല്യങ്ങളും പ്രായോഗികമായി പരിശോധിക്കേണ്ടതുണ്ട്. പോസ്റ്റിംഗിനെ അടിസ്ഥാനമാക്കി- കലാപ ഭീക്ഷണിയുള്ള സ്ഥലമാണോ, അല്ലെങ്കിൽ ബുദ്ധിമുട്ടുള്ള ഭൂപ്രദേശമാണോ എന്ന് നോക്കി ശമ്പള സ്കെയിലുകളും ആനുകൂല്യങ്ങളും നിർണയിക്കുന്നതിനു പകരം ഒരു പൊതു ‘സിയാച്ചിൻ അലവൻസ് മോഡൽ’ ഉപയോഗിക്കേണ്ടതുണ്ട്. കൂടാതെ സൈന്യത്തിൽ നിലവിൽ ലഭ്യമായ ആനുകൂല്യങ്ങൾ ഓഫീസർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥരോട് പക്ഷപാതപരമാണ്, ഇത് തിരുത്തേണ്ടതുണ്ട്. ഈ വിഷയത്തിൽ ഒരു മൂല്യാധിഷ്ഠിത സമീപനം അത്യാവശ്യമാണ്.
എല്ലാ മാറ്റങ്ങളും വീട്ടിൽ നിന്ന് ആരംഭിക്കുന്നുവെന്ന് പറയാറുണ്ട്, ഈ കാര്യത്തിലും അത് വ്യത്യസ്തമായിരിക്കരുത്. ഇന്ത്യൻ സൈന്യത്തിലെ ഭൂരിഭാഗം സൈനികരും ഗ്രാമീണ പശ്ചാത്തലമുള്ളവരാണ്. കേന്ദ്ര സർക്കാരിൽ നിന്നും ചില സംസ്ഥാന സർക്കാരുകളിൽ നിന്നും ഒന്നിലധികം കത്തുകൾ ലഭിച്ചിട്ടും, പോലീസ് കേസുകൾ മുതൽ അയൽവാസികളിൽ നിന്നും ഗ്രാമവാസികളിൽ നിന്നുമുള്ള അസ്വസ്ഥതകൾ വരെ സൈനികർ അനുഭവിക്കുന്ന നിരവധി ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സിവിൽ അഡ്മിനിസ്ട്രേഷനുകൾ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. അവരുടെ പ്രശ്‌നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെടാത്തതിനാൽ സൈനികരെ ഇത് പ്രതികൂലമായി ബാധിക്കുന്നു. തങ്ങൾക്ക് സമൂഹത്തിൽ മതിയായ ബഹുമാനം ലഭിക്കുന്നില്ല എന്നതും അവരെ സമ്മർദത്തിലാക്കുന്നു. അങ്ങനെ സമ്മർദങ്ങൾക്ക് വഴങ്ങി അവരിൽ ചിലർ സ്വന്തം ജീവൻ എടുക്കുന്നു. സൈനികരുടെ ഇത്തരം ആശങ്കകൾ ക്രിയാത്മകമായും സമയബന്ധിതമായും പരിഹരിക്കാൻ വേണ്ടുന്ന നടപടികൾ കൈക്കൊള്ളാൻ സിവിൽ ഗവൺമെന്റ് മാട്രിക്സിനെ വിശകലനം ചെയ്‌ത് പ്രാപ്തമാക്കേണ്ടതുണ്ട്.
ആത്മഹത്യകൾ, സഹോദരഹത്യകൾ, ശാരീരികമായ പരിക്കുകൾ എന്നിവയിലൂടെ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ എണ്ണം ഇന്ത്യ നടത്തിയിട്ടുള്ള മുഴുവൻ യുദ്ധങ്ങളിലുമായി മരണപ്പെട്ട സൈനികരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. സ്വാതന്ത്ര്യനന്തര ഇന്ത്യയിലെ സൈനിക മരണങ്ങളുടെ ഡാറ്റ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇത് ഗൗരവമുള്ള പ്രശ്‌നമാണ്. ഈ പ്രശ്‌നം വിദഗ്ദമായി വിശകലനം ചെയ്യുകയും സർക്കാർ അടിയന്തര ഇടപെടൽ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇത് പ്രതിരോധ സേനയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന സുപ്രധന വിഷയമാണ്.
അശോക് കുമാർ എഴുതി ‘ദി പ്രിന്റ്’ പ്രസിദ്ധീകരിച്ച ലേഖനം. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മുതിർന്ന സൈനികനാണ് പ്രതിരോധ വിദഗ്ദൻ കൂടിയായ റിട്ടയേർഡ് മേജർ ജെനെറൽ അശോക് കുമാർ.