മണിപ്പുരിലെ സംഘർഷാവസ്ഥ ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 100 ആളുകൾ കൊല്ലപ്പെടുകയും 310 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് ആക്രമണം ഭയന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. 272 ക്യാമ്പുകളിലായി 37,450 പേരാണ് നിലവിൽ അഭയം തേടിയിട്ടുള്ളത്. സംഘർഷവുമായി ബന്ധപ്പെട്ട്, 3,734 കേസുകളാണ് മണിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, ഇതിൽ 65 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്താണ് മണിപ്പൂരിൽ സംഭവിക്കുന്നത്?
മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ ‘മെയ്തെ’കളും ആദിവാസി വിഭാഗങ്ങളായ കുക്കി, നാഗ വിഭാഗക്കാരുമാണ് സംഘർഷത്തിന്റെ മുൻ നിരയിലുള്ളത്. “രണ്ട് സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ” യാണ് “സാമുദായിക ഐക്യത്തിന്റെ മഹത്തായ സംസ്കാരത്തെ” തകർക്കുന്ന രീതിയിലുള്ള ആക്രമണങ്ങൾക്ക് കാരണമായതെന്നാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ ബൈരെൻ സിംഗിന്റെ വിശദീകരണം. എന്നാൽ ആരാണ് ഈ തെറ്റിദ്ധാരണ സൃഷ്ടിച്ചത്? എന്തുകൊണ്ടാണ് ഒരു മാസത്തോളം നീണ്ട് നിന്ന ആക്രമണ പരമ്പരകൾ, സിംഗിന്റെ കീഴിലുള്ള ബി.ജെ.പി സർക്കാരിന് നിയന്ത്രിക്കാനാകാതെ പോയത്?
2017 ലാണ് ബി.ജെ.പി മണിപ്പൂരിൽ അധികാരത്തിലേറുന്നത്. 2014 ൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറിയതിന് ശേഷം, രാജ്യത്താകമാനം അവർ നടപ്പിലാക്കിയ “തീവ്ര ഹിന്ദുത്വവത്കരണം”, മണിപ്പൂരിലെ ഹിന്ദു ഭൂരിപക്ഷ വിഭാഗമായ മെയ്തേകളെയും സ്വാധീനിച്ചു. അതുവരെ മതത്തിന്റെ പേരിൽ പരസ്പരം വിഭാഗീയത വെച്ച് പുലർത്തിയിട്ടില്ലാത്ത ഹിന്ദു മതസ്ഥരായ മെയ്തെകളും, ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട ആദിവാസികളും തമ്മിൽ അകലാൻ ബി.ജെ.പിയുടെ പദ്ധതികൾ കാരണമായി.
അങ്ങനെ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് 2017 ലും പിന്നീട് 2022 ലും ബി.ജെ.പി മണിപ്പുരിൽ അധികാരത്തിലേറുന്നത്. ചരിത്രപരമായ പിഴവുകൾ തിരുത്തുമെന്ന് ബി.ജെ.പി മെയ്തെ സമുദായത്തിന് വാഗ്ദാനം ചെയ്തു. മണിപ്പുരിൽ രാഷ്ട്രീയമായും സാമൂഹികമായും വിശേഷാധികാരമുള്ള വിഭാഗമാണ് മെയ്തെകൾ. സംസ്ഥാനത്തെ ജനസംഖ്യയിൽ 53 % വും മെയ്തെകളാണ്. അതേസമയം 33 ആദിവാസി സമുദായങ്ങൾ എല്ലാം കൂടെ ജനസംഖ്യയുടെ 44% മാണ് വരുന്നത്. ഈ വസ്തുത നിലനിൽക്കെ, തങ്ങൾ ജനസംഖ്യയിൽ കുറഞ്ഞു വരികയാണെന്നും, തങ്ങളുടെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാൻ തങ്ങൾക്ക് പ്രത്യേക പരിഗണന വേണമെന്നുമുള്ള ആവശ്യവുമായി മെയ്തെ വിഭാഗം കോടതിയെ സമീപിച്ചു. കുക്കി വിഭാഗങ്ങൾ താമസിക്കുന്ന മണിപ്പൂരിലെ കുന്നിൻ പ്രദേശങ്ങളിൽ ഭൂമി വാങ്ങാൻ, ഒ.ബി.സി വിഭാഗത്തിൽ പെട്ട മെയ്തെകളെ ആദിവാസി ഭൂമി സംരക്ഷണ നിയമം (ആർട്ടിക്കിൾ 371 സി) അനുവദിക്കുന്നില്ല. അതിനാൽ തങ്ങൾക്ക് ഷെഡ്യൂൾഡ് ട്രൈബ്സ് പദവി നൽകണമെന്ന മെയ്തെകളുടെ ആവശ്യം 2023 ഏപ്രിൽ 19 ന്, മണിപ്പൂർ ഹൈകോടതി ശരിവെക്കുകയും സർക്കാരിനോട് ഇത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപെടുകയും ചെയ്തു.
അതേസമയം, രാഷ്ട്രീയമായി വിശേഷാധികാരമുള്ള ഭൂരിപക്ഷ വിഭാഗത്തിന് തങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നൽകിയാൽ അത് ആദിവാസി സമുദായങ്ങളുടെ അരികുവത്കരണത്തിനും അവകാശലംഘനങ്ങൾക്കും കാരണമാകുമെന്നത് ചൂണ്ടിക്കാണിച്ചാണ് ‘ഓൾ ട്രൈബൽസ് സ്റ്റുഡന്റസ് യൂണിയൻ മണിപ്പൂരി’ന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ ആദിവാസി സമൂഹങ്ങൾ സമരത്തിനിറങ്ങിയത്.
എന്നാൽ, മെയ് 3 ന് സമാധാനപരമായി ആരംഭിച്ച സമരം പെട്ടെന്ന് സംഘർഷഭരിതമാകുകയും, പിന്നീട് വലിയ കലാപത്തിലേക്ക് നയിക്കുകയുമാണുണ്ടായത്.
കുക്കി-സോമി-ഹ്മാർ വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ സംരക്ഷിത വനം, വന്യജീവി സങ്കേതം എന്നിവയായി പ്രഖ്യാപിക്കുക, പ്രദേശവാസികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുക, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള കുക്കി-ചിൻ “അനധികൃത” കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് മുഖം-തിരിച്ചറിയൽ സംവിധാനങ്ങൾ അവതരിപ്പിക്കുക, എന്നിങ്ങനെ ബി.ജെ.പി സർക്കാരിന്റെ ആദിവാസി വിരുദ്ധ നയങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ച മറ്റൊരു പ്രധാന കാരണം. മാത്രമല്ല, കുക്കി വിഭാഗക്കാർ താമസിക്കുന്ന വന പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള സർക്കാരിന്റെ മയക്കുമരുന്നു വേട്ടയും ഈ വിഭാഗക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
മെയ്തെകൾക്ക് എതിരായ ആക്രമണങ്ങൾ, ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം എന്ന രീതിയിലാണ് സംഘ്പരിവാർ പ്രചാരകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ ബി.ജെ.പിക്ക് നൽകുന്ന രഷ്ട്രീയ നേട്ടം ചെറുതല്ല. എന്തുകൊണ്ടാണ് മണിപ്പൂരിലെ ആക്രമണങ്ങൾ തടയാൻ ബി.ജെ.പി സർക്കാർ വിമുഖത കാണിക്കുന്നതെന്നതിന്റെ ഉത്തരം ഈ പ്രചാരണങ്ങളിൽ നിന്നും വ്യക്തമാണ്.