Skip to content Skip to sidebar Skip to footer

ഈ ബുൾഡോസറുകൾ ഇസ്രായേലിനെയാണ് പിന്തുടരുന്നത്.

വീട് എന്നത് മണ്ണും ഉരുക്കും കൊണ്ടുണ്ടാക്കിയ കെട്ടിടം മാത്രമല്ല. സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും സ്വകാര്യതയുടെയും മരുപ്പച്ചയാണ്. അത് ഓർമ്മകളുടെയും അഭിലാഷങ്ങളുടെയും മരുപ്പച്ചയാണ്, വികാരങ്ങളുടെ ഉരുക്കു പാത്രമാണ്. അത് സമയത്തിന്റെയും സ്ഥലത്തിന്റെയും സങ്കീർണ്ണമായ സമുച്ചയം കൂടിയാണ്, നിരവധി സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും സംഗമസ്ഥലം. വിചിത്രമായ അനിശ്ചിതത്വത്തിന്റെ കാലത്ത് പരിചയത്തിന്റെ സുരക്ഷിതത്വം നൽകുന്ന ഇടമാണ്.

അതുകൊണ്ടാണ് ഒരു വീട് പൊളിച്ചുകളയുന്നത് സമാനതകളില്ലാത്ത ക്രൂരതയാകുന്നത്. നാല് ചുമരും മേൽക്കൂരയും പൊളിച്ചുകളയുന്നതിനുമപ്പുറം ഓർമ്മകൾക്കെതിരായ വൈകാരികമായ ആക്രമണമാണ് അത്. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നിരവധി പാളികൾക്ക് മുകളിൽ കെട്ടിപ്പടുക്കപ്പെട്ട ഒരു ലോകത്തെ നശിപ്പിക്കലാണ്. ഓർമകളെ മുഴുവൻ മായ്ച്ചുകളയുന്ന സ്‌മൃതിഹത്യയാണ്.

പൊളിക്കുന്ന സമയത്തും ശേഷവും കുറ്റവാളിക്കും ഇരയ്ക്കും അറിയാവുന്ന യാഥാർത്ഥ്യങ്ങളാണിവ. വാസ്‌തവത്തിൽ, ഒരു വീട് തകർക്കുന്നതിന്റെ ക്രൂരതയെക്കുറിച്ചുള്ള ഈ പരസ്പര ബോധ്യമാണ് അവരുടെ ഇരകളെ നശിപ്പിക്കാൻ കുറ്റവാളി ഉപയോഗിക്കുന്നത്. ഇത് ബുൾഡോസറിന്റെ കൂർത്ത ഭുജത്തേക്കാൾ കഠിനവും മൂർച്ചയുള്ളതും മാരകവുമാണെന്ന് അവർക്കറിയാം.

പൊളിക്കുന്ന പ്രവൃത്തിയും നാടകീയമാണ്. നാശത്തിന്റെ ദൃശ്യം അവതരിപ്പിക്കാൻ കുറ്റവാളി ഈ നാടകം സമൃദ്ധമായി സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു, അത് ഇരയ്ക്ക് ശിക്ഷയായി മാറുന്നു.

അയൽക്കാരോ, ടെലിവിഷൻ സെറ്റുകളിലും സ്‌മാർട്ട്‌ഫോണുകളിലും ഇത് കണ്ടുകൊണ്ടിരിക്കുന്ന അപരിചിതരോ, പകൽവെളിച്ചത്തിൽ നിങ്ങളുടെ വീട്ടുവളപ്പിലേക്ക് ബുൾഡോസറുകൾ ഇടിച്ചുകേറുന്നത് കണ്ട് ആഹ്ലാദിക്കുന്നതിനേക്കാൾ അപമാനകരമായ മറ്റെന്തുണ്ട്?

ഇസ്രായേലിന്റെ യുദ്ധകുറ്റങ്ങൾ.

അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്ത്, ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ നടപടിയാണ് “ശിക്ഷാപരമായ പൊളിക്കൽ” (punitive demolitions). “ഭീകരവാദ”ത്തിനുള്ള ശിക്ഷയായി ഇസ്രായേൽ അധികാരികൾ ഫലസ്തീനിയൻ ഭവനങ്ങൾ ബുൾഡോസ് ചെയ്യാറുണ്ട് – ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് കൃത്യമായി രേഖപ്പെടുത്തുകയും യുദ്ധക്കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്ത നടപടിയാണിത്.

‘ശിക്ഷാപരമായ പൊളിക്കൽ’ എന്ന ഈ നയത്തിന്റെ പ്രത്യേകത ഇത് പ്രതികൾക്ക് പകരം പ്രതികളുമായി ബന്ധപ്പെട്ടവരെ ശിക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കൂട്ടായ ശിക്ഷയാണ് എന്നതാണ്. 1923-ൽ ആരംഭിച്ച് രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഫലസ്തീനിലെ ബ്രിട്ടീഷ് മാൻഡേറ്റിന്റെ കാലഘട്ടത്തിലാണ് ഈ ആചാരം ആരംഭിച്ചത്, അധികാരികൾ ഇത് വിമതർക്കെതിരായ ഒരു “താക്കീതായി” ഉപയോഗിച്ചു.

ഇന്ന് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും സമാനമാണ്. പ്രയാഗ്‌രാജിലെ അധികാരികൾ ഞായറാഴ്ച ആക്ടിവിസ്റ്റ് ജാവേദ് മുഹമ്മദിന്റെ വീട് ബുൾഡോസർ ചെയ്യുന്നതിന് മുൻപ് തന്നെ അദ്ദേഹം അറസ്റ്റിലായിരുന്നു.

എന്നാൽ പൊളിക്കൽ നടപടിയിലൂടെ ആരെയാണോ ശിക്ഷിക്കാൻ ഉദേശിച്ചത് അവർ ശിക്ഷിക്കപ്പെട്ടു – അദ്ദേഹത്തിന്റെ മുഴുവൻ കുടുംബത്തെയും (ഭാര്യയും രണ്ട് പെൺമക്കളും) ശിക്ഷിച്ചു. രണ്ട് സഹോദരങ്ങളിൽ ഒരാളായ അഫ്രീൻ ഫാത്തിമയും അവളുടെ സാമൂഹ്യ പ്രവർത്തനങ്ങളുടെ പേരിൽ പോലീസിന്റെ നിരീക്ഷണത്തിലാണ്. ജാവേദ് മുഹമ്മദിന്റെ കുടുംബമായിപോയി എന്ന കുറ്റത്തിനാണ് ഇവർ ശിക്ഷിക്കപ്പെടുന്നത്.

എന്നാൽ ഇത് ജാവേദ് മുഹമ്മദിന്റെയും കുടുംബത്തിന്റെയും മാത്രം കാര്യമല്ല.

കനത്ത യന്ത്രസാമഗ്രികളുടെയും പോലീസ് വിന്യാസത്തിന്റെ പിന്തുണയോടെയും അരങ്ങേറിയ പൊളിക്കലിന്റെ ഭയാനകമായ നാടക രംഗങ്ങൾ ഭരണകൂടത്തിനെതിരെ അടിച്ചമർത്തലുകൾക്കെതിരെ അണിനിരക്കാൻ പദ്ധതിയിടുന്ന മറ്റ് മുസ്ലീംകളെ ഭയപ്പെടുത്താൻ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തതാണ്. യുദ്ധത്തിനു സമാനമായി, മറ്റ് മാർഗങ്ങളിലൂടെയുള്ള രാഷ്ട്രീയമാണിത്.

നയത്തിന്റെ ഉദ്ദേശത്തിൽ മാത്രമല്ല ഇന്ത്യയും ഇസ്രായേലും അസാധാരണമായ സാമ്യം പുലർത്തുന്നത്, പക്ഷെ അവരുടെ ഔദ്യോഗിക നടപടികളിലും പ്രഖ്യാപനങ്ങളിലും കൂടിയാണ്.

“ഭീകരർക്കും അവരുടെ കൂട്ടാളികൾക്കും അവരുടെ ഭീകരപ്രവർത്തനങ്ങൾ തുടരുകയും നിരപരാധികളെ ദ്രോഹിക്കുകയും ചെയ്‌താൽ വലിയ വില നൽകേണ്ടിവരുമെന്ന – ശക്തമായ പ്രതിരോധ സന്ദേശം അയയ്‌ക്കാനാണ് ഈ പൊളിക്കലുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന്” ഇസ്രായേൽ അധികാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാക്കൾ വീടു പൊളിക്കുന്നതിനെ ശിക്ഷയായി ചിത്രീകരിച്ചു പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കുകയുണ്ടായി.

എന്നാൽ, ഇസ്രായേലിലും ഇന്ത്യയിലും, താഴെത്തട്ടിലുള്ള എക്സിക്യൂട്ടീവ് അധികാരികൾ ഒഴിപ്പിക്കൽ നോട്ടീസ് പോലുള്ള ഉപകരണങ്ങളിലൂടെ നിയമസാധുതയുടെ ചില ഭാവങ്ങൾ വാഗ്ദാനം ചെയ്യുന്നു. പൊളിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇത് ഒരു പ്രത്യേക രീതിയിലാണ് ചെയ്യുന്നത്, അതിനാൽ താമസക്കാർക്ക് നിയമപരമായ സഹായം തേടാനുള്ള സമയം നിഷേധിക്കപെടുന്നു.

ഇസ്രായേലി-അമേരിക്കൻ ആന്ത്രോപോളജിസ്റ്റും പൊളിക്കൽ നടപടിക്കെതിരെ പ്രവർത്തിക്കുന്ന ഇസ്രായേൽ കമ്മിറ്റിയുടെ ഡയറക്ടറുമായ ജെഫ് ഹാൽപ്പർ, ‘ഒബ്സ്റ്റക്ൾസ് ടു പീസ്’ എന്ന തന്റെ പുസ്‌തകത്തിൽ ഫലസ്തീനിലെ വീടുകൾ പൊളിച്ചുനീക്കുന്നതിനെ കുറിച്ചു ഇങ്ങനെ കുറിക്കുന്നു: “ജറുസലേമിൽ, ഉദ്ദേശിക്കുന്ന വീടിന്റെ അടുത്തെവിടെയെങ്കിലും ഒരു രാത്രി ഓർഡർ കൊണ്ട് വെക്കുകയും പിറ്റേന്ന് അതിരാവിലയെത്തി വീട് പൊളിച്ചു മാറ്റുകയും ചെയ്യുന്നതാണ് രീതി.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 12 ന് ജാവേദ്‌ മുഹമ്മദിന്റെ വീട് തകർത്തതും ഇങ്ങനെയാണ്.

നിയമസാധുതയുടെ ഈ അയഞ്ഞ സ്പർശനം ഭരണാനുകൂല മാധ്യമങ്ങളും സോഷ്യൽ മീഡിയ ഇക്കോസിസ്റ്റവും പൊളിക്കലിനുള്ള ഒരു ന്യായീകരണമായി ഉപയോഗിക്കുന്നു.

നിർമിക്കപ്പെടുന്ന മാതൃക

ഈ അടുത്ത കാലത്തായി പൊളിച്ചുനീക്കുന്ന ആദ്യത്തെ വീടല്ല ജാവേദിന്റേത്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലും മധ്യപ്രദേശിലും അരങ്ങേറിയ പൊളിക്കൽ നടപടികളുടെ തുടർച്ചയാണിത്.

മാത്രമല്ല, മുസ്ലീം വീടുകൾ തകർക്കുന്നത് ബിജെപി ഭരിക്കുന്ന ഹിന്ദി ഹൃദയഭൂമിയുടെ അല്ലെങ്കിൽ ഇന്ത്യയിലെ പാർട്ടിയുടെ ഭരണത്തിന്റെ തികച്ചും പുതിയതോ അതുല്യമായതോ ആയ സവിശേഷതയല്ല. മറ്റു പലയിടത്തായി വ്യത്യസ്ത രൂപങ്ങളിൽ ഇത് മുമ്പ് നടന്നിട്ടുണ്ട്.

ഉദാഹരണത്തിന്, അസമിലെ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ 2019 മുതൽ വളരെ ക്രൂരമായ രീതിയിൽ ഇത് വിന്യസിച്ചുവരുന്നു. വാസ്തവത്തിൽ, ഭൂരിപക്ഷം ബംഗാൾ വംശജരായ മുസ്‌ലിംകളുടെ കുടിലുകൾ ബുൾഡോസർ ചെയ്യുന്ന രീതി അസമിലെ ബി.ജെ.പിയുടെ ഭരണത്തിന് മുമ്പുള്ളതാണ്. ഒരുപോലെ അക്രമാസക്തവും മനുഷ്യത്വരഹിതവും ആണെങ്കിലും, ഈ പൊളിക്കലുകൾ ഹിന്ദി ഹൃദയഭൂമിയിൽ അടുത്തിടെ നടന്നതിൽ നിന്ന് അൽപം വ്യത്യസ്തമാണ്.

ഇസ്രായേൽ രീതിയിലുള്ള ശിക്ഷാപരമായ പൊളിക്കലുകളിൽ നിന്ന് വ്യത്യസ്തമായി, അസം പൊളിക്കലുകൾ പ്രാഥമികമായി ശാരീരികമായി കുടിയൊഴിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്, അതിനാൽ “അനധികൃത കുടിയേറ്റക്കാർ”, “അന്യഗ്രഹജീവികൾ”, “പുറത്തുള്ളവർ” എന്നിങ്ങനെ മുദ്ര കുത്തി പ്രാദേശിക വംശീയ-മത ഭൂരിപക്ഷം ഒരു കൂട്ടം ആളുകളെ പുറത്താക്കാൻ ശ്രമിക്കുന്നു. അനധികൃത “അധിനിവേശക്കാർ” അല്ലെങ്കിൽ “കുടിയേറ്റക്കാർ” എന്ന് വിളിക്കപ്പെടുന്നവരിൽ നിന്ന് “സ്വദേശി” ഭൂമി വീണ്ടെടുക്കാൻ ലക്ഷ്യമിടുന്ന ഒരു വലിയ വംശീയ-ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് അവർ.

2017-ലെ ബ്രഹ്മ കമ്മിറ്റി റിപ്പോർട്ടും 2019-ൽ അംഗീകരിച്ച പുതിയ ഭൂനയവും പോലെ, സംസ്ഥാനത്തിന്റെ പ്രധാന നയ സാഹിത്യത്തിലും ദീർഘകാലമായി ചർച്ചചെയ്യപ്പെടുന്ന ആശയമാണിത്.

എന്നിരുന്നാലും, അസമിലിപ്പോൾ , സംസ്ഥാന സർക്കാർ ഇസ്രായേലിന്റെ “ശിക്ഷാപരമായ പൊളിക്കലുകൾ” നടത്താൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം, സംസ്ഥാനത്തെ നാഗോൺ ജില്ലയിലെ പ്രാദേശിക അധികാരികൾ സഫികുൽ ഇസ്ലാം എന്ന മത്സ്യ വ്യാപാരിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ കത്തിച്ചുവെന്നാരോപിച്ച് നിരവധി വ്യക്തികളുടെ വീടുകൾ ബുൾഡോസ് ചെയ്യുകയുണ്ടായി.

അതിനാൽ, ഉയർന്നുവരുന്ന “ശിക്ഷാപരമായ പൊളിക്കലു”കളുടെ പ്രവണത ഹിന്ദി ഹൃദയഭൂമിയിൽ ഒതുങ്ങി നിൽക്കുന്ന നയമല്ല, മറിച്ച് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾ ആസൂത്രിതമായി സ്വീകരിച്ചിരിക്കുന്ന ഒന്നാണ്. ആവർത്തിച്ചുള്ള പരിശീലനത്തിലൂടെ ഒരു നിശ്ചിത എക്സിക്യൂട്ടീവ് മാതൃക സ്ഥാപിക്കുക എന്നതാണ് ആശയം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയും ഇസ്രായേലും കൂടുതൽ അടുത്തു എന്നത് ഒരു വസ്തുതയാണ്. ഈ അടുപ്പം, രണ്ട് യോജിച്ച വംശീയ-വർഗ്ഗീയ പ്രത്യയശാസ്ത്രങ്ങൾ – ഹിന്ദുത്വയും സയണിസവും – ഒരു സൈനിക ദേശീയ-രാഷ്ട്രം ശേഷി വർദ്ധിപ്പിക്കുന്നതിന് മറ്റൊന്നിനെ ആശ്രയിക്കുന്നത് പോലെ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നു.

ഓരോ ദിവസം കഴിയുന്തോറും മോദിയുടെ ഇന്ത്യ കൂടുതൽ കൂടുതൽ ഇസ്രായേലിനെപ്പോലെയാകാൻ തുടങ്ങിയതിൽ അതിശയിക്കാനില്ല. എന്നിരുന്നാലും, യഥാർത്ഥ ദുരന്തം, ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ഭയപ്പെടുത്തുന്ന ഈ രൂപാന്തരീകരണത്തെക്കുറിച്ച് സന്തോഷിക്കുന്നു എന്നതാണ്. ബുൾഡോസറിനെ ഒരു ദേശീയ ഉന്മാദമായി സ്വീകരിക്കാൻ അവർ ആഗ്രഹിക്കുന്നു.

പക്ഷേ, ഗാസയിലും വെസ്റ്റ് ബാങ്കിലും ഒതുങ്ങിനിൽക്കുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനികളുടെ ദുരവസ്ഥ കാണിക്കുന്നത് പോലെ, ഇത് ഒരു പരിവർത്തനമാണ്. നീണ്ടുനിൽക്കുന്ന മനുഷ്യ ദുരന്തത്തിലാണ് ഇത് അവസാനിക്കുക.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.