വിവരാവകാശ നിയമം, സെക്ഷൻ 4 പ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കൽ സുഗമമായിരിക്കണം. നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, എല്ലാ പൗരന്മാർക്കും വിവരാവകാശം ഉണ്ടായിരിക്കും എന്നതാണ് പാർലമെന്റ് സ്ഥാപിച്ച സ്ഥിരസ്ഥിതി നിലപാട്. അതിനാൽ, വിവരാവകാശ നിയമം സെക്ഷൻ 8(1) ലെ 10 ഇളവുകൾ ഒഴികെയുള്ള എല്ലാ വിവരങ്ങളിലേക്കും പൗരന്മാർക്ക് പ്രവേശനം ഉണ്ടായിരിക്കേണ്ടതാണ്.
എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സെക്ഷൻ 8 (1) (j) – പ്രകാരമുള്ള ഇളവ് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് വലിയൊരു ശതമാനം വിവരാവകാശ അപേക്ഷകൾ നിരസിക്കപ്പെടുകയാണ്. വിവരാവകാശ നിയമം സെക്ഷൻ 8 (1)(j) പ്രകാരം, ‘ഏതെങ്കിലും പൊതു പ്രവർത്തനവുമായോ പൊതു താൽപ്പര്യവുമായോ ബന്ധമില്ലാത്തതും, വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി കടന്നുകയറാൻ കരണമാകുന്നതുമായ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ല’.
എന്നിരുന്നാലും, ‘വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിനെ ന്യായീകരിക്കുന്ന വിശാലമായ പൊതുതാൽപ്പര്യം നിലവിലുണ്ടെന്ന്’ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, അല്ലെങ്കിൽ അപ്പിലേറ്റ് അതോറിറ്റിക്ക് ബോധ്യപ്പെട്ടാൽ ഈ വിവരങ്ങൾ വെളിപ്പെടുത്താവുന്നതാണ്. വ്യക്തമായും, ഈ ക്ലോസ് ഏതെങ്കിലും സ്വാഭാവിക വ്യക്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംരക്ഷിക്കുന്നത് ഉദ്ദേശിച്ചുള്ളതാണ്.
ഈ ഇളവ് ക്ലെയിം ചെയ്യുമ്പോൾ, വിവരങ്ങൾ പൊതു പ്രവർത്തനവുമായോ താൽപ്പര്യവുമായോ ബന്ധപ്പെട്ടതല്ലെന്നും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ജഡ്ജിയോ വ്യക്തമാക്കണം. സംരക്ഷിത താൽപ്പര്യത്തിനുണ്ടാകുന്ന ദോഷത്തെ അപേക്ഷിച്ച്, അത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വലിയൊരു പൊതു താൽപ്പര്യമുണ്ടെങ്കിൽ അതും വ്യക്തമാക്കേണ്ടതാണ്.
ഈ വ്യവസ്‌ഥക്ക് കീഴിൽ ഇളവ് അവകാശപ്പെടുമ്പോൾ, അതേ വിവരങ്ങൾ പാർലമെന്റിന് നിഷേധിക്കുന്നുണ്ടോ എന്ന വിലയിരുത്തൽ നടത്തണം. അതായത് പാർലമെന്റിന് നിഷേധിക്കാൻ കഴിയാത്ത വിവരമാണെങ്കിൽ, അത് രാജ്യത്തെ പൗരൻമാർക്കും നിഷേധിക്കാനാവില്ല.1994-ൽ ‘ആർ രാജഗോപാൽ വേഴ്സസ് തമിഴ്‌നാട്’ കേസിൽ സുപ്രീം കോടതി: “ ഒരു കാര്യം പൊതു രേഖയായി മാറിയാൽ, സ്വകാര്യതയ്ക്കുള്ള അവകാശം നിലനിൽക്കില്ല. .” എന്ന് നിരീക്ഷിച്ചു.
സുപ്രീം കോടതി മറ്റൊരു ഇളവുകൂടി സൃഷ്ടിക്കുന്നുണ്ട്,. ‘[ഭരണഘടനയുടെ ആർട്ടിക്കിൾ 19(2)] ൽ പറയുന്ന “…മര്യാദയുടെ താൽപ്പര്യങ്ങൾക്കായി”, ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ, അല്ലെങ്കിൽ സമാനമായ കുറ്റകൃത്യങ്ങൾക്ക് ഇരയായ പെൺകുട്ടിയുടെ പേര് അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പത്ര/മാധ്യമങ്ങളിൽ പ്രചരിക്കുന്നതിന് വിധേയമാക്കരുത്’. ഇത് പ്രകാരം മര്യാദയും ധാർമ്മികതയും ലംഘിക്കുന്ന രീതിയിലുള്ള ഏതൊരു വിവരവും പാർലമെന്റിനോ പൗരന്മാർക്കോ ലഭ്യമാക്കേണ്ടതില്ല.
ഇളവ് ബാധകമാകുന്നുണ്ടെങ്കിൽ മാത്രമേ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള വലിയ പൊതുതാൽപ്പര്യത്തിന്റെ വ്യവസ്ഥ തൃപ്തിപ്പെടുത്തേണ്ടതുള്ളൂ.
എന്നാൽ മിക്ക ഉദ്യോഗസ്ഥരും, വിവരാവകാശ കമ്മീഷണർമാരും ജഡ്ജിമാരും ഈ നിയമത്തെ വായിക്കുന്നത്, പൊതുതാൽപ്പര്യത്തിന്റെ വിഷയമല്ലെങ്കിൽ സെക്ഷൻ 8(1)(j) പ്രകാരം വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല എന്ന രീതിയിലാണ്. ഇവിടെ സൗകര്യപൂര്വ്വം അവഗണിക്കപ്പെടുന്ന വസ്തുത, ഈ സെക്ഷൻ പ്രകാരം, വ്യക്തിപരമായ വിവരങ്ങൾക്ക് പൊതു താൽപ്പര്യവുമായി യാതൊരു ബന്ധവുമില്ല, മാത്രമല്ല വിവരങ്ങൾ വെളിപ്പെടുത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെങ്കിൽ മാത്രമേ ഇളവ് ബാധകമാകുന്നുള്ളൂ. കൂടാതെ ഈ ഇളവ് പ്രകാരം വിവരങ്ങൾ പൗരന്മാർക്ക് മാത്രമല്ല പാർലമെന്റിനും നിഷേധിക്കപ്പെടും.
ഇത്തരത്തിൽ നിയമത്തെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് നിരസിക്കപ്പെടുന്ന വിവരാവകാശ അപേക്ഷകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ചില ഉദാഹരണങ്ങൾ:
1 . ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസർമാരുടെ കെട്ടികിടക്കുന്ന വാർഷിക പ്രകടന വിലയിരുത്തൽ റിപ്പോർട്ടുകളുടെ എണ്ണം.
2 . എം എൽ എ ഫണ്ടിന്റെ ചെലവുകളുടെയും, PM-CARES ഫണ്ടിന്റെ ഗുണഭോക്താക്കളുടെയും വിശദാംശങ്ങൾ.
3 . വ്യാജ ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജീവനക്കാർ; ജോലി നിയമങ്ങളിലെ കടുത്ത ഏകപക്ഷീയത, അഴിമതി, നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ.
4 . ഉദ്യോഗസ്ഥർക്കെതിരെ തെളിയിക്കപ്പെട്ട അഴിമതി കേസുകളിലെ അവഗണനയും നിഷ്ക്രിയത്വവും.
5 . മീറ്റിംഗുകളുടെ കുറിപ്പുകളും ഫയൽ നോട്ടുകളും.