ലക്ഷദ്വീപിലെ നയപരമായ മാറ്റങ്ങൾക്ക് ദേശീയ പട്ടികവർഗ കമ്മീഷനുമായി (എൻസിഎസ്ടി) മുൻകൂട്ടി കൂടിയാലോചിക്കുക എന്ന തലകെട്ടില്‍ മുന്‍ ഗവർമെന്റ് ഓഫ് ഇന്ത്യ സെക്രട്ടറി ശ്രീ ഇ എ എസ് ശര്‍മ്മ എഴുതിയ കത്തിന്റെ വിവര്‍ത്തനം
To,
ശ്രീ. രാം നാഥ് കോവിന്ദ്
ഇന്ത്യൻ രാഷ്ട്രപതി.
ബഹുമാനപ്പെട്ട രാഷ്ട്രപതി,
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ (എൽ.ഡി.ആർ) പോലുള്ള ദൂരവ്യാപകമായ നിരവധി നിയമങ്ങൾ ആവിഷ്കരിച്ചതായി ഞാൻ മനസ്സിലാക്കുന്നു. ലക്ഷദ്വീപ് സാമൂഹ്യ വിരുദ്ധ പ്രവർത്തന നിരോധന നിയമം, ലക്ഷദ്വീപ് കന്നുകാലി നിരോധന നിയമം, ലക്ഷദ്വീപ് പഞ്ചായത്ത് നിയമങ്ങളിലെ ഭേദഗതികൾ തുടങ്ങിയവ ദ്വീപ് നിവാസികളുടെ ജീവിതത്തെയും അവരുടെ പരിസ്ഥിതിയേയും കാര്യമായി ബാധിക്കും. ഈ പറയപ്പെട്ട നിയമങ്ങൾ അവരുടെ ഭൂഉടമാവകാശത്തെയും അവരുടെ ആചാരങ്ങളേയും പ്രാദേശിക സമൂഹങ്ങൾക്ക് അനുകൂലമായ ദ്വീപുകളുടെ ജനസംഖ്യാപരമായ ഘടനയേയും ബാധിക്കും. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും പട്ടികവർഗത്തിലെ (എസ്.ടി) പ്രബല അംഗങ്ങളായ ലക്ഷദ്വീപ് നിവാസികളുടെ അവകാശങ്ങളെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു. മാത്രമല്ല, ലക്ഷദ്വീപ് നിവാസികളുടെ അനുവാദമില്ലാതെ അത്തരം മാറ്റങ്ങൾ വരുത്തുന്നത് അഭികാമ്യമല്ല.
സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും എസ്.ടി വിഭാഗം ജനസംഖ്യയിൽ 94.8% ഉള്ള ലക്ഷദ്വീപ്, ഒരുപക്ഷേ ഒന്നാം സ്ഥാനത്തായേക്കാം. തൊട്ടുപിന്നിൽ മിസോറം (94.4%), നാഗാലാൻഡ് (86.5%), മേഘാലയ (86.1%), അരുണാചൽ പ്രദേശ് (68.8%) എന്നീ സംസ്ഥാനങ്ങളുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിന്റെ പരിധിയിൽ വരുന്നു, ഇത് എസ്.ടി വിഭാഗക്കാർക്ക് അവരുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്നതിന് പ്രത്യേക അവകാശങ്ങൾ നൽകുന്നു. ആറാം ഷെഡ്യൂളിന്റെ പ്രധാന ആശയം, തീരുമാനമെടുക്കുന്നതിൽ ജനങ്ങൾക്ക് കൂടുതൽ അവകാശം നൽകുകയും അതിലൂടെ അവരുടെ സാംസ്കാരിക സ്വത്വത്തിന് അനുസൃതമായ വികസന പ്രക്രിയകളെ ഒരുമിച്ച് നയിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ്. സാധാരണഗതിയിൽ, ലക്ഷദ്വീപിലെ ജനസംഖ്യയുടെ ഉയർന്ന അനുപാതത്തിൽ എസ്.ടി വിഭാഗക്കാരാണെന്ന വസ്തുത പരിഗണിക്കുകയും ദ്വീപ് നിവാസികൾക്ക് അവരുടേതായ സവിശേ സംസ്കാരവും സ്വത്വവും ഉണ്ട് എന്ന് കണക്കിലെടുക്കുകയും അത് ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. നിലവിൽ ഇതിന് സമാനമായ ഒരു പദവി ലക്ഷദ്വീപിന് നൽകേണ്ടതുണ്ട്.
നിലവിൽ, ലക്ഷദ്വീപ് നിവാസികളുടെ സ്വത്വവും സംസാകാരവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തിൽ പുറത്തു നിന്നുള്ളവർക്ക് ലക്ഷദ്വീപിൽ വസ്തു കൈക്കലാക്കുന്നതിൽ നിയന്ത്രണങ്ങളുണ്ട്. നിർദിഷ്ട നിയമങ്ങൾ ആ നിയന്ത്രണങ്ങളെ ദീർഘകാല അടിസ്ഥാനത്തിൽ ബാധിച്ചേക്കാം. അടുത്തിടെ രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ഒരു പരിധിവരെ ലക്ഷദ്വീപിന് സമാനമായ നിലയിലാണ് സ്ഥിതിചെയ്യുന്നത്. ലഡാക്കിന് വലിയ തരത്തിൽ എസ്.ടി ജനസംഖ്യയോടൊപ്പം സവിശേഷമായ സാംസ്കാരിക സ്വത്വവുമുണ്ട്. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നപ്പോൾ പുറത്തുനിന്ന് ഉള്ളവർക്ക് അവിടെ വസ്തു വാങ്ങുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. 2019 ഒക്ടോബറിൽ ലഡാക്ക് ഒരു കേന്ദ്രഭരണ പ്രദേശമായി മാറിയപ്പോൾ മുതൽ അവിടത്തെ പ്രാദേശിക സമൂഹങ്ങൾ തങ്ങളുടെ സ്വത്വവും അവകാശങ്ങളും സുരക്ഷിതമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ലഡാക്കിനെ ആറാം ഷെഡ്യൂൾ മേഖലയുടെ ഭാഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഭരണഘടന ആർട്ടിക്കിൾ 338A രൂപീകരിക്കപ്പെട്ട സ്ഥാപനമായ ദേശീയ പട്ടികവർഗ കമ്മീഷൻ, 2019 സെപ്റ്റംബർ 11 ന് ചേർന്ന അവരുടെ 119ാമത്തെ യോഗത്തിൽ ലഡാക്ക് സമൂഹങ്ങളുടെ ആവശ്യങ്ങളെ സ്വമേധായ അവലോകനം ചെയ്യുകയും പ്രസ്തുത കേന്ദ്രഭരണ പ്രദേശത്തെ ആറാം ഷെഡ്യൂൾ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നും അവിടെ താമസിക്കുന്ന എസ്. ടി വിഭാഗങ്ങളുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കപ്പെടാനും അഭിവൃദ്ധിപ്പെടാനും ഇത്തരം അംഗീകാരം അനിവാര്യമാണെന്ന് ഇന്ത്യൻ രാഷ്ട്രപതിയോട് നിർദേശിക്കുകയും ചെയ്തു. ജമ്മു കശ്മീരിന്റെ ഭാഗമായി ലഡാക്ക് നിവാസികൾ അനുഭവിച്ചിരുന്ന ഭൂഉടമാവകാശങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക കാർഷിക അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദേശീയ പട്ടികവർഗ കമീഷൻ പ്രത്യേകം പരാമർശിച്ചിരുന്നു.
ലഡാക്കിനെപ്പോലെ ലക്ഷദ്വീപും കേന്ദ്ര ഭരപ്രദേശമാണ്. ലഡാക്കിന് ആറാം ഷെഡ്യൂൾ പദവി ശിപാർശ ചെയ്യുന്ന ദേശീയ പട്ടികവർഗ കമ്മീഷൻ ഉദ്ധരിച്ച ന്യായങ്ങൾ ലക്ഷദ്വീപിന്റെ കാര്യത്തിലും സാദൃശ്യമുണ്ട്. പുറത്തു നിന്നുള്ളവരുടെ ദ്വീപിലേക്കുള്ള വിവേചനരഹിതമായ കടന്നുകയറ്റം നിസംശയമായും അവരുടെ സംസ്കാരത്തിനും ആചാരങ്ങൾക്കും ഭീക്ഷണിയാവുകയും അഭികാമ്യമല്ലാത്ത സാമൂഹിക മാറ്റത്തിലേക്ക് നയിക്കുകയും ചെയ്യും. ലഡാക്കിന് ഭരണഘടനാ പ്രകാരം ആറാം ഷെഡ്യൂൾ പ്രദേശമാകാൻ അർഹതയുണ്ടെങ്കിൽ, തതുല്യമായ നടപടികളനുസരിച്ച്, ലക്ഷദ്വീപിനേയും ഭരണഘടനാപരമായ പ്രത്യേക സുരക്ഷാ പദവി നൽകി പരിഗണിക്കണം. ഇക്കാര്യം ദേശീയ പട്ടികവർഗ കമ്മീഷന്റെ ശ്രദ്ധയിൽ വന്നാൽ ലക്ഷദ്വീപിനെയും ആറാം ഷെഡ്യൂളിന്റെ പരിധിയിൽ കൊണ്ടുവരുന്നതിന് ശിപാർശ ചെയ്യാൻ സാധ്യതയുണ്ട്. “പട്ടികവർഗ്ഗക്കാരെ ബാധിക്കുന്ന നയപരമായ പ്രധാന കാര്യങ്ങളിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും കമീഷന്റെ ഉപദേശം തേടാം” എന്ന് ഭരണഘടന ആർട്ടിക്കിൾ 338A (9) നിഷ്കർശിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നിർദ്ദേശിച്ച നിയമങ്ങളിൽ നയപരമായി പ്രധാനമായ ആശങ്കകൾ ഉള്ളതിനാൽ, കൂടുതൽ മുന്നോട്ട് പോകുന്നതിനു മുമ്പ് കേന്ദ്രം ആദ്യം എൻ.സി.എസ്.ടിയിൽ നിന്ന് അഭിപ്രായങ്ങൾ തേടേണ്ടതുണ്ട്.
വാസ്തവത്തിൽ, 2019 ജനുവരി ഒന്നിന് പുറപ്പെടുവിച്ച ലക്ഷദ്വീപ്, ആന്തമാൻ ആന്റ് നിക്കോബാർ ദ്വീപുകളുടെ വ്യാവസായിക വികസന പദ്ധതി (LANID), 2019 ൽ വിജ്ഞാപനം ചെയ്ത മിനിക്കോയ് ദ്വീപ് വികസനം, ഇക്കോ ടൂറിസം പദ്ധതി ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ച ആഗോള മത്സര ടെണ്ടർ തുടങ്ങിയവ പോലെ ലക്ഷദ്വീപിന്റെ കാര്യത്തിൽ മറ്റു നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്റെ അറിവിൽ ആർട്ടിക്കിൾ 338A (9) ലെ നിർദിഷ്ട കാര്യം കേന്ദ്രം പാലിച്ചിട്ടില്ല. എസ്.ടി വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണഘടന സൃഷ്ടിച്ച സ്ഥാപനമാണ് എൻ.സി.എസ്.ടി എന്ന് കണക്കിലെടുക്കുമ്പോൾ, എസ്.ടി വിഭാഗങ്ങളെ സംബന്ധിച്ച പ്രധാനപ്പെട്ട അത്തരം നയപരമായ കാര്യങ്ങളിൽ കമ്മീഷന്റെ അഭിപ്രായം തേടാതിരിക്കുന്നത് കേന്ദ്രത്തിന് അനുയോജ്യമല്ല.
മുൻ അവിഭക്ത സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ, മുൻ ഗോത്രക്ഷേമ കമ്മീഷണർ എന്ന നിലയിൽ, എൻ.സി.എസ്.ടിയുമായും ഗോത്രകാര്യ മന്ത്രാലയവുമായും മുൻകൂട്ടി ആലോചിക്കാതെ എസ്.ടി വിഭാഗങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം നടപടികളിലേക്ക് കേന്ദ്രം തിരിയുന്നതിൽ എനിക്ക് ആശങ്കയുണ്ട്. ഈ നിയമങ്ങൾ നിർത്തിവെക്കാനും കമ്മീഷൻ പരിഗണിച്ച അഭിപ്രായങ്ങൾക്കായി ഈ വിഷയം കൈമാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകാനും ഞാൻ താങ്കളോട് ആത്മാർഥമായി അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം, ജനങ്ങളോട് ആലോചിക്കാതെ മുകളിൽ നിന്ന് അടിച്ചേൽപ്പിച്ച, എസ്.ടി വിഭാങ്ങളുടെ ജീവിതത്തെ തകർക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നത് അഭികാമ്യമല്ല. നിയമസഭയില്ലാത്ത ഒരു കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ് എന്നത് പരിഗണിക്കുമ്പോൾ, നയത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനുമുമ്പ് അവിടത്തെ പ്രാദേശിക സമൂഹങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായും പാർലമെന്റിലെ എസ്.ടി സഭാംഗങ്ങളുമായും വിശദമായ കൂടിയാലോചന നടത്തുന്നത് അഭികാമ്യമാണ്. ഒരുപക്ഷേ, പ്രാദേശിക നിവാസികളായിരിക്കും അവർക്കുവേണ്ടി നടപ്പിലാക്കുന്ന “വികസനത്തിന്റെ” ഏറ്റവും മികച്ച വിധികർത്താക്കൾ.
ബഹുമാനപൂർവ്വം,
ഇ. എ. എസ് ശർമ്മ,
മുൻ സെക്രട്ടറി, ഗവർമെന്റ് ഓഫ് ഇന്ത്യ
വിശാഖപട്ടണം.