റോഹിങ്ക്യൻ മുസ്ലിംകളെ ക്യാമ്പുകളില്‍നിന്ന് ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കുമെന്ന കേന്ദ്ര നഗര ഭവനമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പ്രസ്താവനയോടുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുടെ പ്രതികരണം ദേശസുരക്ഷയെ ചൂണ്ടിക്കാട്ടിക്കാട്ടിയായിരുന്നു. തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെയും അഭയാര്‍ത്ഥി നയങ്ങള്‍ വീണ്ടും
ചര്‍ച്ച ചെയ്യപ്പെടുകയാണ്.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബക്കര്‍വാലയിലേക്ക് ഇവരെ പുനരധിവസിപ്പിക്കുമെന്ന് കേന്ദ്ര ഭവന മന്ത്രി പ്രഖ്യാപിച്ചത്. ബക്കര്‍വാലയിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തലസ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്നാണ് ആം ആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞത്. ഭാവിയില്‍ ഡല്‍ഹി നിവാസികള്‍ക്ക് അതൊരു ഭീഷണിയാകുമെന്നാണ് ദേശസുരക്ഷയില്‍ ഊന്നിക്കൊണ്ടുള്ള സൗരഭിന്റെ വാദം.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന് അവരെ മാറ്റിപ്പാര്‍പ്പിക്കാം. ബി.ജെ.പി റോഹിങ്ക്യൻ മുസ്ലിങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് അവരുടെ തന്നെ നേട്ടത്തിനാണെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ അടയ്ക്കുന്ന നികുതിപ്പണം എന്തിനാണ് തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് എന്നുമാണ് സൗരഭ് ഭരദ്വാജിന്റെ ചോദ്യം. കേന്ദ്ര ഗവണ്മെന്റ് ഇവരെ എത്രയും പെട്ടെന്ന് നാടുകടത്തണമെന്നാണ് ആംആദ്മി എംഎല്‍എയുടെ ആവശ്യം.
മ്യാന്മറിലെ വംശീയ ആക്രമണങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ റോഹിങ്ക്യന്‍ വംശജർക്കെതിരെ ഇന്ത്യ ഔദ്യോഗിക നിലപാട് വിശദീകരിച്ചിട്ടുണ്ട്. യു.എന്‍.എച്ച്.സി.ആറില്‍ രജിസ്റ്റര്‍ ചെയ്ത മൊഹമ്മദ് സലീമുള്ള, മൊഹമ്മദ് ഷാഖിര്‍ എന്നീ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ നാടുകടത്തലിനെതിരെ 2017ല്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പറഞ്ഞത് അന്താരാഷ്ട്ര അഭയാര്‍ത്ഥി നിയമങ്ങള്‍ ഇന്ത്യയ്ക്ക് ബാധകമല്ല എന്നാണ്.
1951ല്‍ നടന്ന യു.എന്‍ കണ്‍വെന്‍ഷന്‍ അഭയാര്‍ത്ഥികളുടെ അവകാശങ്ങളും അവരെ ഉള്‍ക്കൊള്ളുന്ന സ്റ്റേറ്റിന്‍റെയും ഉത്തരവാദിത്തങ്ങളും മുന്നോട്ടുവെച്ചു. പീഡനം അനുഭവിക്കുന്ന സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കപ്പെടാതിരിക്കാനുള്ള അവകാശം അവയിലൊന്നാണ്. യു.എന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. 1967ലെ അഭയാര്‍ത്ഥി ഉടമ്പടിയിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ നിര്‍ബന്ധിത നാടുകടത്തലിനെ എതിര്‍ക്കുന്ന, സമാനമായ മറ്റു കണ്‍വെന്‍ഷനുകളില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ഇവര്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.
അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ചരിത്രം സൂചിപ്പിച്ചുള്ളതടക്കം കേന്ദ്രഭവനമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ ട്വീറ്റിനു പിന്നാലെ ‘റോഹിങ്ക്യ ഇല്ലീഗല്‍ ഫോറിനേഴ്‌സ്’ എന്ന തലക്കെട്ടില്‍ ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം പ്രസിദ്ധീകരിക്കപ്പെട്ടു.
ബക്കര്‍വാലയിലെ ഇ.ഡബ്‌ള്യു.എസ് ഫ്‌ളാറ്റുകളിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് മന്ത്രാലയം വിശദമാക്കി. ഡല്‍ഹി സര്‍ക്കാരാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. കാഞ്ചന്‍കുഞ്ച്, മദന്‍പൂര്‍ ഖാദര്‍ എന്നിവിടങ്ങളില്‍ത്തന്നെ അഭയാര്‍ത്ഥികള്‍ തുടരുന്നുവെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും പറയുന്നു. നിയമവിരുദ്ധമായി ഇന്ത്യയില്‍ കഴിയുന്ന വിദേശീയരെ നാടുകടത്തുന്ന കാര്യം അവരുടെ രാജ്യവുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ചചെയ്യുകയാണ് എന്നും ഈ വിശദീകരണം വെളിപ്പെടുത്തുന്നു.
നിയമപരമായ നാടുകടത്തലിനുമുമ്പ് വിദേശീയരെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലേക്ക് മാറ്റണം, ഇതുവരെയും ഡല്‍ഹി സര്‍ക്കാര്‍ അവരുടെ തടങ്കല്‍ കേന്ദ്രം എവിടെയാണെന്ന് അറിയിച്ചിട്ടില്ല. എത്രയും വേഗം അതറിയിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.