അടിമത്തത്തിന്റെ സമകാലിക രൂപങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ബാലവേല, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മനുഷ്യാവകാശ കൗൺസിൽ പ്രത്യേക റിപ്പോർട്ടർ ടോമോയ ഒബോകാറ്റ, തയ്യാറക്കിയ റിപ്പോർട്ടിൽ, ആഴത്തിൽ വേരൂന്നിയ വിവേചനത്തിന്റെ വിഭജന രൂപങ്ങളും മറ്റ് പല ഘടകങ്ങളും സംയോജിച്ചുകൊണ്ട് എങ്ങനെയാണു ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന, സമകാലിക അടിമത്തത്തിനു രൂപം നൽകുന്നതെന്ന് വിശദീകരിക്കുന്നുണ്ട്.
‘സമകാലിക അടിമത്തം എന്നത് കോളനിവൽക്കരണം, ചരിത്രപരമായ അടിമത്തം, പാരമ്പര്യ പദവിയുടെ വ്യവസ്ഥകൾ, ഔപചാരികവും ഭരണകൂടം സ്പോൺസർ ചെയ്യുന്നതുമായ വിവേചനം എന്നിവയുടെ ഫലമാണ്’- ടോമോയ ഒബോകാറ്റ പറയുന്നു.
ഏഷ്യ, പസഫിക്, മിഡിൽ ഈസ്റ്റ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ 4 മുതൽ 6 ശതമാനം വരെ കുട്ടികൾ ബാലവേല ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഫ്രിക്കയിൽ 21.6 ശതമാനം കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നുണ്ട്. സഹാറൻ ആഫ്രിക്കയിൽ ഇത് 23.9 ശതമാനമാണ്.
വ്യവസ്ഥാപിത വിവേചനത്തിനിരയായ വ്യക്തികൾക്കും സമൂഹങ്ങൾക്കും പിന്നീട് അന്തസ്സോടെ ജീവിക്കാനും, മനുഷ്യാവകാശങ്ങൾ ആസ്വദിക്കാനുമുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. പൊതു നയങ്ങളിലും ദേശീയ ബജറ്റ് വിഹിതങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ നിരന്തരം അവഗണിക്കപ്പെടുകയാണ്. കൂടാതെ സമകാലിക അടിമത്തം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച കേസുകളിൽ നീതി ലഭ്യമാവുന്നില്ലെന്നും റിപ്പോർട്ട് എടുത്തുപറഞ്ഞു. മാധ്യമങ്ങളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയുമൊക്കെ ഈ സമുദായത്തെ കുറിച്ച് സൃഷ്ടിച്ചുവെച്ചിട്ടുള്ള ചില വാർപ്പ് മാതൃകകൾ ഇവർക്കെതിരെയുള്ള വിവേചനങ്ങളെ കൂടുതൽ ശക്തമാക്കുകയും അവരുടെ പ്രതിരോധത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ജോലിയുടെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം അനുഭവിക്കുന്നവർ തങ്ങളുടെ പൈതൃക പദവിയിൽ നിന്ന് രക്ഷപ്പെടാനാവാതെ കുടുങ്ങി കിടക്കുന്നു. തൽഫലമായി, അത്തരം ആളുകൾക്ക് പാരമ്പര്യമായി ലഭിച്ച, അപകീർത്തികരമോ, അപകടകരമോ ആയ ജോലികൾ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു.
വർഗം, ലിംഗം, മതം എന്നീ വിവേചന ഘടകങ്ങളും ജാതിയാൽ സ്വാധീനിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ദക്ഷിണേഷ്യയിലെ ദളിത് സ്ത്രീകൾ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട്, അതിലൂടെ പല സേവനങ്ങളും വിഭവങ്ങളും ലഭ്യമാകാതെ, സമകാലിക അടിമത്തത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുകയാണ്. മാനുവൽ സ്‌കാവെഞ്ചിംഗ് പോലുള്ള, മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കഠിനമായ തൊഴിൽ സാഹചര്യങ്ങൾ ഉൾക്കൊള്ളുന്ന, പ്രധാനമായും ദളിത് സ്ത്രീകൾ ഏർപ്പെടുന്ന പല ജോലികളും അടിമത്തത്തിന്റെ സമകാലിക രൂപമായി പരക്കെ കണക്കാക്കപ്പെടുന്നുവെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ദക്ഷിണേഷ്യയിലെ ദലിതർക്കിടയിൽ ‘കരാറടിസ്ഥാനത്തിനുള്ള തൊഴിൽ’ പ്രബലമായി തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.