ഫായിസ സി എ.
2022ൽ ‘ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു പേരിൽ’ UAPA ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കാശ്മീരി മനുഷ്യാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഖുർറം പർവേസിനെയും ടൈം മാഗസിൻ ഉൾപ്പെടുത്തിയിരിക്കുന്നു.
2021 നവംബറിലാണ് ഖുർറം അറസ്റ്റ് ചെയ്യപ്പെടുന്നത്. “അദ്ദേഹത്തിൻ്റെ ശബ്ദം കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങൾ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം നിശ്ശബ്ദനാക്കപ്പെട്ടത്”- ടൈം മാഗസിൻ പറയുന്നു. “താഴ്വരയിൽ ‘നിർബന്ധിത തിരോധാനത്തിലൂടെ’ മക്കളെ നഷ്ട്ടപെട്ട കുടുംബങ്ങളുടെ ശബ്ദമായി മാറിയ അദ്ദേഹം പുതിയ കാലത്തെ ദാവീദാണ്”- ടൈം മാഗസിൻ ചൂണ്ടിക്കാണിക്കുന്നു.
44 കാരനായ ഖുർറം പർവേസ് കശ്മീരിലെ ശ്രീനഗറിലാണ് ജനിച്ചതും വളർന്നതും. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്ന അദ്ദേഹം, 1999-ഓടെ കാശ്മീരിലെ ‘നിർബന്ധിത തിരോധാനം’ സംബന്ധിച്ചു പ്രവർത്തിക്കുന്ന, ‘അസോസിയേഷൻ ഓഫ് പരെന്റ്സ് ഓഫ് ഡിസപ്പിയേർഡ് പേര്സൺസ്’ (APDP) എന്ന ഗ്രൂപ്പുമായി സന്നദ്ധപ്രവർത്തനം ആരംഭിച്ചു. 2002 മുതൽ, ഖുർറം എ.പി.ഡി.പിയുടെ കോർഡിനേറ്ററാണ്.
2000 മുതൽ ജമ്മു & കശ്മീർ കോലിഷൻ ഓഫ് സിവിൽ സൊസൈറ്റിയുടെ (JKCCS) പ്രോഗ്രാം കോർഡിനേറ്റർ കൂടിയാണ് ഖുർറം. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തുകയും അതിനെതിരെയുള്ള ചർച്ചകൾക്ക് ഇടമൊരുക്കുകയുമാണ് JKCCS ചെയ്യുന്നത്.
2014 മുതൽ, ഖുർറം ഏഷ്യൻ ഫെഡറേഷൻ എഗെയ്ൻസ്റ്റ് ഇൻവോളണ്ടറി ഡിസപ്പിയറൻസ് (എഎഫ്എഡി) ചെയർപേഴ്സണായി പ്രവർത്തിക്കുന്നു. ‘നിർബന്ധിത തിരോധാനം’ എന്ന വിഷയത്തിൽ പ്രവർത്തിക്കുന്ന ഏഷ്യൻ സംഘടനകളുടെ ഒരു പ്രാദേശിക ശൃംഖലയാണ് AFAD.
2004 ഏപ്രിലിൽ, JKCCS-ന്റെ ഫീൽഡ് വർക്കിനിടെ ഖുർറം സഞ്ചരിച്ച ഒരു വാഹനം സ്‌ഫോടനത്തിൽ തകരുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ വലത് കാൽ മുറിച്ചു മാറ്റേണ്ടി വന്നു. അപകട ശേഷം ലാൻഡ്‌മൈനുകൾ നിരോധിക്കുന്നതിനുള്ള ഇന്റർനാഷണൽ കാമ്പെയ്‌നുമായി (ICBL) അദ്ദേഹം സജീവമായി സഹകരിച്ചു. അതിന്റെ ഫലമായി 2007-ൽ കശ്മീരിലെ സായുധ സംഘങ്ങളുടെ കൂട്ടായ്മയായ ‘യുണൈറ്റഡ് ജിഹാദ് കൗൺസിൽ’ ഖനി നിരോധന പ്രഖ്യാപനത്തിൽ ഒപ്പുവക്കുകയുണ്ടായി.
2016 സെപ്റ്റംബർ 14-ന് ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പങ്കെടുത്തു സംസാരിക്കാൻ പോകാനോരുങ്ങവെ ഡൽഹി വിമാനതാവളത്തിൽ അദ്ദേഹം തടയപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ശ്രീനഗറിലെ വീട്ടിൽ നിന്ന് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്യുകയും നാല് ദിവസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തു. പുറത്തിറങ്ങിയ ഉടൻ ഖുർറം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1978-ലെ ‘ജമ്മു കശ്മീർ പൊതുസുരക്ഷാ നിയമം’ പ്രകാരം വാക്കാലുള്ള വിജ്ഞാപനത്തോടെയാണ് അദ്ദേഹത്തെ തടങ്കലിലാക്കിയത്. എന്നാൽ, രണ്ടര മാസത്തിനുശേഷം, ജമ്മു കശ്മീർ ഹൈക്കോടതി അദ്ദേഹത്തിന്റെ തടങ്കൽ നിയമവിരുദ്ധമായി കണക്കാക്കുകയും അറസ്റ്റിന് മേൽനോട്ടം വഹിച്ച ജില്ലാ മജിസ്‌ട്രേറ്റ് അധികാര ദുർവിനിയോഗം നടത്തി എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
2020 ഒക്ടോബറിൽ JKCCS ഓഫീസുകൾ റെയ്‌ഡ് ചെയ്യപ്പെട്ടു. 2021 നവംബർ 22 നു NIA ഖുർറം പർവേസിനെ അറസ്റ്റ് ചെയ്തു. 14 മണിക്കൂറോളം അദ്ദേഹത്തിന്റെ വീടും JKCCS ഓഫീസുകളും റെയ്‌ഡ് ചെയ്തതിനു ശേഷമാണ് അറസ്റ്റ് നടക്കുന്നത്. UAPA, സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), സെക്ഷൻ 121 ഐ.പി.സി(സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യൽ), സെക്ഷൻ 17 (തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കൽ) തുടങ്ങി നിരവധി കുറ്റങ്ങൾ അദ്ദേഹത്തിന് മേൽ ചാർത്തപ്പെട്ടു. ഖുർറം പർവേസിന്റെ അറസ്റ്റിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങളുയർന്നു. ‘ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്’ ഖുർറം ജയിലിലായിരിക്കുമ്പോൾ പീഡിപ്പിക്കപ്പെടാനുള്ള സാധ്യതയെ പറ്റി ആശങ്കപെടുകയുണ്ടായി. “ജുഡീഷ്യൽ ഹർറസ്സമെന്റ്” എന്നാണ് അറസ്റ്റിനെ അവർ വിശേഷിപ്പിച്ചത്.
യു.എൻ പ്രധിനിധി മേരി ലൗലോർ അദ്ദേഹത്തിനെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങളെ പറ്റി പറഞ്ഞതിങ്ങനെ, “അദ്ദേഹം ഒരു തീവ്രവാദിയല്ല, മനുഷ്യാവകാശ പ്രവർത്തകനാണ്.”
2006-ൽ അഹിംസാപരമായ മാർഗങ്ങളിലൂടെയുള്ള മനുഷ്യാവകാശ പ്രവർത്തനങ്ങൾ മുൻനിർത്തി ഖുർറമിന് പ്രശസ്‌ത ‘റീബോക്ക് ഹ്യൂമൻ റൈറ്റ്‌സ് അവാർഡ്’ ലഭിക്കുകയുണ്ടായി. 2005 ഡിസംബർ മുതൽ 2006 ഏപ്രിൽ വരെ യുകെയിലെ ‘ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി’യിലെ പ്രശസ്തമായ ഷെവനിംഗ് ഫെലോഷിപ്പും 2009-ൽ മിഡ്-കരിയർ പ്രൊഫഷണലുകൾക്കായുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗവൺമെന്റിന്റെ ‘ഇന്റർനാഷണൽ വിസിറ്റേഴ്‌സ് ലീഡർഷിപ്പ് പ്രോഗ്രാമും’ ഖുർറമിന് ലഭിക്കുകയുണ്ടായി.
ഖുർറം നിലവിൽ ഡൽഹിയിലെ രോഹിണി ജയിലിലാണ്. “എങ്ങനെയാണ് ചരിത്രം എഴുതപ്പെടുന്നത്? നിങ്ങൾ അതിന്റെ നല്ല വശങ്ങൾ മാത്രം പറയുമ്പോൾ പറയാത്തവ പറയാൻ ഒരാൾ വേണ്ടേ? ജനാധിപത്യം സത്യമാണെങ്കിൽ ഖുർറമിനെ പോലെയുള്ള ആളുകളെ നിങ്ങൾ ഭയക്കില്ലായിരുന്നു…”-
ടൈം മാഗസിനിന്റെ അംഗീകാരത്തോട് പ്രതികരിച്ചുകൊണ്ട് ഖുർറമിന്റെ ജീവിത പങ്കാളി സമീന മീർ പറയുന്നു.