ചൈനയിലെ സിൻജിയാങ്ങിലുള്ള അതീവ രഹസ്യമായ കൂട്ട തടവറയുടെ ഹൃദയഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകളും രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവച്ചുകൊല്ലാനുളള കൽപ്പനയും അടങ്ങിയ വലിയ ഡാറ്റാ ശേഖരം ഈ മേഖലയിലെ പോലീസ് കമ്പ്യൂട്ടർ സെർവറുകളിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.
ഹാക്ക് ചെയ്യപ്പെട്ട സിൻജിയാങ് പോലീസ് ഫയലുകൾ ‘ബിബിസി’ക്ക് ലഭിക്കുകയുണ്ടായി. അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അന്വേഷിച്ച് ആധികാരികത ഉറപ്പു വരുത്തുവാനുള്ള മാസങ്ങൾ നീണ്ട പരിശ്രമത്തിന് ശേഷം, ‘ബി.ബി.സി’ ചിത്രങ്ങൾ പുറത്തു വിടുകയുണ്ടായി. ഈ ചിത്രങ്ങൾ ചൈന തടങ്കലിൽ പാർപ്പിച്ചിട്ടുള്ള മുസ്ലിങ്ങളെയും മറ്റ് തുർക്കിക് ന്യൂനപക്ഷങ്ങളെയും പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു കൊണ്ട് വരുന്നത്.
ഈ ഡാറ്റയുടെ പ്രസിദ്ധീകരണം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാഷെലെറ്റിന്റെ വിവാദപരമായ ചൈന സന്ദർശനത്തിനിടയാണ്. അവരുടെ സന്ദർശനം സർക്കാരിന്റെ കർശന നിയന്ത്രണത്തിൽ ആയിരിക്കുമെന്നതിൽ വിമർശകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ചൈനയിലെ ഉയ്ഗുറുകൾക്കായുള്ള കൂട്ടത്തടങ്കൽ സംവിധാനങ്ങളായ “പുനർ-വിദ്യാഭ്യാസ” ക്യാമ്പുകളെയും അതിനോട് ബന്ധപ്പെട്ട ഔപചാരിക ജയിലുകളെയും കുറിച്ചുള്ള വ്യക്തമായ ചിത്രം ലീക് ചെയ്യപ്പെട്ട ഡാറ്റയിൽ കാണാം. ഇത്തരം ക്യാമ്പുകളെ ന്യായീകരിച്ചുകൊണ്ട് ചൈന നടത്തിയിട്ടുള്ള പൊതു വിവരണത്തെ ശക്തമായി ചോദ്യം ചെയ്യുന്നതാണിത്.
2017 മുതൽ സിൻജിയാങ്ങിലുടനീളം നിർമ്മിച്ചിട്ടുള്ള ‘പുനർ-വിദ്യാഭ്യാസ’ ക്യാമ്പുകളെ, “സ്‌കൂളുകൾ” എന്നാണ് ചൈന വിശേഷിപ്പിച്ചത്. എന്നാൽ സർക്കാരിന്റെ അവകാശവാദം ഇപ്പോൾ പുറത്തു വന്നിട്ടുള്ള ഡാറ്റ ചൂണ്ടിക്കാണിക്കുന്ന ക്യാമ്പിലെ ആന്തരിക പോലീസ് നിർദ്ദേശങ്ങൾ, ഗാർഡിംഗ് റോസ്റ്ററുകൾ, തടവിലാക്കപ്പെട്ടവരുടെ ഇതുവരെ കാണാത്ത ചിത്രങ്ങൾ എന്നിവയ്ക്ക് വിരുദ്ധമാണ്.
കൂടാതെ ആയിരക്കണക്കിന് ആളുകൾ തടവറകളിലേക്ക് വലിച്ചെറിയപ്പെടുകയും പോലീസ് സ്‌പ്രെഡ്‌ഷീറ്റുകൾ നിറയെയുള്ള ഏകപക്ഷീയവും ക്രൂരവുമായ ശിക്ഷാവിധികളോടെ തടവറകളിൽ കഴിയേണ്ടി വരുകയും ചെയ്യുന്നത് തീവ്രവാദ കുറ്റാരോപണങ്ങളുടെ വ്യാപകമായ ഉപയോഗം മൂലമാണെന്ന് ഈ ഡാറ്റ തുറന്ന്കാട്ടുന്നു.
ഉയ്ഗൂർ ഐഡന്റിറ്റി, സംസ്കാരം അല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം എന്നിവയുടെ ഏതൊരു പ്രകടനത്തെയും ലക്ഷ്യം വയ്ക്കുന്ന നയത്തിനും ചൈനീസ് നേതാവ് ഷി ജിൻപിംഗ് വരെ പ്രവർത്തിക്കുന്ന ഒരു കമാൻഡ് ശൃംഖലയ്ക്കും ഈ രേഖകൾ ശക്തമായ തെളിവുകൾ നൽകുന്നു.
ബിബിസി പുറത്തുവിട്ട ചിത്രങ്ങൾ:
ഹാക്ക് ചെയ്യപ്പെട്ട ഫയലുകളിൽ 2018 ജനുവരി മുതൽ ജൂലൈ വരെ പോലീസ് എടുത്ത ഉയ്ഗൂറുകളുടെ 5,000-ലധികം ഫോട്ടോകൾ ഉണ്ട്. ഇതോടൊപ്പമുള്ള മറ്റു ഡാറ്റ ചൂണ്ടിക്കാണിക്കുന്നത് അവരിൽ 2,884 പേരെയെങ്കിലും തടങ്കലിൽ വച്ചിട്ടുണ്ടെന്നാണ്. പുനർവിദ്യാഭ്യാസ ക്യാമ്പിലുള്ളവർ ചൈന അവകാശപ്പെട്ടിട്ടുള്ളത് പോലെ “സ്വമനസ്സാലെ വന്നിട്ടുള്ള വിദ്യാർഥികൾ” അല്ല എന്നത് വ്യക്തമാണ്.
പുനർവിദ്യാഭ്യാസ ക്യാമ്പിൽ നിന്നുമുള്ള ചിത്രങ്ങളിൽ ചിലതിൽ കാവൽക്കാർ ബാറ്റണുകളുമായി നിൽക്കുന്നത് കാണാം. എന്നിട്ടും ബലപ്രയോഗം നടന്നിട്ടില്ല എന്ന് ചൈനയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരമായി അവകാശപെടുന്നു.
” സിൻജിയാങ്ങിലെ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ തീവ്രവാദത്തിൽ നിന്ന് ആളുകളെ സ്വയം മോചിപ്പിക്കാൻ സഹായിക്കുന്ന സ്കൂളുകളാണ്,” വിദേശകാര്യ മന്ത്രി വാങ് യി 2019 ൽ പറഞ്ഞു.
ഇസ്ലാമിക വിശ്വാസത്തിന്റെ അടയാളങ്ങൾ പ്രകടിപ്പിച്ചത്തിനും മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങൾ സന്ദർശിച്ചത്തിനുമാണ് പലരെയും തടങ്കലിലാക്കിയിരിക്കുന്നത്.
സിൻജിയാങ് പോലീസ് ഫയലുകളിൽ അടങ്ങിയിട്ടുള്ള മറ്റൊരു കൂട്ടം ഫോട്ടോഗ്രാഫുകൾ ചൂണ്ടിക്കാണിക്കുന്നത് തങ്ങളുടെ ഐഡന്റിറ്റി നിർബന്ധിതമായി പുനർനിർമ്മിപ്പിക്കാനുള്ള ശ്രമത്തിൽ ഉയ്ഗറുകൾക്ക് അനുഭവിക്കേണ്ടി വരുന്ന അങ്ങേയറ്റം ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളിലേക്കാണ്.
ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകളിൽ പാർട്ടിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിരവധി പ്രസംഗങ്ങൾ അടങ്ങിയിരിന്നു. അത് അത്യന്തം മനുഷ്യത്വരഹിതമായ ഈ നയങ്ങൾക്ക് പിന്നിലെ മാനസികാവസ്ഥയെ വ്യക്തമാകുന്നു. 2018 ജൂണിൽ സിൻജിയാങ് സന്ദർശനവേളയിൽ ചൈനയുടെ പൊതുസുരക്ഷാ മന്ത്രി ഷാവോ കേഴി നടത്തിയ പ്രസംഗത്തിൽ, തെക്കൻ സിൻജിയാങ്ങിൽ മാത്രം കുറഞ്ഞത് രണ്ട് ദശലക്ഷം ആളുകൾക്ക് “തീവ്രവാദ ചിന്ത” ബാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെടുന്നു.
പ്രസിഡന്റ് ഷി ജിൻപിങ്ങിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കൊപ്പം, പുതിയ സൗകര്യങ്ങളുടെ നിർമ്മാണത്തിനായുള്ള അദ്ദേഹത്തിന്റെ “പ്രധാന നിർദ്ദേശങ്ങളെയും” രണ്ട് ദശലക്ഷം തടവുകാരുടെ വരവ് നേരിടാൻ ജയിലുകൾക്ക് ധനസഹായം വർധിപ്പിക്കുന്നതിനെയും
പ്രസംഗം പ്രശംസിക്കുന്നുണ്ട്.